51 വർഷം പഴക്കമുള്ള അംബാസിഡർകാർ ഇക്കാ ലത്ത് എന്തിന് സൂക്ഷിക്കണമെന്നു ചോദിച്ചേക്കാം. കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസമന്ത്രി പ്രഫ. ജോസഫ് മുണ്ടശേരി വാങ്ങുകയും പിന്നീട് നാടകാചാര്യൻ സി.എൽ. ജോസിന്റെ കൈവശമെത്തുകയും ചെയ്ത കാർ തിരികെ വാങ്ങി മുണ്ടശേരി തറവാട്ടിൽ സൂക്ഷിക്കുന്പോൾ മകൻ ജോസ് മുണ്ടശേരിക്ക് ഇതു പൊന്നിനേക്കാൾ മൂല്യമുള്ള താണ്.
പ്രഫ. ജോസഫ് മുണ്ടശേരിയുടെ ഈ അംബാസിഡർ കാറിന് പിന്നിൽ കഥയേറെയുണ്ട്. 1970 മോഡൽ കെ.എൽ.ആർ. 9272 കറുത്ത അംബാസഡർ കാറിലായിരുന്നു പതിനാലു വർഷത്തോളം പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ യാത്ര.
മുണ്ടശേരിയുടെ മരണശേഷം തൊട്ട് അയൽവാസിയായ നാടകകൃത്ത് സി.എൽ. ജോസ് മുണ്ടശേരി കുടുംബത്തിൽനിന്നു ഇതേ കാർ സ്വന്തമാക്കി. അമേരിക്കയിലുള്ള ജോസ് മുണ്ടശേരി 27 വർഷത്തിനുശേഷമാണ് മോഹവില നൽകി കിഴക്കേക്കോട്ടയിലെ വീട്ടിലേക്കു ഇതേ വാഹനം തിരികെ കൊണ്ടുവന്നിരിക്കുന്നത്.
മൂത്ത മകൻ തോമസിന്റെ കാറിലായിരുന്നു ജോസഫ് മുണ്ടശേരിയുടെ സ്വകാര്യ യാത്രകൾ. പക്ഷേ തോമസിന് തിരക്കേറിയതോടെയാണ് ജോസഫ് മുണ്ടശേരി സ്വന്തമായി അംബാസി ഡർ കാർ വാങ്ങിയത്. 1977-ൽ ജോസഫ് മുണ്ടശേരിയുടെ മരണശേഷം കാറിന് ഉപയോഗമില്ലാതായതോടെ ഭാര്യ കത്രീന ഇതു വിൽക്കാൻ തീരുമാനമെടുത്തു. തൃശൂരിൽ അക്കാലത്ത് വാഹന മോഷണം പതിവായിരുന്നതിനാലാണ് കാർ തിടുക്കത്തിൽ വിൽക്കാൻ താൽപര്യപ്പെട്ടത്. കാർ വിൽക്കാനാഗ്രഹിക്കുന്ന കാര്യം കത്രീന അയൽവാസിയായ സി.എൽ. ജോസിനെ അറിയിച്ചു. സി.എൽ ജോസിനാകട്ടെ അന്നു സ്വന്തമായി കാറില്ല.
സി.എൽ.ജോസ് വാങ്ങിയാൽ കാറിനു വില കുറച്ചുകൊടുക്കാമെന്നു മുണ്ടശേരിയുടെ മകൻ തോമസും പറഞ്ഞു. അങ്ങനെ 34,000 രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. ബാറ്ററി പ്രവർത്തനരഹിതമായിരുന്നതിനാൽ 1000 രൂപ വീണ്ടും ഇളവുചെയ്തുകൊടുത്തു.
പ്രഗത്ഭനായ ജോസഫ് മുണ്ടശേരി മാസ്റ്ററുടെ കാർ സ്വന്തമാക്കിയപ്പോൾ താൻ ഏറെ സന്തോഷിച്ചിരുന്നതായി സി.എൽ.ജോസ്. ഏറെ അഭിമാനത്തോടെയാണ് അതിൽ ഏറെക്കാലം സി.എൽ. ജോസ് യാത്ര ചെയ്തിരുന്നത്.
