മേപ്പടിയാൻ എന്ന പേര്
മുകളിൽ പറഞ്ഞ വിശേഷണങ്ങളോടു കൂടിയ ആൾ എന്നതാണ് മേപ്പടിയാൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണയായി ഡോക്യുമെന്റുകളിലാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. മേപ്പടിയാൻ എന്ന സിനിമ സാധാരണക്കാരനായ ഒരാളുടെ കഥയാണ് പറയുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടം ചിത്രം നേടുന്നു എന്നു പറയുന്പോൾ വളരെ സന്തോഷമുണ്ട്. ജയകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. അയാൾ വർക്ക് ഷോപ്പ് നടത്തുകയാണ്. ജയകൃഷ്ണന്റെ ജീവിതത്തിൽ നടക്കുന്ന കുറച്ചധികം സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ഉണ്ണിയുടെ തയാറെടുപ്പ്
ഞാൻ കഥ പറഞ്ഞപ്പോൾതന്നെ ഉണ്ണി മുകുന്ദന് താൽപര്യമായി. ഒരു പുതിയ സംവിധായകനെ സംബന്ധിച്ചു നായകൻ നമ്മിൽ വിശ്വസിക്കുന്നതും നിർമാതാവാകുന്നുവെന്നതും വലിയ പിന്തുണയാണ്. ശരിക്കും ഇത്തരം ഒരു കഥാപാത്രത്തിനായി ഉണ്ണി കാത്തിരിക്കുകയായിരുന്നു എന്നതാണ് ശരി. ഉണ്ണിയിൽനിന്നു പതിവായി കാണുന്ന അതിമാനുഷികനായ നായകൻ ഈ ചിത്രത്തിലില്ല. അയാൾ നാട്ടിൻപുറത്തുകാരന്റെ എല്ലാ ശീലങ്ങളുമുള്ള ഒരു സാധാരണക്കാരനായാണ് എത്തുന്നത്. കോട്ടയം, ഈരാറ്റുപേട്ട, പൂഞ്ഞാർ തുടങ്ങിയ പ്രദേശങ്ങളാണ് ലൊക്കേഷനായത്. ത്രില്ലർ പശ്ചാത്തലമുണ്ടെങ്കിലും തികച്ചും ഒരു കുടുംബചിത്രമാണിത്.
നാട്ടിൻ പുറത്തുകാരന്റെ കഥ
വളറെ യാദൃശ്ചികമായാണ് ഉണ്ണി മുകുന്ദനോട് മേപ്പടിയാന്റെ കഥ പറയുന്നത്. ഉണ്ണിയെ കാണുന്നതിനു മുന്പ് സിനിമാ മേഖലയിലുള്ള രണ്ടു പേരോട് ഇതിനെക്കുറിച്ചു പറഞ്ഞിരുന്നു. ഉണ്ണി ഇത്തരം സിനിമകൾ ചെയ്യില്ല, ആക്ഷൻ സിനിമകളാണ് ഉണ്ണിയ്ക്കു താല്പര്യം എന്നായിരുന്നു അവരുടെ മറുപടി. എന്തായാലും കഥ പറയാം എന്നു മാത്രം ചിന്തിച്ചാണ് ഞാനും ഉണ്ണിയെ കണ്ടത്. പക്ഷേ, ഇങ്ങനെയൊരു കഥ കാത്തിരുന്നതുപോലെയായിരുന്നു ഉണ്ണിയുടെ പ്രതികരണം. നാട്ടിൻപുറത്തുകാരനായ കഥാപാത്രങ്ങൾ ഉണ്ണിയെ തേടിവരുന്നില്ലെന്നതായിരുന്നു സത്യം.
അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ വളരെ ഇഷ്ടപ്പെടുന്നയാളാണ് ഉണ്ണി. പിന്നീട് മൂന്നു വർഷത്തോളം ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രകൾ ഈ സിനിമയ്ക്കു പിന്നിലുണ്ട്. പല യാത്രകളിൽ ഉണ്ണിയോട് നാട്ടിൽപുറത്തുകാരനായി വരണമെന്നു പ്രേക്ഷകർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഉണ്ണിയെ കാണാനാഗ്രഹിക്കുന്ന രീതിയിലാണ് ഞാൻ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു ഫൈറ്റ് പോലുമില്ലാത്ത സിനിമയാണ് മേപ്പടിയാൻ. എന്നാൽ അതിൽ ഹീറോയിസത്തെ വളരെ കൃത്യമായി സൃഷ്ടിച്ചെടുക്കാനും ശ്രമിച്ചിട്ടുണ്ട്.
