സമയമായപ്പോൾ മുന്തിരിപ്പഴങ്ങളിൽനിന്ന് ഓഹരി ലഭിക്കേണ്ടതിന് അവൻ ഒരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാൽ, കൃഷിക്കാർ അവനെ അടിക്കുകയും വെറുംകൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു. അവൻ മറ്റൊരു ഭൃത്യനെ അയച്ചു. അവനെയും അവർ അടിക്കുകയും അപമാനിക്കുകയും വെറുംകൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു (ലൂക്കാ 20:10,11).
വീണ്ടും ഒരു ക്രിസ്മസ് ആഗതമാകുന്നു. മൈക്കിൾ ആഞ്ചലോയുടെ ആദാമിന്റെ സൃഷ്ടി എന്ന വിഖ്യാത പെയിന്റിംഗിൽ സ്രഷ്ടാവായ ദൈവം സൃഷ്ടിയായ മനുഷ്യനെ സ്പർശിക്കുന്ന രംഗത്തെപ്പോലെ സ്വർഗത്തിന്റെ രാജകുമാരൻ ഭൂമിയിലേക്ക് ഇറങ്ങി വന്ന മഹത്തായ ദിനത്തിന്റെ മനോഹരമായ ഓർമകൾ ക്രിസ്മസിന്റെ മാത്രം പ്രത്യേകതയാണ്. മറ്റൊരു തിരുനാളിനും അവകാശപ്പെടാനാവാത്ത ഒരു സാർവത്രികമാനം ക്രിസ്മസിനുണ്ട്.
വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകളിൽ യേശു ജനിച്ചത് കേവലം ഒരു വ്യക്തിക്ക് വേണ്ടിയോ ഒരു കുടുംബത്തിനുവേണ്ടിയോ മാത്രമല്ല; എല്ലാവർക്കും വേണ്ടിയാണ്. വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ യഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ, സ്വാതന്ത്രനെന്നോ, പുരുഷനെന്നോ, സ്ത്രീയെന്നോ വ്യത്യാസമില്ല. ക്രിസ്തു എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് സാരം.
ക്രിസ്മസ് - കരുണയുടെ തിരുനാൾ
സ്രഷ്ടാവായ ദൈവം സൃഷ്ടികളായ നമ്മോടു കാണിച്ച വലിയ കരുണയുടെ ഓർമയാണ് ഈ തിരുനാൾ. മനുഷ്യൻ തന്റെ പാപത്തിലൂടെയാണ് ദൈവം നൽകിയ സ്വർഗീയ പറുദീസ നഷ്ടപ്പെടുത്തിയത്. പാപം ദൈവത്തിന്റെ ജീവനിൽ നിന്നും, ദൈവത്തിന്റെ സംരക്ഷണത്തിൽ നിന്നും നമ്മെ അകറ്റുന്നു. മനുഷ്യന്റെ അവസ്ഥ ദയനീയമായിരുന്നു. ഏശയ്യായുടെ പ്രവചനത്തിൽ പറയുന്നതുപോലെ, “പാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികൾ തങ്ങളുടെ അകൃത്യത്തിന് ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു” (ഏശയ്യാ 24:6). സങ്കീർത്തനത്തിൽ നാം വായിക്കുന്നു, “പാപകരമായ മാർഗങ്ങൾ പിന്തുടർന്ന് ചിലർ രോഗികളായിത്തീർന്നു. തങ്ങളുടെ അകൃത്യങ്ങളാൽ മനുഷ്യർ ദുരിതത്തിലായി” (സങ്കീർത്തനങ്ങൾ 107:17). ശിക്ഷിക്കും എന്ന് പറഞ്ഞെങ്കിലും ദൈവത്തിന് അവരെ ശിക്ഷിക്കാൻ കഴിഞ്ഞില്ല. “ദൈവം മനസു മാറ്റി; അവരുടെമേൽ അയയ്ക്കുമെന്ന് പറഞ്ഞ തിൻമ അയച്ചില്ല” (യോനാ 3:10). ദൈവം പാപത്തിന്റെ അടിമത്തത്തിൽ കഴിയുന്ന മനുഷ്യകുലത്തെ രക്ഷിക്കുവാനായി സ്വന്തം പുത്രനെ ഭൂമിയിലേക്ക് അയയ്ക്കുന്നു. “തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹന്നാൻ 3:16). ദൈവം മനുഷ്യകുലത്തോട് കാണിച്ച ഏറ്റവും വലിയ കരുണയാണ് ഈ മനുഷ്യാവതാരം.
