പുസ്തകശാലയിൽ എഡ്ഗർ അലൻ പോ കൃതികളുടെ സമാഹാരം കണ്ടപ്പോൾ ആൽഫ്രഡ് വളരെ ആഹ്ലാദിച്ചു. ഇങ്ങനെയൊന്നു വാങ്ങണമെന്ന് പോയുടെ ആരാധകനായ അയാൾ കുറേക്കാലമായി ആഗ്രഹിച്ചിരുന്നതാണ്. മൂന്നു വാല്യങ്ങളായുള്ള സമാഹാരമാണ്. താൻ വായിച്ചിട്ടില്ലാത്ത ധാരാളം കഥകൾ മൂന്നിലുമായി ഉണ്ടെന്ന് ആൽഫ്രെഡ് കണ്ടു. വാങ്ങണം, വായിക്കണം.
സമാഹാരത്തിന്റെ വില പുസ്തകശാലക്കാരൻ പറഞ്ഞപ്പോൾ അയാൾ ചെറുതായി ഞെട്ടി. പതിനഞ്ചു ഡോളർ!
തന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ തുകയാണ്. എങ്കിലും ഇതു വാങ്ങണം. ക്രിസ്മസ് അടുത്തു വരുകയാണല്ലോ. അവധിക്കാലത്തു തന്റെ പ്രിയ കഥാകാരന്റെ കഥകളെല്ലാം വായിച്ചുതീർക്കണം.
മാഗിയോടു പറയണം. ഭാര്യയോട് ആലോചിക്കാതെ അയാൾ ക്രയവിക്രയങ്ങളൊന്നും നടത്താറില്ല. മാഗിക്കു കഥയിലും സാഹിത്യത്തിലും താത്പര്യമില്ല. ആൽഫ്രെഡിന്റെ കഥാപ്രേമം ഒരുതരം ഭ്രാന്താണെന്ന് അവൾ ചിലപ്പോൾ പറയാറുമുണ്ട്. പക്ഷേ അയാൾക്ക് ആകെയുള്ള ‘ആഡംബരം’ അതാണല്ലോ.
ക്രിസ്മസ് അടുത്തുവരുന്നുവെന്നത് അന്നു വൈകുന്നേരംതന്നെ ഭാര്യയും ഭർത്താവും തമ്മിലുള്ള സംഭാഷണത്തിൽ വിഷയമായി. പല നിത്യോപയോഗ സാധനങ്ങൾക്കും വില കൂടുന്നു.
പുസ്തകശാലയിൽ താൻ എഡ്ഗർ അലൻ പോയുടെ കഥകളുടെ സമാഹാരം കണ്ട കാര്യം ആൽഫ്രെഡ് പറഞ്ഞു.
‘ക്രിസ്മസ് കാലം സംബന്ധിച്ച ഒരു കഥ പണ്ടു ഞാൻ വായിച്ചിട്ടുണ്ട്. പറയട്ടേ?’ മാഗി ചോദിച്ചു.
‘മാഗി കഥ വായിച്ചിട്ടുണ്ടെന്നോ?’
‘അത്യാവശ്യത്തിന്. നിങ്ങളെപ്പോലെ കിട്ടുന്നതെല്ലാം വായിച്ചുകൂട്ടിയിട്ടില്ലെന്നേയുള്ളൂ.’
