കിളിമഞ്ജാരോ പർവതം കീഴടക്കിയ ആദ്യവനിതയോ പ്രഥമ മലയാളി വനിതയോ അല്ലങ്കിലും മിലാഷ ജോസഫ് എന്ന 29-കാരിയുടെ പർവതാരോഹണത്തിന് തിളക്കമേറെയുണ്ട്. ആകാശത്തോളം മോഹിച്ചാൽ കുന്നോളം കിട്ടുമെന്നാണ് പഴഞ്ചൊല്ല്. തിളങ്ങുന്ന പർവതമെന്ന് അർഥമുള്ള കിളിമഞ്ജാരോ ലോകത്തിലെ ഏഴു അഗ്നിപർവത ശൃംഗങ്ങളിലുൾപ്പെട്ടതാണ്.
ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവതത്തിന്റെ നിറുകയിൽ മാതൃരാജ്യത്തിന്റെ പതാക പാറിച്ചതിനെ അഭിമാന നിമിഷം എന്ന വാക്കിൽ ഒതുക്കിയെങ്കിലും ഇതിനു പിന്നിൽ കഠിനാധ്വാനത്തിന്റെ ഒരു മഹാമേരുതന്നെയുണ്ട്.
വിദേശത്തു ഉപരിപഠനം നടത്തി വ്യത്യസ്ത മേഖലകളിലേക്കു തന്റെ പ്രവർത്തനങ്ങളെ എത്തിക്കണമെന്നുമുള്ള ചിന്ത മിലാഷയുടെ മനസിൽ ഏറെക്കാ ലമായുണ്ട്. വ്യത്യസ്തമായ ഒരു മേഖലയിലേക്ക് പോകണമെന്ന ചിന്തയാണ് ട്രക്കിംഗിലേക്കും സഞ്ചാരത്തിലേക്കും കാൽവയ്ക്കാൻ പ്രേരിപ്പിച്ചത്. ജീവിതം കഠിനാധ്വാനത്തിന്റെതും നിശ്ചയദാർഢ്യത്തിന്റെതുമാണെന്ന തിരിച്ചറിവുകൂടിയാണ് അഗ്നിപർവത ശൃംഗങ്ങൾ കീഴടക്കാനെടുത്ത തീരുമാനം.
അയൽലണ്ടിൽനിന്ന് ആഫ്രിക്കയിലേക്കു പോകാൻ മിലാഷയെ പ്രചോദിപ്പിച്ചതും ഇതുതന്നെയാണ്. അങ്ങനെ ആഗ്രഹം സാക്ഷാത്കരിക്കാൻ കിളിമഞ്ജാരോയിലേക്കു തന്നെ പുറപ്പെട്ടു. അഞ്ചുദിവസം കൊണ്ടാണ് മിലാഷ കിളിമഞ്ജാരോ കയറിയത്. നവംബർ ആറിനു രാവിലെ 8.23നു കൊടുമുടിയിൽ ഇന്ത്യൻ ദേശീയപതാക പാറിച്ചു. അഡ്വഞ്ചർ ഹീറോ എന്ന ഏജൻസി വഴിയായിരുന്നു യാത്ര.
യാത്രയിൽ കൂട്ടുണ്ടായിരുന്നത് മൂന്നു പോർട്ടർമാരും ഒരു പാചകക്കാരനും ഇമ്മാനുവേൽ എന്ന ഗൈഡും ഒപ്പം തളരാത്ത ആത്മവിശ്വാസവും. പോർട്ടർമാരും പാചകക്കാരനും ഗൈഡും ഉണ്ടെങ്കിൽ മാത്രമേ കിളിമഞ്ജാരോ കയറാൻ അനുമതി ലഭിക്കൂ. ഏഴു വഴികളാണ് ഈ മലമുകളിലേക്കുള്ളത്. അതിൽ ഏറ്റവും സമയക്കുറവുള്ള മറാംഗു വഴിയാണ് തെരഞ്ഞെടുത്തത്.
കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമായിരുന്നു. യാത്രയുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയാണ് താൻസാനിയയിൽ തങ്ങിയത്. കൃത്യമായ പരിശീലനവും നടത്തി. മുന്നൊരുക്കമായി നാലുലിറ്റർ വരെ ഭാരവുമായി ദിവസേന പത്തുകിലോമീറ്ററോളം നടന്നു. കൂടാതെ ശരീരത്തിനും മനസിനും ബലമേകുന്ന വ്യായാമങ്ങളും ചെയ്തു. ആഫ്രിക്കൻ രീതിയിലുള്ള ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. മുൻപ് പ്രമുഖ മലനിരകളൊന്നും കയറിയിട്ടില്ലെന്ന പരിചയക്കുറവൊന്നും മിലാഷയെ തളർത്തിയില്ല.
യാത്രയുടെ ഭാഗമായി താൻസാനിയയിലെ മോഷി എന്ന സ്ഥലത്ത് നവംബർ ഒന്നിനെത്തി. കേരളപ്പിറവി ദിനത്തിൽ തന്നെ പർവതമുകളിലേക്കുള്ള യാത്രയുടെ ആരംഭവുമായിയെന്നതു യാദൃച്ഛികം. മോഷിയിൽ വച്ചാണ് ഇതിനായുള്ള പരിശോധനകൾ നടത്തിയത്. യാത്രയ്ക്കുള്ള നിർദേശങ്ങൾ ഏജൻസിയും ഗൈഡുകളും നല്കിയതും അവിടെ വച്ചുതന്നെ. ആ ഒരു രാത്രി സ്വപ്നസമാനമായിരുന്നു. ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ആദ്യപടി യാഥാർഥ്യമാകാൻ പോകുന്നതിന്റെ ആവേശവും ആകാംക്ഷയും. അന്ന് ശാന്തമായി ഉറങ്ങി. പിറ്റേന്ന് ഒരുദിനം കൂടി അവിടെ ചെലവഴിച്ചു-യാത്രയ്ക്കു മുന്നോടിയായുള്ള ഒരു റിലാക്സേഷൻ.
നവംബർ മൂന്നിന് കിളിമഞ്ജാരോയുടെ വാതിൽ എന്നറിയപ്പെടുന്ന മറാംഗുഗേറ്റിലേക്ക്. അവിടെ നിന്നും മൻഡാറഹട്ട്. മലകയറ്റം ഇവിടെ നിന്നാണ് ആരംഭിച്ചത്. നാലിന് മൻഡാറ ഹട്ടിൽ നിന്നും ഹൊറോബോ ഹട്ട്. അഞ്ചിന് കിബോയിലേക്ക്. ആറിനാണ് കിബോയിലെ ഉയർന്ന മേഖലയായ ഉഹ്റുവിലെത്തിയത്. അവിടെ ദേശീയപതാക പാറിച്ചപ്പോൾ അഭിമാനവും ആഹ്ലാദവും കൊണ്ട് കണ്ണുകൾ നിറഞ്ഞു.
കാലാവസ്ഥയുടെ മാറ്റങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നവംബർ മാസം ടാൻസാനിയൻ മേഖലയിൽ മഴയുടെ സീസണാണ്. പക്ഷേ, യാത്രയിൽ മഴ തടസമായില്ലെന്നത് ഭാഗ്യമായി. ഉയരം കയറുന്തോറും ഓക്സിജൻ അളവ് കുറയുന്നതു പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരുന്നു. കാലാവസ്ഥ മോശമായതിനാലുള്ള ചെറിയ തടസങ്ങൾ ഒഴിച്ചാൽ യാത്രയിൽ ആരോഗ്യപ്രശ്നങ്ങൾ കാര്യമായി അലട്ടിയില്ലെന്നതും ആശ്വാസം പകർന്നു.
