പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു യക്ഷിക്കഥയുടെ ടെയിലിന്റെ മാതൃകയിലാണു നർമരസം തുളുന്പിനിൽക്കുന്ന ഈ കഥ അദ്ദേഹം എഴുതിയിരിക്കുന്നത്.
ഒരു റോക്കറ്റിനെ ചുറ്റിപ്പറ്റിയാണു കഥ. അതിന്റെ പശ്ചാത്തലമാകട്ടെ ഒരു രാജകീയ കല്യാണവും. റോക്കറ്റ് എന്നു പറയുന്പോൾ, ബഹിരാകാശത്തിൽ പോകുന്ന തരത്തിലുള്ള റോക്കറ്റാണെന്നു കരുതേണ്ട. കരിമരുന്നു കലാപ്രകടനത്തിൽ സാധാരണ ഉപയോഗിക്കുന്ന വാണമില്ലേ? അത്തരമൊരു വാണമാണു കഥയിലെ കേന്ദ്രബിന്ദു.
രാജാവിന്റെ പുത്രന്റെ വധു ഫിൻലൻഡിൽനിന്നു വന്ന ഒരു റഷ്യൻ രാജകുമാരിയായിരുന്നു. വെളുത്ത ഒരു റോസപുഷ്പംപോലെയിരുന്ന അവളെ കണ്ടപ്പോൾ രാജകുമാരൻ പറഞ്ഞു: ‘ചിത്രത്തിൽ കണ്ടതിലും ഏറെ സുന്ദരിയായിരിക്കുന്നു.’ ഇതു കേട്ടപ്പോൾ രാജകുമാരിയുടെ മുഖം ചുവന്നുതുടുത്തു. അതു ശ്രദ്ധിച്ച രാജാവിന്റെ ഒരു സ്തുതിപാഠകൻ പറഞ്ഞു: ‘വെളുത്ത റോസപ്പൂവ് പോലെയിരുന്ന രാജകുമാരി ഇപ്പോൾ ചുവന്ന റോസപ്പൂ പോലെയായി!’
ഇതു കേട്ട രാജാവ് പറഞ്ഞു: ‘ഞാൻ നിന്റെ ശന്പളം ഇരട്ടിയാക്കിയിരിക്കുന്നു.’ പക്ഷേ, ശന്പളമില്ലാത്ത സ്തുതിപാഠകനായിരുന്നു അയാൾ. പൊങ്ങച്ചക്കാരനായ രാജാവ് വെറുതെ അങ്ങനെ പറഞ്ഞെന്നു മാത്രം. രാജാവിന്റെ പ്രഖ്യാപനം കേട്ട എല്ലാവരും കൈയടിച്ചു രാജാവിനെ പുകഴ്ത്തി.
രാജകീയ വിവാഹത്തോടനുബന്ധിച്ച ആഘോഷം നടക്കുന്പോൾ ഫ്ളൂട്ട് വായിക്കാൻ രാജാവ് ഒരുന്പെട്ടു. അപസ്വരം മുഴക്കാനല്ലാതെ ഫ്ളൂട്ട് വായിക്കാൻ രാജാവിനറിയില്ലായിരുന്നു. എന്നാൽ, രാജാവ് ഫ്ളൂട്ട് വായിച്ചപ്പോൾ കെങ്കേമമെന്ന് എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു കൈയടിച്ചു!
പൊങ്ങച്ചക്കാരനായ രാജാവിനെയും അദ്ദേഹത്തിന്റെ സ്തുതിപാഠകരെയും അവതരിപ്പിച്ചശേഷം കഥ പുരോഗമിക്കുന്നത് ഒരു വാണത്തെ ചുറ്റിപ്പറ്റിയാണ്. വിവാഹാഘോഷത്തോടനുബന്ധിച്ചുള്ള കരിമരുന്നു കലാപ്രകടനത്തിനായി തയാറാക്കിവച്ചിരുന്ന ഐറ്റങ്ങളിൽ വാണവും പടക്കവും അമിട്ടും പൂച്ചക്രവും പൂത്തിരിയും നിലാത്തിരിയുമൊക്കെ ഉൾപ്പെടും.
