ഡൽഹി അതിശൈത്യ രാത്രികളിലേക്ക് തണുത്തു വിറച്ചു ചേക്കേറി തുടങ്ങിയിരിക്കുന്നു. രാജ്യം അനുഭവിച്ച രണ്ട് ലോക്ക് ഡൗണ് കാലങ്ങൾക്ക് ശേഷം ഒരു ക്രിസ്തുമസ് കൂടി വരികയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ആരാധനാലയങ്ങൾ തുറക്കുന്നതിനും കൂടിച്ചേരലുകൾക്കും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അധികം പേരുടെയും ആഘോഷങ്ങൾ വീടകങ്ങളിൽ ഒതുങ്ങി. ഇപ്പോൾ ഇളവുകൾ ഉണ്ട്. അതു കൊണ്ടുതന്നെ രണ്ട് വർഷത്തെ ഇടവേളകൾക്കു ശേഷം ക്രിസ്മസ് ആഘോഷത്തിനായി ഒരുങ്ങുകയാണ് ഡൽഹിയിലെ ക്രൈസ്തവ ദേവാലയങ്ങൾ. വലിയ ആഘോഷങ്ങളില്ലെങ്കിലും അലങ്കാരങ്ങളും തോരണങ്ങളുമൊക്കെയായി ക്രിസ്മസിനെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ പലയിടത്തും തുടങ്ങിക്കഴിഞ്ഞു.
നൂറ്റാണ്ടുകളുടെ ചരിത്രം തന്നെ അവകാശപ്പെടാവുന്ന നിരവധി ക്രൈസ്തവ ദേവാലയങ്ങളുണ്ട് ഡൽഹിയിൽ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നഗരഹൃദയത്തിൽ തന്നെയുള്ള സേക്രട്ട് ഹാർട്ട് ചർച്ച് അഥവാ ഗോൾ ഡാക് ഘാന പള്ളി. 1935ൽ സ്ഥാപിക്കപ്പെട്ടതാണിത്. ചെങ്കല്ലിന്റെ നിറമുള്ള ഈ പള്ളി അതിന്റെ നിർമാണ ശൈലികൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. വിശാലമായ അകത്തളവും പുരാതന മാതൃകയിലുള്ള അൾത്താരയുമെല്ലാം പ്രൗഢിയേറിയതാണ്. പൂർണമായും ഇറ്റാലിയൻ മാതൃകയിലാണ് ഈ ദേവാലയം നിർമിച്ചിരിക്കുന്നത്. പള്ളിക്കു ചുറ്റുമുള്ള വിശാലമായ ഉദ്യാനം ക്രിസ്മസ് കാലത്ത് അലങ്കാരങ്ങളാൽ നിറയുന്നു. കൂറ്റൻ നക്ഷത്രവും പുൽക്കൂടുമെല്ലാം ഈ ദിവസങ്ങളിൽ നിരവധി സന്ദർശകരെ ആകർഷിക്കുന്നു. ക്രിസ്മസ് ഉൾപ്പടെ വിശേഷ ദിവസങ്ങളിലും ഞായറാഴ്ചകളിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുർബാനയുണ്ട്.
ക്രിസ്മസ്് ദിനത്തിൽ സന്ദർശിക്കാൻ പറ്റിയ ഡൽഹിയിലെ മറ്റൊരു ദേവാലയമാണ് വസന്ത് കുഞ്ചിലെ സെന്റ് അൽഫോസാസ് ചർച്ച്. വിവിധ സമയങ്ങളിലായി ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള കുർബാനകൾക്കു പുറമേ കൊറിയൻ ഭാഷയിലും ഇവിടെ കുർബാന ചൊല്ലുന്നു എന്നതാണ് പ്രധാന പ്രത്യേകത. സവിശേഷമായ കൊത്തുപണികളാലും വിശുദ്ധ രൂപങ്ങളാലും ഏറെ മനോഹരമാണ് ഈ ദേവാലയം.
വൈസ്രോയ് ചർച്ച് എന്നു കൂടി പേരുള്ള കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ രാഷ്ട്രപതി ഭവന്റെ കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെ ഏറ്റവും മനോഹരമായ ദേവാലയങ്ങളിൽ ഒന്നാണിത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ബ്രിട്ടീഷ് വൈസ്രോയി പതിവായി സന്ദർശിച്ചിരുന്ന പള്ളിയാണിത്. ക്രിസ്മസ് ദിനത്തിൽ പതിവായി വലിയ ആഘോഷങ്ങൾ നടക്കുന്ന ദേവാലയം.
