‘ചുമരിലെ പഴയ നാഴികമണി ഏഴടിക്കുന്നതു കേട്ടു ദസ്തയേവ്സ്കി ഞെട്ടിയുണർന്നു. നോക്കുന്പോൾ ജനാലയ്ക്കു മുകളിലെ വിവിധ നിറങ്ങളിലുള്ള ചില്ലുകളിലൂടെ ഇളംവെയിൽ അകത്തേക്ക് ചാഞ്ഞുവീഴുന്നു. ഇന്നത്രയ്ക്കു മഞ്ഞും തണുപ്പുമില്ലെന്നു തോന്നുന്നു. പുറത്ത് തെരുവിലൂടെ ഒരു കുതിരവണ്ടി പോകുന്നതിന്റെ ഒച്ച കേൾക്കാം.’
നെറ്റിക്കു മുകളിൽ വലതുകൈ മടക്കിവച്ച് ദസ്തയേവ്സ്കി പിന്നെയും എന്തൊക്കെയോ ഓർത്തുകൊണ്ടു കിടന്നു.. ’
(ഒരു സങ്കീർത്തനം പോലെ)
റഷ്യൻ സാഹിത്യകാരൻ ഫിയദോർ ദസ്തയേവ്സ്കിയുടെ ആത്മഭാഷണങ്ങളും ജീവിതസംഘർഷങ്ങളും പകർത്തിവച്ചതാണു പെരുന്പടവം ശ്രീധരന്റെ നോവൽ ‘ഒരു സങ്കീർത്തനം പോലെ’. അതെഴുതുവോളം നോവലിസ്റ്റ് റഷ്യയിൽ പോയിരുന്നില്ല. സെന്റ് പീറ്റേഴ്സ് ബർഗിലെ ദസ്തയേവ്സ്കിയുടെ എഴുത്തുമുറിയും ചുമരിലെ നാഴികമണിയും കണ്ടിരുന്നില്ല. ജനാലയ്ക്കു മുകളിലെ വിവിധ നിറങ്ങളിലുള്ള ചില്ലുകളിലൂടെ ഇളവെയിൽ അകത്തേക്ക് ചാഞ്ഞുവീഴുന്നതും കണ്ടിട്ടില്ല.....!
വിശ്വസാഹിത്യകാരന്റെ ആത്മനൊന്പരങ്ങളുടെയും ഭാവസൗന്ദര്യത്തിന്റെയും പ്രണയവിശുദ്ധിയുടെയുമൊക്കെ അനുഭവങ്ങളെ ചാലിച്ചെഴുതിയ നോവൽ മലയാളികളെ വായനയുടെ വിസ്മയ ലോകത്തെത്തിച്ചതിന്റെ ഇരുപത്തിരണ്ടാം വർഷത്തിലാണ് പെരുന്പടവത്തിനു ദസ്തയേവ്സ്കിയുടെ എഴുത്തുമുറി കാണാനുള്ള ഭാഗ്യമുണ്ടായത്. ഇതിഹാസകാരൻ നടന്ന വഴികൾ, എഴുതിയ മുറി, നേവാ തീരം, ഏകാന്തതയിൽ കൂട്ടായ പള്ളി, നഗരത്തിന്റെ വെളുത്ത രാത്രികൾ.... എല്ലാം പെരുന്പടവം വൈകാരികതയോടെ അടുത്തറിഞ്ഞു.
ശിരസു നമിച്ച്
2015ലാണു പെരുന്പടവം റഷ്യ സന്ദർശിക്കുന്നത്. ഒരു സങ്കീർത്തനം പോലെ പ്രസിദ്ധീകരിച്ചത് 1993ൽ. തന്നെയും ദസ്തയേവ്സ്കിയെയും സംബന്ധിച്ച ഡോക്യുമെന്ററിയുടെ ചിത്രീകരണമായിരുന്നു യാത്രയുടെ നിമിത്തം. ലോകത്തിലെതന്നെ മനോഹര നഗരങ്ങളിലൊന്നായ സെന്റ് പീറ്റേഴ്സ് ബർഗിൽ 15 ദിവസം അന്നു ചെലവഴിച്ചു.
ദസ്തയേവ്സ്കിയുടെ വീട്ടിലേക്കെത്താൻ നഗരത്തിനകത്തെ പ്രധാനപ്പെട്ടൊരു വഴിയിൽനിന്ന് രണ്ടു പടിക്കെട്ടുകൾ താഴേക്കിറങ്ങി മറ്റൊരു പടിക്കെട്ടു കയറിച്ചെല്ലണം. ദസ്തയേവ്സ്കി ജനിച്ച്, അന്നയ്ക്കൊപ്പം ജീവിച്ച വീട്, വിഖ്യാതമായ എഴുത്തുമുറി...
ഇപ്പോൾ ആ വീട് സർക്കാർ നിയന്ത്രണത്തിലുള്ള മ്യൂസിയം കൂടിയാണ്. രണ്ടുനില വീടിന്റെ മുകളിലെ നിലയിലാണ് ദസ്തയേവ്സ്കി എഴുതാനും താമസിക്കാനും ഉപയോഗിച്ച മുറികൾ. താഴെ മ്യൂസിയത്തിന്റെ മറ്റു ഭാഗങ്ങൾ.
മുറികളിലേക്കു കയറാൻ ചുമതലക്കാരിയായ സ്ത്രീ ആദ്യം അനുവദിച്ചില്ല. റഷ്യക്കാരനായ സുഹൃത്തിന്റെ നിർബന്ധപൂർണമായ വിശദീകരണത്തിനു ശേഷമാണ് അവർ വഴങ്ങിയത്.