കരിമരുന്നു പ്രകടനത്തിനായി കാത്തിരിക്കുന്പോൾ ഒരു പടക്കമാണ് അവരുടെ ചർച്ചയ്ക്ക് ആരംഭമിട്ടത്. ലോകം കാണാൻ സാധിച്ചതുകൊണ്ടു തനിക്കുണ്ടായ മെച്ചത്തെക്കുറിച്ചാണ് പടക്കം സംസാരിച്ചത്. എന്നാൽ, ചർച്ച അതിവേഗം പ്രണയത്തിലേക്കു കടന്നു. കവികൾ പ്രണയത്തെ കുഴിച്ചുമൂടി കൊന്നു എന്നു പൂച്ചക്രം വാദിച്ചപ്പോൾ, പ്രണയത്തിനു മരണമില്ലെന്നു പൂത്തിരി വിധിയെഴുതി. പ്രണയത്തെക്കുറിച്ചുള്ള ചർച്ച ചൂടുപിടിച്ചുവന്നപ്പോഴേക്കും അതിലൊന്നും ഉൾപ്പെടാതെ വാണം പറഞ്ഞു: ‘രാജകുമാരൻ എത്ര ഭാഗ്യവാൻ! എന്നെ കത്തിച്ചയയ്ക്കുന്ന ദിവസംതന്നെ രാജകുമാരിനു വിവാഹം കഴിക്കാൻ സാധിച്ചല്ലോ.’
ഉടനെ പടക്കം പറഞ്ഞു: ‘നേരെ മറിച്ചല്ലേ വസ്തുത? രാജകുമാരന്റെ ബഹുമാനാർഥമല്ലേ ഇന്നു നമ്മെ തീ കൊളുത്തി വർണപ്രപഞ്ചം സൃഷ്ടിക്കുന്നത്?’ അപ്പോൾ ഒട്ടും കൂസാതെ വാണം പറഞ്ഞു: ‘നിന്നെ സംബന്ധിച്ച് അതു ശരിയായിരിക്കാം. എന്നാൽ, എന്റെ കാര്യം അങ്ങനെയല്ല. ഞാൻ ഉന്നതകുലജാതനാണ്. കരിമരുന്നു കലാപ്രകടനത്തിൽ എന്റെ കുടുംബത്തെ വെല്ലാൻ ആരുമില്ല.’
ഇതു കേട്ടപ്പോൾ ഒരു ഏറുപടക്കം പൊട്ടിച്ചിരിച്ചു. ഉടനെ വാണം ചോദിച്ചു: ‘എന്തിനാണ് നീ ചിരിക്കുന്നത്?’ അപ്പോൾ ഏറുപടക്കം പറഞ്ഞു: ‘ഞാൻ സന്തോഷവാനായതുകൊണ്ടാണു ചിരിച്ചത്!’ ‘നിനക്കു സന്തോഷിക്കാൻ എന്തവകാശം?’ വാണം ചോദിച്ചു: ‘നീ മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുകയാണു വേണ്ടത്. വാസ്തവത്തിൽ, നീ എന്നെക്കുറിച്ചു ചിന്തിക്കുകയാണു വേണ്ടത്. നീ മാത്രമല്ല, മറ്റെല്ലാവരും എന്നെക്കുറിച്ചു ചിന്തിക്കണമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.’
വാണം തുടർന്നു: ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് എല്ലാവർക്കും വലിയ ദൗർഭാഗ്യമായിരിക്കും. പ്രത്യേകിച്ചു രാജകുമാരന്.’ ഇത്രയും പറഞ്ഞപ്പോഴേക്കും വാണത്തിന്റെ കണ്ണു നിറഞ്ഞു.’ അതു കാണാനിടയായ പൂത്തിരി പറഞ്ഞു: ‘നീ കരഞ്ഞാൽ നിന്റെ കരിമരുന്നു മുഴുവൻ നനഞ്ഞു തണുത്തുപോകും. അപ്പോൾ നിന്നെ കത്തിച്ചുവിടാനാവില്ല.’
പക്ഷേ, ഈ ഉപദേശമൊന്നും കേൾക്കാൻ വാണം തയാറായില്ല. സ്വന്തം കാര്യം മാത്രം പറഞ്ഞു കരഞ്ഞതുകൊണ്ടു വാണത്തിന്റെ കരിമരുന്നു നനഞ്ഞു തണത്തുപോയി. തന്മൂലം, കരിമരുന്നു പ്രകടനം നടത്തിയവർക്കു വാണം കത്തിക്കാനായില്ല. അവർ അതു ദൂരെയെറിഞ്ഞു. അതു ചെന്നു വീണതാകട്ടെ ഒരു ചതുപ്പുപ്രദേശത്തും.