അവർ കഥ പറയാൻ തുടങ്ങി. മേരി ക്ലേ എന്ന യുവതിയാണു കഥാനായിക. വയസ് ഏകദേശം മുപ്പത്തഞ്ച്. അധികം സംസാരിക്കാത്ത പ്രകൃതം. മറ്റുള്ളവരുമായി ഇടപഴകാൻ ഉത്സാഹമില്ല. വായനയാണ് ഇഷ്ടം. വീട്ടുകാര്യങ്ങൾ എത്രയും വേഗം ചെയ്തുതീർത്ത് വായനയിലോ തുന്നൽപ്പണിയിലോ മുഴുകണമെന്നേ ആഗ്രഹമുള്ളൂ. പക്ഷേ ഭർത്താവ് ജോണിന്റെ സ്വഭാവം അവളുടേതിനു നേരേ വിപരീതമാണ്. കർഷകനായ അയാൾ തൊഴിലാളികളോടും മറ്റുള്ളവരോടും ആക്രോശിച്ചുകൊണ്ടിരിക്കും. മേരിയെ ഇഷ്ടമാണെങ്കിലും അവൾക്കു സ്വസ്ഥത കൊടുക്കില്ല. അതെടുത്തുകൊണ്ടു വരൂ, ഇതു കൊണ്ടുപോയി വയ്ക്കൂ, അവിടെ ആരുണ്ടെന്നു നോക്കൂ, നാളെ എന്താണ് പ്രഭാത ഭക്ഷണം, മേരിയുടെ അറുബോറൻ ചിറ്റപ്പന്റെ സ്വഭാവത്തിനു വല്ല മാറ്റവുമുണ്ടോ, തന്നെപ്പോലെ കാര്യവിവരമുള്ളവർ ആരെങ്കിലും ലോകത്തുണ്ടോ, സംസാരമല്ല അധ്വാനമാണു വേണ്ടത് എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. പത്രവായനപോലും ഉച്ചത്തിലാണ്. ആർക്കും ഒരു പ്രയോജനവുമില്ലാത്തവയാണു പത്രവാർത്തകൾ എന്ന് അയാൾക്കു നിശ്ചയമുണ്ട്.
ജോണിന്റെ സ്വഭാവം ഇതിനേക്കാളധികം നന്നാകാനില്ലെന്നു പത്തുവർഷത്തെ ദാന്പത്യംകൊണ്ടു മേരിക്കു ബോധ്യമായി. കൃഷിയിടത്തിന്റെ അങ്ങേ കോണിൽ തന്റെ ചെരിപ്പും തൊപ്പിയും കിടപ്പുണ്ട്, എടുത്തുകൊണ്ടു വരൂ എന്നു ജോണ് ഒച്ചയിട്ടാൽ, മനസില്ല, തനിയേ ചെന്ന് എടുത്തുകൊണ്ടു വന്നാൽ മതി എന്നു പറയാൻ മേരിയുടെ മനസു വെന്പുമെങ്കിലും അത് അവളുടെ നാവിൽ എത്താറില്ല. നിശ്ശബ്ദമായി, മുഖം കറുപ്പിച്ചാണെങ്കിലും എല്ലാം അനുവദിക്കുകയാണ് അവളുടെ രീതി. തങ്ങൾക്കു കുട്ടികളുണ്ടായിരുന്നെങ്കിൽ അവർക്കു ജോണ് സ്വൈരം കൊടുക്കുമായിരുന്നില്ലെന്നു മേരിക്കു തോന്നാറുണ്ട്.
ഡിസംബറിലെ ഒരു തണുത്ത സായാഹ്്നത്തിൽ ജോണ് ഗേറ്റിൽനിന്നു മേരിയെ ഉച്ചത്തിൽ വിളിച്ചു. അടുത്തയാഴ്ച ക്രിസ്മസാണല്ലോ എന്ന ചിന്തയോടെ ജനാലയിൽനിന്നു മഞ്ഞിനെ നോക്കിക്കൊണ്ടിരുന്ന മേരി ഇറങ്ങിച്ചെന്നപ്പോൾ ജോണ് പോസ്റ്റുമാൻ കൊടുത്ത ഒരു കത്ത് വച്ചുനീട്ടി.
‘നിന്റെ ആന്റിയുടേതാണ്, ’ ജോണ് പറഞ്ഞു.
മേരി നിശ്ശബ്ദം കത്തുവായിച്ചു.
