ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ പ്രദീപ് ഫിലിപ്പ്. 1991 മേയ് 21ന് രാത്രി 10.20ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെടുന്പോൾ മൂന്നടി മുന്നിൽ പ്രദീപുണ്ടായിരുന്നു.
ശ്രീപെരുംപുതൂരിലെ തെരഞ്ഞെടുപ്പു പ്രചാരണവേദിക്കരികിൽ മുൻപ്രധാനമന്ത്രിയെ അരുംകൊല ചെയ്ത അതിദാരുണസംഭവത്തിലെ പ്രധാന തെളിവുകളിലൊന്നാണ് പ്രദീപ് ഫിലിപ്പ് അന്നു ധരിച്ച കാക്കി തൊപ്പിയും നെയിം ബാഡ്ജും.
34 വർഷത്തെ പോലീസ് സർവീസിനുശേഷം തമിഴ്നാട് ക്രൈം ബ്രാഞ്ച് ഡിജിപിയായി പ്രദീപ് കഴിഞ്ഞ സെപ്റ്റംബറിൽ വിരമിച്ച വേളയിൽ തൊപ്പിയും ബാഡ്ജും ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ താൽക്കാലികമായി കൈവശം വയ്ക്കാൻ ചെന്നൈ സെഷൻസ് കോടതി അനുവദിച്ചെങ്കിലും തിരികെ വാങ്ങി. അമൂല്യശേഷിപ്പായ തൊപ്പിയും ബാഡ്ജും വിട്ടുകിട്ടാൻ ചെന്നൈ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ഹർജി നൽകുകയും തന്റെ രക്തം, വിയർപ്പ്, കണ്ണീര് എന്നിവയുടെ പ്രതീകമാണിതെന്ന് ബോധിപ്പിക്കുകയും ചെയ്തു.
രാജീവ് ഗാന്ധി അന്നു ധരിച്ച പൈജാമയുടെയും കുർത്തയുടെയും ചോരക്കറയുള്ള ശേഷിപ്പുകളും ഷൂസും സോക്സും ഡൽഹിയിലെ സ്മാരകഭവനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആ നിലയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ തൊപ്പിയും ബാഡ്ജും തിരികെ നൽകുക അദ്ദേഹത്തോടു കാട്ടേണ്ട നീതിയാണെന്ന് അഭിഭാഷകൻ വാദിച്ചു.
തൊപ്പിയും ബാഡ്ജും കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കളല്ലെന്നും നടപടികൾ പൂർത്തിയായിരിക്കെ തുടർന്നു സൂക്ഷിക്കേണ്ടതില്ലെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. ആവശ്യപ്പെട്ടാൽ തിരികെ നൽകണമെന്ന നിബന്ധനയിലാണ് വിട്ടുനൽകാൻ ഉത്തരവായിരിക്കുന്നത്.
ദേശീയമുദ്ര പതിച്ച കാക്കി തൊപ്പിയും ഇംഗ്ളീഷിലും തമിഴിലും പ്രദീപ് ഫിലിപ്പ് എന്നെഴുതിയ ബാഡ്ജും സൂക്ഷിക്കാൻ കണ്ണാടിപ്പേടകമൊരുക്കി പ്രദീപ് ചെന്നൈയിലെ വസതിയിൽ കാത്തിരിക്കുകയാണ്. 32 വർഷം മുൻപ് ശ്രീപെരുംപുതൂർ സാക്ഷ്യംവഹിച്ച ദുരന്തത്തിന്റെ ഓർമയടയാളം ഭദ്രമാക്കാൻ കാലങ്ങളായുള്ള ആഗ്രഹമാണ് സഫലമാകുന്നത്.
