LIVE!!
വല്ലാത്തൊരു ഭംഗിയുണ്ട് ആ വാക്കിന്- ജീവിതത്തിന്റെ ഭംഗി. ടെലിവിഷനിലോ ഓണ്‍ലൈനിലോ കാണുന്ന ലൈവ് അല്ല. കണ്മുന്നിൽ നേരിട്ടുള്ള, ചൂടും ചൂരുമുള്ള ലൈവ്. അത് കായിക മത്സരങ്ങളോ കലാപ്രകടനങ്ങളോ ഉത്സവങ്ങളോ ആവാം. കാഴ്ചക്കാരിലൊരാളായി, സിരകളിൽ ഒരേ താളത്തിലുള്ള ആവേശത്തേരോട്ടവുമായി നിൽക്കുന്ന ആ നില്പ്!! ചിലപ്പോൾ ആഹ്ലാദച്ചുവടുകൾ!!
കാഴ്ചക്കാർക്കു മാത്രമല്ല, ആ പ്രകടനം നടത്തുന്നവർക്കുമുണ്ടാവും ആഹ്ലാദപ്പരകോടികൾ. ശരിക്കും അവർ സ്വയം വെളിപ്പെടുകയാവും ആ വേദികളിൽ. കാഴ്ചക്കാരുടെ തുടിപ്പുകൾ നേരിട്ടറിഞ്ഞ്, അവർക്ക് വീണ്ടും വീണ്ടും കോരിത്തരിപ്പുകൾ സമ്മാനിച്ച്...
ഇതൊക്കെ ഏതുകാലത്തെ കാര്യമാണ് പറയുന്നതെന്നു തോന്നിയേക്കാം. ശരിയാണ്, രണ്ടുവർഷം മുന്പത്തെയാണ്. കോവിഡ് കളിയാട്ടം തുടങ്ങിയശേഷം ഇത്തരം ഒരു പരിപാടിയും ആഘോഷവും ഒരിടത്തും നടന്നിട്ടില്ല. സന്തോഷക്കൂട്ടായ്മകൾ മൊബൈൽ ഫോണിന്റെ ഇത്തിരിച്ചതുരത്തിലേക്കു ചുരുങ്ങിപ്പോയി. ഒരു പാട്ടുകേട്ട് കൈയടിച്ച് ആർപ്പുവിളിച്ച കാലം മറന്നുതുടങ്ങി. ഡിജിറ്റൽ കണ്സെർട്ടുകൾ കലാകാരന്മാരെ മടുപ്പിൽ മുക്കി. തങ്ങളെ വേദികളിൽ നേരിട്ടു കാണാനാണ് ആരാധകർ കാത്തിരിക്കുന്നതെന്ന് അവർക്കറിയാഞ്ഞിട്ടല്ല. കോവിഡ് സമ്മതിക്കണമല്ലോ. ഇപ്പോഴിതാ, ഒമിക്രോണ്‍ വാൾ തലയ്ക്കു മുകളിൽ ആടിനിൽക്കുന്പോഴും ലൈവ് സംഗീത പരിപാടികൾ പതിയെപ്പതിയെ യാഥാർഥ്യമാകുന്നു. ചെറിയ സ്വകാര്യ സദസുകളിൽനിന്ന് വലിയ വേദികളിലേക്ക് സംഗീത പരിപാടികൾ വളരുന്നു.
കരുതലോടെ കല
ലോകത്തെ കശക്കിയെറിഞ്ഞ കോവിഡിനെതിരേ കർശനമായ കരുതലുമായാണ് സംഗീതലോകം വീണ്ടും പിച്ചവയ്ക്കുന്നത്. മാസ്ക്, സാനിറ്റൈസർ, പകുതിപ്പേർക്കു മാത്രം പ്രവേശനം എന്നിങ്ങനെ സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും സംഗീതപരിപാടികൾ. മറ്റേതു രംഗത്തെയും പോലെ തങ്ങളുടെ മേഖലയെയും സുരക്ഷിതമായി സജീവമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് സംഘാടകർ.