‘ക്രിസ്മസിനു നമ്മൾ അങ്ങോട്ടു ചെല്ലണമെന്നായിരിക്കും. അല്ലേ?’ ജോണ് ചോദിച്ചു.
‘അതേ,’ അവൾ പറഞ്ഞു. എല്ലാവർഷവും പതിവുള്ളതാണീ ക്ഷണം.
മാഗി പറയുന്ന കഥയുടെ സാംഗത്യം അപ്പോൾ ആൽഫ്രെഡിനു വ്യക്തമായി. ക്രിസ്മസ് ആഘോഷമായിരിക്കും കഥയുടെ വിഷയം.
ആൽഫ്രെഡ് പറഞ്ഞു: ‘ഞാൻ വളരെ ആഗ്രഹിച്ചിരുന്നതാണ് അലൻ പോയുടെ കഥാസമാഹാരം. മനോഹരമായ മൂന്നു വാല്യങ്ങൾ. പക്ഷേ വില പതിനഞ്ചു ഡോളറാവും.’
‘പതിനഞ്ചു ഡോളറോ?!’
‘പക്ഷേ പോയുടെ എല്ലാ കഥകളും ഉൾപ്പെട്ടതാണത്. വായിച്ചുതുടങ്ങിയാൽ തീരാതെ താഴെവയ്ക്കില്ല ആ കഥകൾ. അങ്ങനെയുള്ള പുസ്തകങ്ങൾ എത്ര ചുരുക്കം! അതു വാങ്ങുക എന്നത് എന്റെ ദീർഘകാല സ്വപ്നമാണ്,’ ആൽഫ്രെഡ് വിശദീകരിച്ചു.
‘നിങ്ങളുടെ സ്ഥാനത്തു ഞാനാണെങ്കിൽ അതു വാങ്ങില്ല. എത്രയോ പുസ്തകങ്ങൾ നിങ്ങൾ വാങ്ങിക്കൂട്ടിയിരിക്കുന്നു. അവകൊണ്ട് എന്തു പ്രയോജനം?’
‘അതുപോലെയല്ല ഇത്. അലൻ പോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരനാണ്.’
‘വെറുതേ പണം കളയരുതേ, ആൽഫ്രെഡ്. പതിനഞ്ചു ഡോളർ എന്നതു നമുക്കു ഭീമമായ തുകയാണ്.’
ആൽഫ്രെഡിനു നൈരാശ്യവും ദേഷ്യവും തോന്നി. താൻ കുടുംബത്തിനുവേണ്ടി എത്രയോ പണം ചെലവഴിക്കുന്നു. ഭാര്യയും മക്കളും ആവശ്യപ്പെട്ടിട്ടുള്ള ഒട്ടുമിക്ക സാധനങ്ങളും താൻ വാങ്ങിക്കൊടുത്തിട്ടുണ്ട്. ഭാര്യയ്ക്കു മാസംതോറും കുടുംബചെലവിനുള്ള പണത്തിനു പുറമേ പോക്കറ്റ് മണിയായി ഒരു തുകയും കൊടുക്കുന്നുണ്ട്. എന്നിട്ടിപ്പോൾ, തന്റെ ഒരു ചിരകാല മോഹം സാക്ഷാത്കരിക്കുന്ന കാര്യം വന്നപ്പോൾ, അനാവശ്യച്ചെലവാണത്രേ. ധൂർത്താണത്രേ.
അസഭ്യങ്ങൾ പറയുക ആൽഫ്രെഡിന്റെ സ്വഭാവത്തിലില്ല. അതുകൊണ്ടുമാത്രം അയാൾ ഒന്നും പറഞ്ഞില്ല.
ഭാര്യയുമായുള്ള സംഭാഷണം നിർത്തി അയാൾ പുറത്തേക്കിറങ്ങി.
