വരിക്കാശേരി മന. കൊന്പന് നെറ്റിപ്പട്ടം പോലെ സിനിമാലോകം കൊണ്ടുനടക്കുന്ന നാമം. അഭ്രപാളികളിൽ മലയാളികൾ ഏറെ കണ്ട ഈ മനോഹര മന്ദിരത്തെ സിനിമാലോകത്തിന് പരിചയപ്പെടുത്തിക്കാടുത്തത് നാട്ടുംപുറത്തുകാരനായ മനിശേരി വേലപ്പനാണ്.
മംഗലശേരി നീലകണ്ഠന്റെ കഥ പറഞ്ഞ ദേവാസുരത്തിന്റെ ചിത്രീകരണത്തിന് അനുയോജ്യമായ ലോക്കേഷൻ അന്വേഷിച്ച് സംവിധായകൻ ഐ.വി ശശി അക്കാലത്ത് ഒറ്റപ്പാലത്തെത്തി. ഗ്രാമീണ സൗന്ദര്യത്തിന്റെ വശ്യതയും പ്രൗഢിയുടെ പ്രതാപവും ഇഴപിരിയുന്ന പശ്ചാത്തലമായിരുന്നു മംഗലേശരി നീലകണ്ഠൻ ദേവാസുരമാടിയ ചിത്രീകരണത്തിന് ഐ.വി. ശശി മനസിൽ കണ്ടിരുന്നത്.
മംഗലശേരിയുടെ തറവാടന്വേഷിച്ചുള്ള യാത്രക്കിടയിലാണ് മനിശേരിയിലെ ഒരു ചായക്കടയിൽ ഐ.വി. ശശി എത്തിയത്. അവിടെ ചായ കുടിച്ചുകൊണ്ടിരിക്കെ കടക്കാരനോട് യാദൃശ്ചികമായി നടത്തിയ അന്വേഷണമാണ് വരിക്കാശേരി മനയുടെ ഭാഗ്യജാതകം കുറിച്ചത്. വേലപ്പനുമൊത്ത് വരിക്കാശേരി മനയിലെത്തിയ ഐ.വി. ശശി മനസിലുറപ്പിച്ചു, ഇതു തന്നെയാണ് മംഗലശ്ശേരി.
മംഗലശേരിയുടെ പൂമുഖത്ത് ചാരുകസേരയിൽ അമർന്നിരിക്കുന്ന നീലകണ്ഠനെ ഐ.വി ശശി മനസിന്റെ അഭ്രപാളികളിൽ കണ്ടു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ദേവാസുരത്തിലെ മംഗലശേരി തറവാടായി ഒറ്റപ്പാലം മനിശേരിയിലെ വരിക്കാശേരി മന മാറി.
വാണിയംകുളം ടൗണിലെ ആ പഴയ ചായക്കടക്കാരൻ വേലപ്പൻ ഇന്നു സിനിമാലോകത്ത് ലൊക്കേഷൻ മാനേജർ ഒറ്റപ്പാലം വേലപ്പനാണ്. 250 ൽ പരം സിനിമകൾക്ക് വളളുവനാടൻ മണ്ണിൽ ലൊക്കേഷൻ ഒരുക്കിക്കൊടുത്തു. ഇക്കാലയളവിൽ മലയാളത്തിനു പുറമേ അന്യഭാഷാചിത്രങ്ങൾക്കും വരിക്കാശേരിയെ പരിചയപ്പെടുത്തി. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളും ഇവിടെ ചിത്രികരിക്കപ്പെട്ടു. വരിക്കാശേരി മനയിലെത്തി ഒരു സീനെങ്കിലും ചിത്രികരിച്ചില്ലെങ്കിൽ കേളിയും കീർത്തിയും തികയില്ല സിനിമകൾക്കെന്ന നിലയിലേക്ക് ഈ ഭാഗ്യ ലോക്കേഷൻ മാറി.
ദേവാസുരത്തിന്റെ ക്ലൈമാക്സ് സീൻ ചിത്രീകരിച്ചത് കല്ലുവഴി പരിയാനംന്പറ്റ കാവിലായിരുന്നു. ഈ ലോക്കേഷനും പൂരവും വെടിക്കെട്ടുമെല്ലാം ഒരുക്കിയതും വേലപ്പൻ തന്നെ.
ദേവാസുരത്തിന്റെ വിജയത്തിൽ ലോക്കേഷനും ഒരു പ്രധാന മുതൽകൂട്ടായപ്പോൾ ഐ.വി. ശശി സ്വർണ്ണപതക്കം നൽകിയാണ് വേലപ്പനോട് സ്നേഹം പ്രകടിപ്പിച്ചത്. അന്നു തന്നോടൊപ്പം ചേർത്ത് നിർത്തിയ മോഹൻലാലുമായുള്ള സ്നേഹബന്ധം ഇന്നും തുടരുന്നു. പിന്നീട് ആറാം തന്പുരാനും നരസിംഹത്തിനുമടക്കം മോഹൻലാലിന്റെ ഒട്ടനേകം സൂപ്പർഹിറ്റുകൾക്കും വേലപ്പൻ ലൊക്കേഷനൊരുക്കി.
മംഗലം ശങ്കരൻകുട്ടി
വരിക്കാശേരി മനയെ സിനിമയിലെടുത്തതു വേലപ്പൻ
03:29 AM Dec 12, 2021 | Deepika.com