സകല ജനത്തിനുമുള്ള സദ്വാർത്തയാണു ക്രിസ്മസ്. ഭൂമിയിൽ സൻമനസുള്ളവർക്കു സമാധാനമായി കടന്നുവരുന്ന സദ്് വാർത്ത. കോവിഡ് 19ന്റെ വേദനിപ്പിക്കുന്ന ഓർമകൾക്കിടയിലാണ് ഈ സദ് വാർത്ത കടന്നുവരുന്നത്. ക്രിസ്മസ് നൽകുന്ന സമാധാനവും ആനന്ദവും എല്ലാവരും അനുഭവിക്കേണ്ടതാണ്. സന്തോഷത്തിന്റെ വാർത്തയായി ഇന്നും ക്രിസ്മസ് മാറണമെങ്കിൽ ആദ്യ ക്രിസ്മസ് രാത്രിയിലെ സംഭവങ്ങൾ ആവർത്തിക്കപ്പെടണം. ആ രാത്രിയിൽ സംഭവിച്ചതിലൂടെയെല്ലാം ഒരിക്കൽക്കൂടി നാം കടന്നുപോകണം.
രക്ഷകനെ കാണാൻ ആഗ്രഹമുള്ളവർക്ക് അവൻ സമീപസ്ഥനാണ്. പല വിധത്തിൽ രക്ഷകന്റെ സാന്നിധ്യം നമുക്ക് അനുഭവിക്കാനാവും. നമ്മെ ഏല്പിക്കുന്ന കർമങ്ങൾ ഭംഗിയായി നിർവഹിച്ചും ജീവൻ കൊടുത്തും ദൗത്യനിർവഹണം പൂർത്തിയാക്കിയും ദിവ്യപൈതലിന്റെ മുന്പിലെത്താം.
ആട്ടിടയൻമാർ അപ്രകാരം പ്രവർത്തിച്ചവരാണ്. ഉറക്കമിളച്ചും ചെന്നായിൽനിന്നും കള്ളൻമാരിൽനിന്നും അവർ ആട്ടിൻകൂട്ടത്തെ കാത്തുരക്ഷിച്ചു. ഏല്പിക്കപ്പെട്ട ദൗത്യം നൽകപ്പെട്ട സമയത്ത് പൂർത്തിയാക്കിയ ഇടയൻമാർ കർത്താവിനെ കണ്ട് ആരാധിച്ചു. പൗരസ്ത്യദേശത്തുനിന്നുവന്ന മൂന്നു രാജാക്കൻമാർ ആഴമേറിയ പഠനമുള്ളവരായിരുന്നു. ശരിക്കും വായിച്ചും ധ്യാനിച്ചും പഠിച്ചും മുന്നേറിയവർ. സൗരയൂഥവും ക്ഷീരപഥവുമെല്ലാം അവർ പഠനവിധേയമാക്കി. ശരിക്കും അറിവും പഠനവും ആർജിച്ചവർ ക്രിസ്തുവിൽ എത്തിച്ചേരും. ദൈവഭയം ജ്ഞാനത്തിന്റെ ആരംഭമാണ്. പൊട്ടും പൊടിയും വായിച്ച് നിർവൃതിയടയുന്നവർ ദൈവത്തെ തള്ളിപ്പറയും. ശാസ്ത്രത്തിന്റെ ഏതെങ്കിലും ഒരു ശാഖയിൽ ആഴമായ പഠനം നടത്തുന്നവർ ദൈവതിരുമുന്പിൽ മുട്ടുമടക്കും.
ക്രിസ്മസ് സീസണിൽ നമ്മൾ കാണുന്ന കാഴ്ചയാണ് നക്ഷത്രങ്ങൾ. നക്ഷത്രത്തിന് ഇംഗ്ലീഷ് ഭാഷയിൽ സ്റ്റാർ എന്നു പറയും. ഇന്നു സ്റ്റാറുകളുടെ കാലമാണ്. സ്റ്റാർ സിംഗേഴ്സ്, ഫുട്ബോൾ സ്റ്റാർ, ടിവി സ്റ്റാർ, ഫിലിം സ്റ്റാർ എന്നൊക്കെ നാം സാധാരണ കേൾക്കാറുണ്ട്. എന്നാൽ എന്താണു യഥാർഥ സ്റ്റാർ? ക്രിസ്മസ് രാത്രിയിലെ നക്ഷത്രം എന്താണു ചെയ്തത്. ആ നക്ഷത്രം ശരിക്കും ജ്വലിച്ചുനിന്നു. പ്രകാശത്തിന്റെ പ്രഭ പരത്തിയ നക്ഷത്രം. ജ്വലിച്ചുയർന്ന ആ നക്ഷത്രം പുൽത്തൊഴുത്തിലേക്ക് ജ്ഞാനികളെ ആനയിച്ചു. നാം ജീവിക്കുന്ന ഇടങ്ങളിൽ, പ്രവർത്തിക്കുന്ന മേഖലകളിൽ ജ്വലിക്കണം. നമ്മുടെ ജീവിതത്തെ നോക്കി അനേകർ ദൈവത്തിലേക്ക് അടുക്കണം. അപ്പനും അമ്മയും മക്കളെ നൻമയിലേക്കും ദൈവത്തിലേക്കും നയിക്കുന്ന നക്ഷത്രങ്ങളാവണം.
