വിവാദ കാർഷികനിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തികളിൽ കർഷകരുടെ പ്രതിഷേധം കൊടുന്പിരിക്കൊണ്ടു നിൽക്കുന്ന ദിനങ്ങൾ. അണപൊട്ടിയൊഴുകിയ സമരം എങ്ങനെയും ഒരു ഒത്തു തീർപ്പിലെത്തിക്കാനുള്ള തത്രപ്പാടിലായിരുന്നു കേന്ദ്രസർക്കാർ. അതിനായി നാൽപതോളം കർഷകസംഘടനകളുടെ പ്രതിനിധികളുമായി ഡൽഹി വിജ്ഞാൻ ഭവനിൽ ചർച്ചയ്ക്കു തീരുമാനമായി. കഴിഞ്ഞ ഡിസംബർ ഒന്നിനു നടന്ന ചർച്ചയുടെ ഇടവേളയിൽ ചായയ്ക്കു ക്ഷണിച്ചപ്പോൾ പച്ചവെള്ളം പോലും വേണ്ടെന്നു കർഷകർ സർക്കാർ പ്രതിനിധികളോടു പറഞ്ഞു.
ഡിസംബർ മൂന്നിനായിരുന്നു അടുത്ത ചർച്ച. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും വാണിജ്യ സഹമന്ത്രി പിയൂഷ് ഗോയലും സോം പ്രകാശുമാണ് സർക്കാരിന്റെ ഭാഗത്തുനിന്നു ചർച്ച നടത്തിയത്. ഏഴു മണിക്കൂർ നീണ്ട ചർച്ച ആദ്യ രണ്ടു മണിക്കൂറുകൾ പിന്നിട്ടപ്പോൾ മന്ത്രിമാർ കർഷകനേതാക്കളെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. എന്നാൽ, ക്ഷണം നിരസിച്ച കർഷകർ തങ്ങൾക്കുള്ള ഭക്ഷണം തങ്ങൾ തന്നെ കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞു.
സർക്കാർ ഭക്ഷണം വാഗ്ദാനംചെയ്തതെങ്കിലും ഞങ്ങളതു നിരസിച്ചു. ഞങ്ങളുടെ ലങ്കാറിൽനിന്നു കൊണ്ടുവന്ന ഭക്ഷണമാണ് ഞങ്ങൾ കഴിച്ചത്. സർക്കാർ തരുന്ന ഉച്ചഭക്ഷണമോ ചായയോ കുടിക്കില്ലെന്നാണ് ചർച്ചയ്ക്ക് ശേഷം കർഷകനേതാക്കൾ പറഞ്ഞത്.
അവർ തരാമെന്ന് പറഞ്ഞ ചായയ്ക്കുള്ള പാലുപോലും ഞങ്ങളുടെ തൊഴുത്തിൽനിന്നുള്ളതാണ് . വേണമെങ്കിൽ മന്ത്രിമാർക്ക് ചായയോ ജിലേബിയോ ലഡുവോ എന്തും നൽകാം. പക്ഷേ, ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് കർഷക നേതാവ് പ്രേം സിംഗ് പ്രതികരിച്ചത്.
സമരസ്ഥലത്ത് സജ്ജീകരിച്ചിരിക്കുന്ന ലങ്കാറിൽനിന്നാണ് കർഷക നേതാക്കൾക്കുള്ള ഭക്ഷണം എത്തിച്ചിരുന്നത്. വിജ്ഞാൻ ഭവന്റെ കവാടത്തിലേക്ക് അന്ന് ഉച്ചയ്ക്കെത്തിയ ആംബുലൻസ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞ് കാര്യം തിരക്കിയപ്പോഴാണ് ചർച്ചയ്ക്കിരിക്കുന്ന കർഷകനേതാക്കൾക്കുള്ള ഭക്ഷണമാണെന്ന് ഡ്രൈവർ വ്യക്തമാക്കിയത്. പുറത്തേക്കിറങ്ങിവന്ന കർഷക പ്രതിനിധികൾ വിജ്ഞാൻഭവന്റെ വരാന്തയിൽ ഇരുന്നും നിന്നുമൊക്കെയാണ് തിടുക്കത്തിൽ ഉച്ചഭക്ഷണം കഴിച്ച് ചർച്ചകളിലേക്ക് മടങ്ങിയത്.
