ഡൽഹി നഗരത്തിന്റെ പുഞ്ചിരിക്കുന്ന മുഖമാണ് ലോധി ഗാർഡൻ. 90 ഏക്കറിലായി പരന്നു കിടക്കുന്ന മനോഹര ഉദ്യാനം. നിരവധി ചരിത്ര സ്മാരകങ്ങൾ ഇവിടെയുണ്ട്. സയ്യിദ് രാജവംശത്തിലെ അവസാന ഭരണാധികാരിയായ മുഹമ്മദ് ഷായുടെ സ്മൃതികുടീരം അടക്കം ഈ ഉദ്യാനത്തിന് ഉള്ളിലാണ്. 1517ൽ സിക്കന്ദർ ലോധിയുടെ ഓർമയ്ക്കായി മകൻ ഇബ്രാഹിം ലോധി പണികഴിപ്പിച്ച സ്മാരകവും ഇതിനുള്ളിലാണ്.
നഗരത്തിരക്കിൽ വീർപ്പുമുട്ടി വിശ്രമിക്കാനെത്തുന്നവർക്കും മറ്റു സന്ദർശകർക്കും മുന്നിൽ ശാന്തതയുടെ ഹരിത കാഴ്ചകളൊരുക്കിയാണ് ലോധി ഗാർഡൻ വരവേൽക്കുന്നത്. എണ്ണമറ്റ പക്ഷികളുടെയും വികൃതികളായ വാനരൻമാരുടെയും ആവാസകേന്ദ്രം കൂടിയാണിത്. ഉദ്യാനത്തിനു നടുവിലൂടൊഴുകുന്ന അരുവിയിൽ അരയന്നങ്ങൾ നീന്തിത്തുടിക്കുന്നു.
വിവിധ തരം സസ്യജാലങ്ങളും എണ്ണമറ്റ വർഗങ്ങളിൽപ്പെട്ട മരങ്ങളുമാണ് ഇവിടുത്തെ മറ്റൊരു വിസ്മയം. മിക്കവാറും എല്ലാ മരങ്ങളെക്കുറിച്ചും അവയുടെ ശാസ്ത്രീയ നാമം ഉൾപ്പെടെയുള്ളവ അറിയുന്നതിനായി ക്യൂആർ കോഡ് പതിപ്പിച്ചിട്ടുണ്ട്. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ആ മരത്തിന്റെ പ്രായം, ആയുസ്, സസ്യശാസ്ത്ര നാമം, സാധാരണ പേര്, പുഷ്പിക്കുകയോ കായ്ക്കുകയോ ചെയ്യുന്ന കാലം എന്നിവ അറിയാൻ കഴിയും. 35.5 മീറ്റർ ഉയരമുള്ള ബുദ്ധ കോക്കനട്ട് എന്ന മരമാണ് ലോധി ഗാർഡന്റെ ഉള്ളിലെ മറ്റൊരു വിശേഷം. മുഹമ്മദ് ഷായുടെ കുടീരത്തിന് മുന്നിലാണ് ഈ ഉയരക്കാരൻ തലയെടുപ്പോടെ നിൽക്കുന്നത്.
മധ്യകാലഘട്ടം മുതൽ തന്നെ ഈ പ്രദേശം ഒരു ഉദ്യാനമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ബാഗ് ഇ ജൂദ് എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ലോധി രാജവംശത്തിന്റെ കബറിടമായിരുന്നു ഇവിടം. 1936ന് ശേഷമാണ് ഇന്നത്തെ നിലയിലുള്ള ഉദ്യാന രൂപത്തിലേക്ക് എത്തുന്നത്. ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന വില്ലിംഗ്ടണ്‍ ആണ് ഉദ്യാനത്തിന്റെ ശിൽപി. ആദ്യകാലത്ത് ലേഡി വില്ലിംഗ്ടണ്‍ പാർക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് സ്വാതന്ത്ര്യാനന്തരം 1968ൽ വാസ്തുവിദഗ്ധനായ ജെ.എ. സ്റ്റീൻ ആണ് ലോധി ഗാർഡന്റെ രൂപകൽപന പരിഷ്കരിച്ചത്. 110 തരം സസ്യ, വൃക്ഷ ജാലങ്ങളും അന്‍പതിലേറെ ഇനത്തിൽപ്പെട്ട പക്ഷികളും ഈ ഉദ്യാനത്തിലുണ്ട്. വിവിധ വർഗത്തിലും വർണങ്ങളിലുമുള്ള ചിത്രശലങ്ങളാണ് ലോധി ഉദ്യാനത്തിനുള്ളിലെ മറ്റൊരു സുന്ദര കാഴ്ച. ലോധി ഗാർഡനിലെ മരങ്ങളെയും പക്ഷികളെയും ശലഭങ്ങളെയും കുറിച്ച് ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ ഒരു ഡോക്യുമെന്ററി നിർമിച്ചിട്ടുണ്ട്. നാഷണൽ ബോണ്‍സായ് പാർക്ക്, ഹെർബൽ ഗാർഡൻ, ബാംബൂ ഗാർഡൻ, ബട്ടർഫ്ളൈ സോണ്‍, ലോട്ടസ് പോണ്ട്, ലില്ലി പോണ്ട് എന്നിവയാണ് ലോധി ഗാർഡനുള്ളിലെ സുന്ദര കാഴ്ചകൾ.