എല്ലാ സ്ത്രീകളും ഇങ്ങനെയാണോ? അറിഞ്ഞുകൂടാ. മാഗി പണ്ട് ഇങ്ങനെയായിരുന്നില്ല. കുറെക്കാലമായി അവൾക്കു ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചു പരിഗണനയില്ല. കുടുംബസംബന്ധമായ തീരുമാനങ്ങൾ മിക്കതും അവൾ തനിയേ എടുക്കുകയാണ്.
ആൽഫ്രെഡിനു വീട്ടുകാര്യങ്ങളിൽ ഉന്മേഷം കുറഞ്ഞു. പക്ഷേ മാഗി ഉന്മേഷവതി തന്നെ. പിറ്റേ വാരാന്തത്തിൽ ഭർത്താവിനോടുള്ള സംഭാഷണത്തിനിടയ്ക്ക് മാഗിക്കു മേരി ക്ലേയുടെ കഥ ഓർമവന്നു.
‘മേരി ക്ലേയുടെ കഥ അന്നു ഞാൻ മുഴുമിച്ചില്ലല്ലോ. മേരിക്ക് ആന്റിയുടെ കത്തു കിട്ടിയതുവരെ പറഞ്ഞു, അല്ലേ? എല്ലാ വർഷവും ക്രിസ്മസിന് മേരിയെയും ജോണിനെയും ആന്റി ക്ഷണിക്കാറുള്ളതാണ്. കേൾവിശക്തി അൽപമാത്രമായ റീത്താ ആന്റിയെ ജോണിനു പുച്ഛമാണ്. ഇരുന്പുതൂണുപോലെ ഒരക്ഷരം കേൾക്കാത്ത അവർ എന്തിന് ആളുകളെ വീട്ടിലേക്കു ക്ഷണിക്കുന്നു എന്നു ജോണ് പതിവുപോലെ ശബ്ദഘോഷത്തോടെ മേരിയോടു പരിഹാസം പറഞ്ഞു. പക്ഷേ അയാൾ പതിവുപോലെ ക്ഷണം സ്വീകരിക്കുമെന്നു മേരിക്കറിയാം. റീത്താ ആന്റിയുടെ വീട്ടിലേക്കുള്ള യാത്ര അയാൾക്കിഷ്ടമാണ്. ആന്റിയുടെ ഭർത്താവ് പോൾ അങ്കിളുമായി സംസാരിക്കുന്നതു വളരെ സന്തോഷകരം. തന്റെ സംസാരം അങ്കിൾ സംഗീതംപോലെ ആസ്വദിക്കുന്നുവെന്നാണ് ജോണിന്റെ വിശ്വാസം. റീത്താ ആന്റിക്കു മുപ്പത്തഞ്ചാം വയസിൽ നഷ്ടപ്പെട്ടതാണു കേൾവിശക്തി. ആന്റിയുടെ അമ്മയും അമ്മൂമ്മയും അതേ പ്രായത്തിൽത്തന്നെ ബധിരരായിത്തീർന്നിരുന്നു. കേൾവി നന്നേ കുറവാണെങ്കിലും എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന റീത്ത ആന്റിയോടു മേരിക്കു വലിയ സ്നേഹമാണ്.
ക്രിസ്മസിന്റെ തലേന്നു മേരിയും ജോണും റീത്ത ആന്റിയുടെ വീട്ടിലെത്തി. വീട്ടുമുറ്റത്തു കാൽകുത്തിയപ്പോൾതന്നെ ജോണ് വെടിക്കെട്ടു തുടങ്ങി.
