പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹോമറുടെ സമകാലികനായി കരുതപ്പെടുന്നു. പണ്ടോരയുടെ പെട്ടി എന്ന പേരിൽ ഗ്രീക്ക് പുരാണത്തിൽ അറിയപ്പെടുന്ന കഥ ഹീഡിയസിന്റെ ഭവനാസൃഷ്ടിയാണ്. ഈ കഥയ്ക്ക് പല രൂപഭേദങ്ങളുമുണ്ടെന്ന് അനുസ്മരിച്ചുകൊണ്ട് ഈ കഥയുടെ ചുരുക്കം ഇവിടെ കൊടുക്കുന്നു. ഗ്രീക്ക് പുരാണമനുസരിച്ച് പ്രൊമീത്തിയസ് ദേവൻ സ്വർഗത്തിൽനിന്ന് അഗ്നി മോഷ്ടിച്ചു മനുഷ്യർക്ക് നൽകി.
ഇതിൽ കുപിതനായ സീയുസ് ദേവൻ പണ്ടേര എന്ന സ്ത്രീയെ സൃഷ്ടിച്ചു പ്രൊമീത്തിയസിന്റെ സഹോദരനായ എപ്പിമീന്നയസിനു ഭാര്യയായി നൽകി. സീയൂസ് ദേവനിൽ നിന്ന് ഒന്നും സ്വീകരിക്കരുതെന്നു പ്രൊമീത്തിയസ് സഹോദരനെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും പണ്ടോരയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി എപ്പിമീത്തിയസ് അവളെ ഭാര്യയായി സ്വീകരിച്ചു.എപ്പിമീയത്തിസിനു പണ്ടോരയെ നൽകിയതിനോടൊപ്പം ഒരു വിവാഹ സമ്മാനവും സീയൂസ് ദേവൻ അവർക്ക് നൽകി. പണ്ടോരയുടെ പെട്ടി എന്ന പേരിൽ പരക്കെ പരാമർശിക്കപ്പെടുന്ന സമ്മാനം യഥാർത്ഥത്തിൽ വായ് അടച്ചു മൂടിക്കെട്ടിയ ഒരു ഭരണിയായിരുന്നു.
ഈ ഭരണി കണ്ട് ആസ്വദിക്കാനല്ലാതെ അതു തുറക്കുവാൻ അവർക്ക് അനുവാദമില്ലായിരുന്നു.എന്നാൽ, വിലക്കപ്പെട്ട കനി ഭക്ഷിക്കണമെന്നു ബൈബിളിലെ ഹവ്വായ്ക്ക് മോഹമുദിച്ചതുപോലെ, ഭരണിയിലെന്താന്ന് ഉളളതെന്നു കാണുവാൻ പണ്ടോരയ്ക്കും മോഹമായി. അങ്ങനെ ആഗ്രഹം മൂത്ത് അവൾ ഭരണി തുറന്നു. അപ്പോൾ ഭരണിയിൽ അടച്ചുപൂട്ടപ്പെട്ടിരുന്ന സകല തിൻമകളും പുറത്തേക്ക് ചാടി.
ഇതു കണ്ട് ഭയപ്പെട്ട പണ്ടോര ഭരണിയുടെ വായ് പെട്ടെന്ന് അടച്ചു വച്ച് മൂടിക്കെട്ടി.ഈ കഥയുടെ ഒരു ഭാഷ്യമനുസരിച്ച് ഉടനെ പണ്ടോരയും എപ്പിമീത്തിയസും പരസ്പരം സംശയിക്കാനും ഭയപ്പെടുവാനും വെറുക്കുവാനും തുടങ്ങി. ഇവർ തമ്മിൽ ശണ്ഠകൂടുന്നതും പതിവായി. തൻമൂലം, പണ്ടോരയുടെ ഹൃദയം തകർന്നു. അവൾ പാട്ടിക്കരഞ്ഞു. അപ്പോൾ കേൾക്കാം നേരിയ ഒരു ശബ്ദം. എന്നെ പുറത്തു വിടൂ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.