പാവപ്പെട്ടവന്റെ തിരുനാൾ
സമൂഹം വലിയ വില കല്പിക്കാതിരുന്ന ആട്ടിടയൻമാർക്കാണ് ക്രിസ്മസിന്റെ സന്ദേശം ആദ്യം ലഭിക്കുക എന്നത് ക്രിസ്മസിന്റെ അനന്യതയാണ്. ദൈവദൂതൻ ആട്ടിടയരോട് പറയുകയാണ്, “ഭയപ്പെടേണ്ട ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ് വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2:10,11). ദുഃഖിതർക്കും നിരാലംബർക്കും വിധവകൾക്കും രോഗികൾക്കും നിസഹായർക്കും പാവപ്പെട്ടവർക്കുമെല്ലാം സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും സദ് വാർത്തയായി ക്രിസ്തു ജനിക്കുന്നു എന്നർഥം. ആരും സഹായത്തിനില്ലാത്തവർക്ക് തുണയായി ഒരു ദൈവം ഉണ്ടെന്നർഥം.
നിരവധിയായ ചോദ്യങ്ങൾക്കുള്ള ഉത്തരം
“പാഴ്മലകളിൽ നദികളും, താഴ്വരകളുടെ മധ്യേ ഉറവകളും ഞാൻ ഉണ്ടാക്കും. മരുഭൂമിയെ ജലാശയവും വരണ്ട പ്രദേശത്തെ നീരുറവയുമാക്കും” (ഏശയ്യാ 41:18). മനുഷ്യഹൃദയങ്ങളിൽ ചോദ്യങ്ങളുയരാം, മരുഭൂമിയെ ജലാശയമാക്കാൻ പറ്റുമോ? വരണ്ട പ്രദേശത്തെ നീരുറവയാക്കാൻ കഴിയുമോ? ഇതൊക്കെ എങ്ങനെയാണ് സംഭവിക്കുക? ഉത്തരങ്ങൾ കിട്ടാത്ത അനേകം ചോദ്യങ്ങൾ ഇന്നും മനുഷ്യമക്കളിൽ നിന്ന് ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ചോദ്യം നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു മേരി എന്ന കന്യകയും ചോദിച്ചിരുന്നു. ദൈവദൂതനോട് കന്യക ചോദിച്ചു “ഇതെങ്ങനെ സാധിക്കും? കന്യകയ്ക്ക് ഗർഭം ധരിക്കാനോ ഒരു പുത്രനെ പ്രസവിക്കാനോ സാധിക്കുമോ? “ ദൈവത്തിന്റെ മാലാഖ ആ കന്യകയ്ക്ക് നൽകിയ ഉത്തരം ഇന്നും പ്രതിസന്ധികളിലും പ്രശ്നങ്ങളിലും പെട്ട് ഉഴലുന്ന മക്കൾക്കുള്ള ഉത്തരമാണ്. ദൈവദൂതൻ പറഞ്ഞു, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും“. നിന്റെ സംശയങ്ങൾ മാറ്റണമെങ്കിൽ നീ ദൈവത്തിന്റെ ആത്മാവിൽ നിറയണമെന്നർഥം. അവസാനമായി പറയുകയാണ്, “ദൈവത്തിന് അസാധ്യമായി ഒന്നുമില്ല” (ലൂക്കാ 1:37). എന്റെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തീർക്കാൻ ദൈവത്തിന് ഒരു നിമിഷം മതി എന്നർഥം.
