മീൻവിൽപനയ്ക്കിടെ സമയം കണ്ടെത്തി പ്ലാസ്റ്റിക് പെറുക്കിമാറ്റി മണ്ണിനെയും പ്രകൃതിയെയും പോഷിപ്പിക്കുന്ന അപൂർവമൊരാൾ. വിശ്രമമില്ലാതെ പത്താം വർഷത്തിലാണ് പാലക്കാട്ടുകാരൻ മുരളീധരൻ...
ദിവസം അൻപതു കിലോ പ്ലാസ്റ്റിക് പെറുക്കിക്കൂട്ടാതെ മുരളീധരന് വിശ്രമമില്ല. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പ്ലാസ്റ്റിക് ശേഖരണമെന്ന യജ്ഞവുമായി യാത്ര തിരിച്ചിട്ട് പത്തു വർഷം പിന്നിടുന്നു.
പാലക്കാട് തൃത്താല കൂടല്ലൂർ കടവത്തുകാടുപറന്പിൽ മുരളീധരന് ഇത് ഉപജീവമാർഗത്തേക്കാൾ ഉദാത്തമായ പരിസ്ഥിതി സംരക്ഷണ തപസ്യയാണ്. മീൻ വിൽപനയ്ക്കിടെ സമയം കണ്ടെത്തി പ്ലാസ്റ്റിക് നീക്കംചെയ്ത് മണ്ണിനെയും പ്രകൃതിയെയും പോഷിപ്പിക്കുന്ന അപൂർവമൊരാൾ.
കണ്ണൂരിൽ തുടങ്ങി ആറു ജില്ലകൾ പിന്നിട്ട ശുചീകരണം കോട്ടയത്ത് തന്പടിച്ചിരിക്കെ ഇതോടകം സംഭരിച്ച പ്ലാസ്റ്റിക് മാലിന്യം അൻപതു ടണ്ണിലേറെ വരുമെന്നതിൽ മുരളീധരൻ അഭിമാനിക്കുന്നു.
തലശേരിയിൽ മീൻകടയിൽ ജോലി ചെയ്യുന്പോഴാണ് പ്ലാസ്റ്റിക് പ്രകൃതിക്ക് ദോഷമാണെന്ന തിരിച്ചറിവുണ്ടായത്. ഓരോ ദിവസവും മത്സ്യം പൊതിഞ്ഞുകൊടുക്കുന്ന നൂറു കണക്കിന് പ്ലാസ്റ്റിക്ക് കവറുകൾ മണിക്കൂറുകൾക്കുള്ളിൽ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയപ്പെടുന്നു. കുറയൊക്കെ നദികളിലൂടെ ഒഴുകി കടലിനെ മലിനമാക്കും. അതിലേറെയെണ്ണം മണ്ണിൽ അടിഞ്ഞ് മഴയെയും ഉറവയെയും തടയുന്നു.
പത്താം ക്ലാസിനു മുകളിൽ പഠിപ്പില്ലാത്ത മുരളീധൻ ഈ തിരിച്ചറിവിലാണ് തനിക്കാവുംവിധം പരിസ്ഥിതിയെ വീണ്ടെടുത്തു പോഷിപ്പിക്കണമെന്ന തിരുമാനമെടുത്തത്. ഒരേ സ്ഥലത്തുമാത്രം പ്ലാസ്റ്റിക് ശേഖരണം നടത്തുന്നതിനേക്കാൾ അനേകർക്ക് മാതൃകയാകാനാണ് ഇത്തരത്തിലൊരു കേരള പര്യടനത്തിന് തുടക്കമിട്ടത്. മൈലുകൾ പിന്നിട്ട യാത്ര കണ്ണൂരിൽനിന്നും കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകൾ താണ്ടി കോട്ടയത്തെത്തിയിരിക്കുന്നു.
മീൻവിൽപനയുടെ ഇടവേളകളിൽ വഴിയോരങ്ങളിലും പുഴകളിലുമൊക്കെ പ്ലാസ്റ്റിക്ക് പെറുക്കിയെടുക്കും. മണ്ണിൽപൂഴ്ന്നതും പുഴയിൽ തറച്ചതുമൊക്കെ ക്ലേശകരമായി ചാക്കിൽ ശേഖരിക്കും. ഒരു ജില്ലയിൽ വിവിധയിടങ്ങളിലായി രണ്ടു വർഷം വരെ താമസിക്കുകയാണ് പതിവ്. അങ്ങനെ പല നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും മുരളീധരന്റെ പരിസ്ഥിതി പ്രതിബദ്ധത വാർത്തയും ചർച്ചയുമാകും.
രണ്ടു വർഷം മുൻപ് കോട്ടയം മൂലേടം ദിവാൻകവലയിൽ മീൻ വില്പനയും നഗരത്തിൽ പ്ലാസ്റ്റിക് ശേഖരണവുമായി നീങ്ങുന്പോഴാണ് കോവിഡിന്റെ വ്യാപനം. കോവിഡിൽ മീൻ വില്പന നിലച്ചപ്പോഴും പ്ലാസ്റ്റിക് ശേഖരണം മുടക്കിയില്ല. ഓരോ പ്രളയവും നദിയോരങ്ങളിൽ ശേഷിപ്പിക്കുന്ന പ്ലാസ്റ്റിക് കൂന്പാരങ്ങളുടെ അളവും വ്യാപ്തിയും അറിഞ്ഞതോടെ മീൻവ്യാപാരം നിറുത്തി പല ദിവസങ്ങളിലും പ്ലാസ്റ്റിക് പെറുക്കാൻ മാറ്റിവയ്ക്കുന്നു.
