തലസ്ഥാന നഗരിയിൽ രാജ്യത്തിന്റെ അഭിമാന പ്രതീകമായി നിലകൊള്ളുന്ന ഒന്നാണ് ഇന്ത്യ ഗേറ്റ്. ഡൽഹി സന്ദർശകർക്ക് ഏറെ സുപരിചിതവും സന്ദർശിക്കാൻ ഒരുങ്ങുന്നവരുടെ പട്ടികയിൽ പ്രഥമസ്ഥാനവും ഉള്ളതാണ് ഇന്ത്യാ ഗേറ്റ്.
ലോകത്തെതന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണിത്. ഒന്നാം ലോക മഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ സ്മരണയ്ക്ക് നിർമിച്ചതാണ് രാജ്പഥിലേക്ക് തുറന്നു നിൽക്കുന്ന ഈ കവാടം. ദേശീയ യുദ്ധസ്മാരകങ്ങളിൽ പ്രഥമസ്ഥാനവും ഇന്ത്യാ ഗേറ്റിനു തന്നെ.
ബ്രിട്ടീഷ് കാലത്ത് നിർമിച്ച യുദ്ധസ്മാരകത്തിന്റെ പേര് അഖിലേന്ത്യാ യുദ്ധ സ്മാരകം എന്നു തന്നെയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇതിനുള്ളിൽ ഇന്ത്യൻ സേനയുടെ ഒരു യുദ്ധസ്മാരക ദീപം കൂടി സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് അതിന്റെ പേര്. തലസ്ഥാന നഗരത്തിന്റെ രൂപകൽപന നിർവഹിച്ച എഡ്വിൻ ല്യൂട്ടൻസ് തന്നെയാണ് ഇന്ത്യ ഗേറ്റിന്റെയും ശിൽപി. 1921ൽ തറക്കില്ലിട്ട സ്മാരകത്തിന്റെ പണി പൂർത്തിയായത് 1931ലാണ്.
1921 ഫെബ്രുവരി പത്തിന് ഡ്യൂക്ക് ഓഫ് കൊണാട്ട് ആണ് ശിലാസ്ഥാപനം നിർവഹിച്ചത്. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ ഇന്ത്യാ ഗേറ്റിന്റെ ചുമരിൽ കൊത്തിവച്ചിട്ടുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ട 13,300 സൈനികരുടെ പേരുകളാണ് ഇതിൽ കൊത്തിവച്ചിരിക്കുന്നത്. 1931 ഫെബ്രുവരി 12ന് അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ഇർവിൻ പ്രഭുവാണ് ഇന്ത്യാ ഗേറ്റ് എന്ന യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്തത്.
ഇന്ത്യാ ഗേറ്റിന്റെ അകവശത്തായി അണയാത്ത ജ്വാലയായാണ് അമർ ജവാൻ ജ്യോതി സ്ഥാപിച്ചിരിക്കുന്നത്. 1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ മരിച്ച സൈനികരുടെ ആദരവിനാണ് ഈ ജ്വാല. ഇതിനോട് ചേർന്ന് കുത്തി നിർത്തിയ നിലയിൽ ഒരു റൈഫിളും അതിൻമേൽ സൈനിക ഹെൽമെറ്റും പതിച്ചുവച്ചിട്ടുണ്ട്. അണയാത്ത ജ്വാലയ്ക്ക് കാവലായി കര, നാവി, സേനകളിലെ ജവാൻമാരും മുഴുൻ സമയവും നിൽക്കുന്നു. മൂന്നു സായുധ സേനകളുടെയും പതാകകളും ഇവിടെ സദാസമയം പാറിപ്പറക്കുന്നു. 1972 ജനുവരി 26-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് സ്ഥാപനകർമ്മം നിർവഹിച്ചത്.
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തുന്നതും ഇവിടെയാണ്. ഇന്ത്യയുടെ സായുധ ബലവും ബഹുസ്വരതയും എടുത്തുകാട്ടി രാജ്പഥിലൂടെ കടന്നുവരുന്ന റിപ്പബ്ലിക്ദിന റാലിയും ഇന്ത്യാ ഗേറ്റിനപ്പുറമാണ് അവസാനിക്കുന്നത്.
ഇന്ത്യാ ഗേറ്റിന്റെ ആകെ ഉയരം 42 മീറ്ററാണ്. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നുള്ള കല്ലുകൾ ഉപയോഗിച്ചാണ് നിർമാണം. ഇതിന്റെ ചുറ്റുവട്ടത്തുനിന്നും ഡൽഹിയിലെ പല പ്രധാന റോഡുകളും തുടങ്ങുന്നുണ്ട്. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ചുറ്റുവട്ടത്തുള്ള ഉദ്യാനങ്ങളിൽ വൈകുന്നേരങ്ങളിൽ ഒരു പാടു ജനങ്ങൾ എത്തിച്ചേരുക പതിവായിരുന്നു.
എന്നാൽ ഇപ്പോൾ സെൻട്രൽ വിസ്ത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കാരണം ഇന്ത്യാ ഗേറ്റിന് അടുത്തേക്ക് എത്തിച്ചേരുക സാധ്യമല്ല. എങ്കിലും ഒരു നോക്കു കാണാനും അകലെ നിന്നെങ്കിലും ആ പശ്ചാത്തലത്തിൽ ഒരു ചിത്രമെടുക്കാനും ധാരാളം സന്ദർശകർ എത്തുന്നുണ്ട്. മുൻപൊക്കെ സായാഹ്നങ്ങളിൽ ഇന്ത്യാ ഗേറ്റ് പരിസരം സഞ്ചാരികളുടെ പ്രിയപ്പെട്ട സന്ദർശന സ്ഥലമായിരുന്നു. ദീപാലങ്കാരങ്ങളും പുൽത്തകിടിയിലെ ചെറു പിക്നിക്കുമൊക്കെയായി ഡൽഹിയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഒരിടമായിരുന്നു ഈ പരിസരം.
സെൻട്രൽ വിസ്തയുടെ ഭാഗമായി രാജ്പഥും പരിസരങ്ങളും മുഖം മിനുക്കി കഴിയുന്പോൾ 2022ന് ശേഷം ഇന്ത്യാ ഗേറ്റിനും ഒരു പുത്തൻ പശ്ചാത്തലവും സുന്ദര ഛായയും ലഭിക്കും. കൂടുതൽ സന്ദർശകരെ ഉൾക്കൊള്ളുംവിധമാണ് രാജ്പഥിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ചരിത്ര പുസ്തകങ്ങളിലും വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട പല പ്രസിദ്ധീകരണങ്ങളിലും നാം ഇന്ത്യാ ഗേറ്റിന്റെ നിരവധി ചിത്രങ്ങൾ കണ്ടിട്ടുണ്ടാകം. എന്നാൽ, 1931ൽ ഇന്ത്യ ഗേറ്റിന്റെ നിർമാണ വേളയിലുള്ള ചിത്രമാണ് ഡൽഹി നോട്സിൽ ഇത്തവണ ചേർത്തിട്ടുള്ളത്.
സെബി മാത്യു
പോരാട്ടവീര്യങ്ങളുടെ സ്മരണയായ് ഇന്ത്യാഗേറ്റ്
05:49 AM Jan 09, 2022 | Deepika.com