ദസ്തയേവ്സ്കിയുടെ എഴുത്തുമേശയ്ക്കരികിൽ ചെന്നപ്പോൾ ആദരവോടെ, അറിയാതെ താൻ മുട്ടുകുത്തിപ്പോയെന്നു പെരുന്പടവം. ജനാലക്കരികിൽ നിന്നു സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തെ നോക്കിക്കണ്ടു. ദസ്തയേവ്സ്കി എത്രമേൽ ആസ്വദിച്ചുകാണും ആ കാഴ്ചകൾ. മറ്റു മുറികളും അന്നയുടെ അടുക്കളയുമെല്ലാം നടന്നു കണ്ടു. അന്ന ഉപയോഗിച്ചിരുന്ന പാത്രങ്ങളെല്ലാം അതുപോലെ അടുക്കിവച്ചിരിക്കുന്നു.
വെളുത്ത രാത്രികൾ
സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിലെ രാത്രികൾക്കു പറഞ്ഞറിയിക്കാനാവാത്ത ശോഭയാണ്. "വെളുത്ത രാത്രികളെ’ന്ന പേരിൽ ദസ്തയേവ്സ്കിയുടെ നോവൽ തന്നെയുണ്ട്. തെരുവിലൂടെ പെരുന്പടവവും തനിച്ചു നടന്നു. ദസ്തയേവ്സ്കി അക്ഷരങ്ങളിൽ കുറിച്ചിട്ട നഗരവും ഇടവഴികളും മുഴുവൻ കണ്ടു.
സമീപത്തെ കന്യകാമറിയത്തിന്റെ ദേവാലയം. ദസ്തയേവ്സ്കി തനിക്ക് ഏറെ പ്രിയപ്പെട്ട ഈ പള്ളിയിൽ നിരന്തരം പോകുമായിരുന്നു. പള്ളിയകത്ത് അദ്ദേഹം സ്ഥിരമായി വന്നിരുന്ന ഭാഗത്ത് പെരുന്പടവവും ഇരുന്നു. രാത്രിയിലെത്തുന്പോൾ പള്ളി അടച്ചിട്ടിരിക്കുകയെങ്കിൽ, വാതിലിൽ ചാരിയിരിക്കാറുണ്ടെന്നും ദസ്തയേവ്സ്കിയുടെ എഴുത്തുകളിലുണ്ട്.
ആദ്യദിവസത്തെ കാഴ്ചകളിൽ മതിവരാതെ പിറ്റേന്നു വീണ്ടും പെരുന്പടവം അവിടെയെത്തി. വിശ്വസാഹിത്യകാരന്റെ ജീവിതത്തോടും എഴുത്തിനോടും ചേർന്നുനിന്ന ആ വീട്ടകവും പരിസരങ്ങളും വിസ്മയം തന്നെയായിരുന്നു- പെരുന്പടവം അനു സ്മരിച്ചു.
നേവാ നദിക്കരയിൽ
ഭാരതീയർക്കു ഗംഗ പോലെയാണു റഷ്യക്കാർക്കു നേവാ നദി. തങ്ങളുടെ സംസ്കാരവുമായി ഇഴചേർന്നൊഴുകുന്ന നദി. ദസ്തയേവ്സ്കിയുടെ ചിന്താധാരകളെ ഉണർത്തിയ നേവായുടെ തീരത്ത് പെരുന്പടവവും ഏറെ നേരം ചെലവഴിച്ചു. നദിയിൽ തുറന്ന ബോട്ടിലെ യാത്ര, നദിക്കു കുറുകേയുള്ള പാലങ്ങൾ ബോട്ടിനു കടക്കാൻ ഇരുവശങ്ങളിലേക്കും മാറുന്നത്. എല്ലാം വേറിട്ട അനുഭവങ്ങളായി.
വിശുദ്ധനാടും റഷ്യയും സന്ദർശിക്കണമെന്നതായിരുന്നു പെരുന്പടവത്തിന്റെ ചെറുപ്പത്തിലെ മോഹങ്ങൾ. രണ്ടും സാധിച്ചു. ടോൾസ്റ്റോയിയുടെയും ചെക്കോവിന്റെയും ദസ്തയേവ്സ്കിയുടെയും പുഷ്കിന്റെയുമൊക്കെ കൃതികൾ വായിച്ചുള്ള ചിത്രങ്ങളായിരുന്നു കുഞ്ഞുനാളിലേ റഷ്യ മനസിൽ കൊതിയുണർത്തിയത്. ലെനിനും കമ്യൂണിസവും സ്വാധീനിച്ച റഷ്യയെയല്ല, വിശ്വസാഹിത്യ പ്രതിഭകൾ വരച്ചിട്ട റഷ്യയായിരുന്നു മനസിൽ.
ദസ്തയേവ്സ്കിയുടെ വീടിനടുത്തു തന്നെയാണു ക്രെംലിൻ കൊട്ടാരം. അതിനോടു ചേർന്നുള്ള ലെനിന്റെ ശവകുടീരം കാണാൻ വരുന്നതിനേക്കാളേറെപ്പേർ സമീപത്തെ മെട്രോപ്പോളിറ്റൻ പള്ളിയിൽ കുർബാന കൂടാൻ പോകുന്നതുകണ്ടു. മറക്കാനാവാത്ത അനുഭവങ്ങളുടേതായിരുന്നു ആ യാത്രയെന്ന് പെരുന്പടവം.
സിജോ പൈനാടത്ത്
സെന്റ് പീറ്റേഴ്സ്ബർഗിലെ സങ്കീർത്തനങ്ങൾ
12:31 AM Nov 21, 2021 | Deepika.com