കണ്ണീരോർമ
ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം 1991 മേയ് 21-ന്, വിമാനത്തിനുണ്ടായ സാങ്കേതിക തകരാർമൂലം രണ്ടു മണിക്കൂർ വൈകി രാത്രി എട്ടരയോടെയാണ് രാജീവ് ഗാന്ധി ചെന്നൈ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിച്ചശേഷമായിരുന്നു വെള്ള അംബാസിഡർ കാറിൽ ശ്രീപെരുംപുതൂരിലേക്കുള്ള അവസാന യാത്ര. വാഹനവ്യൂഹത്തിന്റെ അകന്പടിയിൽ നാൽപതു കിലോമീറ്റർ യാത്രയ്ക്കിടെ പോരൂരിലും പൂനെമല്ലിയിലും ചെറിയ യോഗങ്ങളെ രാജീവ് അഭിസംബോധന ചെയ്തു. കത്തിപ്പാറയിൽ ജവഹർലാൽ നെഹ്റുവിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തി ചെറിയ ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്തിട്ടാണ് ശ്രീപെരുംപുതൂരിലെത്തിയത്. അവിടെ രാത്രി 10.10ന് ഇന്ദിരാഗാന്ധി പ്രതിമയിൽ ഹാരാർപ്പണം. തുടർന്നാണ് നൂറു മീറ്റർ അകലെ ആദികേശവ പെരുമാൾ ക്ഷേത്രമൈതാനത്ത് നിർമിച്ച താൽക്കാലിക വേദിയിലേക്ക് രാജീവ് ഗാന്ധി നടന്നു നീങ്ങിയത്. സമീപത്തെ സ്കൂൾ മൈതാനത്ത് വേദി ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ അവിടെ വലിയൊരു ജനക്കൂട്ടത്തെ ഉൾക്കൊള്ളാനാവില്ലെന്ന താൽപര്യത്തിലാണ് വേദി മാറ്റിയത്.
അന്നേ ദിവസം പകൽ എം. കരുണാനിധിയുടെ പ്രചാരണയോഗം ഡി.എം.കെ. ശ്രീപെരുംപ ുതൂരിൽ ക്രമീകരിച്ചിരുന്നു. ആ യോഗത്തിലെ സുരക്ഷാ ചുമതലയിലേക്കാണ് പ്രദീപിനെ ആദ്യം ചുമതലപ്പെടുത്തിയിരുന്നത്. കരുണാനിധിയുടെ യോഗം റദ്ദാക്കപ്പെട്ടതോടെയാണ് രാജീവ് ഗാന്ധിയുടെ യോഗത്തിലേക്കെത്താൻ കാഞ്ചീപുരം ജില്ലാ പോലീസ് മേധാവി കെ.എസ.് മുഹമ്മദ് ഇക്ബാലിന്റെ നിർദേശമുണ്ടായത്. കൊടുംവേനൽച്ചൂട് കത്തിക്കയറിയ നട്ടുച്ചയ്ക്കുമുൻപ് പ്രദീപ് ഫിലിപ്പ് ശ്രീപെരുംപുതൂരിലെ യോഗസ്ഥലത്തെത്തി. വലിയ മൈതാനത്ത് പെട്ടെന്നു വേദി ക്രമീകരിച്ചതിലെ സുരക്ഷാപരിമിതികളിൽ പോലീസിന് അതൃപ്തിയും ആശങ്കയുമുണ്ടായിരുന്നു.
വിവിഐപിയുടെ പ്രസംഗവേദിയും ജനങ്ങൾ നിൽക്കുന്ന ഇടവും തമ്മിൽ 50 മീറ്റർ അകലമുണ്ടാകണമെന്ന മാനദണ്ഡം പാലിക്കപ്പെട്ടിരുന്നില്ല. വേദിയുടെ പിൻവശത്ത് വൈകുന്നേരം മുതൽ പാർട്ടി പ്രവർത്തകരെന്ന പേരിൽ കുറെ വനിതകളുടെ സാന്നിധ്യമുണ്ടായതോടെ അവരെ പലതവണ പിൻതിരിപ്പിക്കേണ്ടി വന്നു. ക്രമസമാധാന പാലനത്തിനും സുരക്ഷാ ക്രമീകരണത്തിനുമായി 250 പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
അവസാന ചുവടുകൾ
കാഞ്ചീപുരം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് എന്ന നിലയിലായിരുന്നു എനിക്കു സുരക്ഷാ ചുമതല. 1987 ബാച്ചിൽ ഐപിഎസ് നേടി ആദ്യനിയമനം കാഞ്ചീപുരത്തായിരുന്നു. അന്ന് പ്രായം 29 വയസ്. കരിയറിലെ കണ്ണീരോർമയായ ആ ദാരുണ സംഭവ ത്തിന്റെ ഓർമ പ്രദീപ് ഫിലിപ്പ് ദീപികയുമായി പങ്കുവച്ചു.
