താരതമ്യങ്ങൾ അധികമില്ലാത്ത പാട്ടെഴുത്തുകാരനായിരുന്നു ബിച്ചു തിരുമല. അത്ഭുതപ്പെടുത്തുന്ന വാക്കുകൾകൊണ്ട് അദ്ദേഹം എല്ലാ സന്ദർഭങ്ങളുടെ ചുവരുകൾക്കും ഇണങ്ങുന്ന വർണചിത്രങ്ങളൊരുക്കി.., ഒരിക്കലും മായാത്തവ...
മനസിൽ വിങ്ങൽനിറച്ച ഓർമയിലെ ആദ്യഗാനം ആരാരോ ആരിരാരോ എന്നു തുടങ്ങുന്നു. സുന്ദരമായൊരു താരാട്ടുപാട്ടാണല്ലോ, അതുകേട്ട് എന്തിനു വിഷമിക്കുന്നു എന്നു ചോദിക്കാം. എന്നാൽ അമ്മയുടെ സ്ഥാനത്തുള്ള, കുട്ടികളില്ലാത്ത ഒരാൾ പാടിയാണ് ആ പാട്ട് ഏറ്റവുമാദ്യവും, പിന്നീടു പലതവണയും കേട്ടത് എന്നറിയുന്പോൾ ആ വിങ്ങലിന്റെ തീവ്രതയറിയും.
മഞ്ഞിറങ്ങും മാമലയിൽ
മയിലുറങ്ങി മാനുറങ്ങി
കന്നിവയൽ പൂവുറങ്ങി
കണ്മണിയേ നീയുറങ്ങൂ...
-ബിച്ചു തിരുമല എഴുതി.
ചിത്രമെഴുത്ത്
""എഴുതാനിരുന്നാൽ ആശയങ്ങൾ ചിത്രങ്ങളായി മനസിലേക്കു വരുന്നതാണ് എന്റെ അനുഭവം. ദൈവാധീനത്താൽ ആ ചിത്രങ്ങളുടെ ഉറവയ്ക്ക് ഒരിടത്തും തടസമുണ്ടാവില്ല. സിനിമാപ്പാട്ടാണെങ്കിൽ അത് സ്ക്രീനിൽ കണ്ടാൽ എങ്ങനെയിരിക്കുമെന്നുപോലും മനസിൽ ചിത്രരൂപത്തിൽ തെളിയും. ഞാനും എന്റെ ചുറ്റുപാടും കൂട്ടുകാരുമെല്ലാം അതിലുണ്ടാവും. പിന്നെ അതുവച്ച് പാട്ടെഴുതുകയേ വേണ്ടൂ'' - എഴുത്തുവഴികളെക്കുറിച്ചു ചോദിച്ചപ്പോൾ ബിച്ചു തിരുമല ഒരിക്കൽ പറഞ്ഞു. അതെ, അങ്ങനെയാണ് അദ്ദേഹം നമ്മുടെ ഹൃദയങ്ങളുടെ അരികിലിരുന്ന പാട്ടുകളുമായെത്തിയത്... വരികളിൽ പൂക്കളും കാറ്റും മരക്കൊന്പും തെളിഞ്ഞത്... തുടക്കത്തിൽ കണ്ട താരാട്ടിലെ പൊൻകുരുന്നിന്റെ കവിളിൽ പൊന്നിലഞ്ഞിപ്പൂ വിരിഞ്ഞത്.. പിച്ചിമണവുമായി കൊച്ചിളംകാറ്റ് ഉമ്മവയ്ക്കാൻ വന്നത്... കവിയുടെ ചുറ്റുപാടിൽനിന്ന് കുഞ്ഞുനാളിൽ വേർപെട്ടുപോയ അനുജന്റെ ഓർമ ബാലഗോപാലനെ എണ്ണതേപ്പിക്കുന്ന താരാട്ടുപാട്ടിൽ തെളിയുന്നത്.. ഉറക്കമില്ലാത്ത രാത്രിയിൽ കുത്താൻ വന്ന കൊതുക് ഒറ്റക്കന്പിനാദമായി മാറുന്നത്...
