റെക്കോർഡിംഗ് ആരംഭിക്കുന്ന സമയത്തു പുല്ലാങ്കുഴൽ കൈയിലെടുത്ത ജാൻസൻ കുറച്ചു നിമിഷങ്ങൾ ധ്യാനനിമഗ്നനായി ഇരുന്നു. വിളറിയ ആ ചുണ്ടിൽ ഓടക്കുഴൽ വച്ചപ്പോൾ, നാദമങ്ങനെ ഒഴുകി നിറഞ്ഞപ്പോൾ അന്തരീക്ഷമാകെ ഒരു പ്രത്യേക അവസ്ഥയിലായി. അത്ഭുതത്തോടെ ഞങ്ങളെല്ലാവരും അഭൗമമായ ആ സംഗീതം കേട്ടിരുന്നു.
തീ എന്ന സിനിമയിലെ ഗാനങ്ങളിലൂടെ കെ.എ. ജാൻസന്റെ പുല്ലാങ്കുഴൽ നാദം പുനർജനിക്കുകയാണ്. 2017 ജനുവരിയിൽ കരുനാഗപ്പള്ളിയിലെ ശ്രീരാഗ് സ്റ്റുഡിയോയിൽ സംവിധായകൻ അനിൽ വി. നാഗേന്ദ്രന്റെ തീ എന്ന സിനിമയുടെ ഗാന റെക്കോർഡിംഗ് നടക്കുകയാണ്. അവിടേക്ക് അനുഗൃഹീത പുല്ലാങ്കുഴൽ വാദകൻ കെ.എ. ജാൻസൻ കടന്നു വന്നു.
മുഷിഞ്ഞ വേഷം. തലമുടി അവിടവിടെ നരച്ചിട്ടുണ്ട്. ക്ഷീണിച്ചവശമായ മുഖം. എങ്കിലും തോളിലെ തുണി സഞ്ചിയിൽ പഴയ ആ പുല്ലാങ്കുഴൽ ഭദ്രമായിട്ടുണ്ട്. സംവിധായകൻ അനിൽ വി. നാഗേന്ദ്രന്റെ മനസ് പിന്നിലേക്ക് സഞ്ചരിച്ചു. 1993-ൽ പിന്നണി ഗായകൻ ഉണ്ണിമേനോന്റെ ആലാപ് സ്റ്റുഡിയോയിൽ ജാൻസൻ കയറി വരുന്ന രംഗം. അന്നും ഇതുപോലെ മെലിഞ്ഞിട്ട് തന്നെയാണ്.
പലപ്പോഴും വൈകിയാകും റെക്കോർഡിംഗിന് എത്തുക. കാത്തിരുന്നു വിഷമിക്കുന്പോൾ ഓർക്കസ്ട്രേഷൻ ഡയറക്ടർ ചിലപ്പോൾ ദേഷ്യപ്പെടും. എന്നാൽ തോൾ സഞ്ചിയിൽ നിന്നും ജാൻസൻ ഫ്ളൂട്ട് എടുത്തു വായന തുടങ്ങിയാൽ സ്റ്റുഡിയോയിലുള്ളവർ മറ്റേതോ അത്ഭുത ലോകത്തെത്തും. ജെന്സണ് ആന്റണിയുടെ ചുണ്ടിൽ ചാരിതാർഥ്യത്തിന്റെ നിറഞ്ഞ ചിരി മിന്നി മറയും.
1993-ൽ നിലാവിന്റെ നാട്ടിൽ എന്ന സംഗീത ആൽബത്തിന്റെ റെക്കോർഡിംഗ് വേളയിലാണ് ജാൻസന്റെ വിസ്മയ പുല്ലാങ്കുഴൽ നാദം അനിൽ വി. നാഗേന്ദ്രൻ ആദ്യം കേൾക്കുന്നത്. അതിന്റെ അലയൊലികൾ ഉള്ളിൽനിന്നും ഇനിയും മറഞ്ഞിട്ടില്ല. തിരുവനന്തപുരം ലോ അക്കാഡമി വിദ്യാർഥിയായിരിക്കെ അനിൽ വി. നാഗേന്ദ്രൻ രചിച്ച്, സുഹൃത്തും സഹപാഠിയുമായ രെജു ജോസഫ് ഈണമിട്ട പത്തു പ്രണയാർദ്ര ഗാനങ്ങൾ ആയിരുന്നു ആൽബത്തിൽ. ഇന്നത്തെ പോലെ റൊമാന്റിക് സംഗീത ആൽബങ്ങൾ ഇല്ലാതിരുന്ന കാലത്ത് വലിയൊരു തരംഗം തന്നെ നിലാവിന്റെ നാട്ടിൽ സൃഷ്ടിച്ചിരുന്നു. ഉണ്ണിമേനോനും സുജാതയും രാധിക തിലകും രെജു ജോസഫുമായിരുന്നു ഗായകർ.
