കർണാടക സംഗീതത്തിലേക്ക് ക്ലാരിനെറ്റിനെ കൈപിടിച്ചുകൊണ്ടുവന്ന മഹാനാണ് സംഗീതകലാനിധി കലൈമാമണി എ.കെ.സി. നടരാജൻ. മുക്കാൽ നൂറ്റാണ്ടിലേറെയായി തുടരുന്നതാണ് അദ്ദേഹത്തിന്റെ സംഗീതസപര്യ. 92-ാം വയസിൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുന്നു...
എഴുപതുവർഷം മുന്പാണ്. നാഗപട്ടണത്തിലെ നീലയദാക്ഷി അമ്മൻ കോവിലിൽ ക്ലാരിനെറ്റ് കച്ചേരി നടത്തുകയാണ് എ.കെ.സി. നടരാജൻ എന്ന യുവാവ്. ഒട്ടേറെ സംഗീതപ്രതിഭകൾ ആ കച്ചേരി കേട്ടിരിക്കുന്നു. അതിൽ നാദസ്വര ഇതിഹാസം ടി.എൻ. രാജരത്തിനം പിള്ളയുമുണ്ട്. കച്ചേരി കഴിഞ്ഞതും അദ്ദേഹം നടരാജനെ ഒരു പേരിട്ടു വിളിച്ചു- ക്ലാരിനെറ്റ് എവറസ്റ്റ്! ഇന്നും, ഈ 92-ാം വയസിലും ആ കൊടുമുടി തലയുയർത്തി നിൽക്കുന്നു.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ലാരിനെറ്റാണ് അദ്ദേഹം വായിക്കുന്നത്. ബംഗളൂരുവിലെ ഒരു ആംഗ്ലോ-ഇന്ത്യൻ ബാൻഡ് അംഗത്തിൽനിന്ന് ഇരുനൂറു രൂപയ്ക്ക് അച്ഛൻ വാങ്ങിയതാണ് ഇത്. ഇന്നത്തെ മൂല്യം വച്ചുനോക്കിയാൽ രണ്ടു ലക്ഷത്തിലേറെ രൂപ വിലവരും- നടരാജൻ ഒരിക്കൽ ഓർമിച്ചു. അദ്ദേഹത്തിന്റെ സംഗീത്തിന് എത്ര കോടി വിലയിട്ടാലാണ് തികയുക!!
വൈകിവന്ന അംഗീകാരം
എത്രയോ പതിറ്റാണ്ടുകളായി രാഷ്ട്രത്തിന്റെ ബഹുമതി അദ്ദേഹം അർഹിച്ചിരുന്നു എന്നു പറയും സംഗീതപ്രേമികൾ. അയ്ഞ്ചാല കുപ്പുസ്വാമി ചിന്നികൃഷ്ണ നടരാജൻ എന്ന എ.കെ.സി. നടരാജന് അതൊന്നും അത്രവലിയ കാര്യമല്ല. പത്മശ്രീ പ്രഖ്യാപനത്തിന്റെ പിറ്റേന്നു രാവിലെ ആകാശവാണിക്കുവേണ്ടി ഒരു റെക്കോർഡിംഗിനു പോകാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം!. കോവിഡ് പടർന്നതോടെ മാറ്റിവച്ച റെക്കോർഡിംഗ് പൂർത്തിയാക്കുന്ന ആഹ്ലാദത്തോടെ..
തിരുച്ചിറപ്പിള്ളിയിൽ സംഗീതകുടുംബത്തിൽ ജനിച്ച നടരാജൻ ആറാം വയസിൽ നാദസ്വരം അഭ്യസിച്ചു തുടങ്ങി. ഒപ്പം വായ്പ്പാട്ടും പഠിച്ചു. അച്ഛൻ ആ ക്ലാരിനെറ്റ് വാങ്ങിനൽകിയതോടെ അതിലൂടെയായി സ്വരസഞ്ചാരം. നാദസ്വരവുമായി മുന്നോട്ടുപോകാൻ പലരും ഉപദേശിച്ചെങ്കിലും ക്ലാരിനെറ്റിനോടു തോന്നിയ പ്രണയം നടരാജൻ ഉപേക്ഷിച്ചില്ല. ഈ വിദേശ സംഗീതോപകരണത്തിൽ കർണാടക സംഗീതം എങ്ങനെ വഴങ്ങുമെന്നു നെറ്റിചുളിച്ചവരും കുറവല്ല. നടരാജൻ അതിനൊരു വഴി കണ്ടെത്തി.
ക്ലാരിനെറ്റിനെ ആവശ്യാനുസരണം ഒന്നു മോഡിഫൈ ചെയ്യുകയായിരുന്നു ആ വഴി. ക്ലാരിനെറ്റിലെ ഫിംഗർ ഹോളുകളുടെ എണ്ണമങ്ങു ചുരുക്കി. എട്ടെണ്ണം മെഴുകുവച്ച് അടച്ചു. നാദസ്വരത്തോളം നീളം തോന്നുന്നവിധം അറ്റത്ത് ലോഹത്തിന്റെ ഭംഗിയുള്ള ഒരു ചുറ്റ് ഉറപ്പിച്ചു. എന്നിട്ടു വെറുതിയിരുന്നില്ല., ദിവസേന എട്ടുമണിക്കൂർവരെ പരിശീലനവും തുടങ്ങി. പതിയെ സംഗീതത്തിന്റെ കുന്നും മലകളും ചവിട്ടി ക്ലാരിനെറ്റ് ഹിമവാനായി.
