കർണൻ നെപോളിയൻ ഭഗത് സിംഗ് വെള്ളിയാഴ്ച തിയറ്ററിലെത്തുന്പോൾ സ്വപ്നങ്ങൾക്കു നിറച്ചാർത്തണിഞ്ഞതിന്റെ നിർവൃതിയിലാണ് നവാഗത സംവിധായകൻ ശരത് ജി. മോഹനനും യുവനടൻ ധീരജ് ഡെന്നിയും. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം തരംഗം സൃഷ്ടിച്ചിരുന്നു. സിനിമയെന്ന സ്വപ്നം കണ്ടു ജീവിച്ച ശരത് ജി. മോഹനും മലയാളത്തിന്റെ നായകനിരയിലേക്കു പുതിയ പ്രതീക്ഷയായി മാറിയ ധീരജും ആദ്യമായി ഒന്നിക്കുന്പോൾ പുതിയൊരു കാഴ്ചാനുഭവം തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയതു ആദ്യ ചിത്രവുമായി തങ്ങൾ പ്രേക്ഷകർക്കു മുന്നിലേക്കെത്തിക്കുന്പോൾ ഈ കൂട്ടുകെട്ടിന് പറയാനേറെ വിശേഷങ്ങളുണ്ട്...
ഹിറ്റ് ഡയലോഗിൽ നിന്നും പേര്
ശരത്: ഒരു സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പേര്. പ്രേക്ഷകരിൽ വളരെ വേഗത്തിൽ പ്രതിഷ്ഠിക്കുന്നതാവണം പേരെന്ന് ചിന്തിച്ചിരുന്നു. കർണൻ നെപോളിയൻ ഭഗത് സിംഗ് എന്ന പേര് പ്രേക്ഷകർക്ക് വളരെ പരിചിതവും ഒപ്പം പൃഥ്വിരാജിന്റെ ഡയലോഗിലൂടെ വളരെ ഹിറ്റായതുമാണ്. ഈ മൂന്നു പേരുടെ ജീവിതങ്ങൾക്കും സിനിമയിൽ കഥാപാത്രങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധമുണ്ട്. തോറ്റുപോയവരാണെങ്കിലും ചരിത്രത്തിൽ ഇടം നേടിയ മൂന്നു പോരാളികളാണ് ഇവർ. കഥയിൽ അതിനു പ്രാധാന്യമുണ്ടെന്നു തോന്നിയപ്പോഴാണ് ഇങ്ങനെ ഒരു പേരു തെരഞ്ഞെടുത്തത്.
സിനിമയിലേക്കുള്ള യാത്ര
ശരത്: പത്രപ്രവർത്തനത്തിൽ നിന്നാണ് സിനിമാ ലോകത്ത് എത്തുന്നത്. 2016ൽ പോളേട്ടന്റെ വീട് എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരുന്നു. പിന്നീട് പ്രൊഡക്ഷൻ കണ്ട്രോളറായിരുന്ന സജി, വിജയൻ എന്നിവരിലൂടെയാണ് നിർമാതാവ് മോനു പഴേടയത്തിനെ കാണുന്നതും ഈ ചിത്രം സാധ്യമാകുന്നതും. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ കുടുംബാന്തരീഷത്തിൽ ആരംഭിക്കുന്ന കഥ പിന്നീട് ഒരു ക്രൈം മൂഡിലേക്ക് എത്തുകയാണ്. ചിത്രത്തിൽ നായക കഥാപാത്രത്തിന്റെ ആകാര മികവിനു പ്രാധാന്യമുണ്ട്. അതിനു പുതുമ വേണമെന്നും തോന്നി. പ്രണയവും സൗഹൃദവും ക്രൈം മൂഡിലേക്കെത്തി വിവിധ ഇമോഷനിലൂടെയാണ് ആ കഥാപാത്രം സഞ്ചരിക്കുന്നത്. ആ അന്വേഷണമാണ് ധീരജിലേക്കെത്തുന്നത്. ധീരജിന്റെ മുൻ സിനിമകൾ ഞാൻ കണ്ടിട്ടുണ്ടായിരുന്നു.