അമേരിക്കയിൽനിന്നും ഈയിടെ ജോസ് മുണ്ടശേരി നാട്ടിലെത്തിയപ്പോൾ പിതാവ് ആഗ്രഹിച്ചുവാങ്ങിയ കാർ സി.എൽ. ജോസിന്റെ വീട്ടിൽ കണ്ടതോടെ പിതാവിന്റെ ഓർമ നിലനിർത്താൻ ഇതു തിരികെ വാങ്ങണമെന്ന് അഗ്രഹിച്ചു. പിതാവ് വാങ്ങിയ കാർ തിരികെ തരുമോയെന്ന് ജോസ് ചോദിച്ചു. സി.എൽ ജോസ് ഒരു ലക്ഷം രൂപ വില ചോദിച്ചപ്പോൾ അന്പതിനായിരം രൂപ നൽകാമെന്നായി ജോസ് മുണ്ടശേരി.
താൻ വാങ്ങിയ ശേഷം കാർ പൊന്നുപോലെ ഭദ്രമായാണ് സംരക്ഷിക്കുന്നതെന്നും വർഷവും അറ്റകുറ്റപ്പണി തീർത്തിട്ടുണ്ടെന്നും സി.എൽ. ജോസ് പറഞ്ഞതോടെ 75,000 രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. അങ്ങനെ നാടകത്തറവാട്ടിൽനിന്ന് അംബാസിഡർ കാർ മുണ്ടശേരി ഭവനത്തിൽ മടങ്ങിയെത്തി.
പടക്കുതിരയായി പാഞ്ഞിരുന്ന കാർ പ്രഗത്ഭനായ പിതാവിന്റെ ഓർമയിൽ തറവാട്ടിൽ തിരിച്ചെത്തിച്ചതിന്റെ സന്തോഷത്തിലാണ് മുണ്ടശേരി കുടുംബം.
കാർ ആർസി ബുക്കിലെ ആദ്യ ഉടമ പ്രഫ. ജോസഫ് മുണ്ടശേരിയാണ്. പിന്നീട് അതു പ്രമുഖ നാടകകൃത്ത് ജോസിന്റെ പേരിലായി. ഇപ്പോൾ ജോസ് മുണ്ടശേരിയുടെ പേരിലേക്ക് മാറ്റപ്പെടുന്പോൾ കാറിനു കാലപ്പഴക്കം 51 വർഷം.
ഏതു വണ്ടി കയറി ഇടിച്ചാലും ഇടിക്കുന്ന വാഹനത്തിനേ കേടുപാടുകൾ സംഭവിക്കൂ എന്നും അത്രയ്ക്കും സ്ട്രോംഗാണ് പഴയ അംബാസിഡറെന്നും ജോസ് മുണ്ടശേരി. പിതാവിന്റെ കാർ വീട്ടുമുറ്റത്ത് കിടക്കുന്നത് ഇദ്ദേഹത്തിന് പ്രൗഢി പകരുന്ന സന്തോഷമാണ്. മുണ്ടശേരിയുടെ ഓർമയിൽ കാർ സ്റ്റാർട്ടാക്കി ജോസ് അൽപദൂരം ഓടിക്കും. പിന്നീടു ഭദ്രമായി മുറ്റത്തിടും. കാർ തിരികെ തരാൻ സി.എൽ. ജോസ് മനസുകാണിച്ചതിലും ഇത് തിരിക തറവാട്ടിലെത്തിയതിലും ഏറെ സന്തോഷമുണ്ടെന്ന് ജോസ് മുണ്ടശേരി.
പോൾ മാത്യു
മുണ്ടശേരിയും കാറും കൈമാറ്റവും
03:41 AM Dec 12, 2021 | Deepika.com