""മഹാമാരി ഏറ്റവും വിനാശകരമായി ബാധിച്ചത് ലൈവ് എന്റർടെയ്ൻമെന്റ് വ്യവസായത്തെയാണ്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ പഴയനിലയിലേക്കു പതിയേ തിരിച്ചുവരുന്പോൾ കണ്‍സർട്ടുകൾ വീണ്ടും തുടങ്ങാൻ ഞങ്ങൾ തയാറാണ്. വ്യാപകമായ വാക്സിനേഷൻ ഡ്രൈവ് അതിനു ധൈര്യം പകരുന്നുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട ഗായകർ വേദിയിൽ പാടുന്പോൾ ആരാധകർക്കുണ്ടാകുന്ന അഡ്രിനാലിൻ റഷ് ഒരു താരതമ്യവും ഇല്ലാത്തതാണ്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ കണ്സെർട്ടുകൾ തുടരുന്നതിൽ ഒരർഥവുമില്ല''- സംഘാടകരിൽ ചിലർ പ്രതികരിക്കുന്നു.
കാണികൾ കൂടുതൽ അകലത്തിരിക്കണമെന്ന നിബന്ധനയുള്ളതിനാൽ ശേഷിയേറിയ ശബ്ദ സംവിധാനങ്ങളും ബിഗ് സ്ക്രീനുകളും അടക്കം ഒരുക്കിയാണ് പരിപാടികൾ നടക്കുന്നത്. ദുബായ് എക്സ്പോയിൽ ഒട്ടേറെ പ്രമുഖരുടെ സംഗീതപരിപാടികൾ നടന്നു. ജനപ്രിയ കൊറിയൻ ബാൻഡ് ബിടിഎസ് ലൊസാഞ്ചലസിൽ നാലു ഷോകൾ സംഘടിപ്പിച്ചു.
ഗായകർ പറയുന്നു
ഭയരഹിതമായ ചുറ്റുപാടിലേക്കെത്താൻ മനുഷ്യലോകം വീണ്ടും അനുവദിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം- രണ്ടുവർഷത്തിനു ശേഷമുള്ള ആദ്യ രാജ്യാന്തര യാത്രയുടെ ചിത്രം പങ്കുവച്ച് ഗായകൻ ശ്രീനിവാസ് ഫേസ്ബുക്കിൽ എഴുതി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ കഴിഞ്ഞ രണ്ടിന് ലൈവ് സംഗീതപരിപാടിക്കു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
ഉത്തർപ്രദേശിലെ ഉന്നാവിൽ നടന്ന ലൈവ് പരിപാടിയുടെ ചിത്രങ്ങളാണ് ഭജൻ ഗായകൻ അനൂപ് ജലോട്ട പങ്കുവച്ചത്. ബ്യൂട്ടിഫുൾ ഓഡിയൻസ് എന്നായിരുന്നു ശ്രോതാക്കളെക്കുറിച്ച് അദ്ദേഹത്തിന്റെ വിശേഷണം.
ഡൽഹിയിലെ പ്രഗതി മൈതാനിലായിരുന്നു കോവിഡിനു ശേഷമുള്ള ഗായകൻ അമിത് കുമാറിന്റെ ആദ്യത്തെ പൊതു സംഗീത പരിപാടി. ഹുനർ ഹാട് എന്ന പേരിൽ നടന്ന ഷോ ആരാധകർ അക്ഷരാർഥത്തിൽ ഏറ്റെടുത്തു.
സംഗീതോത്സവങ്ങളും
ഏകാദശിയുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ചെന്പൈ സംഗീതോത്സവം ഇത്തവണ സംഗീതപ്രേമികൾക്കും കലാകാരന്മാർക്കും വലിയ സന്തോഷവും ആശ്വാസവും പകരുന്നതായി. നാദസ്വരവിദ്വാൻ തിരുവിഴ ജയശങ്കറിന് ശ്രീ ഗുരുവായൂരപ്പൻ ചെന്പൈ പുരസ്കാരം നൽകിയായിരുന്നു തുടക്കം. ചൊവ്വാഴ്ചവരെ നടക്കുന്ന സംഗീതോത്സവത്തിൽ രണ്ടായിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും. സ്പെഷൽ കച്ചേരികൾക്ക് സംഗീതാസ്വാദകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. യുവഗായകരിൽ പ്രമുഖനായ ഹരീഷ് ശിവരാമകൃഷ്ണൻ അവതരിപ്പിച്ച കച്ചേരിയടക്കമുള്ള സംഗീതപ്രേമികൾ ഹൃദയത്തിലേറ്റുവാങ്ങി.