അവസാന പോയിന്റായ ഉഹ്റുവിലേക്കുള്ള യാത്രയ്ക്കു മുന്നേയുള്ള സ്റ്റേഷൻ ആയ കിബുഹട്ടിൽ നിന്നും തണുപ്പ് കൂടിക്കൂടി വന്നു. ഒപ്പം മഞ്ഞുവീഴ്ചയും. അവയൊക്കെ തരണം ചെയ്ത് മലമുകളിലെത്തി. മോഷിയിൽ തിരിച്ചെത്തി ആരുഷ ദേശീയോദ്യാനത്തിൽ സഫാരിയും നടത്തി.
മാരാരിക്കുളം ചൊക്കം തറയിൽ റിട്ട. ഗവ. ഐടിഐ പ്രിൻസിപ്പൽ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി ജോസഫിന്റെയും മകളായ മിലാഷയുടെ സ്കൂൾ പഠനം കൊല്ലം ടികഐം സെന്റിനറി പബ്ലിക്സ്കൂളിലായിരുന്നു. ആലപ്പുഴ യുടിഐയിൽ നിന്നും ബിബിഎയും നേടി. അയർലൻഡിലെ ഡബ്ലിൻ ബിസിനസ് സ്കൂളിൽ നിന്നും എംബിഎയും ഐസിഡി ബിസിനസ് സ്കൂളിൽ നിന്നും എംഎ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസും കരസ്ഥമാക്കി അസിസ്റ്റന്റ് ഫിനാൻസ് കണ്ട്രോളറായി അയർലണ്ടിൽ ജോലി നേടി. സഹോദരൻ ഓട്ടോമൊബൈൽ എൻജിനീയറായ മഖിലേഷ് ജോസഫ്.
വിദേശത്തെ താമസത്തിനിടയിലാണ് പർവതാരോഹണമെന്ന ചിന്ത മിലാഷയിൽ രൂഢമൂലമായത്. ഏഴ് അഗ്നിപർവതങ്ങളും ഏഴുപർവതങ്ങളും ആരോഹണം ചെയ്ത ഗിന്നസ് റിക്കാർഡ് ജേതാവായ ബംഗളൂരു സ്വദേശി സത്യരൂപ് സിദ്ധാന്തയാണ് ഇക്കാര്യത്തിലെ മാതൃക. ഏഴ് അഗ്നിപർവതശൃംഗങ്ങളും കയറണമെന്ന മോഹമുള്ള മിലാഷയുടെ അടുത്ത ലക്ഷ്യം ഇറാനിലെ 5610 മീറ്റർ ഉയരമുള്ള ദാമാവന്ത് പർവതമാണ്.
വി.എസ്. ഉമേഷ്
ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവതത്തിന്റെ നിറുകയിൽ മാതൃരാജ്യത്തിന്റെ പതാക പാറിച്ചതിനെ അഭിമാന നിമിഷം എന്ന വാക്കിൽ ഒതുക്കിയെങ്കിലും ഇതിനു പിന്നിൽ കഠിനാധ്വാനത്തിന്റെ ഒരു മഹാമേരുതന്നെയുണ്ട്.
വിദേശത്തു ഉപരിപഠനം നടത്തി വ്യത്യസ്ത മേഖലകളിലേക്കു തന്റെ പ്രവർത്തനങ്ങളെ എത്തിക്കണമെന്നുമുള്ള ചിന്ത മിലാഷയുടെ മനസിൽ ഏറെക്കാ ലമായുണ്ട്. വ്യത്യസ്തമായ ഒരു മേഖലയിലേക്ക് പോകണമെന്ന ചിന്തയാണ് ട്രക്കിംഗിലേക്കും സഞ്ചാരത്തിലേക്കും കാൽവയ്ക്കാൻ പ്രേരിപ്പിച്ചത്. ജീവിതം കഠിനാധ്വാനത്തിന്റെതും നിശ്ചയദാർഢ്യത്തിന്റെതുമാണെന്ന തിരിച്ചറിവുകൂടിയാണ് അഗ്നിപർവത ശൃംഗങ്ങൾ കീഴടക്കാനെടുത്ത തീരുമാനം.