ലോധി ഉദ്യാനത്തിലെ ബഡാ ഗുംബദ്, ശീഷ് ഗുംബദ് എന്നിവ സമചതുരാകൃതിയിലുള്ള കുടീരങ്ങളാണെങ്കിൽ സിക്കന്ദർ ലോധിയുടെയും മുഹമ്മദ് ഷാ സയ്ദിന്റെയും മൃതകുടീരങ്ങൾ അഷ്ടഭുജാകൃതിയിലുള്ളതാണ്. ലോധി ഉദ്യാനത്തിലെ ഏറ്റവും പുരാതനമായ സ്മൃതികുടീരമാണ് മുഹമ്മദ് ഷാ സയ്യിദിന്റെ കുടീരം. അഷ്ടഭുജാകൃതിയിലുള്ള ഈ ശവകുടീരം 1444-ലാണ് നിർമിക്കപ്പെട്ടത്. സയ്ദ് രാജവംശത്തിലെ സുൽത്താനായിരുന്ന മുഹമ്മദ് ഷാ സയ്യിദിനു വേണ്ടി അദ്ദേഹത്തിന്റെ പുത്രൻ അലാവുദ്ദീൻ ആലം ഷായാണ് ഈ ശവകുടീരം തീർത്തത്. നിരവധി കല്ലറകൾ ഈ ശവകുടീരത്തിലുണ്ട്.
ലോധി ഉദ്യാനത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ബഡാ ഗുംബദ്, ഉദ്യാനത്തിന്റെ ഒന്നാമത്തെ വാതിലിലൂടെ പ്രവേശിക്കുന്പോൾ നേരേ ചെന്നെത്തുന്ന കെട്ടിടമാണ്. ഒരു ശവകുടീരവും മോസ്കും ചേർന്ന നിർമിതിയാണ് ഇതിന്റേത്. മോസ്കിനു മുൻപിലുള്ള മെഹ്മാൻ ഖാന (അതിഥിമന്ദിരം) ഏറ്റവും അവസാനമായി കൂട്ടിച്ചേർക്കപ്പെട്ടതുമാണ്. ബഡാ ഗുംബദിൽ അടക്കം ചെയ്യപ്പെട്ടിരുന്ന വ്യക്തി ആരെന്നറിയില്ല എന്നു മാത്രമല്ല ഇവിടെ കല്ലറയും നിലവിലില്ല. ലോധി രാജവംശത്തിലെ സിക്കന്ദർ ലോധിയുടെ ഭരണകാലത്തു ജീവിച്ചിരുന്ന ഏതോ പ്രധാനവ്യക്തിയുടേതാണ് ഈ ശവകുടീരം എന്നാണ് കരുതുന്നത്.
ബഡാ ഗുംബദിന് തൊട്ടു വടക്കുവശത്താണ് ശീഷ് ഗുംബദ് (കണ്ണാടിമകുടം) എന്ന ശവകുടീരം. സമചതുരാകൃതിയിലുള്ള ഇതിന്റെ പുറത്ത് മുൻപ് തിളക്കമുള്ള നീല ഓട് പതിച്ചിരുന്നു. ഇക്കാരണത്താലാണ് ശീഷ് ഗുംബദ് എന്ന പേരുവന്നത്. നീല ഓടിന്റെ ചില അടയാളങ്ങൾ മാത്രമേ ഇന്ന് ഈ കെട്ടിടത്തിൽ ശേഷിക്കുന്നുള്ളൂ. ബഡാ ഗുംബദിൽ നിന്നും വ്യത്യസ്തമായി നിരവധി കല്ലറകൾ ശീഷ് ഗുംബദിലുണ്ട്. എങ്കിലും ഇവയിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതാരൊക്കെ എന്ന കാര്യം വ്യക്തമല്ല. സിക്കന്ദർ ലോധിയുടെ കാലത്തുതന്നെയാണ് ഈ ശവകുടീരവും നിർമിക്കപ്പെട്ടതെന്ന് കരുതുന്നു. ലോധി ഉദ്യാനത്തിന്റെ വടക്കേ അറ്റത്താണ് സിക്കന്ദർ ലോധിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്. 1517-ൽ അവസാന ലോധി സുൽത്താനായിരുന്ന ഇബ്രാഹിം ലോധിയാണ് തന്റെ പിതാവിന്റെ സ്മാരകമായി അഷ്ടഭുജാകൃതിയിലുള്ള ഈ ശവകുടീരം പണിതത്.
സെബി മാത്യു
വിസ്മയമായി ലോധി ഗാർഡൻ
03:17 AM Dec 12, 2021 | Deepika.com