ജ്ഞാനപീഠത്തിലൂടെ മലയാളത്തിന്റെ പെരുമ ഉയർത്തിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ "ഒരു ദേശത്തിന്റെ കഥ’ പ്രസിദ്ധീകരിച്ചിട്ട് അരനൂറ്റാണ്ട് തികയുകയാണ്. എസ്.കെയുടെ നോവലുകളിൽ ബൃഹത്തായ രചനയാണിത്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതി എന്ന നിലയ്ക്കും ഇത് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എസ്.കെയുടെ രചനാകൗശലവും ഭാവനയും ജീവിതവീക്ഷണവും നിരീക്ഷണപാടവവും എല്ലാം വ്യക്തമായി തെളിയുന്ന കൃതി എന്ന നിലയിലാണ് സഹൃദയലോകം ദേശത്തിന്റെ കഥയെ വരവേറ്റത്. എന്താണ് ദേശത്തിന്റെ കഥയുടെ പ്രത്യേകത? അസംഖ്യം മനുഷ്യർ ഇതിൽ കഥാപാത്രങ്ങളായി കടന്നുവരുന്നു. ഏതു നിമിഷവും ഒരു പുതിയ കഥാപാത്രത്തെ പ്രതീക്ഷിക്കാം. എസ്.കെ. ജനിച്ചുവളർന്ന ഗ്രാമമായ കോഴിക്കോട് കല്ലായിക്ക് സമീപമുള്ള ഫ്രാൻസിസ് റോഡ് പരിസരമാണ് നോവലിന്റെ ഭൂമിക. അതിരാണിപ്പാടം ഇവിടെയാണ്. തോട്ടൂളിപ്പാടം എന്നാണ് ഈ പ്രദേശത്തിന്റെ യഥാർഥ പേര്. നോവലിൽ അതിരാണിപ്പാടമായി മാറുകയാണ്.
ഇവിടെ ജനിച്ചു, ജീവിച്ചു മരിച്ചുപോയ മനുഷ്യരുടെ കഥയാണ് എസ്.കെ. പറയുന്നത്. നന്മയുടെയും തിന്മയുടെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വൈരാഗ്യത്തിന്റെയും കാപട്യത്തിന്റെയും അടയാളങ്ങൾ ജീവിതത്തിൽ വഹിക്കുന്നവരാണ് അതിരാണിപ്പാടത്തെ മനുഷ്യർ.
ഏതെല്ലാം വിക്രിയകളിലൂടെ ഈ മനുഷ്യർ കടന്നുപോകുന്നുതെന്ന് നോവലിസ്റ്റിനുപോലും ഉൗഹിക്കാൻ കഴിയാത്ത അവസ്ഥ. കേന്ദ്രകഥാപാത്രമായ ശ്രീധരൻപോലും നന്മയുടെയും ത്യാഗത്തിന്റെയും മാത്രം പ്രതീകമല്ല. മറിച്ച് ജീവിതം തോന്നുന്നപോലെ ജീവിച്ചുതീർക്കുന്ന ഒരു വംശത്തിന്റെ പ്രതിനിധിയാണ്. എഴുത്തിൽ പുരോഗമനപരമായ ആശയങ്ങൾ കുത്തിനിറയ്ക്കാൻ എസ്.കെ. ശ്രമിക്കുന്നില്ല എന്നതിനു ധാരാളം ഉദാഹരങ്ങൾ നോവലിൽ ഉണ്ട്. സ്ത്രീകളോടുള്ള മനോഭാവത്തിലും മറ്റും ഇതിന്റെ ലക്ഷണങ്ങൾ കാണാനാവും. അന്പതുവർഷം മുന്പ് ഈ നോവൽ എഴുതുന്പോൾ തീർച്ചയായും ഒരു നൂറ്റാണ്ടിനു മുന്പുള്ള ജീവിതമായിരിക്കണം എസ്.കെ. ആവിഷ്കരിച്ചിട്ടുണ്ടാവുക. സ്ത്രീകൾക്ക് മാന്യമായ സ്ഥാനം സമൂഹത്തിൽ ഉണ്ടാവണം എന്ന് എസ്.കെ. ആഗ്രഹിച്ചിട്ടുണ്ടാവുമെങ്കിലും അന്നത്തെ സാമൂഹികാവസ്ഥ മാറ്റം വരുത്താതെ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അതിലൂടെ എഴുത്തുകാരന്റെ ആത്മാർഥതയും സത്യസന്ധതയും ആയിരിക്കണം പുറത്തുവരുന്നത്.