ഉറച്ച തീരുമാനം
നടരാജന് ഒരു മലയാള ബന്ധമുണ്ട്. പതിനഞ്ചാം വയസിൽ ആദ്യ കച്ചേരി നടത്തി ശ്രദ്ധേയനായ അദ്ദേഹം പിന്നീട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ആയി കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ചു. സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറും ടി.കെ. ജയരാമ അയ്യരും നയിച്ച വാദ്യ വൃന്ദ ഓർക്കസ്ട്രയുടെ ഭാഗമായി ഡൽഹിയിൽ തുടർന്നു പ്രവർത്തിക്കാനുള്ള അവസരം വേണ്ടെന്നുവച്ച് അദ്ദേഹം 1952ൽ നാട്ടിലേക്കു മടങ്ങി. അതേവർഷം പിതാവ് മരിച്ചതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും നടരാജനിലായി. ക്ലാരിനെറ്റുമായി മുന്നോട്ട് എന്ന ഉറച്ചതീരുമാനത്തിൽനിന്ന് നടരാജൻ തെല്ലിടപോലും മാറിയില്ല.
രാജരത്തിനം പിള്ളയുടെ പിന്തുണ അക്കാലത്ത് വളരെ വലുതായിരുന്നു. കല്ലടക്കുറിച്ചിയിൽ ഒരു വന്പൻ വിവാഹവേദിയിൽ കച്ചേരിനടത്താൻ തനിക്കു ലഭിച്ച അവസരം അദ്ദേഹം നടരാജനു കൈമാറി. എനിക്കു നല്ല ഭയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ നിർദേശം അനുസരിക്കാതെവയ്യ. രാജരത്തിനം പിള്ളയുടെ നാദസ്വരം കേൾക്കാൻ എത്തിയ വന്പൻ ജനക്കൂട്ടം എന്റെ കച്ചേരി സൂക്ഷ്മതയോടെ കേട്ടിരിക്കുന്നത് ആദ്യമായാണ് ഞാനന്നു കണ്ടത്- നടരാജൻ പിന്നീടു പറഞ്ഞു.
ഏതാനും വർഷങ്ങൾ കഴിഞ്ഞ് രാജരത്തിനം പിള്ളയ്ക്ക് പകരക്കാരനായി ഒരിക്കൽക്കൂടി നടരാജനു വേദിയിൽ കയറേണ്ടിവന്നു. 1956 ഡിസംബറിലായിരുന്നു അത്. ചെന്നൈ മ്യൂസിക് അക്കാദമിയുടെ സംഗീതോത്സവത്തിൽ ആ ഇരുപത്തഞ്ചാം തീയതി കച്ചേരി അവതരിപ്പിക്കേണ്ടിയിരുന്നത് രാജരത്തിനം പിള്ളയായിരുന്നു. പക്ഷേ അതിനു രണ്ടാഴ്ച മുന്പ് അദ്ദേഹം വിടപറഞ്ഞു. സംഘാടകർക്ക് ആ വിടവുനികത്താൻ എ.കെ.സി. നടരാജൻ എന്ന പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മാൻഡലിനിൽ വിദ്വാൻ യു. ശ്രീനിവാസും, സാക്സഫോണിൽ കദ്രി ഗോപാൽനാഥും ചെയ്തതിനു തുല്യമോ അതിലൊരുപടി മുകളിലോ ആണ് ക്ലാരിനെറ്റിൽ എ.കെ.സി. നടരാജൻ ചെയ്തത്. എന്നിട്ടും അദ്ദേഹം ഒരൊറ്റയാളെപ്പോലും ക്ലാരിനെറ്റ് പഠിപ്പിക്കാൻ മുതിർന്നില്ല. ഇന്നത്തെ കുട്ടികൾക്ക് സമ്മർദ്ദങ്ങളെ അതിജീവിച്ച് ഒരു കലാകാരനായി ഉയർന്നുവരാൻ കഴിയുമോ എന്ന് എനിക്കുറപ്പില്ല. അതിനാൽ ആരെയും ക്ലാരിനെറ്റ് പഠിപ്പിക്കുന്നില്ല- അദ്ദേഹം പറയുന്നു. എന്നാൽ നാദസ്വര വാദനത്തിൽ അദ്ദേഹത്തിന് ഒട്ടേറെ പ്രഗത്ഭ ശിഷ്യരുണ്ട്.
ക്ലാരിനെറ്റ്
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമനിയിലെ പ്രശസ്ത സുഷിരവാദ്യ നിർമാതാവായ ജോവാൻ ക്രിസ്ടോഫ് ഡെനറും മകൻ ജേക്കബും ചേർന്നാണ് ക്ലരിനെറ്റ് കണ്ടുപിടിച്ചത്. റീഡ് ഉപയോഗിച്ച് ഉൗതിയാണ് ക്ലാരിനെറ്റ് നാദം സൃഷ്ടിക്കുന്നത്. അതിനൊപ്പം വായുവിനെ നിയന്ത്രിച്ച് ശബ്ദ വ്യതിയാനം സൃഷ്ടിക്കാനുള്ള "കീ’കളുമുണ്ട്. നമ്മുടെ നാട്ടിൽ ബാൻഡ് വാദ്യ സംഘങ്ങളുടെ പ്രധാന ഉപകരണങ്ങളിലൊന്നാണ്.
ഹരിപ്രസാദ്
ക്ലാരിനെറ്റ് ഹിമവാൻ!
11:07 PM Jan 29, 2022 | Deepika.com