വിശക്കുന്നവന് ഭക്ഷണം നൽകുകയെന്ന സിക്ക് മതപാരന്പര്യത്തിൽ അധിഷ്ഠിതമായ സാമൂഹിക അടുക്കളകളാണ് ലങ്കാറുകൾ. എല്ലാവരെയും ഉൾക്കൊള്ളുന്ന സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമാണ് ഈ അന്നദാനം. നാനാജാതി മനുഷ്യർക്ക് ഒന്നിച്ചുചേരുന്നതിനുള്ള വേദികൾകൂടിയാണിത്. സാധാരണ സിക്ക് വിശ്വാസികളുടെ ആരാധനാലയങ്ങളായ ഗുരുദ്വാരകളിലാണ് ലങ്കാറുകൾ അഥവാ കൂട്ടായ്മാവിരുന്നുകൾ നൽകുക പതിവ്. ജാതി വ്യത്യാസമില്ലാതെ ആർക്കും ഈ വിരുന്നിൽ പങ്കെടുത്തു ഭക്ഷിക്കാം.
സിക്ക് മതക്കാരുടെ ഈ വിശ്വാസമാണ് ഡൽഹി കർഷക സമരത്തിന്റെ കരുത്തും കരുതലുമായി മാറിയത്. നൂറുകണക്കിന് കർഷകരുടെ പോരാട്ട വീര്യം കെടാതെ സൂക്ഷിക്കാൻ ലങ്കാറുകളിലെ സമൂഹ അന്നദാനത്തിന് കഴിഞ്ഞു. ഭക്ഷണം മാത്രമായിരുന്നില്ല സമര വേദികളിലെ ലങ്കാറുകളിൽ ലഭിച്ചത്. പുസ്തകങ്ങളും മരുന്നുകളും സലൂണുകളും ഉൾപ്പെടെ വേണ്ട സകലതും ലഭ്യമാക്കിയ ലങ്കാറുകൾ കർഷകസമരത്തിന്റെ ജീവനാഡികളായി മാറി.
പുതിയൊരു സമരമുറ
അതിർത്തിയിലെ തെരുവോരങ്ങളിൽ പഞ്ചാബിലെ ധീരൻമാരായ കർഷകർ തന്പടിച്ചത് നേരംപോക്കിനായിരുന്നില്ല. ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിൽ ചെന്നുപെട്ടതു പോലെ കണ്ണെറിഞ്ഞാൽ കാണാവുന്നിടത്തൊക്കെ ഗുരുദ്വാരകളും ലൈബ്രറികളും സ്കൂളുകളും ജിമ്മുകളും ഒക്കെയായി കർഷകർ സമരജീവിതം അവിടെ ആഘോഷമാക്കി. മരം കോച്ചുന്ന തണുപ്പിലും ട്രാക്ടറുകളുടെ പിന്നിൽ കൂട്ടിച്ചേർത്ത ട്രോളികളിൽ കർഷകരുടെ ഒരുമയ്ക്ക് ചൂടുപകരാൻ സംവിധാനമൊരുക്കി. സമരവേദികളോടു ചേർന്ന് നൂറുകണക്കിന് കടകളും കന്പോളങ്ങളും തുറന്നതോടെ പുതിയൊരു ജീവിതക്രമം സംജാതമായി.
ഡൽഹിയിലെ ജഹാംഗീർപുരിയിൽ വസ്ത്രവ്യാപാരം നടത്തുന്ന ചെറുപ്പക്കാരൻ അഹമ്മദ് ലാഭത്തിലായിരുന്ന തന്റെ കട അടച്ചാണ് സിംഗുവിൽ വ്യാപാരത്തിനെത്തിയത്. ദിവസങ്ങൾ കർഷകർക്കൊപ്പം ചെലവഴിച്ചിട്ടും തന്റെ ലാഭം ഇരട്ടിച്ചതല്ലാതെ ചെറു ശതമാനം പോലും താഴേക്ക് പോയിട്ടില്ലെന്ന് അഹമ്മദ് പറയുന്നു.