എത്രയോ ചെറുപ്പക്കാരുടെ സ്വപ്നങ്ങളിൽ അലിഞ്ഞുചേർന്ന ഗാനങ്ങൾ പി. ഭാസ്കരനും തിക്കുറിശി സുകുമാരൻ നായരും കെ. ജയകുമാറും ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ അഭിനന്ദനം ഏറ്റുവാങ്ങി.
വർഷങ്ങൾക്കു ശേഷം തീ എന്ന തന്റെ പുതിയ സിനിമയ്ക്കു വേണ്ടി പാട്ടുകൾ തെരഞ്ഞെടുക്കുന്പോൾ നിലാവിന്റെ നാട്ടിൽ എന്ന കാസറ്റിലെ മൂന്നു ഗാനങ്ങൾകൂടി ഉൾപ്പെടുത്തുവാൻ സംവിധായകൻ തീരുമാനിച്ചിരുന്നു. കാൽ നൂറ്റാണ്ടിനു മുന്പുള്ള സാങ്കേതികതയിൽനിന്നും അപ്പോഴേക്കും പിന്നണി സംഗീത ലോകം വളരെയേറെ മാറിക്കഴിഞ്ഞതിനാൽ ഓർക്കസ്ട്രേഷനും ആലാപനവും പുതുതായി നിർവഹിക്കേണ്ടിവന്നു.
പുതിയ സാങ്കേതികതയുടെ സഹായത്തോടെ ഓർക്കസ്ട്രേഷൻ പുനഃസൃഷ്ടിക്കുവാൻ അഞ്ചൽ ഉദയകുമാർ തയാറെടുക്കുന്പോൾ ഉദയകുമാർ മാസ്റ്ററിനോടു സംവിധായകൻ ഒരാഗ്രഹം മാത്രം പറഞ്ഞു. പുല്ലാങ്കുഴൽ വായിക്കുവാൻ ജാൻസനെ തന്നെ വേണം. സിനിമയുമായി ബന്ധപ്പെട്ട പലരും സംവിധായകന്റെ ആഗ്രഹം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നു ഉപദേശിച്ചു. ജാൻസണ് ഇപ്പോൾ ഫീൽഡിൽ സജീവമല്ല. റെക്കോർഡിംഗിന് എത്തുമോ എന്നുതന്നെ അറിയില്ല. പഴയ ഭാവത്തിലും സൗന്ദര്യത്തിലും ജാൻസനു പുല്ലാങ്കുഴൽ വായിക്കുവാൻ ഇന്നു സാധിക്കുമോ എന്നും സംശയമാണ്.
അനിൽ വി. നാഗേന്ദ്രനു വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. അഞ്ചൽ ഉദയകുമാറിനു ജാൻസൻ എന്ന കലാകാരനോടുള്ള ഹൃദയാടുപ്പവും തുണയായി. അങ്ങനെ ജാൻസന്റെ ഫോണ് നന്പറിലേക്കു അനിൽ വി. നാഗേന്ദ്രൻ വിളിച്ചു. എറണാകുളം തോപ്പുംപടി സ്വദേശിയായ ജാൻസണ് റെക്കോർഡിംഗിനെത്താം എന്നു സമ്മതിച്ചു. ഒപ്പമുള്ള ആർട്ടിസ്റ്റുകൾക്കു സംശയമായിരുന്നുവെങ്കിലും കൃത്യസമയത്ത് തന്നെ ജാൻസണ് ശ്രീരാഗ് സ്റ്റുഡിയോയിൽ എത്തി.