ധീരജ്: കൽക്കി, ഇടക്കാട് ബെറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷം പ്രേക്ഷകർക്ക് എന്നെ പരിചിതനായിക്കിയിട്ടുണ്ട്. ക്യാരക്ടർ വേഷമാകുന്പോൾ നമ്മൾ കൂളാണ്. വലിയ ടെൻഷനൊന്നും വേണ്ട. നായകനാകുന്പോൾ ഒരു സിനിമയുടെ ബ്രാൻഡിംഗായി മാറുകയാണ്. സിനിമയുടെ മുഴുവൻ യാത്രയിലും നമ്മളും ഭാഗമായി മാറുന്നു. അഭിനയം സിനിമയുടെ ഒരു ഘടകം മാത്രമാണെന്നും വലിയൊരു കൂട്ടായ്മയുടെ ഒന്നിച്ചുള്ള യാത്രയാണ് നല്ലൊരു സിനിമയായി മാറുന്നതെന്നും പഠിച്ചത് കർണൻ നെപോളിയൻ ഭഗത് സിംഗിലൂടെയാണ്. നമ്മുടെ പ്രഗത്ഭരായ താരങ്ങൾ ഇന്നവർ നേടിയെടുത്ത പ്രേക്ഷക സ്വീകാര്യതയിലേക്ക് എങ്ങനെ എത്തിച്ചേർന്നുവെന്നുള്ള തിരിച്ചറിയുന്നത് ഈ യാത്രയിലാണ്. ചെറിയ വേഷമെന്നോ നാകനെന്നോ എന്നതിനപ്പുറം ഞാൻ ഭാഗമാകുന്ന സിനിമയുടെ തിരക്കഥ പൂർണമായി വായിക്കാൻ ശ്രമിക്കും. അപ്പോഴാണ് സിനിമയിൽ നമ്മളും മുഴുവനായി എത്തുന്നത്. ഈ ചിത്രത്തിൽ പല ഷേഡിലൂടെയാണ് കഥാപാത്രം മുന്നോട്ട് പോകുന്നത്. എനിക്കുണ്ടാകുന്ന ഓരോ സംശയവും മാറ്റി ആത്മവിശ്വാസം തരുന്നതിൽ സംവിധായകൻ ശരത്തിന്റെ ഇടപെടൽ വലിയതായിരുന്നു.
ഞങ്ങൾക്കിടയിലെ മാനസിക ഐക്യം
ശരത്: ചിത്രത്തിന്റെ രചനയും ഞാൻ നിർവഹിച്ചിരുന്നതുകൊണ്ട് ഓരോ സീനിലും ഞാൻ പറഞ്ഞുകൊടുക്കുന്നത് കൃത്യമായി പകരാൻ ധീരജിനു സാധിച്ചു. വളരെ ശക്തമായ മാനസിക ഐക്യം ഞങ്ങളിലുണ്ടായി. കഥാപാത്രത്തിന്റെ ഓരോ മാനറിസവും ചോദിച്ച് മനസിലാക്കിയുള്ള ഗൃഹപാഠം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. പ്രീപ്രൊഡക്ഷന് നാലു മാസത്തോളം സമയം ലഭിച്ചു. ആ സമയത്ത് അണിയറ പ്രവർത്തകർ എല്ലാവരും തിരക്കഥ ശരിക്കും മനസിലാക്കി. ഷൂട്ടിംഗിലേക്കെത്തിയപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ഓരോരുത്തർക്കും വ്യക്തമായിരുന്നു. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് പ്രശാന്ത് കൃഷ്ണയാണ്. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രകളും തയാറെടുപ്പും സിനിമയ്ക്കു വളരെ ഗുണകരമായി. ഉണ്ണി മേനോനും ഹരിശങ്കറും പാടിയ പാട്ടുകൾ പ്രേക്ഷകർ ഏറ്റെടുത്തതും വളരെ ആനന്ദം നൽകുന്നു. രഞ്ജിൻ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദും ഹരിനാരായണനുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