കുർത്തയും പൈജാമയും ധരിച്ച് ഖദർ ഷാളണിഞ്ഞ രാജീവ് ഗാന്ധിയെ വേദിയിലേക്ക് ആനയിക്കാൻ തയാറാക്കിയ ബാരിക്കേഡു മുതലായിരുന്നു എനിക്ക് സുരക്ഷാ ചുമതല. കോണ്ഗ്രസ് നേതാക്കളിൽ ഏതാനും പേർ പിന്നാലെയുണ്ട്. പ്രമുഖ നേതാക്കൾ വേദിയിൽ എത്തുകയും ചെയ്തിരുന്നു. ബാരിക്കേഡിന്റെ തുടക്ക സ്ഥലത്ത് അഭിവാദ്യം ചെയ്ത എന്നെ നോക്കി രാജീവ് പുഞ്ചിരിച്ചു. ഞാൻ അദ്ദേഹത്തിനൊപ്പം ചേർന്നാണ് നടന്നത്. ഹസ്തദാനം ചെയ്യാനും കുശലം പറയാനും പാർട്ടി പ്രവർത്തകർ തിരക്കുകൂട്ടിക്കൊണ്ടിരുന്നു. സമ്മേളനസ്ഥലത്ത് അത്യുച്ചത്തിൽ മുദ്രാവാക്യം വിളി. രാജീവ് ഗാന്ധിയുടെ യോഗങ്ങളിൽ ആൾക്കൂട്ടവുമായി ഇടകലർന്ന സന്പർക്കം ഒഴിവാക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും സുരക്ഷിത അകലം പാലിക്കണമെന്നും പോലീസിന് സുരക്ഷാ നിർദേശമുണ്ടായിരുന്നു. രാജീവ് ഗാന്ധിക്കാവട്ടെ ജനങ്ങളുടെ ഇടയിലേക്ക് വിലക്കുകളില്ലാതെ ഇറങ്ങിച്ചെല്ലണമെന്നും സംസാരിക്കണമെന്നും താൽപര്യം.
ജില്ലാ പോലീസ് മേധാവി കെ.എസ്. മുഹമ്മദ് ഇക്ബാലിനൊപ്പം ഞാനും രാജീവ് ഗാന്ധിക്കൊപ്പം കൈ അകലം പാലിക്കാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഐപിഎസ് പരിശീലനം പൂർത്തിയാക്കിയ കാലത്ത് പഞ്ചാബിൽ നിന്നു വാങ്ങിയ ഒരു ബാറ്റണ് എന്റെ കൈയിലുണ്ടായിരുന്നു. അതുപയോഗിച്ച് ഞാൻ ജനങ്ങളെ അകറ്റിനിറുത്താൻ പരമാവധി ശ്രദ്ധിച്ചുകൊണ്ടിരുന്നു.
പരവതാനി വിരിച്ച വഴിയുടെ വശത്ത് , മുൻകൂർ അനുമതി ലഭിച്ചിരുന്ന മുപ്പതോളം പേർ ഷാളുകളും പൂച്ചെണ്ടുകളുമായി നിൽക്കുന്നു. ബാരിക്കേഡു മുതൽ രാജീവ് ഗാന്ധിക്കൊപ്പം നീങ്ങിയ എസ്പി മുഹമ്മദ് ഇക്ബാൽ, അദ്ദേഹം രാജീവ് ഗാന്ധിക്കൊപ്പം നടക്കാമെന്നും എന്നോടു തൊട്ടുമുന്നിൽ നീങ്ങാനും നിർദേശിച്ചു.
