റെയ്സിന കുന്നിന്റെ നെറുകയിൽ തല ഉയർത്തി തലസ്ഥാന നഗരത്തെ അപ്പാടെ നോക്കി നിൽക്കുകയാണ് രാഷ്ട്രപതി ഭവൻ. ഡൽഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളിൽ ഏറ്റവും തലയെടുപ്പും ഏറെ വിസ്തൃതിയുമുള്ള സമുച്ചയമാണ് രാഷ്ട്രപതി ഭവൻ. എത്ര തവണ കണ്ടാലും മതി വരാത്ത വാസ്തു ശിൽപ വിസ്മയം. അതിനേക്കാളേറെ കൗതുകം ഉണർത്തുന്ന മുഗൾ ഗാർഡനിലെ സസ്യസമൃദ്ധിയുമൊക്കെയായി രാഷ്ട്രപതി ഭവൻ എന്നും ഡൽഹിയിൽ എത്തുന്ന സന്ദർശകർക്കൊരു വിസ്മയം തന്നെയാണ്.
1911ൽ ബ്രീട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നു ഡൽഹിയിലേക്ക് മാറ്റുന്നതോടെയാണ് ഒരു ആസ്ഥാന മന്ദിരം എന്ന നിലയിൽ ഇന്നത്തെ രാഷ്ട്രപതി ഭവന്റെ നിർമാണത്തിനു തുടക്കം കുറിക്കുന്നത്. ആദ്യം ഇന്നത്തെ രാജ്പഥിന് അരികിലുള്ള സ്്ഥലമാണ് വൈസ്രോയിയുടെ ആസ്ഥാനമന്ദിരം പണിയാൻ തെരഞ്ഞെടുത്തത്. എന്നാൽ, വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ സ്ഥലം ഉപേക്ഷിക്കുകയും റെയ്സിന കുന്നിന്റെ മുകളിൽ ഒരിടം കണ്ടെത്തുകയും ചെയ്തു.
പാറക്കെട്ടുകൾ പൊട്ടിച്ച് നിലം ഒരുക്കിയാണ് നിർമാണം തുടങ്ങിയത്. നിർമാണ സാമഗ്രികളുടെ സുഗമമായ നീക്കത്തിന് ഈ സ്ഥലത്തിന് ചുറ്റും അക്കാലത്ത് ഒരു റെയിൽവേ ലൈൻ തന്നെ പണി തീർത്തിരുന്നു. നാലു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാം എന്ന കണക്കുകൂട്ടലിൽ ആരംഭിച്ച ഈ മന്ദിരം 17 വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. ഒന്നാം ലോക മഹായുദ്ധം ഉൾപ്പടെ നിർമാണ പ്രവർത്തനങ്ങളുടെ മുന്നിൽ തടസമായി നിന്നു.
330 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് അഞ്ചേക്കറിലാണ് രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്. നാലു നിലകളിലായി 340 മുറികളുണ്ട്. 23,000 തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. മുഗൾ നിർമിതികളിലും രാജ്പുത് കൊട്ടാരങ്ങളുടെയും നിർമാണത്തിന് ഉപയോഗിച്ചിരുന്ന പിങ്ക്, ക്രീം നിറത്തിലുള്ള കല്ലുകൾകൊണ്ടാണ് പ്രധാനമായും കെട്ടിടസമുച്ചയം നിർമിച്ചിരിക്കുന്നത്.
ഡൽഹിയുടെ ശിൽപിയായ ല്യൂട്ടൻസ് തന്നെയാണ് ഈ വാസ്തു വിസ്മയത്തിന്റെയും ശിൽപി. വൈസ്റോയി അതിഥികളെ സത്കരിച്ചിരുന്ന നടുത്തളത്തിലാണ് ഇന്ന് രാഷ്ട്രപതിഭവനിൽ വിദേശ രാഷ്ട്ര തലവൻമാരെ സ്വീകരിക്കുന്നത്. ബർമീസ് തേക്ക് പാനലുകളും യൂറോപ്യൻ ദീപാലങ്കാരങ്ങളും ഈ നടുത്തളത്തിന്റെ അഴകും പ്രൗഡിയും കൂട്ടുന്നു.
ഇന്ത്യൻ വാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എഡ്വേർഡ് ല്യൂട്ടൻസ് മന്ദിരത്തിന്റെ രൂപരേഖ തയാറാക്കിയത്. 2,00,000 ചതുരശ്ര അടി തറ വിസ്തീർണ്ണമുള്ള ഇത് ഒരു ബില്യണ് ഇഷ്ടികകളും 3,000,000 ക്യുബിക് അടി കല്ലും ഉപയോഗിച്ചാണു നിർമിച്ചത്.
ഡൽഹിയിലെ അതിശൈത്യത്തെയും ചൂടിനെയും പ്രതിരോധിക്കുന്ന രീതിയിലാണ് രൂപകൽപന നിർവഹിച്ചിരിക്കുന്നത്.
രാഷ്ട്രപതി ഭവന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമെന്നു തന്നെ ദർബാർ ഹാളിനെ വിശേഷിപ്പിക്കാം. വളരെ വിശേഷപ്പെട്ട മാർബിൾ ഉപയോഗിച്ചാണ് ദർബാർ ഹാൾ മനോഹരമാക്കിയിരിക്കുന്നത്. മൂന്നാം നൂറ്റണ്ടിലേതെന്ന് കരുതപ്പെടുന്ന ബുദ്ധപ്രതിമയാണ് ദർബാർ ഹാളിന്റെ അകവശത്തെ രാജകീയമാക്കുന്ന പ്രധാന ഘടകം.
മധ്യഭാഗത്തെ പുൽത്തകടിക്ക് ഇരുവശങ്ങളിലൂമായി 45 മീറ്റർ ദൈർഘ്യമുണ്ട്. റിപ്പബ്ലിക് ദിനത്തിനും സ്വാതന്ത്ര്യദിനത്തിനും രാഷ്ട്രപതി ആതിഥ്യം വഹിക്കുന്ന അറ്റ് ഹോം ഇവിടെ വെച്ചാണ് നടക്കുന്നത്. പതിനഞ്ച് ഏക്കറോളം പുഷ്പ വിസ്മയങ്ങളുമായി പരന്നു കിടക്കുന്ന മുഗൾ ഗാർഡനാണ് ഇതിനുള്ളിലെ മറ്റൊരു വിസ്മയം. 159 തരം റോസ ചെടികളും 60 തരം ബൊഗെയ്ൻവില്ലകളും അൻപതിലേറെ വർഗത്തിലുള്ള മരങ്ങളും മറ്റു സസ്യജാലങ്ങളും ഈ ഉദ്യാനത്തിലുണ്ട്. ഇതിന് പുറമേ ഒൗഷധസസ്യങ്ങളുടെ മറ്റൊരു തോട്ടവുമുണ്ട്.
രാഷ്ട്രപതി ഭവന്റെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ ഇവിടെ സന്ദർശനത്തിനുള്ള അനുമതി നേടാം.
സെബി മാത്യു
ദൃശ്യവിസ്മയമായി രാഷ്ട്രപതി ഭവൻ
05:07 AM Nov 28, 2021 | Deepika.com