അതിരുകളില്ലാത്ത ഒരു ലോകമാണ് വാസ്തവത്തിൽ അതിരാണിപ്പാടം. അവിടെ എത്രയോ ആളുകൾ കയറിവരുന്നു. സ്വന്തം അസ്തിത്വം അനുസരിച്ചുള്ള ജീവിതം ആടിത്തിമിർക്കുന്നു. പിടിച്ചുപറിക്കാരും കള്ളന്മാരും പോലീസുകാരും വൈദ്യന്മാരും കപടസന്യാസിമാരും മന്ത്രവാദം നടത്തുന്നവരും അധ്യാപകരും അക്കൂട്ടത്തിൽ ഉണ്ടാവും. അങ്ങനെ അതിരാണിപ്പാടം എന്ന ഗ്രാമം സ്ഥലകാലങ്ങളുടെ വിസ്തൃതിയിൽ നിന്നുകൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കുന്നു.
1969 ഒക്ടോബർ അഞ്ചു മുതൽ 1971 ജൂണ് ആറു വരെ കുങ്കുമം വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചപ്പോൾതന്നെ ദേശത്തിന്റെ കഥയ്ക്ക് വായനക്കാരുടെ വന്പിച്ച സ്വീകരണം ലഭിച്ചിരുന്നു. പിന്നീട് സാഹിത്യപ്രവർത്തക സഹകരണസംഘം അത് പുസ്തകമാക്കി. ഫ്രാൻസിസ് റോഡിലായിരുന്നു എസ്.കെയുടെ കുട്ടിക്കാലം. അവിടെയാണ് തോട്ടൂളിപ്പാടം. ദേശത്തിന്റെ കഥയിലെ കഥാപാത്രങ്ങളെ മുഴുവൻ ഇവിടെനിന്നാണ് എസ്.കെ. കണ്ടെത്തിയത്. 23 വയസുവരെ എസ്.കെ. ഇവിടെ ജീവിച്ചു. അതിനിടയിൽത്തന്നെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എഴുത്തുകാരന്റെ മനസിൽ പൂർണവളർച്ച പ്രാപിച്ചിരിക്കണം. അനായാസമായി എഴുതാൻ കഴിഞ്ഞ കൃതി എന്നാണ് എസ്.കെ. ദേശത്തിന്റെ കഥയെ വിശേഷിപ്പിച്ചിട്ടുള്ളത്. തിരുത്തി എഴുതേണ്ട ആവശ്യം വന്നിട്ടില്ലെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
1973ൽ ദേശത്തിന്റെ കഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1980ൽ ജ്ഞാനപീഠ പുരസ്കാരവും ദേശത്തിന്റെ കഥയെ തേടിയെത്തി. അതിരാണിപ്പാടം എന്ന പുതിയ പേര് സ്വീകരിച്ച തോട്ടൂളിപ്പാടം പല ദേശങ്ങളിൽ നിന്നുള്ളവർ വസിച്ചുവന്ന പ്രദേശമായിരുന്നു. അവിടെയാണ് ചേനക്കോത്ത് കൃഷ്ണൻ എന്ന അധ്യാപകൻ ജീവിച്ചത്. ആദ്യഭാരൃയുടെ മരണശേഷം കുട്ടിമാളുവിനെ കൃഷ്ണൻ വിവാഹം ചെയ്തു. ആ ദാന്പത്യത്തിലെ സന്താനമാണ് കഥാനായകൻ ശ്രീധരൻ. ആദ്യഭാര്യയിലെ മക്കളായ കുഞ്ഞപ്പുവിനെയും ഗോപാലനെയും രാഘവനെയും പരിപാലിക്കുന്ന ജോലി കുട്ടിമാളുവിൽ നിക്ഷിപ്തമായിരുന്നു. കൃഷ്ണൻമാസ്റ്ററുടെയും കുടുംബത്തിന്റെയെും ജീവിതം മുന്നോട്ടുപോകുന്പോൾ അതിരാണിപ്പാടത്ത് മറ്റു പല ജീവിതങ്ങളും തളിർക്കുകയും പൂക്കുകയും വാടിവീഴുകയും ചെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരു ദേശത്തിന്റെ മാത്രമല്ല, പല ദേശങ്ങളുടെയും പുരാവൃത്തങ്ങളുടെയും കഥയായി നോവൽ മാറുകയാണ്.
