കെ. സച്ചിദാനന്ദൻ, എം. മുകുന്ദൻ, വി.കെ.എൻ, ആനന്ദ്, ഒ.വി. വിജയൻ, ഓംചേരി, എൻ.എൻ. പിള്ള, സേതു, എം.പി. നാരായണ പിള്ള, കാക്കനാടൻ തുടങ്ങിയ പ്രമുഖ മലയാള സാഹിത്യകാരൻമാർ കേരള ക്ലബിൽ തങ്ങളുടെ കൃതികൾ വായിച്ചു സാഹിത്യ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്.
മലയാള സാഹിത്യത്തിന് കേരളമണ്ണ് കടന്ന് ആഴത്തിൽ വേരോട്ടമുണ്ടായിട്ടുള്ള ഒരിടമാണ് ഡൽഹി എന്ന തലസ്ഥാന നഗരം. ഡൽഹിയിലെ മലയാള സാഹിത്യ ലോകത്തെക്കുറിച്ചു പറയുന്പോൾ കേരള ക്ലബിനെ കുറിച്ച് എടുത്തു പറഞ്ഞില്ലെങ്കിൽ ചരിത്രം അർഥപൂർണമാകില്ല. മലയാളികൾ നെഞ്ചിലേറ്റിയ പല മഹദ്കൃതികളുടെയും പിറവി തന്നെ കേരള ക്ലബിൽ നിന്നാണ്.
പല പ്രമുഖ എഴുത്തുകാരും തങ്ങളുടെ പ്രശസ്തമായ കൃതികൾ അച്ചടി മഷി പുരളും മുൻപേ കൈയെഴുത്തു പ്രതികൾ ആദ്യമായി വായിച്ചിരുന്നത് കേരള ക്ലബിലെ നിറഞ്ഞ സാഹിത്യ സദസുകൾക്കു മുന്നിലായിരുന്നു. മലയാള സാഹിത്യത്തിലെ എക്കാലത്തെയും ഇതിഹാസമായ ഖസാക്കിന്റെ ഇതിഹാസം ഒ.വി വിജയൻ ആദ്യം വായിച്ചതും കേരള ക്ലബിലെ സാഹിത്യ കുതുകികൾക്കു മുന്നിലായിരുന്നു.
ഡൽഹിയുടെ ആഢംബരവും പ്രൗഢിയും വിളിച്ചോതുന്ന കൊണാട്ട് പ്ലേസിലാണ് നഗര മധ്യത്തിലായി കേരള ക്ലബ് സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള കേരള ക്ലബിൽ ഇന്നും സാഹിത്യ, സാംസ്കാരിക ചർച്ച സജീവമായി നടക്കുന്നു. കെ. സച്ചിദാനന്ദൻ, എം. മുകുന്ദൻ, വി.കെ.എൻ, ആനന്ദ്, ഒ.വി. വിജയൻ, ഓംചേരി, എൻ.എൻ. പിള്ള, സേതു, എം.പി. നാരായണപിള്ള, കാക്കനാടൻ തുടങ്ങിയ പ്രമുഖ സാഹിത്യകാരൻമാർ എല്ലാം തന്നെ കേരള ക്ലബിൽ തങ്ങളുടെ കൃതികൾ വായിച്ചു സാഹിത്യ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്.
1938ൽ ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായ ഷിംലയിൽ കെ.പി.എസ് മേനോന്റെ വസതിയിൽ ചേർന്ന ഓണാഘോഷത്തിനിടെയാണ് കേരള ക്ലബിന്റെ പിറവിക്കു വഴി തെളിച്ച കൂട്ടായ്മ ഉണ്ടായത്. പിന്നീട് അടുത്ത വർഷം മുതൽ കെ.പി.എസ് മേനോന്റെ ഡൽഹിയിലെ വസതി കേന്ദ്രീകരിച്ചായി ഈ കൂട്ടായ്മയുടെ പ്രവർത്തനം. ആദ്യകാലത്ത് സർക്കാർ സർവീസിലും മറ്റുമുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വരേണ്യ വിഭാഗത്തിന്റെ മാത്രം കൂട്ടായ്മയായിരുന്നു ഇത്.
സാഹിത്യ സംബന്ധമായ കൂടിച്ചേരലുകളിൽ നിന്ന് സാധാരണക്കാരും തൊഴിലാളി വിഭാഗങ്ങളും ഉൾപ്പെടുന്നവർ അകറ്റി നിർത്തപ്പെട്ടു. അതിന്റെ തുടർച്ചയായാണ് ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) തുടക്കം.
പക്ഷേ, മലയാളസാഹിത്യത്തിന്റെ തലസ്ഥാന കൂട്ടായ്മയായി കേരള ക്ലബിലെ സാഹിതി സഖ്യം വളർന്നു വന്നു. കഥയും കവിതയും നോവലും നാടകങ്ങളുമെല്ലാം എഴുത്തുകാരും വായനക്കാരും കേരളക്ലബിൽ ചർച്ച ചെയ്തു. ഓരോ സൃഷ്ടിയും ആസ്വദിക്കുന്നതിനൊപ്പം തന്നെ ഇഴകീറി വിമർശനങ്ങളും ഉയർന്നു. കോവിഡ് പ്രതിസന്ധിയിൽ ഇടക്കാല മുടക്കം ഉണ്ടാകുന്നത് വരെ എല്ലാ വെള്ളിയാഴ്ചകളിലും കേരള ക്ലബിലെ സാഹിതീ സഖ്യം തുടർന്നിരുന്നു.
സെബി മാത്യു
മലയാള സാഹിത്യത്തിന്റെ തലസ്ഥാനമായി കേരള ക്ലബ്
10:36 PM Jan 29, 2022 | Deepika.com