നിർമാതാവ് ഉണ്ണി മുകുന്ദൻ
മേപ്പടിയാൻ ചെയ്യുന്നു എന്നു തീരുമാനിച്ചതിനുശേഷം ഉണ്ണി മുകുന്ദൻ 250-ൽ അധികം തിരക്കഥകൾ വായിച്ചിരുന്നു. എന്നാൽ മേപ്പടിയാൻ ചെയ്തതിനു ശേഷമേ അടുത്ത സിനിമ കമ്മിറ്റ് ചെയ്യു എന്ന നിശ്ചയധാർഢ്യം അദ്ദഹത്തിനുണ്ടായിരുന്നു. ആദ്യം മറ്റൊരു നിർമാതാവായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. അതു സംബന്ധിച്ചു കാലതാമസം വന്നപ്പോൾ ഉണ്ണി നിർമാതാവിന്റെ ചുമതലയും ഏറ്റെടുക്കുകയായിരുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന നിർമാണ കന്പനി രൂപമെടുക്കുന്നതും അങ്ങനെയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ബ്രൂസ്ലിയും ഉണ്ണി മുകുന്ദൻ ഫിലിംസാണ് നിർമിക്കുന്നത്.
സംവിധായകനിലേക്കുള്ള യാത്ര
വർഷങ്ങളായുള്ള സ്വപ്നമായിരുന്നു സിനിമ. അടൂരാണ് എന്റെ സ്വദേശം. സിനിമ സംബന്ധിച്ച് ഒരു പശ്ചാത്തലവും എനിക്ക് ഉണ്ടായിരുന്നില്ല. ബിസിനസ് മേഖലയിലായിരുന്നു തുടക്കം. സിനിമാ മോഹം ഉള്ളതുകൊണ്ടുതന്നെ തിരക്കഥാകൃത്താവുക എന്നതായിരുന്നു ആഗ്രഹം. തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയെയാണ് ആദ്യമായി പരിചയപ്പെടുന്നത്. സാഗർ ഏലിയാസ് ജാക്കിയും സേതു രാമയ്യർ സിബിഐയും അടക്കം മലയാളത്തിൽ ഒരുപിടി സൂപ്പർ ഹിറ്റു സിനിമകളുടെ തിരക്കഥാകൃത്തിന്റെ വളരെ ലാളിത്യത്തോടെയുള്ള ജീവിതം ശരിക്കും എനിക്കു പ്രചോദനമാവുകയായിരുന്നു.
വെള്ളിത്തിരയിലേക്ക് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നയാൾ എന്നത് എന്നെ വളരെയാകർഷിച്ചു. 2013 ൽ ഞാൻ തിരക്കഥ എഴുതിയ ഒരു ചിത്രം ആരംഭിച്ചെങ്കിലും ആതു പൂർത്തീകരിക്കാനായില്ല. പിന്നീട് പരസ്യസംവിധാനത്തിലേക്കെത്തി. നാൽപതിലധികം പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു. അവിടെനിന്നാണ് സിനിമാ സംവിധാനത്തിലേക്ക് എത്തിയത്. ആദ്യ സിനിമ മറ്റൊരു ഹീറോയെ നായകനാക്കി സംവിധാനം ചെയ്യാനിരുന്നിടത്തുനിന്നും തികച്ചു യാദൃശ്ചികമായി മേപ്പടിയാനിലേക്കെത്തി. മൂന്നു വർഷത്തെ തയാറെടുപ്പുണ്ടായിരുന്നു.
തിയറ്ററിൽ റിലീസ്
ചിത്രം തിയറ്ററിൽതന്നെ റിലീസ് ചെയ്യണം എന്നതായിരുന്നു ഉണ്ണിയുടേയും എന്റെയും ആഗ്രഹം. ഉണ്ണി നിർമാതാവായും ഞാൻ സംവിധായകനായും ആദ്യമായി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത് തിയറ്റർ അനുഭവത്തിലൂടെയാകണം എന്നു നിർബന്ധമുണ്ടായിരുന്നു. കോവിഡിന്റെ വരവോടെ കുറച്ച് താമസമുണ്ടായെങ്കിലും തിയറ്ററിൽ പ്രേക്ഷകർ ചിത്രം സ്വീകരിക്കുന്പോൾ അഭിമാനമുണ്ട്. 2019 നവംബറിൽ പൂജ നടത്തി 2020 മാർച്ചിൽ ഷൂട്ട് പ്ലാൻ ചെയ്തെങ്കിലും ഒന്നാം ലോക്ഡൗണിനു ശേഷം 2020 നവംബറിലായിരുന്നു ഷൂട്ടിംഗ് നടത്തിയത്. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമാതാവാകുന്നു എന്നതും ചിത്രത്തിനു ശ്രദ്ധ നേടിത്തന്നു. പപ്പ എന്ന ചിത്രത്തിനായി വീണ്ടും ഞങ്ങൾ ഇരുവരും ഒന്നിക്കുകയാണ്. അതൊരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരിക്കും.
ലിജിൻ കെ ഈപ്പൻ