അനുവാദമുണ്ടായിരുന്നവരെക്കാൾ കൂടുതൽ പേർ അടുത്തു കാണാനും കൈ കൊടുക്കാനും ആവേശത്തോടെ തിക്കിത്തിരക്കി. അനുമതിയില്ലാത്ത ഏതാനും സ്ത്രീകളും പുരുഷൻമാരും വേദിക്കു സമീപം നിൽക്കുന്നതായി പോലീസ് സബ് ഇൻസ്പെക്ടർ അനസൂയ നിരീക്ഷിക്കുകയും അവരെ പിൻതിരിപ്പിക്കുകയും ചെയ്തിരുന്നു.
അപ്പോൾ അവരൊക്കെ പാർട്ടി പ്രവർത്തകരും നേതാക്കളുമാണെന്ന വാദം ഉന്നയിച്ചു. ഉയർത്തിക്കെട്ടിയ താൽക്കാലിക സ്റ്റേജിലേക്ക് ഇരുപതു മീറ്റർ മാത്രം ബാക്കി നിൽക്കെയായിരുന്നു രാജ്യത്തെയും ലോകത്തെയും നടുക്കിയ ആ സ്ഫോടനം.
കോകിലവാണി എന്ന ബാലിക അവളെഴുതിയ ഹിന്ദി കവിത രാജീവ് ഗാന്ധിയെ വായിച്ചുകേൾപ്പിക്കാൻ മുന്നോട്ടുവരുന്നു. കോകിലയ്ക്കൊപ്പം അവളുടെ ബന്ധു ലതാ കണ്ണനുമുണ്ട്. ഇരുവർക്കുമൊപ്പം അറിഞ്ഞോ അറിയാതെയോ ആകാം ശ്രീലങ്കൻ എൽടിടിഇയിലെ ചാവേർവനിത തനു എന്ന തേൻമൊഴി രാജരത്നം മനുഷ്യബോംബറായി ചന്ദനമാല അണിയിക്കാനും പാദം തൊട്ടു നമസ്കരിക്കാനും കയറി വന്നത്. സുരക്ഷാ ചുമലക്കാരി തനുവിനെ ഒരു നിമിഷം തടയാൻ കൈ ഉയർത്തിയതുമാണ്. കൊലയാളി കളായി എത്തിയ തനുവും ശിവരശനും ഉൾപ്പെട്ട ഇതേ സംഘത്തെയാണ് മുൻപ് സബ് ഇൻസ്പെക്ടർ അനസൂയ ശാസിച്ച് മാറ്റിനിർത്തിയതെന്ന് പിന്നീട് വ്യക്തമായി. ഹരിബാബു എന്ന ഫോട്ടോഗ്രാഫർ എടുത്ത അന്ത്യരംഗ ഫോട്ടോയിൽ കോകിലയ്ക്കും ലതാ കണ്ണനും തൊട്ടടുത്ത് ചന്ദന ഹാരവുമായി രാജീവിനെ കാത്തു നിൽക്കുന്ന തനുവിനെയും മുഖ്യ ആസൂത്രകൻ ശിവരശനെയും കാണാം.