ധീരജ്: നാട്ടിൻപുറത്തുകാരനായ ഒരു കഥാപാത്രമാണ് എന്റേത്. എസ്ഐ ടെസ്റ്റ് കഴിഞ്ഞ് നിൽക്കുന്നയാളാണ്. അയാളുടെ പ്രണയവും സൗഹൃദവുമൊക്കെയുള്ള കഥാഗതി രണ്ടാം ഭാഗത്തിലെത്തിലെത്തുന്പോൾ ഇൻവെസ്റ്റിഗേഷൻ മൂഡിലേക്ക് മാറുന്നു. ത്രില്ലർ മൂഡിലേക്കെത്തുന്പോൾ കഥാപാത്രവും സീരിയസാകുന്നു. ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും ഇടകലർന്നായിരുന്നു ഷൂട്ടിംഗ് സമയത്ത് ചിത്രീച്ചത്. അപ്പോൾ കഥാപാത്രത്തിന്റെ മാറ്റം കണ്ഫ്യൂഷൻ വരാം. അതിനു ഞാൻ കണ്ടെത്തിയ മാർഗം, രണ്ടു ഭാഗത്തിനായി രണ്ടു വാച്ചാണ് കൈയിൽ കെട്ടിയത്. എപ്പോഴെങ്കിലും സംശയം തോന്നിയാലും വാച്ച് കാണുന്പോൾ ഞാൻ കഥാപാത്രത്തിന്റെ മൂഡിലേക്ക് കൃത്യമായി എത്തും. അഭിനയം എന്നത് നമ്മുടേതായ തയാറെടുപ്പും പ്രയത്നവും വേണ്ട സംഗതിയാണെന്നുള്ള തിരിച്ചറിവ് ഈ യാത്രയാണ് നൽകിയത്. സംഭാഷണങ്ങൾ കാണാതെ പഠിക്കാൻ ശ്രമിക്കുന്നയാളാണ് ഞാൻ. സംഭാഷണങ്ങളിലെ വ്യത്യസ്തമായ മോഡുലേഷനിൽനിന്നും നമുക്ക് ആവശ്യമുള്ളതിനെ കൃത്യമായി കണ്ടെത്തുന്നതിന് ആ പഠനം വളരെ സഹായിക്കുന്നുണ്ട്. ശരത് എന്റെ മുതിർന്ന സഹോദരനെ പോലെയാണ്. സിനിമകളുടെ തെരഞ്ഞെടുപ്പിലൊക്കെ അദ്ദേഹം എന്റെ മാർഗനിർദേശകനാണ്.
പിന്നിട്ട പാതകൾ
ശരത്: വലിയ സ്വപ്നങ്ങൾ കാണുന്പോൾ വലിയ പ്രതിസന്ധികളുണ്ടാകും. അത് നമുക്ക് മുന്നിലേക്കുള്ള ഉൗർജമാണ്. വളരെ കാലം സിനിമയുടെ പിന്നാലെ അലഞ്ഞതിന്റെ ഫലം തന്നെയാണ് കർണൻ നെപോളിയൻ ഭഗത് സിംഗ്. ഒരു നിർമാതാവ് നമ്മളെ വിശ്വസിക്കുന്പോൾ അതിന്റെ ഉത്തരവാദിത്വം കൃത്യമായി എന്റെ ഭാഗത്തുനിന്നുമുണ്ടാകണം. എന്റെ സൗഹൃദ ബന്ധം തന്നെയാണ് സിനിമയിലുമുണ്ടായിരുന്നത്. അത് എനിക്കു കൂടുതൽ ഉൗർജം നൽകി. കോവിഡ് പ്രതിസന്ധി വെല്ലുവിളി സൃഷ്ടിച്ചെങ്കിലും ആ കാത്തിരിപ്പിനും വളരെ മധുരമുണ്ടായിരുന്നു. ചിത്രം വെള്ളിയാഴ്ച തിയറ്ററിലെത്തുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് ഞാനും ധീരജും അണിയറ പ്രവർത്തകരും.
