കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻപുണ്ടായിരുന്നതായാണ് പഴമക്കാരുടെ ഓർമ. പഴുതറകൾ നാലുവശത്തും കൽപ്പാളികൾ വെച്ച് മറച്ചിരിക്കുന്നു.
സഹ്യപർവത താഴ്വാരങ്ങളിൽ ഋഷിമാർ തപസുചെയ്യാൻ ഒരുക്കിയ ശിലാനിർമിതികളാണ് മുനിയറകളെന്നു ചരിത്രം. ഇടുക്കിയിൽ ചന്ദനക്കാടുകൾ അതിരിടുന്ന മറയൂർ മലനിരകളിൽ അയ്യായിരത്തിലേറെ വർഷം പഴക്കം അടയാളപ്പെടുത്താവുന്ന ഈ കരിങ്കൽ അറകൾ നവീനശിലായുഗത്തിന്റെ ശേഷിപ്പുകളാണെന്നു ഗണിക്കപ്പെടുന്നു.
ദേശീയ സ്മാരകങ്ങളുടെ നിരയിൽ സംരക്ഷിക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്ന മുനിയറകൾ പലതും ഇന്നു കാടുകയറി അവഗണനയുടെ പുറന്പോക്കുകളിൽ വിള്ളൽ വീണുടയുന്നു. മറയൂർ മുരുകൻമലയിൽ ഉൾപ്പെടെ സഹസ്രകാല സാക്ഷിയായ മുനിയറകൾ അടുത്തയിടെയും നശിപ്പിക്കപ്പെട്ടു. സുരക്ഷിതമായ പാർപ്പിടംപോലെ ഭദ്രമാക്കപ്പെട്ട മുനിയറകൾക്ക് പഴുതറകൾ എന്നും വിളിപ്പേരുണ്ട്.
മൂന്നോ നാലോ ശിലാപാളികൾ ബലവത്തായി അടുക്കിവച്ചിരിക്കുന്ന അറകൾ ശിലായുഗസംസ്കൃതിയുടെ അവസാനഘട്ടത്തിലെ മഹാശേഷിപ്പുകളാണെന്നു പുരാവസ്തുവിദഗ്ധർ പറയുന്നു. മുനിമാരുടെ തപസിടങ്ങളായിരുന്നുവെന്നു കരുതപ്പെടുന്പോഴും മഹാശിലായുഗ കല്ലറകളാണ് ഇവയെന്നാണ് ചിലരുടെ നീരീക്ഷണം.
ഗ്രോത്രജനത ശവസംസ്കാരം നടത്തുന്നത് ഇത്തരം കല്ലറകളിലായിരുന്നുവെന്നാണ് ഗവേഷണമതം. ബ്രിട്ടണിലെ സ്റ്റോണ് ബഞ്ചുകൾക്കും ഇതേ കാലപ്പഴക്കവും സമാനമായ മാതൃകയുമാണ്. സ്റ്റോണ് ബഞ്ചുകളും മരണാനന്തര സ്മാരകങ്ങൾതന്നെ.
മരണപ്പെടുന്ന വ്യക്തി ഉപയോഗിച്ചിരുന്ന വസ്തുക്കൾ വലിയ മണ്കുടങ്ങളിലാക്കി മൃതദേഹത്തോടൊപ്പം മണ്ണിനടിയിൽ ഇറക്കിവച്ചശേഷമാണ് ശിലാപാളികൾ അടുക്കി ഇത്തരം അറകൾ നിർമിച്ചിരുന്നത്. ഒന്നോ ഒൻപതോ പേർക്ക് എടുക്കാനാവാത്ത വിധം ബലവത്തായ ശിലാപാളികൾ എങ്ങനെ ഇത്തരത്തിൽ കല്ലോടു കല്ലു ചേർന്ന് ഭദ്രമാക്കിയെന്നോ ഇത്തരത്തിൽ കൽപാളികൾ എങ്ങനെ കീറിയെടുത്തുവെന്നോ ആർക്കും വിശദീകരിക്കാനാവുന്നില്ല.
1974 ലാണ് മറയൂർ മുനിയറകളെക്കുറിച്ചും പ്രാചീന ഗുഹാചിത്രങ്ങളെക്കുറിച്ചും ആദ്യമായി ശാസ്ത്രീയപഠനം നടന്നത്. ഇവ എ.ഡി. 200 നും ബി.സി 1000 നും ഇടയിൽ മറയൂർ മാമലകളിൽ നിലനിന്ന ദ്രാവിഡ ഗോത്ര സംസ്കാരത്തിന്റെ അവശേഷിപ്പുകളാണെന്നാണ് നിഗമനം. ഈ ശിലകൾക്കു പറയാൻ മഹത്തായ ചരിത്രമുണ്ടെന്ന തിരിച്ചറിവിൽ 1976 ൽ സംസ്ഥാന പുരാവസ്തുവകുപ്പ് മുനിയറകളെ സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു.