കാൽ നൂറ്റാണ്ടിനു ശേഷം ഞങ്ങൾ കാണുകയായിരുന്നു. എന്നെ കണ്ടയുടനെ ജാൻസൻ വന്ന് കൈകളിൽ മുറുകെ പിടിച്ചു. വളരെ വികാരാധീനനായി പറഞ്ഞു, എന്നെ എല്ലാവരും മറന്നുകഴിഞ്ഞിരിക്കുകയാണ്. പലരും എന്നെ ഒഴിവാക്കുകയാണ്. ഇത്രയും വർഷങ്ങൾക്കുശേഷം എന്നെ ഓർമിച്ചുവല്ലോ, എന്നെ വിളിച്ചുവല്ലോ... തങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ച് അനിൽ വി. നാഗേന്ദ്രൻ വിവരിക്കുന്നു.
റെക്കോർഡിംഗ് ആരംഭിക്കുന്ന സമയത്തു പുല്ലാങ്കുഴൽ കൈയിലെടുത്ത ജാൻസൻ കുറച്ചു നിമിഷങ്ങൾ ധ്യാനനിമഗ്നനായി ഇരുന്നു. വിളറിയ ആ ചുണ്ടിൽ ഓടക്കുഴൽ വച്ചപ്പോൾ, നാദമങ്ങനെ ഒഴുകി നിറഞ്ഞപ്പോൾ അന്തരീക്ഷമാകെ ഒരു പ്രത്യേക അവസ്ഥയിലായി.
അത്ഭുതത്തോടെ ഞങ്ങളെല്ലാവരും അഭൗമമായ ആ സംഗീതം കേട്ടിരുന്നു. തിരസ്കരിക്കപ്പെട്ട ഒരു കലാകാരൻ, അംഗീകരിക്കപ്പെടുന്പോൾ ഉള്ളിൽ തിങ്ങിവിങ്ങി നിൽക്കുന്ന സംഗീതം അണപൊട്ടിയതുപോലെ ഒഴുകും എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഇരുപത്തിയാറു വർഷങ്ങൾക്കു മുന്പ് പുല്ലാങ്കുഴൽ വായിച്ചതിനെക്കാൾ ഭാവസുന്ദരമായിരുന്നു അന്നത്തെ ജാൻസന്റെ വാദനം. ഉണ്ണിമേനോനും രെജു ജോസഫും നിമിഷ സലീമും ശുഭ രഘുനാഥും സോണിയ ആമോദും ആലപിച്ച ഗാനങ്ങളിൽ ജാൻസന്റെ പുല്ലാങ്കുഴൽ അക്ഷരാർഥത്തിൽ ലയിച്ചു ചേരുകയായിരുന്നു.
കണ്ണുകളിൽ തിളങ്ങുന്ന ആത്മവിശ്വാസത്തോടെ പടിയിറങ്ങിയ ജാൻസനെ പിന്നീട് ഞാൻ കണ്ടില്ല. മാസങ്ങൾക്കു ശേഷം അദ്ദേഹം ഈ ലോകം വിട്ടുപോയെന്ന വാർത്തയാണ് അറിയുന്നത്. അന്പത്തിനാലാമത്തെ വയസിലാണ് ജാൻസൻ യാത്രയായത്. നമ്മൾ ഇന്നും കേട്ടാസ്വദിക്കുന്ന എത്രയോ ഹിറ്റ് ചലച്ചിത്ര ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട് ജാൻസൻ. ഗാനഗന്ധർവൻ യേശുദാസ്, ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര തുടങ്ങിയ ഗായകരുടെ എത്രയോ മനോഹര ഗാനങ്ങളിൽ ആ പുല്ലാങ്കുഴൽ നാദം ഇഴചേർന്നിട്ടുണ്ട്.