ആയിരമായിരം
സ്നേഹത്തിന്റെ നിറവാണ് ബിച്ചു തന്റെ വരികളിൽ ആയിരം എന്ന സംഖ്യകൊണ്ട് ഉദ്ദേശിച്ചതെന്നു തോന്നും. ആ സംഖ്യയിൽ തുടങ്ങിയ പാട്ടുകളേറെ, വരികൾക്കിടയിൽ വന്നവയും. ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ (നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്/ ജെറി അമൽദേവ്/ യേശുദാസ്, ചിത്ര) എന്ന പാട്ട് മലയാളികൾ ജീവിതത്തിൽ മറക്കില്ല. മായാജാലത്തിലെ ആയിരം പൊൻപണം, സൂര്യദാഹത്തിലെ ആയിരം മാരിവിൽ, ആലിലക്കുരുവികളിലെ ആയിരം മൗനങ്ങൾക്കുള്ളിൽ, വാടകവീട്ടിലെ ആയിരം സുഗന്ധരാജ സംഗമങ്ങളേ.. എന്നിങ്ങനെ ആയിരമായിരം നിറവ്! കെ.ജെ. ജോയ് ഈണമിട്ട് പി. ജയചന്ദ്രൻ പാടിയ ആയിരം മാതളപ്പൂക്കൾ (അനുപല്ലവി) എന്ന പാട്ടിലേക്കു വന്നാൽ പ്രണയത്തിന്റെ പരകോടിയാണ്. ആയിരവല്ലിപ്പൂ വിടർന്ന പാട്ടും, ഓർമയുടെ പൊൻപാതയിൽ കണ്ണായിരം കരളായിരം ആരോമലേ എൻ കനവായിരം എന്നുപാടിയ പാട്ടും (രേവതിക്കൊരു പാവക്കുട്ടി) ബിച്ചുവിന്റെ മനസിൽ ചിത്രങ്ങളായി തെളിഞ്ഞു.
അതിസുന്ദരം, അനായാസം
യോദ്ധ എന്ന ചിത്രത്തിലെ പടകാളിപ്പാട്ട് ഇന്നും ഒരദ്ഭുതമാണ്. റോജായിലെ ഗാനങ്ങൾ ഒരുക്കുന്നകാലത്താണ് എ.ആർ. റഹ്മാൻ മലയാളത്തിലേക്കു വന്നത്. ഉശിരൻ വാക്കേറ്റമാണ് പാട്ടിൽ. സന്ദർഭത്തെക്കുറിച്ച് റഹ്മാൻ ബിച്ചുവിനോടുതന്നെയാണ് ചോദിച്ചറിഞ്ഞത്. വടക്കൻ പാട്ട്, ഗ്രാമീണ ആചാരാനുഷ്ഠാനങ്ങൾ, പരന്പരാഗത വാദ്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ബിച്ചു വിവരിച്ചു. ഒരാഴ്ചയ്ക്കകം പടകാളിയുടെ ഈണം റെഡി!
ഏറുപടക്കംപോലുള്ള വാക്കുകളുമായി വരികൾ ഒരുക്കുന്നത് ബിച്ചുവിനു വലിയ വെല്ലുവിളിയൊന്നും ആയിരുന്നില്ല. പാട്ടിന്റെ രൂപം തുടക്കത്തിലേ മനസിലുണ്ടായിരുന്നു എന്നാണ് അദ്ദേഹം പിന്നീടു പറഞ്ഞത്. ഉശിരും കുറുന്പും വാശിയും തർക്കവും വെല്ലുവിളിയും വരികളിലൂടെ പ്രവഹിച്ചു. എന്നാൽ അർഥമില്ലാത്ത ഒരൊറ്റ വാക്കുപോലും ആ വരികളിൽ ഇല്ല. തലമുറകൾ മാറിയിട്ടും ആ പാട്ടിന്റെ സാംഗത്യം ഇല്ലാതായില്ല. ഇന്നും ഏറ്റുപാടുന്നവരേറെ. അതേസമയം വാക്കുകൾ തെറ്റിച്ചു പാടുന്നത് താൻ ഒരു തരിപോലും ക്ഷമിക്കില്ലെന്നാണ് അടുത്തയിടെ ബിച്ചു പറഞ്ഞത്.