തന്റെ നിലയും വിലയും മാനിച്ച് തന്നെ സുഖവാസത്തിനയച്ചു എന്ന ധാരണയിലാണു വാണത്തിന്റെ പിന്നീടുള്ള സംസാരം. ചതുപ്പുനിലത്തിൽ വാണം ആദ്യം കണ്ടുമുട്ടുന്നത് ഒരു തവളയെയാണ്. തന്റെ തവളക്കരച്ചിലാണു ലോകത്തിലെ ഏറ്റവും മധുരമായ സ്വരം എന്ന ഉറച്ച നിലപാടിലാണു തവള. എന്നു മാത്രമല്ല, റോക്കറ്റിനെക്കൊണ്ട് ഒരു വാക്കു പറയിക്കാൻപോലും തവള സമ്മതിച്ചില്ല.
ഇക്കാര്യം വാണം ചൂണ്ടിക്കാണിച്ചപ്പോൾ തവള പറഞ്ഞു: ‘നിങ്ങൾ കേട്ടാൽ മതി. സംസാരം മുഴുവൻ എന്റെ അവകാശമാണ്. അപ്പോൾ സമയം ലാഭിക്കാം. വാദപ്രതിവാദവും വേണ്ടിവരില്ല.’
വാണം അടുത്തതായി കണ്ടത് ഒരു താറാവിനെയായിരുന്നു. വാണത്തിൽനിന്നും തവളയിൽനിന്നും വ്യത്യസ്തമായിരുന്നു ഈ താറാവ്. എല്ലാവരെയും മാനിക്കാനും അവരുമായി സഹകരിച്ചു പ്രവർത്തിക്കാനും തയാറുള്ള ഒരു താറാവ്. എന്നാൽ, താറാവിന്റെ ഗുണമേന്മകൾ കാണാനോ അത് അംഗീകരിക്കാനോ വാണം തയാറാവുന്നില്ല.
ചതുപ്പിൽ കിടന്ന വാണം കാണാനിടയായ രണ്ടു കുട്ടികൾ അതെടുത്തു തീയിലിട്ടു കത്തിക്കുന്നതോടെയാണു കഥ അവസാനിക്കുന്നത്. വാണം തീയിലിട്ടപ്പോൾ അതു ചീറ്റിപ്പോവുകയാണു ചെയ്തത്. ആകാശത്തേക്കു കുതിച്ചുയരാൻ അതിനു സാധിച്ചില്ല!
എന്താണ് ഈ ചെറുകഥകൊണ്ടു കഥാകൃത്തു ലക്ഷ്യം വയ്ക്കുന്നത്? പൊങ്ങച്ചക്കാരനാണ് ഈ കഥയിലെ രാജാവ്. അതിലേറെ പൊങ്ങച്ചക്കാരനാണ് ഈ കഥയിലെ വാണം. വാണത്തിന്റെ ചിന്ത മുഴുവനും തന്നെപ്പറ്റിയാണ്. ഇതു മാത്രമാണെങ്കിൽ കുഴപ്പമില്ലായിരുന്നു. മറ്റുള്ളവരും തന്നെപ്പറ്റി എപ്പോഴും ചിന്തിക്കണമെന്നും തന്നെ നിരന്തരം ആദരിക്കണമെന്നുമായിരുന്നു വാണത്തിന്റെ നിലപാട്. അതായത്, താനായിരിക്കണം ലോകത്തിന്റെ കേന്ദ്രബിന്ദു എന്ന ചിന്താഗതി!
ഓസ്കർ വൈൽഡ് പൊങ്ങച്ചക്കാരനായ രാജാവിനെയും അതിലേറെ പൊങ്ങച്ചക്കാരനായ വാണത്തെയുമൊക്കെ അവതരിപ്പിച്ചതു വെറുതെയല്ല. കാരണം, ഇതുപോലെ സ്വഭാവമുള്ള മനുഷ്യരെ എല്ലാ സമൂഹങ്ങളിലും നാം കാണാറുണ്ടല്ലോ. അവസാനം അവർക്കു സംഭവിക്കുന്നതും ഈ കഥയിലെ വാണത്തിനു സംഭവിച്ചതുപോലെയായിരിക്കും. അവരും അവസാനം ചീറ്റിപ്പോകുന്നു!
നാം പൊങ്ങച്ചക്കാരും സ്വന്തം കാര്യം മാത്രം നോക്കുന്നവരുമല്ലെങ്കിലും ഈ കഥ നമ്മുടെ ഓർമയിലിക്കുന്നതു നല്ലതാണ്. ചീറ്റിപ്പോകുന്ന വാണത്തിനു പകരം ആകാശത്തിലേക്കു കുതിച്ചുയർന്നു മറ്റുള്ളവർക്കു സന്തോഷം പകരുന്ന വാണമാകാൻ അതു നമ്മെ സഹായിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ദി റിമാർക്കബിൾ റോക്കറ്റ്
10:31 PM Jan 29, 2022 | Deepika.com