‘മോന്റോ’ എന്നു ഓമനപ്പേരുള്ള കൽപനയ്ക്ക് ചെറിയപ്രായം മുതൽ ആകാശവും വിമാനങ്ങളും അവേശമായിരുന്നു.
ഇന്ത്യൻ വംശജയായ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി കൽപന ചൗളയുടെ ദീപ്ത സ്മരണകൾക്ക് ഫെബ്രുവരി ഒന്നിനു 19 വർഷം. രണ്ടാം ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശകേന്ദ്രത്തിൽ തിരിച്ചിറങ്ങാൻ 16 മിനിറ്റ് ശേഷിക്കെയായിരുന്നു കൽപന ഉൾപ്പെടെ ഒരു നിര ശാസ്ത്ര പ്രതിഭകൾ ചാന്പലായത്.
ടെക്സസ് നഗരത്തിനു മുകളിൽ അമേരിക്കയുടെ ബഹിരാകാശ വാഹനമായ കൊളംബിയ ഇരുപത്തിയെട്ടാമതു ബഹിരാകാശ ദൗത്യത്തിന്റെ അവസാന മണിക്കൂറിൽ കത്തിയമർന്നതും കൽപനയടങ്ങുന്ന ഏഴംഗ സംഘത്തിന്റെ ദൗത്യം പൊലിഞ്ഞതും ലോകം നടുക്കത്തോടെയും കണ്ണീരോടെയുമാണ് കേട്ടറിഞ്ഞത്. ബഹിരാകാശ വാഹനത്തിന്റെ ആവരണത്തിലെ ചെറിയൊരു ഭാഗം അടർന്നതോടെ ചിറകിലെ തെർമൽ സുരക്ഷാ കവചത്തിൽ തകരാറുണ്ടായി, അമിതമായി ചൂടുവായു ചിറകിലേക്കെത്തി. ഇതോടെ ഭൗമമണ്ഡലത്തിൽ പ്രവേശിച്ച ഉടൻ വാഹനം കത്തിയമർന്നു.
ബസുമതി നെൽപ്പാടങ്ങളാൽ സമൃദ്ധമായ, മഹാഭാരതത്തിന്റെ കർണന്റെ പേരിലറിയപ്പെടുന്ന ഹരിയാനയിലെ കർണാലിലായിരുന്നു 1962 മാർച്ച് 17-നു ബനാറസിലാൽ ചൗളയുടെയും സഞ്ജ്യോതിയുടെയും മകളായി കൽപനയുടെ ജനനം. ‘മോന്റോ ’ എന്നു ഓമനപ്പേരുള്ള കൽപനയ്ക്ക് ചെറിയപ്രായം മുതൽ ആകാശവും വിമാനങ്ങളും അവേശമായിരുന്നു. കർണാലിലെ ദയാൽസിംഗ് കോളജിലും ഡിഎവി കോളജിലും പഠിച്ചു. വിമാനങ്ങളുടെ പറക്കലിൽ അടങ്ങാത്ത ആവേശമുണ്ടായിരുന്ന കൽപ പഞ്ചാബ് എൻജിനിയറിംഗ് കോളജിൽ എയ്റോനോട്ടിക്കൽ എൻജിനിയറിംഗിനു ചേർന്നു.
പെണ്‍കുട്ടികൾക്ക് ഇത് അനുയോജ്യമായ പഠനമേഖലയല്ലെന്നും അധ്യാപകരിൽ ചിലർ നിരുത്സാഹപ്പെടുത്തിയപ്പോഴും അമേരിക്കയിൽ ഉപരിപഠനത്തിനു പോകാൻ തീരുമാനിച്ചപ്പോഴുമൊക്കെ കൽപനയ്ക്ക് ഉൗർജമായത് നിശ്ചയദാർഢ്യവും അർപ്പണബോധവുമായിരുന്നു. 1984-ൽ ടെക്സസ് സർവകലാശാലയിൽനിന്നും ബിരുദാനന്തരബിരുദവും 1988-ൽ കൊളറാഡോ സർവകലാശാലയിൽനിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി.
തുടർന്ന് നാസയിൽ ജോലിയിൽ പ്രവേശിച്ച കൽപനയുടെ ആദ്യ ബഹിരാകാശ ദൗത്യം 1997 നവംബർ 19നായിരുന്നു. എസ്.ടി.എസ്. 87 എന്ന ആ ബഹിരാകാശ ദൗത്യത്തിലൂടെയാണ് കൽപന ചൗള ഇന്ത്യൻ വംശജയായ ആദ്യ ബഹിരാകാശ യാത്രിക എന്ന സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയത്. 2001-ൽ രണ്ടാമത്തെ ബഹിരാകാശ ദൗത്യമായ എസ്ടിഒ 107ലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സാങ്കേതിക തകരാറുകൾ കൊളംബിയയുടെ ദൗത്യം 2003 വരെ വൈകി.