ആടിത്തിമിർക്കുന്ന രംഗങ്ങൾ
വളരെ സരസമായാണ് എസ്.കെ. കഥ പറയുന്നത്. വിചിത്രമായ സ്വഭാവവിശേഷമുള്ള കഥാപാത്രങ്ങളെ തുടർച്ചയായി അണിനിരത്തുന്നു. കൃഷ്ണൻമാസ്റ്ററുടെ സീമന്തപുത്രൻ കുഞ്ഞാപ്പുവിന്റെ കഥ അത്തരത്തിലുള്ളതാണ്. പഠിത്തം മതിയാക്കി നാടുനീളെ വഴക്കും വക്കാണവുമായി നടക്കുന്ന കുഞ്ഞാപ്പു പിന്നീട് പട്ടാളത്തിൽ ചേരുകയാണ്. അവിടെ നിന്ന് നാട്ടിലെത്തുന്നത് പണവും പെട്ടികളും അതിലുപരി ഒരുപാട് ധീരസാഹസിക കഥകളുമായാണ്. നാട്ടിൽ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവർ കുഞ്ഞാപ്പുവിന്റെ കഥ കേൾക്കാൻ തടിച്ചുകൂടും. പട്ടാളത്തിൽ താൻ ചെയ്ത വീരകൃത്യങ്ങളാണ് കുഞ്ഞാപ്പു പറയുക. അതിനിടെ ചിലർ കുഞ്ഞാപ്പുവിനോട് ചോദ്യങ്ങൾ ചോദിക്കും. യുക്തിസഹമായ ഇത്തരം ചോദ്യങ്ങളിൽ തട്ടി കുഞ്ഞാപ്പുവിന്റെ കഥാസൗധം തകർന്നുവീഴുന്നതും പതിവാണ്. കൈയിലെ പണം തീർന്നപ്പോൾ കുഞ്ഞാപ്പു വീട്ടിൽ രണ്ടാനമ്മയോട് പണം ചോദിക്കാൻ തുടങ്ങി. പിന്നീട് നാടുവിട്ടുപോയ കുഞ്ഞാപ്പു തമിഴ്നാട്ടിൽ വിവാഹം കഴിച്ചുകൂടുന്നതാണ് കാണുന്നത്. ഒടുവിൽ കോണ്ഗ്രസിന്റെ മദ്യവർജന സമരത്തിലും കുഞ്ഞാപ്പു പ്രത്യക്ഷപ്പെടുന്നു.
ധനികരുടെ വീടുകളിൽ പോയി ഒരു നേരത്തെ ആഹാരം തരപ്പെടുത്തുന്ന കിട്ടൻ റൈറ്റർ മറ്റൊരു അവതാരമാണ്. സംഭാഷണചതുരനായ കിട്ടൻ റൈറ്റർ നാക്കുകൊണ്ട് ഗൃഹനാഥനെ ബന്ധനസ്ഥനാക്കി കാര്യം നേടുകയാണ് പതിവ്. പാവങ്ങളെ വട്ടം ചുറ്റിക്കുന്നതും ഇയാളുടെ പതിവാണ്. തുപ്രൻ എന്ന തൊഴിലാളിയോട് റെയിൽവേഭൂമി കിളയ്ക്കാൻ ഏൽപിച്ചതിന്റെ രസികൻ കഥയും നോവലിൽ പറയുന്നുണ്ട്. സ്വന്തം ഭൂമി എന്ന നിലയിലാണ് കിട്ടൻ റൈറ്റർ റെയിൽവേയുടെ സ്ഥലം കാണിച്ചുകൊടുക്കുന്നത്. അതു മുഴുവൻ കിളച്ച തുപ്രന് പക്ഷേ പണമൊന്നും കിട്ടിയില്ല. എന്നാൽ പിന്നീട് തുപ്രൻ കിട്ടൻ റൈറ്ററുടെ വാലായി പിറകേ കൂടുകയാണ്.
സ്വർണത്തിനോടുള്ള ആർത്തി മാനസിക വിഭ്രമമായി മാറുന്ന ആച്ചയും ഭർത്താവ് വേലുവും പോലീസ് പിടിയിലാവുന്നതും ശങ്കുണ്ണി കന്പൗണ്ടർ അവരെ രക്ഷിക്കാനെന്ന പേരിൽ വേലുവിൽനിന്ന് പണംതട്ടുന്നതും രസകരമായ സംഭവങ്ങളാണ്. പെണ്ണുങ്ങൾ തമ്മിലുള്ള വഴക്ക് സകല അതിരുകളെയും ഭേദിക്കുന്ന വാക്പോരായി മാറുന്നതും പതിവാണ്.