സ്വരം കേട്ട പണ്ടോര വീണ്ടും ഭരണിയുടെ അടപ്പ് തുറന്നു. അപ്പോൾ ഒരു ചിത്രശലഭം ഭരണിയിൽ നിന്നു പറന്നുവന്നു പണ്ടോരയെയും എപ്പിമീത്തിയസിനെയും ആശ്വസിപ്പിച്ചു. കവി പറയുന്നതനുസരിച്ച്, ഈ ചിത്രശലഭം പ്രതീക്ഷ എന്ന നൻമ ആയിരുന്നു. ഈ നൻമയാണത്രെ ഏതു ദു:ഖങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിലും മുന്നോട്ടു പോകുവാൻ നമ്മെ സഹായിക്കുന്നത്. ബി.സി. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മറ്റൊരു ഗ്രീക്ക് കവിയാണു തിയോഗ്നിസ്. അദ്ദേഹം എഴുതുന്നു .
പ്രതീക്ഷ മാത്രമാണ് ഇപ്പോൾ മനുഷ്യരിൽ നിലനിൽക്കുന്നത്. പരസ്പര വിശ്വാസവും ആത്മസംയമനവുമൊക്കെ അവരിൽ നിന്നു പറന്നകന്നു. നല്ല മനുഷ്യരുടെ തലമുറ അവസാനിച്ചു.നൂറ്റാണ്ടുകൾക്ക് മുൻപ് തിയോഗ്നിസ് എഴുതിയത് ഇന്നും എത്രയോ ശരിയാണ്. മനുഷ്യരുടെയിടയിൽ പരസ്പര വിശ്വാസവും ആത്മസംയമനവുമൊക്കെ ഇന്നും കുറവാണെങ്കിലും എല്ലാ മനുഷ്യരിലും തുടിച്ചു നിൽക്കുന്ന വികാരമാണു പ്രതീക്ഷ.
ഇന്നല്ലെങ്കിൽ നാളെ എല്ലാം മെച്ചമാകുമെന്നുള്ള വിശ്വാസം. അങ്ങനെ, നാം അറിയാതെതന്നെ പ്രത്യാശയുടെ മനുഷ്യരായി മാറുകയാണ്.അമേരിക്കൻ പ്രചോദനാത്മക ഗ്രന്ഥകാരനായ ഓറിസണ് സ്വെറ്റ് മാർഡൻ പറയുന്നതനുസരിച്ച് പ്രതീക്ഷയെപ്പോലെ ഫലപ്രദമായ ഒരു മരുന്നോ ശക്തമായ ഒരു പ്രോത്സാഹനമോ നാളെ കുറെക്കൂടി മെച്ചമായിരിക്കും എന്ന് ആശ നൽകുന്ന ഒരു ടോണിക്കോ ഇല്ല. അതായത് പ്രതീക്ഷപോലെ നാളയെ പിടിച്ചു നിർത്തുന്നതും ശക്തി പകരുന്നതുമായ മറ്റു ഗുണങ്ങൾ അധികമില്ലെന്നു സാരം.
അതെ, പ്രതീക്ഷയാണു നമുക്ക് എപ്പോഴും നവജീവൻ പകരുന്നത്. പ്രത്യേകിച്ചും നാം പുതിയൊരു വർഷത്തിലേക്കു പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തിൽ. എന്നാൽ, നമ്മുടെ പ്രതീക്ഷ വെറും പ്രതീക്ഷയാകരുത്. അതു ആത്യന്തികമായി ദൈവത്തിലുള്ള പ്രതീക്ഷ ആയിരിക്കണം. ദൈവമാണല്ലൊ എല്ലാ നൻമകളുടെയും ഉറവിടം. അപ്പോൾ നാം പ്രതീക്ഷ വയ്ക്കേണ്ടതു ദൈവത്തിലും അവിടത്തെ അനന്തപരിപാലനയിലുമാണ്.