എണ്‍പതോളം പഠന പരീക്ഷണങ്ങൾ ആ ദൗത്യസംഘം വിജയകരമായി പൂർത്തിയാക്കി. അതിലൊന്ന് ബഹിരാകാശ യാത്രികരുടെ സുരക്ഷയെ സംബന്ധിച്ചായിരുന്നു. 2003 ജനുവരി 16നായിരുന്നു കൽപന ഉൾപ്പെടുന്ന സംഘത്തിന്റെ 17 ദിവസ ബഹിരാകാശയാത്ര പുറപ്പെട്ടത്. വിജയകരമായ പരീക്ഷണങ്ങൾക്കുശേഷമുള്ള മടക്കത്തിന്റെ അവസാനനിമിഷങ്ങളിലാണ് എല്ലാം തകർന്നടിഞ്ഞത്.
ജീവിതകാലത്തിന്റെ നേർപകുതി വീതമാണ് കൽപന ഇന്ത്യയിലും അമേരിക്കയിലുമായി ചെലവഴിച്ചത്. ഇന്ത്യയെ എക്കാലവും സ്നേഹിച്ചിരുന്ന കൽപന ഇന്ത്യൻ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും ഉന്നമനത്തിലും ഏറെ തൽപരയായിരുന്നു. കർണാലിൽനിന്ന് പതിന്നാല് പെണ്‍കുട്ടികൾക്ക് നാസ സന്ദർശിക്കാൻ അവർ അവസരമൊരുക്കിയിട്ടുണ്ട്.
ശന്പളത്തിൽ നല്ലൊരു ഭാഗം അവർ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനായി ചെലവഴിച്ചിരുന്നു. എസ്.ടി.എസ.് 87 ബഹിരാകാശ ദൗത്യത്തിനിടയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളുമായി കൽപന സംവദിച്ചിരുന്നു.
’ഞങ്ങൾ ഇന്ത്യക്കാർ നിങ്ങളുടെ പേരിൽ വളരെയേറെ അഭിമാനിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യയിലെ പെണ്‍കുട്ടികൾക്ക് കൽപന എന്നും പ്രചോദനമാകും- ഐ.കെ. ഗുജ്റാൾ അന്നു പറഞ്ഞു. കൊളംബിയൻ ദുരന്തത്തിനു മൂന്നു വർഷത്തിനുശേഷം നാസ വീണ്ടുമൊരു ഇന്ത്യൻ വംശജയെ ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുത്തിരുന്നു. പഞ്ചാബിൽ വേരുകളുള്ള സുനിതാ വില്യംസ്.
മരണശേഷം കൽപന ചൗള ഇരു രാജ്യങ്ങളുടെയും ആദരവിന് അർഹയായി. ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹമായ മെറ്റ്സാറ്റ്- 1-നു കൽപന-1 എന്നു നാമകരണം ചെയ്തിരുന്നു. ന്യൂയോർക്ക് സിറ്റി 74-ാം നന്പർ സ്ട്രീറ്റിന് കൽപന ചൗള വേ എന്നു നാമകരണം ചെയ്തു.
നാസ കൽപനയ്ക്ക് മരണാനന്തരം ’ ദി സ്പേസ് മെഡൽ ഓഫ് ഓണർ’, വിശിഷ്ട സർവീസ് മെഡൽ, സ്പേസ് മെഡൽ ഓഫ് ഓണർ തുടങ്ങിയ സമ്മാനിച്ചു. ടെക്സസ്, കൊളറാഡോ യൂണിവേഴ്സിറ്റികൾ കൽപനയുടെ പേരിൽ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിൽ നിരവധി സ്ഥാപനങ്ങൾ കൽപനയുടെ പേരിലുണ്ട്.
നിരവധി പുസ്തകങ്ങളും അവരെക്കുറിച്ച് ഇറങ്ങിയിട്ടുണ്ട്. ഭർത്താവ് ജീൻ പിയർ ഹാരിസണ്‍ ’ ദി എഡ്ജ് ഓഫ് ടൈം ’എന്ന പേരിൽ പ്രസിദ്ധീകരിച്ച ജീവചരിത്രം, അനിൽ പത്മനാഭൻ എഴുതിയ ’ എ ലൈഫ് ’തുടങ്ങിയവ ഇതിൽപ്പെടുന്നു.
ഷീജ സാബു
കൽപന ചൗള: ഓർമയിലെ നക്ഷത്രം
10:45 PM Jan 29, 2022 | Deepika.com