‘അന്ധകാരത്തെ ദൂരീകരിക്കുന്ന വെളിച്ചത്തിനു വേണ്ടിയാണ് എന്റെ പ്രാർത്ഥന. അഹിംസയിൽ വിശ്വസിക്കുന്നവർക്ക് എന്നോടൊപ്പം ചേരാം ‘ എന്ന ഗാന്ധിജിയുടെ വാക്കുകളാണ് ബിർള ഹൗസിലേക്ക് കടന്നു ചെല്ലുന്ന സന്ദർശകരെ സ്വീകരിക്കുന്നത്.
രാഷ്ട്രപിതാവിന്റെ ഓർമകളും വേർപാടിന്റെ വേദനകളും നിറഞ്ഞുനിൽക്കുന്ന ഇടമാണ് ബിർള ഹൗസ്. ഡൽഹി തീസ് ജനുവരി മാർഗിലുള്ള ഈ വസതിയിലാണ് ഗാന്ധിജി വധിക്കപ്പെടുന്നതിനു മുൻപുള്ള അവസാന ദിനങ്ങളിൽ കഴിഞ്ഞത്. 1947 സെപ്റ്റംബർ ഒൻപതു മുതൽ 1948 ജനുവരി 30 വരെ 144 ദിവസങ്ങൾ മഹാത്മജി ബിർള ഹൗസിൽ ചെലവഴിച്ചു.
ന്യൂഡൽഹിയുടെ ഹൃദയ ഭാഗമായ കൊണാട്ട് പ്ലേസിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരെയാണ് ബിർള ഹൗസ്. വ്യവസായ പ്രമുഖരായ ബിർള കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായിരുന്നു ഇത്. 1928-ൽ ഘനശ്യാമ ദാസ് ബിർളയാണ് ഇത് നിർമിച്ചത്.
അതിനാലാണ് ഈ മന്ദിരം ബിർള ഹൗസ് എന്നറിയപ്പെട്ടത്. മഹാത്മാഗാന്ധി ഉപയോഗിച്ചിരുന്ന ചർക്ക മുതൽ വീട്ടുപകരണങ്ങൾ വരെ ബിർള മന്ദിരത്തിൽ സൂക്ഷിക്കുന്നുണ്ട്. സ്വദേശികളും വിദേശികളും ഉൾപ്പെടെ അനേകരാണ് മഹാത്മജി രക്തസാക്ഷിത്വം വരിച്ച ഇടം ദിവസവും സന്ദർശിക്കുന്നത്. 1971-ലാണ് ഇന്ത്യ ഗവണ്മെന്റ് ബിർള ഹൗസ് ബിർള കുടുംബത്തിൽ നിന്ന് 54 ലക്ഷം രൂപ വില നൽകി ഏറ്റെടുത്തത്.
1973 ഓഗസ്റ്റ് 15ന് ഇത് മ്യൂസിയമായി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ഇതോടെ ബിർള ഹൗസിന്റെ പേര് ഗാന്ധി സ്മൃതി എന്നാക്കി. മഹാത്മാവ് വെടിയേറ്റുവീണ സ്ഥലത്ത് ഒരു സ്തൂപം പണിത് സൂക്ഷിച്ചിട്ടുണ്ട്. ചുട്ടെടുത്ത കളിമണ്ണ് കൊണ്ടുണ്ടാക്കിയ പാവകളിൽ മഹാത്മാ ഗാന്ധിയുടെ ജീവിതം ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയിൽ മൾട്ടി മീഡിയയുടെ സഹായത്തിലുള്ള പ്രദർശനവും ഇവിടെയുണ്ട്.
1948 ജനുവരി 30. വെള്ളിയാഴ്ച. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞ് പത്ത് മിനിറ്റ് പിന്നിട്ടിരുന്നു. ബിർള ഹൗസിന് മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കും ഇടയിൽ കൈയെത്തും ദൂരത്ത് നിന്ന് നാഥുറാം വിനായക് ഗോഡ്സെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു വീഴ്ത്തിയ നിമിഷം.