എല്ലാത്തരം അക്രമങ്ങളും കുറ്റകൃത്യങ്ങളും നടത്താൻ പാകത്തിനുള്ള ഒരു സെറ്റ് അതിരാണിപ്പാടത്ത് പ്രവർത്തിച്ചിരുന്നു. അധികാരസ്ഥാനങ്ങളോടുള്ള വെറുപ്പും വിദ്വേഷവുംതന്നെയായിരിക്കണം യുവാക്കളുടെ ഈ സെറ്റിന് പ്രചോദനമായി മാറുന്നത്. നാട്ടിലെ പ്രതാപശാലികളെ വട്ടംചുറ്റിക്കാനും ചിലപ്പോൾ പണം തട്ടാനും ഇവർ ചില വേലത്തരങ്ങൾ ഒപ്പിക്കും. അതിൽ മൈനർ എന്ന നിലയിൽ ശ്രീധരനും പങ്കെടുത്തിരുന്നു. രാത്രി പന്ത്രണ്ടുമണിക്കാണ് ഓപ്പറേഷൻ തുടങ്ങുക പതിവ്. വീടുകളിലെ കലണ്ടറുകൾ എടുത്ത് പരസ്പരം മാറ്റിയിടുക. ചെടിച്ചട്ടികൾ കടത്തികൊണ്ടുപോവുക എന്നിവയായിരുന്നു പ്രധാന ഹോബികൾ.
പരീക്ഷയിൽ പൂജ്യം മാർക്കു നേടുന്ന ശ്രീധരൻ ഇത്തരം കൂട്ടുകെട്ടുകളിൽ കുടുങ്ങുന്നുണ്ട്. എന്നാൽ ഇതൊരു മഹാപരാധമാണെന്ന് അവൻ കരുതുന്നില്ല. സിഗരറ്റ് വലിക്കുന്നതും മദ്യപിക്കുന്നതും ഒരു മോശം പ്രവൃത്തിയായി കൗമാരകാലത്തും ശ്രീധരൻ കാണുന്നില്ല. ഇതെല്ലാം ചേർന്നതാണ് ജീവിതം എന്നു പ്രഖ്യാപിക്കുന്നതുപോലെയാണ് ശ്രീധരന്റെ യാത്ര.
അതേസമയം, ആരോഗ്യകരമായ സാമൂഹിക ജീവിതത്തിന്റെ ചാലകശക്തികളും അതിരാണിപ്പാടത്ത് എത്തിനോക്കുന്നുണ്ട്. പന്തിഭോജനം എന്ന ആശയം അങ്ങനെയാണ് സാധ്യമാകുന്നത്. കൃഷ്ണൻമാസ്റ്റർ ആണ് അതിന് നേതൃത്വം നൽകുന്നത്. സമൂഹത്തിലെ ഉന്നതരായ ചിലർ ഈ സദുദ്യമത്തിന് തുരങ്കം വച്ചുവെങ്കിലും സഹോദരൻ അയ്യപ്പൻ നേതൃത്വം നൽകിയ പന്തിഭോജനത്തിന്റെ അലകൾ ഇവിടെ അലയടിക്കുകതന്നെ ചെയ്തു. മലബാർ കലാപത്തിന്റെ ആകാംക്ഷാഭരിതമായ അന്തരീക്ഷവും നോവലിൽ കടന്നുവരുന്നു. സമരക്കാരെ നേരിടാൻ ഒരുവിഭാഗം കോപ്പുകൂട്ടിയെങ്കിലും കാര്യമായ സംഘർഷം ഇല്ലാതെയാണ് അതിരാണിപ്പാടം കലാപ നാളുകളിലൂടെ കടന്നുപോയത്. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത അപ്പുണ്ണിയുടെ ത്യാഗോജ്വലമായ ജീവിതവും നോവലിൽ ഓർമിക്കുന്നുണ്ട്.