ക്രിസ്തുവിനെ കൈവിട്ട് കളഞ്ഞവർ
ഈശോയ്ക്ക് ജൻമം കൊടുക്കുവാൻ നിറവയറുമായി പലവാതിലുകളിൽ മുട്ടിവിളിക്കുന്ന മാതാവും യൗസേപ്പിതാവും ക്രിസ്മസിന്റെ വേദന നിറഞ്ഞ ഒരു ദുഃഖമാണ്. ഭൂരിഭാഗം ജനങ്ങളും ഈ ദൈവസാന്നിധ്യത്തിന്റെനേരെ വാതിലടച്ചുകളഞ്ഞു. അവർ അവിടുത്തെ അറിഞ്ഞില്ല. ഇന്നും ഇപ്രകാരം ക്രിസ്തുവിന്റെനേരെ ഹൃദയം അടച്ചുകളയുന്ന നിർഭാഗ്യവാൻമാരായ മനുഷ്യരുണ്ട്. നിന്റെ കുറവുകളെ നിറവുകളാക്കാൻ, നിന്റെ മനസിന്റെ മുറിവുണക്കാൻ, ശാപമെന്ന് തോന്നുന്ന നിന്റെ ജീവിതസാഹചര്യങ്ങളെ അനുഗ്രഹമാക്കാൻ നിന്റെ ജീവിതത്തിലും കുടുംബത്തിലും രക്ഷകനായ ദൈവം പിറവിയെടുക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. നീ തയാറാണോ?. “അനുതപിക്കുക ഇതാ, ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നുതന്നാൽ ഞാൻ അവന്റെ അടുത്തേക്കുവരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും” (വെളിപാട് 3:19).
ആട്ടിടയന്മാർ നൽകുന്ന സന്ദേശം
“അവിടുത്തെ പരീക്ഷിക്കാത്തവർ അവിടുത്തെ കണ്ടെത്തുന്നു; അവിടുത്തെ അവിശ്വസിക്കാത്തവർക്ക് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു” (ജ്ഞാനം 1: 2).
കർത്താവിന്റെ ദൂതന്റെ വാക്കുകേട്ട് ഉണ്ണീശോയെ കാണാൻ ബെത്ലഹേമിലേക്ക് പോകുന്ന ആട്ടിടയൻമാർ നാമോരോരുത്തർക്കും ഒരു വെല്ലുവിളിയാണ്; വെല്ലുവിളിയാകണം. “അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു” (ലൂക്കാ 2:16) എന്നാണ് തിരുവചനം പഠിപ്പിക്കുന്നത്. ഈശോയെ കണ്ടതുകൊണ്ടു മാത്രം അവരുടെ ദൗത്യം തീർന്നതായിട്ട് ആട്ടിടയർക്ക് തോന്നിയില്ല. യേശുവിനെക്കുറിച്ച് കേട്ടതും തങ്ങൾ നേരിട്ട് കണ്ടതുമായ കാര്യങ്ങൾ അവർ മറ്റുള്ളവരെ അറിയിക്കുകയാണ്. യേശുവിനെ അറിയേണ്ടത് നമ്മുടെ ആവശ്യമാണെങ്കിൽ അറിഞ്ഞ യേശുവിനെ അറിയാത്തവർക്ക് പകർന്നു കൊടുക്കേണ്ടത് നമ്മുടെ ദൈവവിളിയാണ്.
ഞാൻ മാത്രം അനുഭവിച്ചാൽ പോരാ; ഇത്ര മാധുര്യമായ ദൈവാനുഭവം എല്ലാവരും നുകരണം എന്ന് പാവപ്പെട്ടവരായ ആട്ടിടയർ മനസിലാക്കുന്നു. പിന്നീട് തീക്ഷ്ണതയുള്ള പ്രവർത്തനമാണ്. ഇത് സുവിശേഷ വേലയാണ്. ഈശോയെ കണ്ടുകഴിഞ്ഞ് ആട്ടിടയർ ആട്ടിടയരായി തന്നെയാണ് ജീവിക്കുന്നത്. സാന്പത്തികമായി വലിയ അഭിവൃദ്ധി ഉണ്ടായതായി ബൈബിളിൽ പറയുന്നില്ല. ക്രിസ്തുവിനെ കണ്ടതിനുശേഷം അവർ പുതിയ സൃഷ്ടികളായി മാറി. എസെക്കിയേലിന്റെ പ്രവചനത്തിൽ കാണുന്നതുപോലെ, “ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതുചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും. നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം എടുത്ത് മാറ്റി മാംസളഹൃദയം നൽകും. എന്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും“. ഇത്തരത്തിലുള്ള ഒരു മാറ്റമാണ് ക്രിസ്മസിന് ശേഷം നമുക്കും ഉണ്ടാകേണ്ടത്. “അവിടുത്തെ നോക്കിയവർ പ്രകാശിതരായി’’ (സങ്കീർത്തനങ്ങൾ 34:5).