പതിറ്റാണ്ടുകൾ മുന്പ് ഇവിടെ നൂറുകണക്കിനുണ്ടായിരുന്ന മുനിയറകൾ വിരലിലെണ്ണാവുന്ന നിലയിലേക്കു കുറയുകയാണ്. ബലവത്തായ കരിന്പാറപ്പാളികൾ വീടുവയ്ക്കാനും മതിലുകെട്ടാനുമൊക്കെ പലരും പൊളിച്ചടുക്കുകയും ചെയ്തു.
പുരാവ്സ്തു സംരക്ഷണനിയമപ്രകാരം സംരക്ഷിത സ്മാരകങ്ങൾ നശിപ്പിക്കുകയോ കേടുപാടു വരുത്തുകയോ വികൃതമാക്കുകയോ ചെയ്യുന്നത് ഒരു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പ്രാചീന ശിലായുഗ സംസ്കാരം പുലർത്തിയിരുന്ന ഉന്നത ഗ്രോത്രസംസ്കൃതി മറയൂരിൽ നിലനിന്നിരുന്നു എന്നതിനുള്ള തെളിവടയാളങ്ങളാണ് കാലവിസ്മൃതിയിലേക്കു മണ്ണടിഞ്ഞുകൊണ്ടിരിക്കുന്നത്.
താഴ്വാരങ്ങൾക്ക് അഭിമുഖമായാണ് പഴുതറകളെല്ലാം. മരിച്ചുപോയ പിതാമഹൻമാർ താഴ്വരയിലെ ജനങ്ങളേയും കൃഷിയെയും പ്രകൃതിയെയും സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസമായിരിക്കാം ഇത്തരം നിർമിതിക്കു പിന്നിലുള്ളത്. മറയൂർ, കാന്തല്ലൂർ മലനിരകൾ അഞ്ചുനാട് എന്നാണ് അറിയപ്പെടുന്നത്. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി ഗ്രാമങ്ങൾ ചേർന്നതാണ് അഞ്ചുനാട്. കൊട്ടക്കുടി ഇപ്പോൾ തമിഴ്നാട്ടിലാണ്.
കോട്ടപോലെ ഒരു വശത്ത് കാന്തല്ലൂർ മലനിരകൾ. മറുവശത്ത് ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാന കൊടുമുടികൾ. മറ്റൊരു മറവിൽ ചിന്നാർ വന്യജീവി സങ്കേത ഭാഗമായ പർവതക്കെട്ടുകൾ. നാലുവശവും കൊടുമുടികളാൽ ചുറ്റപ്പെട്ട് മറഞ്ഞുനിൽക്കുന്ന താഴ്വരയുടെ പേര് ’മറഞ്ഞിരിക്കുന്ന ഉൗര്’ അഥവാ മറയൂർ എന്നായി.
മറയൂർ ഗുഹാചിത്രങ്ങൾക്ക് അയ്യായിരം വർഷം മുതൽ ഏഴായിരം വർഷംവരെ പഴക്കമുണ്ടെന്നാണ് പ്രമുഖ പുരാവസ്തു വിദഗ്ധൻ ഡോ.പത്മനാഭൻ തന്പി പറയുന്നത്. കാലപ്രയാണത്തിൽ പ്രകൃതിമാറ്റങ്ങളെ അതിജീവിച്ച ചരിത്ര ഏടുകളാണ് മറയൂർ മുനിയറകളും ഗുഹാചിത്രങ്ങളുമെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം.
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻപുണ്ടായിരുന്നതായാണ് പഴമക്കാരുടെ ഓർമ. പഴുതറകൾ നാലുവശത്തും കൽപ്പാളികൾ വെച്ച് മറച്ചിരിക്കുന്നു.
പരന്ന ഒരു കുടക്കല്ലിനെ രണ്ടോ അതിലധികമോ ലംബമായ കൽപാളികൾ താങ്ങിനിർത്തിയ നിലയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. നാല് വശങ്ങളിലും പരന്ന പാറകൾ കൊണ്ടുള്ള തൂണുകളും മുകളിൽ മൂടിക്കല്ല് എന്ന പേരിൽ മറ്റൊരു പാറയും.
ഒൻപതിനായിരം വർഷം വരെ പഴക്കമുള്ള ഗുഹാചിത്രങ്ങളും, ശിലാ ലിഖിതങ്ങളും മറയൂർ അഞ്ചുനാട് മലനിരകളിലുണ്ട്. പൗരാണിക കച്ചവട മാർഗമായിരുന്ന പഴനി മലനിരകളിൽ തുടങ്ങി മറയൂർ മലനിരകളിലൂടെ മാങ്കുളം വഴി കൊടുങ്ങല്ലൂർ മുസിരിസിൽ അവസാനിക്കുന്ന വ്യാപാര ഇടനാഴികളിലെ ല്ലാം അക്കാലത്ത് മനുഷ്യവാസമുണ്ടായിരുന്നു എന്നതിന്റെ ശേഷിപ്പുകളായിരിക്കാം ഇവയെന്നു ചരിത്രം അടയാളപ്പെടുത്തും.
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
01:38 AM Feb 06, 2022 | Deepika.com