രാജീവ് ഗാന്ധിയുടെയും മുന്നിലായിരുന്ന എന്റെയും ഇടയിൽ ആ നിമിഷം മറ്റാരുമുണ്ടായിരുന്നില്ല. കോകിലവാണി എഴുതിയ കവിത വായിച്ചു കേൾക്കാനും അഭിനന്ദിക്കാനും രാജീവ് ഗാന്ധി അവളുടെ തോളിൽ കൈവെച്ചുനിന്ന നിമിഷം. ഞങ്ങൾ തമ്മിലെ സുരക്ഷാ അകലം കൂടിയോ എന്ന ആശങ്കയിൽ പിന്നോട്ടു നോക്കാൻ ശ്രമിക്കുന്പോഴേക്കും വൻ സ്ഫോടനം സംഭവിച്ചുകഴിഞ്ഞിരുന്നു. അനുമതി ലഭിച്ചിരുന്ന ഏറെപ്പേരുടെയും ഹാരങ്ങളും ഷാളുകളും ഏറ്റു വാങ്ങിയേഷമാണ് നുഴഞ്ഞുകയറിയ തനു ചന്ദനമാല അണിയിച്ചതും പൊട്ടിത്തെറിച്ചതും. രാജീവ് ഗാന്ധി വേദിയിലേക്കുള്ള നടത്തം എട്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സ്ഫോടനം സംഭവിച്ചുകഴിഞ്ഞു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ രാജീവ് ഗാന്ധി ഉൾപ്പെടെ പതിനാലു പേർ മരിച്ചു .ഏറെ ശരീരങ്ങളും ഛിന്നഭിന്നമായിരുന്നു. നാലു പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുതന്നെ മരിച്ചുവീണു. എസ്പി കെ.എസ്. മുഹമ്മദ് ഇക്ബാലും സ്ഫോടന ആഘാതത്തിൽ അരമണിക്കൂറിനുള്ളിൽ മരണമടഞ്ഞു. കരസേനയിൽ സേവനമനുഷ്ഠിച്ചശേഷം തമിഴ്നാട് പോലീസിലെത്തി ഡിവൈഎസ്പിയും പിന്നീട് എസ്പിയായും ജോലിക്കയറ്റം കിട്ടിയ മുഹമ്മദ് ഇക്ബാലിന്റെ വേർപാട് എനിക്കിന്നും കണ്ണീരോർമയാണ്.
പൊള്ളലും മുറിവുകളും
സ്ഫോടന തീവ്രതയിൽ ഉയർന്നുപൊങ്ങിയ ഞാൻ പരിക്കേറ്റവരുടെ നിരയിൽ അബോധാവസ്ഥയിൽ നിലത്തുവീണു. രണ്ടായിരം ഡിഗ്രിയായിരുന്നു മനുഷ്യബോംബ് സ്ഫോടനത്തിലെ താപനില. എനിക്ക് ശരീരത്തിൽ 20 ശതമാനത്തോളമായിരുന്നു പൊള്ളൽ. യൂണിഫോം കരിഞ്ഞുപോയിരുന്നു. തുടവരെ മാസം വെന്തുപോയി. മുഖത്തും കൈകളിലും നിറയെ പൊള്ളൽ. കൈയിലുണ്ടായിരുന്ന ബാറ്റണ് എവിടെയോ തെറിച്ചുപോയി. കൈയിലെ മാസം കരിഞ്ഞ് എല്ലുകൾ വളഞ്ഞുമടങ്ങി. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ പ്ലാസ്റ്റിക് സർജറിയിലൂടെ വിരലുകൾ പൂർവസ്ഥിതിയിലാക്കിയെങ്കിലും കൈയക്ഷരം അപ്പാടെ മാറിപ്പോയിരുന്നു. നൂറ് സ്റ്റീൽ കഷണങ്ങൾ ശരീരത്തിനുള്ളിൽ പലയിടങ്ങളിൽ ശസ്ത്രക്രിയയിൽ കൂട്ടിച്ചേർത്താണ് വളവുകളും ഒടിവുകളും നിവർത്തിയെടുത്തത്. കാലിലുണ്ടായ മുടന്തിനും ചികിത്സ വേണ്ടിവന്നു.