ധീരജ്: എൻജിനിയറിംഗ് പഠനം കഴിഞ്ഞ് ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലെത്തുന്നത്. 2012 ൽ എങ്ങനെ ത ുടങ്ങും എന്ന ഷോർട്ട് ഫിലിമാണ് ആദ്യം ചെയ്യുന്നത്. അപ്പോഴേക്കും നിവിൻ തട്ടത്തിൻ മറയത്ത് ചെയ്ത താരമായി മാറി. ടോവിനോ ചെറിയ വേഷങ്ങൾ ചെയ്തു കയറിവരുന്ന സമയമാണ്. നിവിൻ എന്റെ അച്ഛന്റെ ചേട്ടന്റെ മകനും ടോവിനോ അമ്മയുടെ ചേട്ടന്റെ മകനുമാണ്. സിനിമയിലേക്കെത്തുക എന്ന ആഗ്രഹത്തെക്കുറിച്ച് അവരോടൊക്കെ സംസാരിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾക്കായി ശ്രമിക്കാനാണ് അവരും പിന്തുണ നൽകിയത്. ഓഡീഷനിലൂടെ വൈ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. പിന്നീട് ഹിമാലയത്തിലെ കശ്മലൻ, വാരിക്കുഴിയിലെ കൊലപാതകം, കൽക്കി, ഇടക്കാട് ബെറ്റാലിയൻ, മൈക്കിൾസ് കോഫി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിവിൻ സിനിമ മേഖലയിലുണ്ടായിരുന്നിട്ടും തന്റേതായ പരിശ്രമത്തിലൂടെയാണ് ടോവിനോ സിനിമയിലെത്തുന്നത്. അതു ഞാൻ വളരെ ബഹുമാനത്തോടെ കാണുന്ന സംഗതിയാണ്. അതുകൊണ്ടുതന്നെ നമ്മുടേതായ പരിശ്രമങ്ങളാണ് നമ്മളെ നിലനിർത്തുന്നത് എന്നെനിക്കറിയാം. അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ അതു വളരെ സന്തോഷത്തോടെയാണ് ഞാൻ സ്വീകരിക്കുന്നത്. ടോവിനോയ്ക്കൊപ്പം കൽക്കിയിലും ഇടക്കാട് ബെറ്റാലിയനിലും ഒന്നിച്ച് കാമറയ്ക്കു മുന്നിലെത്തിയിരുന്നു.
പുതിയ പ്രതീക്ഷകൾ
ശരത്: എഴുത്തിനോടുള്ള ഇഷ്ടമാണ് പത്രപ്രവർത്തന രംഗത്തു നിൽക്കുന്പോൾ സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതും സിനിമാമേഖലയിലേക്ക് എത്തിച്ചതും. പുസ്തകങ്ങൾ വായിക്കാനും സിനിമ കാണുന്നതും അതിനു ചാലശക്തിയായി. അവിടെനിന്നാണ് സംവിധായകനായി പ്രേക്ഷകരുടെ മുന്നിലേക്ക് ആദ്യം ചിത്രമെത്തിക്കാനുള്ള ധൈര്യം പകരുന്നത്. ഇപ്പോൾ രണ്ട് പ്രോജക്ടിനുള്ള എഴുത്ത് പൂർത്തിയായി.
ധീരജ്: ഒരു തമിഴ് പ്രോജക്ടിനായുള്ള ഒരുക്കത്തിലാണ്. അതിൽ താടിയും മുടിയും വളർത്തിയുള്ള മേക്കോവറിലാണ് എത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരിയി ഷൂട്ടിംഗ് ആരംഭിക്കും. മലയാളത്തിലുള്ള സിനിമകളുടെ ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
കൂട്ടുകെട്ടിന്റെ സിനിമാക്കഥ
04:45 AM Jan 23, 2022 | Deepika.com