‘ക്രിസ്മസ് തലേന്നത്തെ തണുത്ത പകലിനെ ജോണും പോളും ചേർന്നു ശബ്ദായമാനമാക്കി. അവരുടെ സംസാരമൊന്നും മനസിലാകുന്നില്ലെങ്കിലും റീത്ത മുഖത്തൊരു പുഞ്ചിരി ഒട്ടിച്ചുവച്ചുകൊണ്ടു മെല്ലെ അടുക്കളജോലികൾ ചെയ്തു. മറ്റെന്തെങ്കിലും ജോലി ചെയ്തുകിട്ടണമെന്നുണ്ടെങ്കിൽ അമിട്ടുപൊട്ടുന്ന ശബ്ദത്തിൽ പോൾ ആവശ്യപ്പെണം. അതും റീത്തയ്ക്കു മനസിലാകണമെങ്കിൽ ഏറെ പണിപ്പെടേണ്ടിവരും. അവസാനം ഭാര്യയെ പിരാകിക്കൊണ്ടു പോൾതന്നെ കാര്യങ്ങൾ ചെയ്യാറാണു പതിവ്’
കഥ അത്രയും പറഞ്ഞശേഷം മാഗി ആൽഫ്രെഡിനോടു ചോദിച്ചു: ‘ഇപ്പോഴാണോർത്തത്. അന്നു പറഞ്ഞ പുസ്തകങ്ങൾ ആൽഫ്രെഡ് വാങ്ങിയോ?’
‘ഇല്ല.’
‘നന്നായി. പതിനഞ്ചു ഡോളർ അന്യായ വിലയാണ്. അതു വാങ്ങേണ്ട, ആൽഫ്രെഡ്.’
ആൽഫ്രെഡിന് അതിയായ കോപം വന്നു. അയാൾ അവിടെനിന്ന് എഴുന്നേറ്റുപോയി. അവൾ കഥ പറയാൻ വന്നിരിക്കുന്നു. എന്നിട്ടു തനിക്കു രണ്ടു കഥപ്പുസ്തകം വാങ്ങാൻ അനുവാദമില്ല.
താനല്ലാതെ ഏതു ഭർത്താവാണു പുസ്തകം വാങ്ങാൻ ഭാര്യയോട് അനുവാദം ചോദിക്കുന്നത്? എല്ലാ പുരുഷൻമാരും മദ്യത്തിനും സ്വന്തം സുഖഭോഗങ്ങൾക്കുമായി പണം ധൂർത്തടിച്ചശേഷം മിച്ചമുണ്ടെങ്കിൽ കുടുംബത്തിലേക്കു കൊടുക്കുകയാണ് ചെയ്യുന്നത്. താനാകട്ടെ, എല്ലാറ്റിനും ഭാര്യയുടെ അനുമതിക്കു കാത്തുനിൽക്കുന്നു. തന്റെ ശാന്തശീലവും കുടുംബസ്നേഹവും മാഗി ഒരു മനഃസാക്ഷിയുമില്ലാതെ ചൂഷണം ചെയ്യുകയാണ്.
താൻ എത്രമേൽ വ്രണിതഹൃദയനാണെന്ന് അവളെ അറിയിക്കണം.
എല്ലാ വർഷവും ആൽഫ്രെഡ് മാഗിക്കു നല്ല ക്രിസ്മസ് സമ്മാനം നൽകാറുണ്ട്. ഇത്തവണ ഒരു സമ്മാനവും അവൾക്കു കൊടുക്കേണ്ടതില്ലെന്ന് ആൽഫ്രെഡ് തീരുമാനിച്ചു. തന്നെക്കുറിച്ചു ഭാര്യക്ക് കരുതൽ തീരെയില്ലെന്നതിന് പല അനുഭവങ്ങളും ഓർമിച്ചു.
ക്രിസ്മസ് പ്രഭാതത്തിൽ അയാൾ കുട്ടികൾക്കു മനോഹരമായ സമ്മാനങ്ങൾ നൽകി. അവരുടെ ആഹ്ലാദവും മെറി ക്രിസ്മസ് ആരവവും മുറിയിൽ നിറയുന്പോൾ സ്വീകരണ മുറിയിൽനിന്നു മാഗി വിളിച്ചു:
‘ആൽഫ്രെഡ്, അവിടെത്തന്നെ നിൽക്കാതെ ഇങ്ങോട്ടു വരൂ.’