സ്ഫോടനത്തിന് മിനിറ്റുകൾക്കുശേഷം അൽപനിമിഷം ബോധം തിരികെ കിട്ടിയിരുന്നു. ചോരയിൽ കുളിച്ചുകിടന്ന എന്നെ പരിക്കേറ്റവരുടെയും ചിതറിക്കിടന്നവരുടെയും ഇടയിൽ നിന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളിയായ തമിഴ് നാട് സ്പെഷൽ പോലീസിലെ ഇൻസ്പെക്ടർ ചാക്കോയാണ് വലിച്ചുയർത്തിയത്. താങ്ങിയെടുക്കുന്പോൾ അർധബോധാവസ്ഥയിൽ രാജീവ് ഗാന്ധിക്ക് എന്തെങ്കിലും സംഭവിച്ചോ എന്നു ഞാൻ ചോദിച്ചു.
‘രാജീവ്ജി പോയി എന്നു തോന്നുന്നു’ എന്നു ചാക്കോ മലയാളത്തിൽ പറഞ്ഞത് ഓർമയുണ്ട്. ചാക്കോയും മറ്റും എന്നെ താങ്ങിയെടുത്ത് ഒരു പോലീസ് ജീപ്പിൽ കിടത്തി.
സർ, ആരെക്കെയോ അപ്പുറത്ത് മരിച്ചുകിടക്കുന്നുണ്ട്. അതിലേറെപ്പേർ ഗുരുതര പരിക്കിൽ പുളയുകയാണ്. ഓടിയെത്തിയ പുരുഷോത്തമൻ എന്നയാളെ എന്നെ ഏൽപ്പിച്ചശേഷം തുടർരക്ഷാപ്രവർത്തനത്തിനായി ചാക്കോ ഓടിപ്പോയി. പോലീസ് ജീപ്പ് ആശുപത്രിയിലേക്ക് പായുന്പോൾ പുരുഷോത്തമൻ എന്നെ മടിയിൽ കിടത്തി തുള്ളിതുള്ളിയായി വെള്ളം നാവിലേക്ക് വീഴിച്ചുതരുന്നതും രക്തം ഇടയ്ക്കിടെ തുടയ്ക്കുന്നതും ഓർമയിലുണ്ട്. മാസങ്ങൾക്കു ശേഷം ഞാൻ ജോലിയിൽ മടങ്ങിയെത്തി ഏറെ അന്വേഷണങ്ങൾ നടത്തിയെങ്കിലും ആശുപത്രിയിലെത്തിച്ച പുരുഷോത്തമൻ എന്ന ചെറുപ്പക്കാരനെ എനിക്കു കണ്ടെത്താനായില്ല.
ആ രാത്രി പതിനൊന്നോടെ എന്നെ കാഞ്ചീപുരം ഡി.കെ. ആശുപത്രിയിലെത്തിക്കുന്പോൾ ഡോ. ഷായുടെ മെഡിക്കൽ ടീം ചികിത്സാസംവിധാനങ്ങൾ ഒരുക്കിയിരുന്നു. മുറിവും പൊള്ളലും ഗുരുതരമായിരുന്നതിനാൽ പ്രഥമശുശ്രൂഷ നൽകി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് അയച്ചു. പുലർച്ചെ നാലിന് അപ്പോളോയിലെത്തിച്ച് ഐസിയുവിൽ ചികിത്സ ലഭ്യമാക്കി. ബോധം വീണ്ടുകിട്ടുന്പോഴൊക്കെ രാജീവ് ഗാന്ധിക്ക് എന്തു സംഭവിച്ചുവെന്ന് ആവർത്തിച്ചെങ്കിലും ആ മുഖങ്ങളിലെ മൂകതയിൽനിന്ന് ഞാൻ എല്ലാം വായിച്ചറിഞ്ഞു.
