ബ്രിട്ടണിൽ മെക്കാനിക്കൽ എൻജിനിയറായ മലയാളി അശോക് താമരാക്ഷന്റെ പുതുവർഷ പ്രതീക്ഷ ഏറെ വലുതാണ്. നിർമാണം പൂർത്തിയാക്കിയ നാലു സീറ്റ് വിമാനം ജനുവരിയിൽ പറത്താനുള്ള ഒരുക്കത്തിലാണ് അശോക്.
ആർഎസ്പി നേതാവും മുൻ എംഎൽഎയുമായ പ്രഫ. എ.വി. താമരാക്ഷന്റെ മകൻ അശോക് നിർമിച്ചിരിക്കുന്ന എയർക്രാഫ്റ്റിനു ജി ദിയ എന്നാണ് പേരിട്ടിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണെയും ഇളയ മകളെയും കോർത്തിണക്കിയുള്ളതാണ് ജി ദിയ. ജി എന്നത് യുകെയുടെ ബഹിരാകാശ കോഡാണ്. ദിയ ഇളയ മകളും.
ചെറുവിമാനങ്ങൾ തനിയെ നിർമിക്കുന്നതു യുകെയിൽ പലരുടെയും വിനോദമാണെന്നു സൂചിപ്പിക്കുന്പോഴും ആദ്യമായാണ് ഒരു മലയാളി ഇത്തരത്തിൽ വിമാനം പറത്താൻ വിധത്തിൽ പണിതീർത്തതെന്നതിലാണ് പുതുമ. 2020 ഏപ്രിലിൽ ആരംഭിച്ച ശ്രമകരമായ ദൗത്യമാണ് വിജയകരമായി പൂർത്തിയായിരിക്കുന്നത്. റൈറ്റ് സഹോദരൻമാരെപ്പോലെ പറന്നുയരാനുള്ള മോഹത്തിൽ എയർക്രാഫ്റ്റ് നിർമാണത്തിന് രാവും പകലുമായി രണ്ടായിരം മണിക്കൂറുകൾ അശോക് ചെലവഴിച്ചു. റൈറ്റ് സഹോദരൻ ആദ്യവിമാനം പറത്തിയതിന് 118 വയസ് തികയുന്ന വേളയിലാണ് ഈ മലയാളിയുടെ ആകാശക്കുതിപ്പ്.
തന്റെ എക്കാലത്തെയും സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലും വിജയകരമായി വിമാനം പറത്താമെന്ന പ്രതീക്ഷയിലുമാണ് അശോക് താമരാക്ഷൻ. വിമാനത്തിനുള്ള യന്ത്രഭാഗങ്ങൾ വിദേശങ്ങളിൽനിന്നും എത്തിക്കുകയായിരുന്നു. യന്ത്രസാമഗ്രികളുടെ കൂട്ടിച്ചർക്കൽ, പെയിന്റിംഗ് എന്നിവയൊക്കെ പൂർത്തിയായി. ഇനി അനുമതിയോടെ പറക്കേണ്ട താമസം മാത്രം. ദക്ഷിണാഫ്രിക്കയിൽനിന്നാണ് യന്ത്രങ്ങളേറെയും ഇറക്കുമതി ചെയ്തത്. ഓസ്ട്രിയയിലെ റോട്ടക്സ് കന്പനിയുടെതാണ് എൻജിൻ. അമേരിക്കയിലെ ഗാർമിൻ കന്പനിയിൽനിന്നാണ് ഏവിയോണിക്സ് ഉപകരണങ്ങൾ വാങ്ങിയത്.
