കേരളത്തിലെ കാലാവസ്ഥയിൽ അനുയോജ്യമായ മണ്ണും പരിചരണവും നൽകിയാൽ കമണ്ഡലു മരം തഴച്ചുവളരും. നിറയെ കൊതിച്ചുപോകും വിധമുള്ള കമണ്ഡലു കായ്കൾ വിളവെടുക്കാനാകും.
പുരാണങ്ങളിലെ ഋഷിവര്യൻമാരുടെ അടയാളചിഹ്നങ്ങളിലൊന്നാണ് കമണ്ഡലു. കേരളത്തിൽ സാധാരണമല്ലെങ്കിലും ഉത്തരേന്ത്യയിലെ ഹൈന്ദവ സന്യാസാശ്രമങ്ങളിലും അവിടങ്ങളിലെ ആത്മീയ ചടങ്ങുകളിലും കമണ്ഡലുവിൽ നിറച്ചുവെച്ച വെള്ളം ഏറെ പ്രധാനമാണ്. ഒറ്റനോട്ടത്തിൽ പ്രത്യേക ആകൃതിയിൽ രൂപകല്പന ചെയ്തെടുത്ത പാത്രമാണെന്നു തോന്നുമെങ്കിലും യഥാർത്ഥത്തിൽ പ്രത്യേക ഇനം കായയുടെ പുറന്തോടാണ് കമണ്ഡലുവായി രൂപപ്പെടുത്തുന്നത്.
കായയുടെ മുകൾഭാഗം മുറിച്ച് ദ്വാരമുണ്ടാക്കി ഉള്ളിലുള്ളതെല്ലാം ചുരണ്ടിക്കളഞ്ഞു പുറംതോട് ഉണക്കിയെടുത്താണ് കമണ്ഡലു തയാറാക്കുന്നത്. പാത്രം കൈയിൽ തൂക്കി നടക്കാവുന്ന രീതിയിൽ അതിന് മരംകൊണ്ടുതന്നെ ഒരു പിടിയും ഉണക്കുന്നതിനു മുന്പ് പിടിപ്പിക്കും. കായ പകുതിക്കുവച്ച് മുറിച്ചാൽ ഭക്ഷണം കഴിക്കാവുന്ന തരത്തിൽ ചെറിയ രണ്ട് പാത്രങ്ങളുടെ രൂപത്തിലും ലഭിക്കും.
കേരളത്തിലെ കാലാവസ്ഥയിലും അനുയോജ്യമായ മണ്ണും പരിചരണവും നൽകിയാൽ കമണ്ഡലു മരം തഴച്ചുവളരും. നിറയെ കൊതിച്ചുപോകും വിധം കമണ്ഡലു കായ്കൾ വിളവെടുക്കാനാകും. കാസർഗോഡ് ചിറ്റാരിക്കാലിന് സമീപം കന്പല്ലൂരിലെ ജൈവകർഷകനായ ഷൈജു കൊട്ടാരത്തിന് നാലുവർഷം മുന്പ്് ഒരു വിത്തുത്സവത്തിൽ വെച്ചാണ് കമണ്ഡലു മരത്തിന്റെ വിത്ത് കിട്ടിയത്.
നട്ടുവളർത്തി രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും കായ്ച്ചുതുടങ്ങി. കമണ്ഡലുകായ വിളഞ്ഞ വിവരം ഓണ്ലൈനിലൂടെ പ്രചരിപ്പിച്ചപ്പോൾ ഉത്തരേന്ത്യയിൽ നിന്നുവരെ നിരവധി ആവശ്യക്കാരെത്തി. നിലവിൽ നാലുവർഷമായ മരത്തിൽ നിറയെ കായ്കൾ വിളയുന്നുണ്ട്. വിളവെത്തിയ കായ അതേപടിയും പുറംതോട് ഉണക്കി പാത്രങ്ങളുടെ രൂപത്തിലാക്കിയുമൊക്കെയാണ് ഷിജു പായ്ക്ക് ചെയ്ത് അയക്കുന്നത്. ഒരു കായയ്ക്ക് ആയിരത്തിനും രണ്ടായിരത്തിനും ഇടയിൽ വില ലഭിക്കുന്നു.
വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാനല്ലെങ്കിലും ഒരു കമണ്ഡലു മരം പറന്പിലുണ്ടെങ്കിൽ അത് വെറുതെയായിപ്പോവില്ലെന്നാണ് ഷിജുവിന്റെ അനുഭവം. കമണ്ഡലു കായയുടെ പഴത്തിന്റെ അകക്കാന്പ് മഹാരാഷ്ട്രയിലും മറ്റും കാൻസർ ചികിത്സാ മരുന്നുകളുടെ നിർമാണത്തിനും പ്രയോജനപ്പെടുത്തുന്നുണ്ട്.
ജൈവകർഷക കൂട്ടായ്മയായ ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിത്തുത്സവത്തിൽ നിന്നാണ് ഷിജുവിന് കമണ്ഡലുവിന്റെ വിത്ത് കിട്ടിയത്. വിത്തുകൾ പരസ്പരം കൈമാറി സംസ്ഥാനത്ത് മറ്റു ചില ഇടങ്ങളിലും കമണ്ഡലു വിളയുന്നുണ്ടെന്നാണ് ഷിജുവിന്റെ അറിവ്. വിപണനം എത്രത്തോളം നടക്കുന്നുണ്ടെന്ന് അറിയില്ല. കന്പല്ലൂരിലെ ആദ്യ കാല കർഷകനായ കൊട്ടാരത്തിൽ ജോർജിന്റെയും പരേതയായ മേരിയുടെയും മകനായ ഷിജു 15 വർഷമായി മുഴുവൻസമയ ജൈവകർഷകനാണ്.
ഇരുപതു മുതൽ അന്പത് വരെ വ്യത്യസ്ത ഇനങ്ങളിൽപെട്ട കുരുമുളകും വാഴയും മാവും പ്ലാവും പഴവർഗങ്ങളുമാണ് ഷിജുവിന്റെ കൃഷിയിടത്തിൽ വിളയുന്നത്. മികച്ച സമ്മിശ്ര കർഷകനുള്ള നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ ഷൈജയും മക്കളായ നേവലും നെവിനും കാർഷിക ജോലിയിൽ ഒപ്പമുണ്ട്.
ശ്രീജിത് കൃഷ്ണൻ
ഇവിടെയും വിളയും കമണ്ഡലു കായ്കൾ
04:02 AM Jan 02, 2022 | Deepika.com