ഏഷ്യയിൽ ഏറ്റവും വലിയ സംഗീതോത്സവമായ സണ്‍ബേണ്‍ ഫെസ്റ്റിവൽ ഇത്തവണ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഗോവയിലും പുനെയിലും ഈ സംഗീതോത്സവം സംഘടിപ്പിക്കാറുണ്ട്. ഒരേസമയം പലവേദികളിൽ കലാകാരന്മാർ സംഗീതപരിപാടി അവതരിപ്പിക്കും. നാലുനാൾ നീണ്ടുനിൽക്കുന്ന പരിപാടിയിൽ നൂറിലേറെ ഗായകരാണ് പാടാനെത്തുക പതിവ്. ഇത്തവണ ഗോവൻ സർക്കാരിന്റെ നിർദേശാനുസരണം കാണികളുടെ എണ്ണം പരിമിതപ്പെടുത്തും.
ഉയർന്ന ആവേശത്തോടെയും ഉൗർജത്തോടെയുമാണ് കാണികൾ ലൈവ് കണ്സെർട്ടുകൾ സ്വീകരിക്കുന്നത്. രണ്ടു മണിക്കൂർ പരിപാടി പോരാ എന്നാണ് അവരുടെ ഭാവം. അടച്ചുപൂട്ടലുകൾ ശ്വാസംമുട്ടലിൽനിന്ന് രക്ഷപ്പെടാൻ ഏറ്റവും ഫലപ്രദമായ മരുന്ന് സംഗീതംതന്നെ.
ഹരിപ്രസാദ്
വല്ലാത്തൊരു ഭംഗിയുണ്ട് ആ വാക്കിന്- ജീവിതത്തിന്റെ ഭംഗി. ടെലിവിഷനിലോ ഓണ്‍ലൈനിലോ കാണുന്ന ലൈവ് അല്ല. കണ്മുന്നിൽ നേരിട്ടുള്ള, ചൂടും ചൂരുമുള്ള ലൈവ്. അത് കായിക മത്സരങ്ങളോ കലാപ്രകടനങ്ങളോ ഉത്സവങ്ങളോ ആവാം. കാഴ്ചക്കാരിലൊരാളായി, സിരകളിൽ ഒരേ താളത്തിലുള്ള ആവേശത്തേരോട്ടവുമായി നിൽക്കുന്ന ആ നില്പ്!! ചിലപ്പോൾ ആഹ്ലാദച്ചുവടുകൾ!!
കാഴ്ചക്കാർക്കു മാത്രമല്ല, ആ പ്രകടനം നടത്തുന്നവർക്കുമുണ്ടാവും ആഹ്ലാദപ്പരകോടികൾ. ശരിക്കും അവർ സ്വയം വെളിപ്പെടുകയാവും ആ വേദികളിൽ. കാഴ്ചക്കാരുടെ തുടിപ്പുകൾ നേരിട്ടറിഞ്ഞ്, അവർക്ക് വീണ്ടും വീണ്ടും കോരിത്തരിപ്പുകൾ സമ്മാനിച്ച്...
