ജനാധിപത്യ ഇന്ത്യയിലെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. 17 ഏക്കറുകളിൽ വിസ്തൃതമായ സുപ്രീംകോടതി മന്ദിരത്തിന് രൂപം നൽകിയത് കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ആദ്യ തലവനും വാസ്തുവിദ്യാ വിദഗ്ധനുമായ ഗണേഷ് ഭിക്കാജി ദിയോലാലികറാണ്. പ്രഥമ രാഷ്ട്രപതി ഡോ. ബാബു രാജേന്ദ്ര പ്രസാദാണ് സുപ്രീംകോടതി മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
1950 ജനുവരി 26-നാണ് സുപ്രീംകോടതി പ്രവർത്തനം ആരംഭിക്കുന്നത്. നിലവിലെ സുപ്രീംകോടതി മന്ദിരത്തിലേക്ക് മാറുന്നതിന് മുൻപ് പാർലമെന്റ് മന്ദിരത്തിലായിരുന്നു സുപ്രീംകോടതിയുടെ പ്രവർത്തനം. 1950 ജനുവരി 28 മുതൽ പാർലമെന്റ് മന്ദിരത്തിൽ സുപ്രീംകോടതി ഒൗദ്യോഗിക പ്രവർത്തനം ആരംഭിച്ചു. പാർലമെന്റ് മന്ദിരത്തിലെ ചേംബർ ഓഫ് പ്രിൻസസിലായിരുന്നു 1937 മുതൽ 1950 വരെ ഫെഡറൽ കോടതി പ്രവർത്തിച്ചിരുന്നത്. ഇതു തന്നെയായിരുന്നു പുതിയൊരു മന്ദിരം നിർമാണം പൂർത്തിയാകുന്നതുവരെ സുപ്രീംകോടതിയുടെയും ആസ്ഥാനം. 1958ലാണ് സുപ്രീംകോടതി നിലവിലെ മന്ദിരത്തിലേക്ക് പ്രവർത്തനം മാറ്റുന്നത്.
മന്ദിരത്തിന്റെ ഒത്ത നടുവിലാണ് ചീഫ് ജസ്റ്റീസിന്റെ കോടതി. ഇതിന്റെ രണ്ടു വശങ്ങളിലുമായി രണ്ടു കോടതി ഹാളുകളുണ്ട്. വലതു വശത്ത് ബാർ റൂമും അറ്റോർണി ജനറലിന്റെയും മറ്റ് നിയമ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുമാണ്. ഇടതുവശത്ത് കോടതിയിലെ വിവിധ ഉദ്യോഗസ്ഥരുടെ ഓഫീസുകളാണ്. 1979ലും 1994ലുമായി സുപ്രിംകോടതി മന്ദിരത്തിനോട് ചേർന്ന് കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട്.
1978ലാണ് സുപ്രീംകോടതിയുടെ മുന്നിലുള്ള പുൽത്തകിടിയിൽ ഭാരതമാതാവിനെ പ്രതിനിധീകരിക്കുന്ന ഒരു കറുത്ത വെങ്കല ശിൽപം സ്ഥാപിക്കുന്നത്. അമ്മയും കുട്ടിയും എന്ന സങ്കൽപത്തിലുള്ളതാണ് ശിൽപം. പ്രശസ്ത ശിൽപിയായിരുന്ന ചിന്താമണി കർ നിർമിച്ച ഈ ശിൽപം എല്ലാവർക്കും തുല്യനീതി എന്ന സന്ദേശവും നൽകുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് 1935ൽ തന്നെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ഫെഡറൽ കോടതി സ്ഥാപിക്കപ്പെട്ടിരുന്നു. വിവിധ നാട്ടുരാജ്യങ്ങളും പ്രവിശ്യകളും തമ്മിലുള്ള തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഫെഡറൽ കോടതിയും ജുഡീഷൽ കമ്മിറ്റി ഓഫ് പ്രിവി കൗണ്സിലും പ്രവർത്തനം നിർത്തുകയും സുപ്രീംകോടതി നിലവിൽ വരികയും ചെയ്തു. ചീഫ് ജസ്റ്റീസും ഏഴ് ജഡ്ജിമാരുമായി ആയിരുന്നു സുപ്രീംകോടതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് കാലാകാലങ്ങളിൽ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുകയും നിലവിൽ ചീഫ് ജസ്റ്റീസ് ഉൾപ്പടെ 34 ജഡ്ജിമാരിൽ എത്തുകയും ചെയ്തു.
സെബി മാത്യു
നീതിയുടെ പരമോന്നത പീഠമായി സുപ്രീംകോടതി
07:01 AM Jan 16, 2022 | Deepika.com