കുട്ടിത്തവും കുറുന്പുമുള്ള പാട്ടുകളും അനായാസം ബിച്ചുവിന്റെ പേനത്തുന്പിലെത്തി. കിലുക്കാംപെട്ടിയിലെ പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപ്പൊട്ടറ്റോ ചൊല്ലി എന്ന പാട്ടു പിറന്നതും അങ്ങനെ. ഒരു സുഹൃത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ മകൾ നൂലുകൊണ്ടുണ്ടാക്കിയ പച്ചക്കറിരൂപങ്ങൾ കണ്ടാണ് തിരക്കഥാകൃത്ത് വിനു കിരിയത്തിന് അതുവച്ച് ഒരു പാട്ടായാലോ എന്ന ആശയം തോന്നിയത്. ഒപ്പമുണ്ടായിരുന്ന ബിച്ചുവിനോട് അക്കാര്യം സൂചിപ്പിച്ചതേയുള്ളൂ., വരികൾ റെഡി. മുഴുവൻ എഴുതിയശേഷമാണ് ബാലകൃഷ്ണൻ ആ പാട്ടിന് ഈണമിട്ടത്. ഇതുപോലൊരു താരാട്ടുപാട്ട് വേറെയില്ല.
മലയാളത്തിൽ വാത്സല്യം തുളുന്പുന്ന പാട്ടുകൾ ഏറെയും ആദ്യം പാടിയത് ബിച്ചു തിരുമലയുടെ മനസായിരിക്കണം. താരാട്ടായാലും കളിചിരിയുടെ കലന്പലുകളായാലും ഒരേപോലെ! ഉണ്ണിയാരാരിരോ തങ്കമാരാരിരോ.., എൻപൂവേ പൊൻപൂവേ.., കിലുകിൽ പന്പരം.., കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നുവാ.., ഉണ്ണികളേ ഒരു കഥ പറയാം.., കണ്ണാന്തുന്പീ പോരാമോ.., കൊഞ്ചി കരയല്ലേ.., ആലിപ്പഴം പെറുക്കാൻ.., പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ.., ചെപ്പടിക്കാരനല്ല.., ആളൊരുങ്ങി അരങ്ങൊരുങ്ങീ.., ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ... എണ്ണമെടുക്കാവതല്ല ആ പാട്ടുകൾ. ഇന്നലെ ആ ഗാനങ്ങളുടെ ലിസ്റ്റു കണ്ട്, ഇതൊക്കെ അദ്ദേഹം എഴുതിയതാണോ എന്ന് അത്ഭുതപ്പെട്ടവരുടെ എണ്ണം ചുരുക്കമാവില്ല.
ആനന്ദ തേനിന്പത്തേരിൽ ഞാനീ.. മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ എന്ന വരി തന്റെ മാതൃത്വത്തിന്റെ എല്ലാ സന്തോഷങ്ങളോടെയും പാടിയിട്ടുണ്ട് എന്ന് ഫേസ്ബുക്കിൽ ഒരമ്മ എഴുതുന്നു. എല്ലാ സങ്കടങ്ങൾക്കും മുകളിൽ ആനന്ദത്തിന്റെ ഒരു തലമുണ്ടെന്നു തിരിച്ചറിയിപ്പിച്ചതാണ് ആ വരിയെന്ന് അവർ പറയുന്നുണ്ട്.
ശ്രോതാക്കളുടെ മനസുകളിൽ വരികളുടെ തെന്നൽ വീശിയും പൂമണം നിറച്ചുമാണ് ബിച്ചു തിരുമല മടങ്ങുന്നത്.
ഹരിപ്രസാദ്
ചിത്രങ്ങളായി തെളിഞ്ഞ പാട്ടുകൾ!
05:23 AM Nov 28, 2021 | Deepika.com