ഇതൊക്കെ ഏതുകാലത്തെ കാര്യമാണ് പറയുന്നതെന്നു തോന്നിയേക്കാം. ശരിയാണ്, രണ്ടുവർഷം മുന്പത്തെയാണ്. കോവിഡ് കളിയാട്ടം തുടങ്ങിയശേഷം ഇത്തരം ഒരു പരിപാടിയും ആഘോഷവും ഒരിടത്തും നടന്നിട്ടില്ല. സന്തോഷക്കൂട്ടായ്മകൾ മൊബൈൽ ഫോണിന്റെ ഇത്തിരിച്ചതുരത്തിലേക്കു ചുരുങ്ങിപ്പോയി. ഒരു പാട്ടുകേട്ട് കൈയടിച്ച് ആർപ്പുവിളിച്ച കാലം മറന്നുതുടങ്ങി. ഡിജിറ്റൽ കണ്സെർട്ടുകൾ കലാകാരന്മാരെ മടുപ്പിൽ മുക്കി. തങ്ങളെ വേദികളിൽ നേരിട്ടു കാണാനാണ് ആരാധകർ കാത്തിരിക്കുന്നതെന്ന് അവർക്കറിയാഞ്ഞിട്ടല്ല. കോവിഡ് സമ്മതിക്കണമല്ലോ. ഇപ്പോഴിതാ, ഒമിക്രോണ്‍ വാൾ തലയ്ക്കു മുകളിൽ ആടിനിൽക്കുന്പോഴും ലൈവ് സംഗീത പരിപാടികൾ പതിയെപ്പതിയെ യാഥാർഥ്യമാകുന്നു. ചെറിയ സ്വകാര്യ സദസുകളിൽനിന്ന് വലിയ വേദികളിലേക്ക് സംഗീത പരിപാടികൾ വളരുന്നു.
കരുതലോടെ കല
ലോകത്തെ കശക്കിയെറിഞ്ഞ കോവിഡിനെതിരേ കർശനമായ കരുതലുമായാണ് സംഗീതലോകം വീണ്ടും പിച്ചവയ്ക്കുന്നത്. മാസ്ക്, സാനിറ്റൈസർ, പകുതിപ്പേർക്കു മാത്രം പ്രവേശനം എന്നിങ്ങനെ സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും സംഗീതപരിപാടികൾ. മറ്റേതു രംഗത്തെയും പോലെ തങ്ങളുടെ മേഖലയെയും സുരക്ഷിതമായി സജീവമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് സംഘാടകർ.
""മഹാമാരി ഏറ്റവും വിനാശകരമായി ബാധിച്ചത് ലൈവ് എന്റർടെയ്ൻമെന്റ് വ്യവസായത്തെയാണ്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ പഴയനിലയിലേക്കു പതിയേ തിരിച്ചുവരുന്പോൾ കണ്‍സർട്ടുകൾ വീണ്ടും തുടങ്ങാൻ ഞങ്ങൾ തയാറാണ്. വ്യാപകമായ വാക്സിനേഷൻ ഡ്രൈവ് അതിനു ധൈര്യം പകരുന്നുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട ഗായകർ വേദിയിൽ പാടുന്പോൾ ആരാധകർക്കുണ്ടാകുന്ന അഡ്രിനാലിൻ റഷ് ഒരു താരതമ്യവും ഇല്ലാത്തതാണ്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ കണ്സെർട്ടുകൾ തുടരുന്നതിൽ ഒരർഥവുമില്ല''- സംഘാടകരിൽ ചിലർ പ്രതികരിക്കുന്നു.
കാണികൾ കൂടുതൽ അകലത്തിരിക്കണമെന്ന നിബന്ധനയുള്ളതിനാൽ ശേഷിയേറിയ ശബ്ദ സംവിധാനങ്ങളും ബിഗ് സ്ക്രീനുകളും അടക്കം ഒരുക്കിയാണ് പരിപാടികൾ നടക്കുന്നത്. ദുബായ് എക്സ്പോയിൽ ഒട്ടേറെ പ്രമുഖരുടെ സംഗീതപരിപാടികൾ നടന്നു. ജനപ്രിയ കൊറിയൻ ബാൻഡ് ബിടിഎസ് ലൊസാഞ്ചലസിൽ നാലു ഷോകൾ സംഘടിപ്പിച്ചു.