ഒരു യാത്രയുടെ തുടക്കം
ക്രിസ്മസ് കേവലം ഒരു ജന്മദിനമായി ചുരുങ്ങരുത്. ഇത് ഒരു യാത്രയാണ്. ബെത്ലഹേമിൽ തുടങ്ങി കാൽവരിയിൽ അവസാനിക്കുന്ന ഒരു യാത്ര. ഈ യാത്രയ്ക്ക് ഒരു പ്രത്യേകതകൂടി ഉണ്ട് ബൈബിളിൽ. ഈശോ ബെത്ലഹേമിൽ തുടങ്ങിയ യാത്ര കാൽവരിയിൽ എത്തിച്ചേരുന്പോൾ അന്നു സമൂഹത്തിൽ വലിയ സ്ഥാനവും മാനവുമുള്ള പല പ്രധാനപ്പെട്ട വ്യക്തിത്വങ്ങളും അപ്രധാനമായി മാറുന്നു. ഹേറോദേസും ഫരിസേയരും നിയമജ്ഞരും യൂദാസുമെല്ലാം ബൈബിൾ നമ്മുടെ മുൻപിൽ നിരത്തിവയ്ക്കുന്ന ഉദാഹരണങ്ങളാണ്. എന്നാൽ ബെത്ലഹേമിൽ നിന്ന് ഈശോ യാത്ര തുടങ്ങിയപ്പോൾ മുതൽ ഈശോയുടെ മനസറിഞ്ഞ്, ഈശോയെ സ്നേഹിച്ച്, ഈശോയുടെ കൂടെനിന്ന അപ്രധാന കഥാപാത്രങ്ങളായ ആട്ടിടയരും, മീൻപിടിത്തക്കാരായ കുറേ മനുഷ്യരും പാപിനിയായ മഗ്ദലനമറിയവും വേറോനിക്കയും സക്കേവൂസുമൊക്കെ ഈശോയുടെ യാത്ര കാൽവരിയിൽ എത്തുന്പോൾ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളായി ശോഭിക്കുകയാണ്.
ഉണ്ണിയില്ലാത്ത പുൽക്കൂടും ക്രിസ്തുവില്ലാത്ത ആഘോഷങ്ങളും
ക്രിസ്മസ് സീസണിൽ ക്രിസ്മസ് അലങ്കാരങ്ങളും ക്രിസ്മസ് കേക്കുമൊക്കെക്കൊണ്ട് വിപണികൾ നിറയുന്പോഴും ക്രിസ്തുവിന്റെ യഥാർത്ഥ ചൈതന്യം പുതുതലമുറ മറക്കുന്നില്ലേ എന്നൊരു ചോദ്യമുയരുന്നുണ്ട്. ക്രിസ്മസ് രാവിൽ മദ്യത്തിലും മയക്കുമരുന്നിലുമൊക്കെ ദൈവജനം ആടിത്തിമിർക്കുന്പോൾ ക്രിസ്തുവില്ലാതെ ക്രിസ്മസ് ആഘോഷിക്കപ്പെടുന്നു എന്നത് വിരോധാഭാസമായി തോന്നാം. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞതുപോലെ “ഇന്നത്തെ ലോകത്തിന്റെ പ്രശ്നം ദൈവമില്ലായ്മയല്ല; വിശ്വാസമില്ലായ്മയാണ് “. ക്രിസ്ത്യാനിയാണെങ്കിലും പള്ളിയിൽ പോകുന്നുണ്ടെങ്കിലും ഒരു തരത്തിലുള്ള പ്രായോഗിക നിരീശ്വരവാദം മനുഷ്യന്റെ കണ്ണുകളെ അന്ധമാക്കുന്നുണ്ട്.