സാന്റാക്ലോസ് സമ്മാനങ്ങൾ വാരിവിതറുന്ന സമയമാണു ക്രിസ്മസ്. നമ്മൾ പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന സമയവുമാണിത്. എന്തുകൊണ്ടാണു ക്രിസ്മസ് കാലത്ത് സമ്മാനങ്ങൾ കൈമാറുന്നത്? ദൈവം തന്റെ പ്രിയസുതനെ സമ്മാനമായി ലോകത്തിനു നൽകി. അതിനേക്കാൾ വലിയ ഒരു സമ്മാനമില്ല. നമ്മുടെ ജീവിതത്തെ ഒരു സമ്മാനമായി മറ്റുള്ളവർക്കു കൊടുക്കണം. മധുരമുള്ള മിഠായികൾ ക്രിസ്മസ് പപ്പാ എല്ലാവർക്കും കൊടുക്കുന്നു. മധുരമുള്ള ഓർമകൾ മറ്റുള്ളവർക്കു കൊടുത്തു നമ്മൾ കടന്നുപോകണം. സംസാരത്തിലും പെരുമാറ്റത്തിലും ഈ മാധുര്യം നമ്മൾ സൂക്ഷിക്കണം. മനോഹരമായ ക്രിസ്മസ് ട്രീകളാൽ അലങ്കരിക്കപ്പെടുന്ന കാലമാണിത്. നിറയെ സമ്മാനങ്ങളുമായി എല്ലാവരെയും ആകർഷിക്കുന്ന ക്രിസ്മസ് ട്രീകൾ. നമ്മുടെ ശരീരവും മനസുമെല്ലാം മറ്റുള്ളവർക്കു പ്രതീക്ഷ നൽകുന്ന ക്രിസ്മസ് ട്രീകളാകണം. കൊച്ചുകുഞ്ഞുങ്ങൾ ക്രിസ്മസ് ട്രീയെ പ്രതീക്ഷയോടെ നോക്കും.
ഉണങ്ങിവരണ്ട ജീവിതമായി മാറാതെ ജീവജലത്തിന്റെ അരുവിയുടെ പാർശ്വങ്ങളിൽ പച്ചകെടാതെ ഫലം ചൂടിനിൽക്കുന്ന അത്തിമരങ്ങളായി നമുക്കു നിൽക്കാം.പുൽക്കൂട്ടിൽ കാളയെയും കഴുതയെയും വച്ചിരിക്കുന്നതായി നാം കാണാറുണ്ട്. ദൈവം മനുഷ്യനായി അവതരിച്ച സ്ഥലത്ത് വിജ്ഞാനികളോ സന്പന്നൻമാരോ പ്രതാപശാലികളോ ഇടം കണ്ടെത്തിയില്ല. ഹേറോദേസിനും പരിവാരങ്ങൾക്കും അവിടെ സ്ഥാനമില്ലായിരുന്നു. വിവരമില്ലാത്ത കാളയും കഴുതയും അവിടെ സ്ഥാനം കണ്ടെത്തി. ഭിത്തികളില്ലാത്ത പശുത്തൊഴുത്തു തുറന്നുകിടക്കുന്നു. ആർക്കും അവിടെ പ്രവേശിക്കാം. ക്രിസ്തുവിന്റെ ഹൃദയം ഒരു ഷോ കേയ്സല്ല. പിന്നെയോ അതൊരു വെയ്സ്റ്റ് ബോക്സ് ആണ്. വിലയില്ലാത്തതിനും പൊട്ടിയതിനും മുറിഞ്ഞതിനുമൊക്കെ സ്ഥലമുള്ള ഒരു വെയ്സ്റ്റ് ബോക്സ്.
എല്ലാവരെയും ഉൾക്കൊണ്ടു ജീവിതം സമ്മാനമാക്കി മാറ്റുന്ന വ്യക്തിത്വങ്ങളായി നമുക്കു വളരാം. അപ്പോൾ നമ്മുടെ ജീവിതവും സകല ജനത്തിനുമുള്ള സദ് വാർത്തയായി മാറും.
ഫാ. ജോസഫ് പുത്തൻ പുരയ്ക്കൽ കപ്പുച്ചിൻ
പുൽക്കൂടും തിരുപ്പിറവിയും
07:33 AM Dec 27, 2021 | Deepika.com