ഗായകർ പറയുന്നു
ഭയരഹിതമായ ചുറ്റുപാടിലേക്കെത്താൻ മനുഷ്യലോകം വീണ്ടും അനുവദിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം- രണ്ടുവർഷത്തിനു ശേഷമുള്ള ആദ്യ രാജ്യാന്തര യാത്രയുടെ ചിത്രം പങ്കുവച്ച് ഗായകൻ ശ്രീനിവാസ് ഫേസ്ബുക്കിൽ എഴുതി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ കഴിഞ്ഞ രണ്ടിന് ലൈവ് സംഗീതപരിപാടിക്കു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
ഉത്തർപ്രദേശിലെ ഉന്നാവിൽ നടന്ന ലൈവ് പരിപാടിയുടെ ചിത്രങ്ങളാണ് ഭജൻ ഗായകൻ അനൂപ് ജലോട്ട പങ്കുവച്ചത്. ബ്യൂട്ടിഫുൾ ഓഡിയൻസ് എന്നായിരുന്നു ശ്രോതാക്കളെക്കുറിച്ച് അദ്ദേഹത്തിന്റെ വിശേഷണം.
ഡൽഹിയിലെ പ്രഗതി മൈതാനിലായിരുന്നു കോവിഡിനു ശേഷമുള്ള ഗായകൻ അമിത് കുമാറിന്റെ ആദ്യത്തെ പൊതു സംഗീത പരിപാടി. ഹുനർ ഹാട് എന്ന പേരിൽ നടന്ന ഷോ ആരാധകർ അക്ഷരാർഥത്തിൽ ഏറ്റെടുത്തു.
സംഗീതോത്സവങ്ങളും
ഏകാദശിയുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ചെന്പൈ സംഗീതോത്സവം ഇത്തവണ സംഗീതപ്രേമികൾക്കും കലാകാരന്മാർക്കും വലിയ സന്തോഷവും ആശ്വാസവും പകരുന്നതായി. നാദസ്വരവിദ്വാൻ തിരുവിഴ ജയശങ്കറിന് ശ്രീ ഗുരുവായൂരപ്പൻ ചെന്പൈ പുരസ്കാരം നൽകിയായിരുന്നു തുടക്കം. ചൊവ്വാഴ്ചവരെ നടക്കുന്ന സംഗീതോത്സവത്തിൽ രണ്ടായിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും. സ്പെഷൽ കച്ചേരികൾക്ക് സംഗീതാസ്വാദകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. യുവഗായകരിൽ പ്രമുഖനായ ഹരീഷ് ശിവരാമകൃഷ്ണൻ അവതരിപ്പിച്ച കച്ചേരിയടക്കമുള്ള സംഗീതപ്രേമികൾ ഹൃദയത്തിലേറ്റുവാങ്ങി.
ഏഷ്യയിൽ ഏറ്റവും വലിയ സംഗീതോത്സവമായ സണ്‍ബേണ്‍ ഫെസ്റ്റിവൽ ഇത്തവണ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഗോവയിലും പുനെയിലും ഈ സംഗീതോത്സവം സംഘടിപ്പിക്കാറുണ്ട്. ഒരേസമയം പലവേദികളിൽ കലാകാരന്മാർ സംഗീതപരിപാടി അവതരിപ്പിക്കും. നാലുനാൾ നീണ്ടുനിൽക്കുന്ന പരിപാടിയിൽ നൂറിലേറെ ഗായകരാണ് പാടാനെത്തുക പതിവ്. ഇത്തവണ ഗോവൻ സർക്കാരിന്റെ നിർദേശാനുസരണം കാണികളുടെ എണ്ണം പരിമിതപ്പെടുത്തും.
ഉയർന്ന ആവേശത്തോടെയും ഉൗർജത്തോടെയുമാണ് കാണികൾ ലൈവ് കണ്സെർട്ടുകൾ സ്വീകരിക്കുന്നത്. രണ്ടു മണിക്കൂർ പരിപാടി പോരാ എന്നാണ് അവരുടെ ഭാവം. അടച്ചുപൂട്ടലുകൾ ശ്വാസംമുട്ടലിൽനിന്ന് രക്ഷപ്പെടാൻ ഏറ്റവും ഫലപ്രദമായ മരുന്ന് സംഗീതംതന്നെ.
ഹരിപ്രസാദ്