കൃപയില്ലാത്ത നിലപാടുകളും മുറിവേൽക്കുന്ന സഭയും
വ്യക്തിപരമായ നിലപാടുകൾക്കും അനുസരണക്കേടിനും ഞാൻ അടിമപ്പെടുന്പോൾ “സകല സൗഭാഗ്യങ്ങളും നൻമകളും നിറഞ്ഞ് മുടിചൂടി നിൽക്കുന്ന സഭയും” ഇന്ന് മുറിവേൽക്കുന്നുണ്ട്. സഭയാകുന്ന തൊഴുത്തിൽ നിന്ന് പരിഭ്രാന്തരായ ആടുകൾ ചിതറിയോടുന്നുണ്ട്. ഇത്തരത്തിൽ ചിതറിപ്പോകുന്ന ദൈവജനത്തെ ഒരുമിച്ചുകൂട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. സഭ മുറിപ്പെടുന്പോൾ ക്രിസ്തുതന്നെയാണ് മുറിപ്പെടുന്നത്. സഭയെ പീഡിപ്പിച്ച സാവൂളിനോട് ക്രിസ്തു പറഞ്ഞത്, “നീ പീഡിപ്പിക്കുന്ന ക്രിസ്തുവാണ് ഞാൻ” (അപ്പ. പ്രവർത്തനങ്ങൾ 9:5) എന്നല്ലേ. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിൽ പറയുന്നതുപോലെ, “സഭയിലാണ് ദൈവത്തിന്റെ കൃപ ദൈവമക്കൾക്ക് നല്കപ്പെട്ടിരിക്കുന്നത്. അതിലാണ് ക്രിസ്തുവുമായുള്ള സംസർഗം നിക്ഷിപ്തമായിരിക്കുന്നത്. എവിടെ സഭയുണ്ടോ അവിടെ ദൈവത്തിന്റെ ആത്മാവുമുണ്ട്. എവിടെ ദൈെവത്തിന്റെ ആത്മാവുണ്ടോ അവിടെ സഭയും സർവ കൃപാവരങ്ങളുമുണ്ട്. “.
കുറവുകളെ നിറവുകളാക്കാൻ, എന്റെ മനസിന്റെ മുറിവുകളെ സുഖപ്പെടുത്താൻ ശാപമെന്നു തോന്നുന്ന ചില ജീവിതങ്ങളെ അനുഗ്രഹമാക്കാൻ, നമ്മുടെ കുടുംബങ്ങളെ ഒരനുഗ്രഹമാക്കാൻ ദൈവം പിറവിയെടുക്കാൻ ആഗ്രഹിക്കുന്നു. മനുഷ്യനിർമിതമായ പുൽക്കൂട്ടിൽ നിന്ന് വളർന്ന് ഹൃദയമാകുന്ന ഒരു ആലയം ഒരുക്കാൻ നീ തയാറാണോ? എങ്കിൽ, തീർച്ചയായും ക്രിസ്തു രക്ഷകനായി നിന്റെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും കടന്നുവരും. സമാധാനമായി ... അനുഗ്രഹമായി.... കാരണം ക്രിസ്തു ഇമ്മാനുവേലാണ്. ദൈവം നമ്മോടുകൂടെ എന്നർഥം. ക്രിസ്മസ് കുർബാന കഴിഞ്ഞ് പുറത്തേക്കിറങ്ങുന്പോൾ ക്രിസ്തുവിനെ വഹിക്കുന്ന പുൽക്കൂടുകളായി നമുക്ക് മാറാം. അപ്പോൾ മാലാഖാവ്യൂഹം പാടിയ ക്രിസ്തുവിന്റെ സന്ദേശം നമ്മുടെ ജീവിതത്തിൽ അർഥവത്താകും.
“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം”
ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM
ക്രിസ്മസിന്റെ സാർവത്രിക മാനം
07:38 AM Dec 27, 2021 | Deepika.com