മലയാള സിനിമ സംവിധാന രംഗത്ത് സ്ത്രീസാന്നിധ്യമായി നിരവധി പ്രതിഭകളാണ് കടന്നുവരുന്നത്. തന്റെ ആദ്യ സംവിധാന സംരംഭത്തിനു തുടക്കം കുറിച്ച് മേൽവിലാസം ഒരുക്കുകയാണ് നവാഗതയായ രമ്യാ അരവിന്ദ്. ചിത്രീകരണം ആരംഭിച്ച പോലീസുകാരന്റെ മരണം എന്ന ചിത്രത്തിലൂടെയാണ് രമ്യ അരവിന്ദിന്റെ കടന്നുവരവ്.
പൂന യൂണിവേഴ്സിറ്റിയിൽനിന്നു ഫിലിം മേക്കിംഗ് കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം സംവിധായകൻ ശ്യാമപ്രസാദിന്റെ അസിസ്റ്റന്റായാണ് രമ്യയുടെ പ്രവേശനം. ഋതു, എലക്ട്രാ, അരികെ, ഇംഗ്ലീഷ്, ആർട്ടിസ്റ്റ് എന്നീ ചിത്രങ്ങളിൽ ശ്യാമപ്രസാദിനൊപ്പം പ്രവർത്തിച്ചു. പിന്നീട് അഞ്ജലി മേനോന്റെ ബാംഗളൂർ ഡെയ്സിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു. അതിനു ശേഷമാണ് സ്വന്തം സിനിമയിലേക്കു തിരിയുന്നത്. തിരക്കഥ ഒരുക്കുന്ന പരിശ്രമത്തിലായിരുന്നു ഈ കലാകാരി ഇതുവരെ. തന്റെ ആദ്യ ചിത്രത്തിനു സംവിധായകതന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിൽ ഇതുവരെ പരീക്ഷിക്കാത്ത താരനിർണയമാണ് ചിത്രത്തിന്റേത്. ഉർവശിയും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും. തുടർച്ചയായി അമ്മ വേഷങ്ങളിൽ അഭിനയിച്ചു വരുന്ന ഉർവശി വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോലീസ് ഓഫീസറായാണ് ഉർവശിയും സൗബിൻ ഷാഹിറും കാമറയ്ക്കു മുന്നിലെത്തുന്നത്. തികഞ്ഞ മർഡർ മിസ്റ്ററിയാണ് പോലീസുകാരന്റെ മരണം എന്ന ആദ്യ ചിത്രമെന്ന് രമ്യ പറഞ്ഞു.
നിരവധി മികച്ച ചിത്രങ്ങൾ നൽകിയിട്ടുള്ള വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് ചിത്രം നിർമിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസും ഷഹനാദ് ജലാൽ ഛായാഗ്രഹണവും നിർവഹിക്കുന്നു.
ആക്ഷനും കട്ടും പറഞ്ഞ് രമ്യാ അരവിന്ദ്
03:28 AM Dec 12, 2021 | Deepika.com