അയൽലണ്ടിൽനിന്ന് ആഫ്രിക്കയിലേക്കു പോകാൻ മിലാഷയെ പ്രചോദിപ്പിച്ചതും ഇതുതന്നെയാണ്. അങ്ങനെ ആഗ്രഹം സാക്ഷാത്കരിക്കാൻ കിളിമഞ്ജാരോയിലേക്കു തന്നെ പുറപ്പെട്ടു. അഞ്ചുദിവസം കൊണ്ടാണ് മിലാഷ കിളിമഞ്ജാരോ കയറിയത്. നവംബർ ആറിനു രാവിലെ 8.23നു കൊടുമുടിയിൽ ഇന്ത്യൻ ദേശീയപതാക പാറിച്ചു. അഡ്വഞ്ചർ ഹീറോ എന്ന ഏജൻസി വഴിയായിരുന്നു യാത്ര.
യാത്രയിൽ കൂട്ടുണ്ടായിരുന്നത് മൂന്നു പോർട്ടർമാരും ഒരു പാചകക്കാരനും ഇമ്മാനുവേൽ എന്ന ഗൈഡും ഒപ്പം തളരാത്ത ആത്മവിശ്വാസവും. പോർട്ടർമാരും പാചകക്കാരനും ഗൈഡും ഉണ്ടെങ്കിൽ മാത്രമേ കിളിമഞ്ജാരോ കയറാൻ അനുമതി ലഭിക്കൂ. ഏഴു വഴികളാണ് ഈ മലമുകളിലേക്കുള്ളത്. അതിൽ ഏറ്റവും സമയക്കുറവുള്ള മറാംഗു വഴിയാണ് തെരഞ്ഞെടുത്തത്.
കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമായിരുന്നു. യാത്രയുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയാണ് താൻസാനിയയിൽ തങ്ങിയത്. കൃത്യമായ പരിശീലനവും നടത്തി. മുന്നൊരുക്കമായി നാലുലിറ്റർ വരെ ഭാരവുമായി ദിവസേന പത്തുകിലോമീറ്ററോളം നടന്നു. കൂടാതെ ശരീരത്തിനും മനസിനും ബലമേകുന്ന വ്യായാമങ്ങളും ചെയ്തു. ആഫ്രിക്കൻ രീതിയിലുള്ള ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. മുൻപ് പ്രമുഖ മലനിരകളൊന്നും കയറിയിട്ടില്ലെന്ന പരിചയക്കുറവൊന്നും മിലാഷയെ തളർത്തിയില്ല.
യാത്രയുടെ ഭാഗമായി താൻസാനിയയിലെ മോഷി എന്ന സ്ഥലത്ത് നവംബർ ഒന്നിനെത്തി. കേരളപ്പിറവി ദിനത്തിൽ തന്നെ പർവതമുകളിലേക്കുള്ള യാത്രയുടെ ആരംഭവുമായിയെന്നതു യാദൃച്ഛികം. മോഷിയിൽ വച്ചാണ് ഇതിനായുള്ള പരിശോധനകൾ നടത്തിയത്. യാത്രയ്ക്കുള്ള നിർദേശങ്ങൾ ഏജൻസിയും ഗൈഡുകളും നല്കിയതും അവിടെ വച്ചുതന്നെ. ആ ഒരു രാത്രി സ്വപ്നസമാനമായിരുന്നു. ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ആദ്യപടി യാഥാർഥ്യമാകാൻ പോകുന്നതിന്റെ ആവേശവും ആകാംക്ഷയും. അന്ന് ശാന്തമായി ഉറങ്ങി. പിറ്റേന്ന് ഒരുദിനം കൂടി അവിടെ ചെലവഴിച്ചു-യാത്രയ്ക്കു മുന്നോടിയായുള്ള ഒരു റിലാക്സേഷൻ.