ഇങ്ങനെ ഗായക പ്രതിഭകളുടെ ഗാനങ്ങളെ മികച്ചതാക്കുന്ന ഒട്ടേറെ ഉപകരണ സംഗീത പ്രതിഭകളുണ്ട്. അവരുടെ പേരുപോലും പക്ഷേ ആർക്കുമറിയില്ല എന്നതാണു സത്യം. അതുകൊണ്ടു തന്നെ ജാൻസൻ എന്ന അതുല്യ കലാകാരൻ വിടവാങ്ങിയപ്പോഴും അധികം പേരും അറിഞ്ഞില്ല. വലിയ വേദനയും നിരാശയും തോന്നുന്ന കാര്യമാണിത്. നമ്മുടെ സൂപ്പർ താരങ്ങൾ അഭിനയിച്ച ആയിരക്കണക്കിനു പാട്ടുകളുണ്ട്. ആരാധകരുടെ ഹൃദയത്തിൽ ഇന്നും ആ രംഗങ്ങൾ തങ്ങി നിൽക്കുന്നുവെങ്കിൽ അതിൽ പാട്ടുകളുടെ പൂർണതയ്ക്കും ഒരു വലിയ പങ്കില്ലേ? പ്രശസ്ത ഗായകർക്കൊപ്പം പേരറിയാതെ പോകുന്ന എത്രയോ ഉപകരണ സംഗീത വിദഗ്ധരുടെ അധ്വാനം കൂടിയുണ്ട് ഓരോ പാട്ടിലും.
ഇങ്ങനെയുള്ള കലാകാരൻമാരെ ആരും അറിയുന്നില്ല എന്നു മാത്രമല്ല അവരിൽ പലരും കടുത്ത സാന്പത്തിക വിഷമതകളിലുമാണ്. കോപ്പി റൈറ്റ് നിയമപ്രകാരം ഗായകർക്കും ഗാനരചയിതാക്കൾക്കും സംഗീത സംവിധായകർക്കും ലഭ്യമാകുന്ന റോയൽറ്റിയുടെ ഒരംശം ഇവർക്കും കൂടി അവകാശപ്പെട്ടതല്ലേ എന്നു തോന്നാറുണ്ട്. നിലവിൽ ഉപകരണ സംഗീത കലാകാരന്മാരുടെ പേരു പോലും ലിഖിതപ്പെടുത്തുന്ന സംവിധാനമില്ല.
ഒരു പാട്ടിന്റെ, സിനിമയുടെ വിജയത്തിൽ അവർ നൽകിയ അർപ്പണം ഇനിയെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഗാന റെക്കോർഡിംഗ് സമയത്ത് ഉപകരണ സംഗീത കലാകാരൻമാരുടെ പേരുകൾ രേഖപ്പെടുത്തി വയ്ക്കുന്ന ഒരു രീതി കൊണ്ടുവന്നാൽ അർഹിക്കുന്ന അംഗീകാരം പിന്നണിയിലേക്കു തള്ളിപ്പോകുന്ന കലാകാരൻമാർക്കു പിൽക്കാലത്തെങ്കിലും ലഭിക്കും. കടുത്ത ദാരിദ്ര്യത്തിൽ ഒട്ടേറെ അനുഗൃഹീത ഉപകരണ സംഗീത കലാകാരൻമാർ ഇവിടെ ജീവിക്കുന്നു എന്ന സത്യം തിരിച്ചറിയണം.
തീയിലെ ഗാനങ്ങൾ ജനം സ്വീകരിക്കുന്പോൾ ജാൻസനെ ഞാൻ ഓർമിക്കുകയാണ്, പ്രണമിക്കുകയാണ്.
വിശാരദ് ക്രിയേഷൻസിന്റെയു ട്യൂബിലൂടെ റിലീസായ
തുളസി പൂവുകളെ, സുഗന്ധരാവുകളെ...
ആവണി പൊൻതേരു വന്നു...
നീലകുറിഞ്ഞിക്കു കന്നിനിലാവിന്റെ...
എന്നീ മൂന്നു ഗാനങ്ങൾ കേട്ടുനോക്കൂ. ജാൻസൻ എന്തായിരുന്നു എന്നു തിരിച്ചറിയാം...
എസ്. മഞ്ജുളാദേവി
ഓർമകൾക്ക് തുളസിപ്പൂവിന്റെ സുഗന്ധം
05:37 AM Nov 28, 2021 | Deepika.com