സ്വീകരണ മുറിയിലേക്കു വെറുംകൈയോടെ കടന്നുവന്ന അയാളോടു മാഗി പറഞ്ഞു. ‘ഹാപ്പി ക്രിസ്മസ്!’.
‘... ഹാപ്പി ക്രിസ്മസ്.’ ഡിസംബർ പുലരിയുടെ തണുപ്പായിരുന്നു അയാളുടെ സ്വരത്തിന്.
‘നോക്കൂ, ആൽഫി, നിങ്ങൾക്കു ക്രിസ്മസ് സമ്മാനമായി ഞാനെന്താണു വാങ്ങിയിരിക്കുന്നതെന്ന്.’
മേശപ്പുറത്തു മനോഹരമായി അലങ്കരിച്ച മൂന്നു പായ്ക്കറ്റുകൾ. പുസ്തകങ്ങളാണ്. അയാൾ അടുത്തുചെന്നു നോക്കി.
എഡ്ഗർ അലൻ പോയുടെ സന്പൂർണ കൃതികൾ!.
എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ ആൽഫ്രെഡ് നിന്നു.
നിമിഷങ്ങൾക്കുശേഷം അയാൾ ചോദിച്ചു: ‘മാഗീ... നീയിതെങ്ങനെ വാങ്ങി?’
‘അതു വാങ്ങാനുള്ള പണം പലതവണ പോക്കറ്റ് മണിയായി നിങ്ങൾ തന്നിട്ടുണ്ടല്ലോ. രണ്ടുമാസത്തെ കുടുംബച്ചെലവ് ആരുമറിയാത്തവിധം വെട്ടിക്കുറച്ചും തുക സംഘടിപ്പിച്ചു. പതിനഞ്ചു ഡോളർ നിങ്ങൾക്കു ഭാരിച്ച തുകയാണെന്ന് എനിക്കറിയാം.’
മാഗിക്കു കൊടുക്കാൻ താൻ സമ്മാനമൊന്നും കരുതിയിട്ടില്ലെന്നത് അയാളിൽ കുറ്റബോധവും ഇളിഭ്യതയും സൃഷ്ടിച്ചു. പെട്ടെന്നയാൾ ചോദിച്ചു:
‘ഞാനയച്ച സമ്മാനം മാഗിക്കു കിട്ടിയില്ലേ?’
‘അയച്ചിരുന്നോ? കിട്ടിയില്ലല്ലോ.’
‘ഇല്ലേ? ഞാനയാളോടൊന്നു ചോദിക്കട്ടെ. കടയുടെ ഉടമസ്ഥനോട്.’
ആൽഫ്രെഡ് പെട്ടെന്നു പുറത്തേക്കു പോയി. ക്രിസ്മസ് പ്രമാണിച്ചു കടയടച്ച് ആഘോഷത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന ഒരു ആഭരണവ്യാപാരിയെ വളരെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി ആൽഫ്രെഡ് കട തുറപ്പിച്ചു. നല്ലൊരു മോതിരം വാങ്ങി.
മനോഹരമായ മോതിരം സമ്മാനിക്കപ്പെട്ട മാഗിയുടെ സന്തോഷം ക്രിസ്മസ് നക്ഷത്രംപോലെ മിന്നി.
‘ഞാനങ്ങു വിഷമിച്ചുപോയിരുന്നു, ആൽഫി എനിക്കു സമ്മാനം വാങ്ങാൻ മറന്നുപോയോ എന്ന്.’
‘തെറ്റിദ്ധാരണ മാറുന്പോഴാണു വിശ്വാസം ബലപ്പെടുന്നത്,’ ആൽഫ്രെഡ് പറഞ്ഞു.
‘എന്ന് അലൻ പോ പറഞ്ഞിട്ടുണ്ട്, അല്ലേ?’ മാഗി പൊട്ടിച്ചിരിച്ചു, ആൽഫ്രെഡും.