മാറ്റത്തിന്റെ കാറ്റിൽ അതിരാണിപ്പാടം
ചേനക്കോത്ത് കൃഷ്ണൻ മാസ്റ്ററുടെ മകൻ ശ്രീധരൻ മൂന്നര പതിറ്റാണ്ടിനുശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്പോൾ ഒരുപാട് മാറ്റങ്ങൾ കാണുന്നു. കൃഷ്ണൻമാസ്റ്ററുടെ മരണശേഷമാണ് ശ്രീധരൻ നാടുവിടുന്നത്. ജ്യേഷ്ഠൻ കുഞ്ഞാപ്പു പെനാംഗിൽ പോയെങ്കിലും എല്ലാം നഷ്ടപ്പെട്ട് ഭാര്യയോടൊപ്പം അവരുടെ ദേശമായ തമിഴ്നാട്ടിൽ എത്തുകയായിരുന്നു. ദുരിതങ്ങൾ ഏറ്റുവാങ്ങിയായിരുന്നു കുഞ്ഞാപ്പുവിന്റെയും അന്ത്യം. അതിരാണിപ്പാടത്തുനിന്ന് ബോംബെയിലേക്കും അതിനുശേഷം ഡൽഹിയിലേക്കും പോയ ശ്രീധരൻ പാർലമെന്റ് അംഗമായി. പിന്നീട് ജർമനി ഉൾപ്പെടെ രാജ്യങ്ങൾ സന്ദർശിച്ചു. ജർമനിയിലെ ഹോട്ടലിൽ എമ്മ എന്ന യുവതിയുടെ പ്രണയം നിറഞ്ഞ സാന്നിധ്യം ശ്രീധരനെ ചഞ്ചലചിത്തനാക്കി. എങ്കിലും വഞ്ചകനായി ജീവിക്കുന്നതിനേക്കാൾ നല്ലത് ഘാതകനായി മരിക്കുന്നതാണ് എന്ന അച്ഛന്റെ വാക്കുകൾ ശ്രീധരന്റെ മനസിൽ മുഴങ്ങി. അങ്ങനെ എമ്മ എന്ന ജർമൻ പെണ്കുട്ടിയുടെ പ്രണയാഭ്യാർഥന നിരസിച്ചു. അതിരാണിപ്പാടത്ത് തിരിച്ചെത്തുന്ന ശ്രീധരൻ വേലുമൂപ്പരുടെ വീട്ടിൽ അതിഥിയാണ്. അതിരാണിപ്പാടത്തെ സമീപകാല കഥകൾ പലതും കേൾക്കുന്നു. കേളഞ്ചേരി തറവാട്ടിലെ കുഞ്ഞിക്കേളുമേലാൻ സ്വത്തുമുഴുവൻ വിറ്റുതുലച്ച് മരിച്ചതും ശങ്കുണ്ണി കന്പൗണ്ടറുടെ അന്ത്യവും വേലുമൂപ്പർ വിവരിക്കുന്നുണ്ട്.
തന്റെ ആദ്യത്തെ പ്രേമഭാജനം അമ്മുക്കുട്ടി മരണമടഞ്ഞ കാര്യവും ശ്രീധരൻ അറിയുന്നു. അമ്മുക്കുട്ടി താമസിച്ച ഓലപ്പുര നിന്ന സ്ഥലം മതിൽകെട്ടി വേർതിരിച്ചിരിക്കുകയാണ്. അവിടെയുണ്ടായിരുന്ന ബദാംമരവും മുരിക്കുമരവും മുറിച്ചുപോയിരിക്കുന്നു. വേലിക്ക് പകരമാണ് മതിൽ.
കുരുവിക്കൂടുപോലെ മുടി ചീകിവച്ച പുതുതലമുറയിലെ പയ്യൻ ശ്രീധരനെ കൗതുകത്തോടെ നോക്കുന്നു. അവനോട് അതിക്രമിച്ചു കടന്നതിൽ മനസുകൊണ്ട് ക്ഷമ ചോദിക്കുകയാണ് ശ്രീധരൻ. ഇത്തരത്തിൽ സ്വാർത്ഥത്തിന്റെയും ത്യാഗത്തിന്റെയും ക്രൂരതയുടെയും അടരുകളും അനുഭവങ്ങളും നോവലിൽ തെളിയുന്നുണ്ട്. തന്റെ അനുഭവങ്ങളെ നിറക്കൂട്ടുകൾ ഇല്ലാതെ അവതരിപ്പിച്ചു എന്നതാണ് ദേശത്തിന്റെ കഥയുടെ മേന്മ. തനിമ ചോരാതെ കഥ പറയുകയാണിവിടെ. രചനയുടെ അന്പതാം വർഷത്തിലും വായനക്കാരെ മുഷിപ്പിക്കാതെ നോവൽ മുന്നോട്ടു പോകുന്നു എന്നതും പ്രധാനമാണ്.
വാസുദേവൻ കുപ്പാട്ട്
അതിരാണിപ്പാടത്തെ വിളവെടുപ്പ് @50
04:28 AM Dec 05, 2021 | Deepika.com