വിമാനത്തിന്റെ ആകെ ഭാരം 520 കിലോഗ്രാം. യാത്രക്കാർ ഉൾപ്പെടെ 950 കിലോ ഭാരം താങ്ങാനാകുന്ന എയർക്രാഫ്റ്റിന് മണിക്കൂറിൽ 250 കിലോമീറ്ററാണു കൂടിയ വേഗം. തുടരെ ഏഴ് മണിക്കൂർവരെ പറത്താനാകും. നിർമാണത്തിന്റെ ഓരോഘട്ടത്തിലും കൃത്യമായ പരിശോധനകൾ നടത്തിയാണു അവസാനഘട്ടത്തിലെത്തിയത്. സ്വപ്നയാത്ര യാഥാർഥ്യമാക്കാനുള്ള ശ്രമത്തിൽ വിമാനം നിർമിക്കാൻ രണ്ടു കോടി രൂപ ചെലവു വന്നു. സ്വന്തം സന്പാദ്യത്തിനു പുറമേ വായ്പകൂടി വിനിയോഗിച്ചാണു ഇതിനുള്ള തുക കണ്ടെത്തിയത്.
മാസങ്ങൾ ദീർഘിച്ച കോവിഡ് ലോക്ഡൗണിന്റെ വിരസത ഒഴിവാക്കാനാണു അശോക് വിമാന നിർമാണം തുടങ്ങിയത്. വീടിനോടു ചേർന്ന ഷെഡിലായിരുന്നു ഭൂരിപക്ഷം ജോലികളും പൂർത്തിയാക്കിയത്. ഭാര്യ അഭിലാഷ ദുബെയും മക്കളായ താരയും ദിയയും പിന്തുണയുമായി ഒപ്പമുണ്ട്.
മകന്റെ വിമാന നിർമാണം നേരിട്ടു കാണാൻ ആലപ്പുഴ സെക്കറിയ വാർഡ് അനശ്വര വീട്ടിൽനിന്ന് എ.വി. താമരാക്ഷനും ഭാര്യ ഡോ. സുകൃതലതയും കഴിഞ്ഞമാസം യുകെയിൽ എത്തിയിരുന്നു. അച്ഛനും അമ്മയും വിമാനത്തിന്റെ നിർമിതിയിൽ അഭിനന്ദനം അറിയിച്ചാണ് മടങ്ങിയത്.
വിമാനം പറത്താനുള്ള ബ്രിട്ടീഷ് ഏവിയേഷന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് അശോക്. ഇതിനുള്ള ഒൗദ്യോഗിക പരിശോധന വൈകാതെ നടക്കും. കാലാവസ്ഥ അനുകൂലമെങ്കിൽ അതിനു പിന്നാലെ വിമാനം പറത്താനാകുമെന്ന് അശോക് വ്യക്തമാക്കി.
ഓട്ടോമൊബൈൽ എൻജിനീയറായ അശോക് യുകെയിൽ ഫോർഡ് കന്പനിയിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുകയാണ്. ആസന്നഭാവിയിൽ വ്യോമമേഖലയുടെ സാധ്യത വർധിക്കുമെന്ന തിരിച്ചറിവിലാണ് എയർക്രാഫ്റ്റ് നിർമാണമേഖലയിലേക്ക് അശോക് കടന്നിരിക്കുന്നത്. ആവശ്യക്കാരുണ്ടായാൽ ഇന്ത്യയിലും ചെറുവിമാന നിർമാണം നടത്തിക്കൊടുക്കാൻ അശോക് തയാറാണ്.
പറക്കാനുള്ള മനുഷ്യന്റെ മോഹത്തിനു മനുഷ്യനോളംതന്നെ പഴക്കമുണ്ടെന്നാണു ചൊല്ല്. ആകാശത്തോളം ഉയരത്തിൽ സ്വപ്നങ്ങൾ കാണുകയാണ് അശോക് താമരാക്ഷൻ.
തന്റെ കരങ്ങളിൽ മാസങ്ങളുടെ അധ്വാനത്തിൽ രൂപംകൊണ്ട ചെറുവിമാനം ആകാശവിതാനത്തിൽ പക്ഷിയെപോലെ പറത്താനാവുന്ന ദിവസത്തിലേക്ക് അശോക് ഉറ്റു നോക്കുകയാണ്. ഇതൊരു യുവ മലയാളി എൻജിനീയറുടെ നിശ്ചയദാർഢ്യത്തിന്റെ വിജയം കൂടിയാണ്.
ജോമി കുര്യാക്കോസ്
പണിത വിമാനം പറത്തും അശോക് താമരാക്ഷൻ
03:45 AM Dec 12, 2021 | Deepika.com