‘ങാ, കഴിഞ്ഞയാഴ്ച നീ പറഞ്ഞ കഥ മുഴുമിച്ചില്ലല്ലോ. പറയൂ,’ പോയുടെ ആരാധകൻ പറഞ്ഞു.
‘ഓ, മേരി ക്ലേയുടെ കഥ. റിച്ച്മൽ ക്രോംപ്ടണ് എഴുതിയ കഥ.’ താൻ കഥ നിർത്തിയതെവിടെയെന്ന് ഓർമിച്ചെടുത്തു മാഗി പറഞ്ഞു. ‘ക്രിസ്മസ് ദിനത്തിലെ മഞ്ഞുപുതച്ച കാഴ്ചകൾ ആസ്വദിക്കാൻ ജോണും പോളും പുറത്തേക്കു പോയി. അപ്പോൾ റീത്ത ആന്റി മേരിയെ വിളിച്ചു. അതുവരെ കേട്ടിരുന്ന ആന്റിയുടെ സ്വരമായിരുന്നില്ല അത്. പതിഞ്ഞതും ഇഴഞ്ഞതുമായ സ്വരത്തിനു പകരം ഉന്മേഷപൂർണവും ആഹ്ലാദഭരിതവുമായ സ്വരം. മേരി അദ്ഭുതത്തോടെ നിന്നപ്പോൾ റീത്ത ആന്റി പറഞ്ഞു:
‘അവർ പോയതു നന്നായി, കുറെ നേരം കഴിഞ്ഞേ വരൂ എന്നാണല്ലോ അവർ പറഞ്ഞത്. മോളേ, നമുക്കു കുറച്ചുനേരം സ്വാതന്ത്ര്യത്തോടെ സംസാരിച്ചിരിക്കാം.’
‘ആന്റീ!!’ അവരുടെ സംസാരം ആന്റി കേൾക്കുന്നുണ്ടായിരുന്നോ? ആന്റിക്കു കേൾവിശക്തി തിരിച്ചുകിട്ടിയോ?’
‘കേൾവിശക്തി നഷ്ടപ്പെട്ടിരുന്നെങ്കിലല്ലേ തിരിച്ചുകിട്ടേണ്ടതുള്ളൂ? കൈ ഞൊടിച്ചാൽപോലും എനിക്ക് എന്നും കേൾക്കാമായിരുന്നു. മുപ്പത്തഞ്ചാം വയസുമുതൽ ഞാൻ അഭിനയിക്കുകയായിരുന്നു’ അന്പരപ്പോടെ മേരി ചോദിച്ചു.
‘എന്തിന്, ആന്റീ?’
സൗകര്യപ്രദമായ ജീവിതത്തിനുവേണ്ടി. പലരിൽനിന്നും പലതിൽനിന്നും രക്ഷപ്പെടുന്നതിനുവേണ്ടി. ഇഷ്ടമുള്ളതു കേൾക്കാം, ഇഷ്ടമില്ലാത്തതു കേൾക്കാതിരിക്കാം.’
‘എന്തൊരു തീരുമാനം! ആന്റിയുടെ അമ്മയ്ക്കു മുപ്പത്തഞ്ചാം വയസിൽ കേൾവി ഇല്ലാതായല്ലോ?’
‘എന്റെ അമ്മയ്ക്കോ മുത്തശ്ശിക്കോ ഒരിക്കലും ബധിരത ഉണ്ടായിരുന്നില്ല. ആദ്യം മുത്തശ്ശിക്കാണു മുപ്പത്തഞ്ചാം വയസിൽ ബുദ്ധി തോന്നിയത്. മുത്തശ്ശി സ്വന്തം മകൾക്കു ബുദ്ധി പറഞ്ഞുകൊടുത്തു. ആ മകൾ എനിക്കു പറഞ്ഞുതന്നു. മുപ്പത്തഞ്ചാം വയസുമുതൽ എന്റെ ജീവിതം ഏറെക്കുറെ സുഖകരമാണ്.’