1836ൽ പണികഴിപ്പിച്ച സെന്റ് ജെയിംസ് ചർച്ച് ആണ് ഡൽഹിയിലെ ഏറ്റവും പുരാതന ക്രൈസ്തവ ദേവാലയമായി കണക്കാക്കുന്നത്. വെനീസിലെ ദേവാലയങ്ങളുടെ അതേ മാതൃകയിലാണ് നിർമാണം. പ്രശസ്തനായ കേണൽ ജയിംസ് സ്കിന്നർ നിർമിച്ചതുകൊണ്ട് ഇതിന് സ്കിന്നേഴ്സ് ചർച്ച് എന്നും വിളിപ്പേരുണ്ട്. ഇവിടെയും ക്രിസ്മസ് ആഘോഷങ്ങൾക്കു പതിവായി വളരെയധികം ആളുകൾ എത്തുന്നു.
1865ൽ സ്ഥാപിച്ച സെന്റ് മേരീസ് ചർച്ച് ആണ് ഡൽഹിയിലെ ഏറ്റവും പഴയ പള്ളികളിൽ ഒന്ന്. നഗരത്തിലെതന്നെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ചാന്ദ്നി ചൗക്കിലാണ് പള്ളി. അകത്തു കയറിയിരുന്നാൽ പുറത്തെ തിരക്കും ബഹളവും ഒച്ചകളുമൊന്നുമില്ലാത്ത തികച്ചും ശാന്തമായ അന്തരീക്ഷം. യേശുക്രിസ്തുവിന്റെയും മാതാവിന്റെയും ജീവിത ചിത്രങ്ങൾ പൂർണമായി തന്നെ ഈ ദേവാലയത്തിന്റെ ചുവരുകളിൽ കാണാം.
ആർ.കെ പുരത്തെ സെന്റ് തോമസ് ചർച്ച് ആണ് ഡൽഹിയിലെ പള്ളികളിൽ വാസ്തു ശൈലികൊണ്ട് ഏറെ വേറിട്ടു നിൽക്കുന്നത്. പൂർണമായും ചുവന്ന കല്ലുകൾ കൊണ്ട് പണി കഴിപ്പിച്ച ഈ ദേവാലയം റെഡ് ബ്രിക്സ് ചർച്ച് എന്നും അറിയപ്പെടുന്നു. ഇവിടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ കുർബാനയുണ്ട്.
ഡൽഹിയിലെ പുരാതന ദേവാലയങ്ങളിൽ മറ്റൊരു പ്രധാനപ്പെട്ട പള്ളിയാണ് 1862ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസ് ചർച്ച്. ചാന്ദ്നി ചൗക്കിൽ ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെയും നേരേ എതിർവശത്താണ് ഈ ദേവാലയം. ഇറ്റാലിയൻ ഗോഥിക് മാതൃകയിൽ നിർമിച്ചതാണ് ഈ പള്ളി.
ഡിഫൻസ് കോളനിയിലെ സെന്റ് ലൂക്ക്സ് ചർച്ച് ആണ് ക്രിസ്മസ് ആഘോഷം വലിയ തോതിൽ നടക്കുന്ന തലസ്ഥാനത്തെ മറ്റൊരു ദേവാലയം. ഇവിടെയും ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ കുർബാനയുണ്ട്. 1953ൽ സ്ഥാപിച്ച സെന്റ് മൈക്കിൾസ് ദേവാലയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ മറ്റൊരു കേന്ദ്രമാണ്.
ഡിസംബറിലെ ഏറ്റവും വലിയൊരു വിസ്മയമാണ് ഡൽഹിയിലെ ജർമൻ ക്രിസ്മസ് മാർക്കറ്റ്. സ്ഥിരമായി ഒരു സ്ഥലത്തല്ലാത്ത ഈ സ്ട്രീറ്റ് മാർക്കറ്റ് 2019ൽ ഹുമയൂണ് ടോംബിന് എതിർവശത്ത് സുന്ദർ നഴ്സറിയിലായിരുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ട അലങ്കാരങ്ങളും ഭക്ഷണസാധനങ്ങളും നിരവധി ക്രിസ്മസ് അപ്പൂപ്പൻമാരുമൊക്കൊയായി ഒരു ആഘോഷമേള തന്നെയാണിത്. ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ നടത്തുന്ന ഓസ് ഹാട്ട് മേളയും ക്രിസ്മസിനോട് അനുബന്ധിച്ചു നടക്കുന്നതാണ്.
ഈ മേളയിൽ നിന്നു ലഭിക്കുന്ന വരുമാനം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണു വിനിയോഗിക്കുന്നത്.
ഡൽഹി നോട്ട്സ്: സെബി മാത്യു
ക്രിസ്മസ് രാവിലേക്ക് കണ്ണുനട്ട് തലസ്ഥാനം
07:23 AM Dec 27, 2021 | Deepika.com