അന്നെനിക്ക് മൂത്ത മകൾ നിമിഷ ജനിച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. കുഞ്ഞിനെയും ബന്ധുക്കളെയും കാണാനായാൽ ആശ്വാസം ലഭിക്കുമെന്ന അഭിപ്രായത്തിൽ ഡോക്ടറായ എന്റെ സഹോദരൻ വിദഗ്ധ ചികിത്സയ്ക്ക് ബംഗളൂരുവിലേക്ക് കൊണ്ടുപോയി. മാസങ്ങളുടെ ചികിത്സാവിധികളായിരുന്നു പിന്നീട്. രാജീവ് ഗാന്ധിയുടെ മരണത്തോടെ മാറ്റിവച്ച പൊതുതെരഞ്ഞെടുപ്പിൽ കൈവരൽ പതിച്ച് വോട്ടു ചെയ്യാനും ചികിത്സയ്ക്കിടെ സാധിച്ചു.
രാജീവ് ഗാന്ധി വധം അന്വേഷിച്ച ജസ്റ്റീസ് ജെ.എസ്. വർമ കമ്മീഷനിൽ പ്രധാന സാക്ഷികളിലൊരാളായി ഒരു വർഷത്തോളം ഞാൻ മൊഴി നൽകി. വിവിഐപി സുരക്ഷാക്രമീകരണത്തിൽ പോലീസ് നിർദേശങ്ങൾ കർക്കശമായി പാലിക്കപ്പെടണം എന്നതുൾപ്പെടെ ഞാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ ജസ്റ്റീസ് വർമ്മ റിപ്പോർട്ടിൽ എഴുതിച്ചേർത്തിരുന്നു. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ സാക്ഷിപ്പട്ടികയിലും എന്നെ ഉൾപ്പെടുത്തിയിരുന്നു.
സേവനപർവം
ശ്രീപെരുംപുതൂരിലെ സ്ഫോടനത്തിൽ പ്രദീപ് ഫിലിപ്പിന് പോലീസ് തൊപ്പിയും നെയിം ബാഡ്ജും നഷ്ടമായിരുന്നു. പിന്നീട് തെളിവെടുപ്പിനിടെയാണു അന്വേഷണ സംഘം രക്തക്കറയുള്ള തൊപ്പിയും ബാഡ്ജും കണ്ടെടുത്തത്. അന്നുമുതൽ പോലീസ് കസ്റ്റഡിയിലും പിന്നീട് വിചാരണ കോടതിയിലുമാണ് ഇതു സൂക്ഷിച്ചിരുന്നത്.
പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി തമിഴ്നാട്ടിൽ നടത്തിയ വിവിധ സന്ദർശന ങ്ങളിൽ പ്രദീപ് സുരക്ഷാ ചുമതല വഹിച്ചിട്ടുണ്ട്. മരണത്തിനു മാസങ്ങൾ മുൻപ് അയോധ്യ തർക്ക പരിഹാര ഉപദേശം തേടി കാഞ്ചിമഠത്തിലും തലേമാസം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും രാജീവ് തമിഴ് നാട്ടിൽ എത്തിയപ്പോൾ സെക്യൂരിറ്റി ടീമിലുമുണ്ടായിരുന്നു.
പിൽക്കാലത്ത് വിരുദുനഗർ, രാംനാട്, ധർമപുരി, നാമക്കൽ ജില്ലാ പോലീസ് ചീഫായും തിരുനൽവേലി റേഞ്ച് ഡിഐജി, ക്രൈം ബ്രാഞ്ച് ഡിജിപി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. സർവീസ് മികവിന് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും മെഡലുകളും നേടിയിട്ടുണ്ട്. പത്തനാപുരം കുരിയോത്ത് കെ.ജെ. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും പുത്രനാണ് പ്രദീപ് ഫിലിപ്പ്. ഭാര്യ സഖി ഡിസൈനിംഗ് എൻജീനിയറാണ്. മക്കൾ: നിമിഷ, നിഷാല. സഹോദരൻ ഡോ. പ്രസാദ് ഫിലിപ്പ് ഓസ്ട്രേലിയയിൽ സേവനമനുഷ്ഠിക്കുന്നു.
റെജി ജോസഫ്
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്
04:37 AM Jan 23, 2022 | Deepika.com