വലിയ ഒരു തരംഗം അലയടിച്ചു കടന്നുപോയപോലെയാണ് ഓസ്ട്രേലിയ ആകമാനം ക്രിസ്മസ് നടന്നത്. മാസങ്ങൾക്കു മുൻപേ അലങ്കരിച്ച്, ആളുകളെ ആകർഷിച്ച് സമ്മാനപ്പൊതികൾ തയാറാക്കി വിറ്റിരുന്ന കടകളെല്ലാം ഏതാണ്ട് ആ രൂപത്തിൽ ഇപ്പോഴുമുണ്ട്.
കാരണം പുണ്യദിനത്തിനു തൊട്ടുപിന്നാലെ വരുന്ന ബോക്സിംഗ് ഡേ വില്പന നടക്കണം. പഠനോപാധികൾ, കളിക്കോപ്പുകൾ, ഉടുപ്പുകൾ തുടങ്ങി ഇലക്്ട്രിക് ഉപകരണങ്ങൾ വരെ ഗിഫ്റ്റ് ആയി കിട്ടുന്നവർക്ക് അവയെല്ലാം ഉപയോഗപ്പെടുത്താൻ പറ്റിയെന്നുവരില്ല.
കുറഞ്ഞ വിലയ്ക്ക് കടകളിലേക്ക് കൈമാറി അവ ഒഴിവാക്കുന്നവർ ധാരാളം. ഇതോടൊപ്പം പല കച്ചവടസ്ഥാപനങ്ങളും അവരവരുടെ ചരക്കുകൾ വന്പിച്ച തോതിൽ വിലകുറച്ചു വിൽക്കുകയും ചെയ്യും. ആളുകൾ ഉത്സവപ്രതീതിയോടെ തിരക്കുകൂട്ടുകയും ചെയ്യും.
കാലിയാക്കുന്ന സമ്മാനപ്പെട്ടികൾ ഉപേക്ഷിക്കുന്ന ദിവസമാണ് ബോക്സിംഗ് ഡേ എന്നും പറയാം. വിശുദ്ധ സ്റ്റീഫന്റെ തിരുനാളായ അന്ന് ദേവാലയത്തിലെ നിക്ഷേപപ്പെട്ടി തുറന്നു പണം പാവങ്ങൾക്കു കൊടുത്തിരുന്നത്രേ. ക്രിസ്മസ് ആഘോഷ ദിവസം അധിക ജോലി ചെയ്യേണ്ടിവന്നിരുന്ന പരിചാരകർക്ക് അടുത്തദിവസം അവധിയും സമ്മാനപ്പെട്ടികളും നൽകി സന്തോഷിപ്പിച്ചിരുന്നെന്നും ചരിത്രം പറയുന്നു.
ഇപ്പോൾ കച്ചവടവും ലാഭം കൊയ്യലും മാത്രമാണ് ബോക്സിംഗ് ഡേയിൽ. ക്രിസ്മസിലെ ക്രയവിക്രയ മനോഭാവം എല്ലായിടത്തും ഉള്ളതാണല്ലോ.
സിസിലിയാമ്മ പെരുന്പനാനി
cjperu5@gmail.com
ബോക്സിംഗ് ഡേ
04:05 AM Jan 02, 2022 | Deepika.com