വഴിയോരങ്ങളിൽ ഉന്തുവണ്ടിയിലാണ് പ്ലാസ്റ്റിക് കുപ്പികളും കവറുകളുമെല്ലാം ശേഖരിക്കുന്നത്. ദിവസം കുറഞ്ഞതു 50 കിലോ പ്ലാസ്റ്റിക് ശേഖരിക്കും. കുപ്പികളും മറ്റും വലിയ ചാക്കിലാക്കി ആക്രി കടകളിൽ വില്പന നടത്തും. പ്ലാസ്റ്റിക് കവറുകളും മറ്റും മീനച്ചിലാറ്റിലെ ചുങ്കം കടവിൽ കഴുകി ചാക്കുകളിലായി സൂക്ഷിക്കുകയാണ് പതിവ്. രണ്ടുമാസം കൂടുന്പോൾ നഗരത്തിലെ റീസൈക്ലിംഗ് കേന്ദ്രത്തിലെത്തിക്കും.
പ്ലാസ്റ്റിക് കത്തിക്കുന്പോഴും മണ്ണിൽ അടിയുന്പോഴുമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് മുരളീധരൻ ആധികാരികമായി സംസാരിക്കും. ആയിരം പ്ലാസ്റ്റിക് കവറുകൾ ഒരേ സ്ഥലത്ത് മണ്ണിൽതാഴുന്പോൾ ഒരു സെന്റോളം സ്ഥലത്ത് തുള്ളി മഴവെള്ളം മണ്ണിൽ താഴില്ല. ഇത്തരത്തിൽ ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കവറുകൾ മേൽമണ്ണിൽപുതഞ്ഞതോടെ മേൽമണ്ണിന് വെള്ളത്തെ ആഗിരണം ചെയ്യാനാകാതെവന്നിരിക്കുന്നു.
അങ്ങനെ മണ്ണിൽ പ്ലാസ്റ്റിക് പടുത പൊതിഞ്ഞുമൂടിയ സ്ഥിതിയായി. പെയ്തിറങ്ങുന്ന മഴ മണ്ണിലിറങ്ങാതെ പ്രളയമായി കുത്തിയൊഴുകുന്ന സാഹചര്യം. നൂറു വർഷം കിടന്നാലും ഇവ മണ്ണിൽ അലിഞ്ഞുചേരുകയുമില്ല. കോടാനുകോടി സൂക്ഷ്മജീവികളുടെ ഈറ്റില്ലമായ മണ്ണിലെ ജൈവാംശത്തെ പ്ലാസ്റ്റിക് ഇല്ലായ്മ ചെയ്യുന്നു. പ്ലാസ്റ്റിക് കത്തിച്ചാൽ കാർബണ് ഉൾപ്പെടെ ഉയരുന്ന വിഷവാതകങ്ങൾ മനുഷ്യനും പരിസ്ഥിതിക്കുമുണ്ടാക്കുന്ന ഭീഷണിയുടെ തീവ്രതയും മാരകമാണ്.
ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ഓസോണ് പാളിയിലെ വിള്ളലിനെയും കടൽനിരപ്പ് ഉയരുന്നതിനെയും കുറിച്ചൊക്കെ പരന്ന വായനയിലൂടെ മുരളീധരൻ അറിവുനേടിയിരിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലേഖനങ്ങളുമൊക്കെ വായിച്ചു പഠിക്കും. ഇത്തരം അറിവു സമ്മാനിക്കുന്ന ഒരു പുസ്തകവും പണം കൊടുത്തു വാങ്ങാറില്ല.
വീടുകളിൽ നിന്ന് പഴയ വസ്തുക്കൾ ശേഖരിക്കുന്പോൾ പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങളും മാസികകളും ധാരാളമായി ലഭിക്കാറുണ്ട്. ഇവ ആക്രിച്ചാക്കിൽ നിക്ഷേപിക്കാതെ നിധിപോലെ ഭദ്രമായി വീട്ടിൽ കൊണ്ടുപോകും. വായിച്ചതിനു ശേഷം നാട്ടിൽ പോകുന്പോൾ മക്കൾക്ക് സമ്മാനമായി നൽകും. ശേഷിക്കുന്നവ വായനശാലകൾക്ക് നൽകുകയാണ് പതിവ്. തന്റെ പ്ലാസ്റ്റിക് നിർമാർജന യജ്ഞം കാണാനെത്തുന്നവരോടൊക്കെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധനം നൽകുകയും ചെയ്യും.
മാസത്തിലൊരിക്കൽ നാട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കും. കോട്ടയത്തു നിന്നും അടുത്ത പര്യടനം തിരുവല്ലയിലേക്ക് പുറപ്പെടാനാണ് ഉദ്ദേശിക്കുന്നത്. കുട്ടിയാത്ത് അപ്പന്റെയും ചക്കിയുടെയും മകനാണ് ഈ നാൽപത്തിരണ്ടുകാരൻ. ഭാര്യ ഷൈനിമോളും മക്കൾ അവന്തികയും അലംകൃതയും ഈ മാതൃകായജ്ഞത്തിൽ മുരളീധരനു പിന്തുണ നൽകുന്നു.
ജെവിൻ കോട്ടൂർ
ഇങ്ങനെയുമൊരു കേരളയാത്ര
10:56 PM Jan 29, 2022 | Deepika.com