നവംബർ മൂന്നിന് കിളിമഞ്ജാരോയുടെ വാതിൽ എന്നറിയപ്പെടുന്ന മറാംഗുഗേറ്റിലേക്ക്. അവിടെ നിന്നും മൻഡാറഹട്ട്. മലകയറ്റം ഇവിടെ നിന്നാണ് ആരംഭിച്ചത്. നാലിന് മൻഡാറ ഹട്ടിൽ നിന്നും ഹൊറോബോ ഹട്ട്. അഞ്ചിന് കിബോയിലേക്ക്. ആറിനാണ് കിബോയിലെ ഉയർന്ന മേഖലയായ ഉഹ്റുവിലെത്തിയത്. അവിടെ ദേശീയപതാക പാറിച്ചപ്പോൾ അഭിമാനവും ആഹ്ലാദവും കൊണ്ട് കണ്ണുകൾ നിറഞ്ഞു.
കാലാവസ്ഥയുടെ മാറ്റങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നവംബർ മാസം ടാൻസാനിയൻ മേഖലയിൽ മഴയുടെ സീസണാണ്. പക്ഷേ, യാത്രയിൽ മഴ തടസമായില്ലെന്നത് ഭാഗ്യമായി. ഉയരം കയറുന്തോറും ഓക്സിജൻ അളവ് കുറയുന്നതു പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരുന്നു. കാലാവസ്ഥ മോശമായതിനാലുള്ള ചെറിയ തടസങ്ങൾ ഒഴിച്ചാൽ യാത്രയിൽ ആരോഗ്യപ്രശ്നങ്ങൾ കാര്യമായി അലട്ടിയില്ലെന്നതും ആശ്വാസം പകർന്നു.
അവസാന പോയിന്റായ ഉഹ്റുവിലേക്കുള്ള യാത്രയ്ക്കു മുന്നേയുള്ള സ്റ്റേഷൻ ആയ കിബുഹട്ടിൽ നിന്നും തണുപ്പ് കൂടിക്കൂടി വന്നു. ഒപ്പം മഞ്ഞുവീഴ്ചയും. അവയൊക്കെ തരണം ചെയ്ത് മലമുകളിലെത്തി. മോഷിയിൽ തിരിച്ചെത്തി ആരുഷ ദേശീയോദ്യാനത്തിൽ സഫാരിയും നടത്തി.
മാരാരിക്കുളം ചൊക്കം തറയിൽ റിട്ട. ഗവ. ഐടിഐ പ്രിൻസിപ്പൽ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി ജോസഫിന്റെയും മകളായ മിലാഷയുടെ സ്കൂൾ പഠനം കൊല്ലം ടികഐം സെന്റിനറി പബ്ലിക്സ്കൂളിലായിരുന്നു. ആലപ്പുഴ യുടിഐയിൽ നിന്നും ബിബിഎയും നേടി. അയർലൻഡിലെ ഡബ്ലിൻ ബിസിനസ് സ്കൂളിൽ നിന്നും എംബിഎയും ഐസിഡി ബിസിനസ് സ്കൂളിൽ നിന്നും എംഎ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസും കരസ്ഥമാക്കി അസിസ്റ്റന്റ് ഫിനാൻസ് കണ്ട്രോളറായി അയർലണ്ടിൽ ജോലി നേടി. സഹോദരൻ ഓട്ടോമൊബൈൽ എൻജിനീയറായ മഖിലേഷ് ജോസഫ്.
വിദേശത്തെ താമസത്തിനിടയിലാണ് പർവതാരോഹണമെന്ന ചിന്ത മിലാഷയിൽ രൂഢമൂലമായത്. ഏഴ് അഗ്നിപർവതങ്ങളും ഏഴുപർവതങ്ങളും ആരോഹണം ചെയ്ത ഗിന്നസ് റിക്കാർഡ് ജേതാവായ ബംഗളൂരു സ്വദേശി സത്യരൂപ് സിദ്ധാന്തയാണ് ഇക്കാര്യത്തിലെ മാതൃക. ഏഴ് അഗ്നിപർവതശൃംഗങ്ങളും കയറണമെന്ന മോഹമുള്ള മിലാഷയുടെ അടുത്ത ലക്ഷ്യം ഇറാനിലെ 5610 മീറ്റർ ഉയരമുള്ള ദാമാവന്ത് പർവതമാണ്.
വി.എസ്. ഉമേഷ്