ബൈബിളിൽ സങ്കീർത്തകൻ ഇപ്രകാരം എഴുതുന്നു. കർത്താവേ അങ്ങാണ് എന്റെ പ്രത്യാശ. ചെറുപ്പം മുതൽ അങ്ങാണ് എന്റെ ആശ്രയം. ജനനം മുതൽ ഞാൻ അങ്ങയെ ആശ്രയിച്ചു(സങ്കീർത്തനം 71:5). സങ്കീർത്തകന്റെ വാക്കുകൾ വീണ്ടും. ’’ ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം. അവിടുന്നാണ് എനിക്ക് പ്രത്യാശ നൽകുന്നത്. അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും (സങ്കീർത്തനം 62: 5-6). സങ്കീർത്തകനെപ്പോലെ നമ്മളും പ്രത്യാശവയ്ക്കേണ്ടതു ദൈവത്തിലാണ്.
കാരണം, സെന്റ് അഗസ്റ്റിൻ പഠിപ്പിക്കുന്നതുപോലെ, ദൈവത്തിലല്ലാതെ മറ്റൊരിടത്തും നമുക്കു യഥാർഥ സന്തോഷമോ സമാധാനമോ കണ്ടെത്തുവാൻ സാധിക്കില്ല. തൻമ·ൂലം, നമ്മുടെ പ്രത്യാശ മുഴുവനും ദൈവത്തിലും അവിടത്തെ സ്നേഹപൂർണ്ണമായ അനന്തപരിപാലനയിലുമായിരിക്കണം.
അപ്പോൾ നമ്മുടെ പ്രതീക്ഷ ഒരു ദൈവിക പുണ്യമായി മാറും.സെന്റ് അഗസ്റ്റിന്റെ വീക്ഷണത്തിൽ പ്രത്യാശ എന്ന ദൈവിക പുണ്യത്തിൽ വളരാൻ നാം നമ്മുടെ ഹൃദയങ്ങൾ ദൈവത്തിനു തുറന്നു കൊടുത്താൽ മതി. അപ്പോൾ നാം ദൈവീക സാന്നിധ്യം കൊണ്ടു നിറയും. ആ സാന്നിധ്യനിറവിൽ നമ്മുടെ പ്രത്യാശ മുഴുവനും ദൈവത്തിലായിരിക്കും.
നാം ദൈവത്തിൽ പൂർണ്ണമായി പ്രത്യാശ വയ്ക്കുന്പോൾ നമുക്കെന്തു സംഭവിച്ചാലും അതു നമ്മുടെ നൻമയ്ക്ക് മാത്രമേ ഭവിക്കൂ. കാരണം, ബൈബിൾ പഠിപ്പിക്കുന്നതുപോലെ, ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലവും നൻമയ്ക്കായി പരിണമിപ്പിക്കുന്നു( റോമാ 8:28). ഈ വിശ്വാസവും ഈ പ്രതീക്ഷയുമാണ് നമുക്ക് വേണ്ടത്.
നമ്മുടെ പ്രത്യാശ മുഴുവൻ ദൈവത്തിലായിരിക്കുന്പോൾ മരണത്തിന്റെ താഴ് വരയിൽക്കൂടി നടന്നാലും നാം ഭയപ്പെടുകയില്ല. കാരണം ദൈവമായ അവിടുന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ട്.(സങ്കീർത്തനം 23:4).
പുതിയ വർഷത്തിലെ നമ്മുടെ ജീവിതം ദൈവത്തിലധിഷ്ഠിതമായ പ്രത്യാശയിലുള്ളതാണെന്നു നമുക്കു ഉറപ്പുവരുത്താം. അപ്പോൾ നമ്മുടെ ജീവിതം സുഗമമായി മുന്നോട്ടു പൊയ്ക്കൊള്ളും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
05:45 AM Jan 09, 2022 | Deepika.com