‘എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല.’ മേരി പറഞ്ഞു.
‘മക്കളില്ലാത്ത ഞാൻ എന്റെ പ്രിയപ്പെട്ട അനന്തരവൾക്ക് എന്റെ സന്തോഷ രഹസ്യം പറഞ്ഞുകൊടുക്കുന്നു. ഇതു നിനക്കെന്റെ ക്രിസ്മസ് സമ്മാനം. നിനക്കെന്റെ വഴി സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം.’
‘എനിക്കൊന്നും... തീരുമാനിക്കാൻ പറ്റുന്നില്ല.’ മേരി പറഞ്ഞു.
പുറത്തുപോയിരുന്ന ജോണും പോളും അപ്പോൾ തിരിച്ചുവന്നു.
ജോണ് വിളിച്ചുപറഞ്ഞു: ’മേരീ, കാണേണ്ട കാഴ്ചകൾതന്നെ! പ്രത്യേകിച്ചും ഒരു കാഴ്ച!’
മേരിയിൽനിന്നു പ്രതികരണമുണ്ടായില്ല.
‘മേരീ!’ ജോണ് കൂടുതൽ ഉച്ചത്തിൽ വിളിച്ചു.മേരി അനങ്ങുന്നില്ല.
പോൾ അർഥഗർഭമായി ജോണിനെ നോക്കി, എന്നിട്ടു ചോദിച്ചു: ’മേരിക്ക് എത്ര വയസായി?’
‘മുപ്പത്തഞ്ച്’ ജോണ് അറിയിച്ചു.
‘റീത്തയ്ക്ക് മുപ്പത്തഞ്ചിലാണു ചെവി പോയത്. റീത്തയുടെ അമ്മയ്ക്കും മുത്തശ്ശിക്കും അതേ പ്രായത്തിൽത്തന്നെ. പാരന്പര്യം എത്ര കറക്ട്’.
‘നമ്മൾ പുറത്തേക്കു പോവുന്പോൾ മേരിക്ക് ഒരു കുഴപ്പവുമില്ലായിരുന്നല്ലോ,’ ജോണ് ചിന്താധീനനായി.
‘റീത്തയ്ക്കും അമ്മയ്ക്കും വല്യമ്മയ്ക്കുമെല്ലാം ഇരുന്നയിരിപ്പിലാണു ചെവിയുടെ ഫ്യൂസ് പോയത്.’
‘ജ്യൂസോ? ചെറിയുടെ ജ്യൂസ് ഞാൻ ഇപ്പോ ഉണ്ടാക്കിത്തരാം,’ മേരി പറഞ്ഞു. റീത്ത ആന്റിയുടെ മുഖത്ത് എപ്പോഴുമുള്ള അതേ ചിരിയോടെ.
മാഗി കഥ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ആൽഫ്രെഡിന്റെ പൊട്ടിച്ചിരികൊണ്ട് വീടു നിറഞ്ഞു. അലൻ പോ കൃതികളുടെ സമാഹാരം നെഞ്ചത്തടുക്കിപ്പിടിച്ചുകൊണ്ട് അകത്തേക്കു പോകുന്പോഴും അയാൾ ചിരിച്ചുകൊണ്ടിരുന്നു.
(അമേരിക്കൻ സാഹിത്യകാരൻ ജോർജ് എയ്ഡിന്റെ ‘ദ സെറ്റ് ഓഫ് പോ,’ അമേരിക്കൻ എഴുത്തുകാരി റിച്ച്മൽ കോംപ്ടന്റെ ‘ദ ക്രിസ്മസ് പ്രെസന്റ്’ എന്നീ കഥകൾ അവലംബം.)
ജോണ് ആന്റണി
ക്രിസ്മസ് സമ്മാനങ്ങൾ
07:26 AM Dec 27, 2021 | Deepika.com