കർഷകസമരത്തിലെ യുവാക്കളുടെ പങ്കാളിത്തം അതിശയിപ്പിക്കുന്നതായിരുന്നു. കോളജ് വിദ്യാർഥികളും സന്നദ്ധ സംഘടനകളും മരുന്നുകടകളും നിത്യോപയോഗസാധനങ്ങളുമായി കാവൽ നിന്നു. കന്പിളി വസ്ത്രങ്ങളും മരുന്നുകളും സാനിറ്ററി നാപ്കിനുകളുമെല്ലാം കയ്യെത്തും ദൂരത്തുണ്ടായിരുന്നു. പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരുന്ന കർഷകർക്ക് സമര വീര്യത്തെ ഉത്തേജിപ്പിക്കാനും ആശയ പോഷണത്തിനുമായി തുടങ്ങിയ വായനശാലകളും കമ്മ്യൂണിറ്റി സെന്ററുകളും വായനയ്ക്കും ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള ഇടങ്ങളായി. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്നുള്ള ലഖ്ബീർ സിംഗ് കർഷകസമരത്തിൽ പങ്കു ചേരുന്നതിനായി സിംഗുവിൽ സൗജന്യ സലൂണുകൾ തുറന്നു. സമരത്തിൽ പങ്കെടുത്ത ചെറുപ്പക്കാർ മുൻകൈയെടുത്ത് സ്ഥാപിച്ച ഹെൽത്ത് ക്ലബ്ബുകളും സമരവേദിയിലെ കാണാക്കാഴ്ചകളുടെ കൂട്ടത്തിൽ ഇടംപിടിച്ചു.
സാധാരണക്കാരായ കർഷകർക്ക് പ്രക്ഷോഭത്തിന് ശക്തിപകർന്ന പ്രാർഥനാ യോഗങ്ങൾ ശ്രദ്ധേയമായ മറ്റൊരു സവിശേഷത ആയിരുന്നു. പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുന്നതിന് മാത്രമായി കർഷകർ സമരവേദികൾ തേടിയെത്തി. ഇതിനു പുറമെ സിനിമകളും തെരുവ് നാടകങ്ങളും കലാരൂപങ്ങളുമായി കർഷകർ പുതിയ സമരപദ്ധതികൾ കാഴ്ചവെച്ചുകൊണ്ടേയിരുന്നു. കർഷക സമരത്തിനു മുൻപായി രാജ്യം സാക്ഷ്യംവഹിച്ച പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിലും ലങ്കാറുകൾ സജീവ സാന്നിധ്യമായിരുന്നു. ലങ്കാറുകൾക്ക് സാന്പത്തികസഹായവുമായി എത്തിയവരെ വിരട്ടിയോടിക്കാൻ പോലീസും തദ്ദേശ ഭരണകൂടങ്ങളും ശ്രമിച്ചു നോക്കിയെങ്കിലും കർഷകരുടെ ഒരുമയ്ക്കുമുൻപിൽ അവർക്ക് മുട്ടുമടക്കേണ്ടി വന്നു.
തളരാത്ത പോരാട്ടം
സിംഗുവിലെ കർഷകർക്ക് സാന്പത്തികസഹായം എത്തിക്കാൻ തുടങ്ങിയതു മുതൽ സിക്ക് വംശജനായ അമേരിക്കൻ പൗരൻ ദർശൻ സിംഗിന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നിരന്തര പരിശോധനകൾക്കും ചോദ്യംചെയ്യലുകൾക്കും വിധേയനാകേണ്ടി വന്നു. കഴിഞ്ഞ ഒക്ടോബറിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ ദർശൻ സിംഗിന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രവേശനാനുമതി നിഷേധിക്കുകയും അമേരിക്കയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. പക്ഷേ കർഷകരുടെ സമരത്തിന് പിന്തുണയുമായി പിന്നെയും നിറയെ ആളുകൾ വന്നു കൊണ്ടിരുന്നു.
നിരവധി സമരങ്ങൾക്ക് സാക്ഷ്യംവഹിച്ച ഡൽഹിയിലെ രാം ലീല മൈതാനിയിൽ പ്രക്ഷോഭക്കാരെ തടഞ്ഞപ്പോൾ ഭാവിയിൽ വൻ മുന്നേറ്റമായി കർഷക സമരം മാറിമറിയുമെന്ന് അധികാരികൾ കരുതിയിട്ടുണ്ടാകില്ല. പ്രതിഷേധിക്കാൻ ഒരിടംപോലും നൽകാതെ കർഷകരെ തുരത്തിയോടിച്ച മോദി സർക്കാരിന് ഒടുവിൽ മുട്ടു മടക്കേണ്ടിവന്നു. രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഭയന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിച്ച കേന്ദ്ര സർക്കാർ ഒടുവിൽ കർഷകരുമായി ചർച്ചയ്ക്ക് തയാറായി. അഖിലേന്ത്യാ കിസാൻ സഭയുടെ നേതാവ് ഹനാൻ മൊല്ലയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
രാഹുൽ ഗോപിനാഥ്
അരങ്ങുവാണ അടുക്കള
05:16 AM Nov 28, 2021 | Deepika.com