രാജ്യം ഇന്നും ഞടുക്കത്തിലും വിതുന്പലിലും മാത്രം ഓർമിക്കുന്ന രംഗം. ഗോഡ്സെയുടെ തോക്കിൽ നിന്നുതിർന്ന മൂന്നു വെടിയുണ്ടകൾ ബാപ്പുജിയുടെ നെഞ്ചകം തകർത്തു കടന്നു തുളച്ചിറങ്ങി. ഹേ റാം, ഹേ റാം എന്നുച്ചരിച്ച് കൊലയാളിക്ക് നേരെ ഇരു കൈകളും കൂപ്പികൊണ്ട് ഗാന്ധിജി പിടഞ്ഞുവീണു.
ഈ മണ്ണിൽ കാലുകുത്തുന്നവരൊക്കെ ഒരിറ്റ് കണ്ണീരും ഒരു നൂറ്റാണ്ടിന്റെ ചരിത്ര സ്മൃതികളും ഹൃയത്തിൽ കാത്തുവെച്ചാണ് ഇവിടെ നിന്ന് മടങ്ങിപ്പോവുക. ഭാരതം ജൻമംകൊടുത്ത, നാടിനു അഹിംസാമന്ത്രം സമ്മാനിച്ച, ദേശത്തിനു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവ് ഉപയോഗിച്ച എല്ലാ ശേഷിപ്പുകളും ഇവിടെ ഭദ്രമായുണ്ട്. ബിർള ഭവനിലൂടെ, ചരിത്രത്തിന്റെ ഇന്നലെകളിലൂടെ കണ്ണോടിച്ചു പോകുന്ന ഓരോ ചരിത്ര കുതുകിയും അടുത്ത നിമിഷം, ഈ കെട്ടിടത്തിന്റെ അടുത്ത മുറിയിൽ, ആരോടോ സംസാരിച്ച് കൊണ്ടിരിക്കുന്നവനായി, അല്ലെങ്കിൽ ചർക്കയിൽ നൂൽ നൂൽക്കുന്നവനായി, താൻ സ്വന്തം ബാപ്പുജിയെ കാണുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഓരോ ചുവടും അകത്തേയ്ക്ക് വയ്ക്കുന്നത്.
മഹാത്മാ ഗാന്ധിയുടെ ഭൗതിക ശരീരം അന്ത്യസംസ്കാരത്തിനായി യമുനാ തീരത്തുള്ള രാജ്ഘട്ടിലേക്ക് സംവഹിച്ച ഗണ് കാര്യേജ് വാഹനം ചരിത്രത്തിന്റെ മൂകസാക്ഷിയായി, എല്ലാകാഴ്ചകളും ഒപ്പിയെടുത്തുകൊണ്ട് ഇവിടെയുണ്ട്. തിങ്കളാഴ്ച ഒഴികെ ദിവസവും രാവിലെ പത്തു മണിമുതൽ വൈകുന്നേരം അഞ്ചു വരെ പൊതുജനങ്ങൾക്ക് ഗാന്ധി സ്മൃതിയിലേക്ക് പ്രവേശനമുണ്ട്.
‘അന്ധകാരത്തെ ദൂരീകരിക്കുന്ന വെളിച്ചത്തിനു വേണ്ടിയാണ് എന്റെ പ്രാർത്ഥന. അഹിംസയിൽ വിശ്വസിക്കുന്നവർക്ക് എന്നോടൊപ്പം ചേരാം ‘ എന്ന ഗാന്ധിജിയുടെ വാക്കുകളാണ് ബിർള ഹൗസിലേക്ക് കടന്നു ചെല്ലുന്ന സന്ദർശകരെ സ്വീകരിക്കുന്നത്.
ബിർള ഹൗസ്: ഇവിടെയാണ് മഹാത്മജി വെടിയേറ്റു വീണത്
01:34 AM Feb 06, 2022 | Deepika.com