ബ്രിട്ടനിൽ സ്ഥാപിതമായ ഗെറ്റി ഓയിൽ കന്പനിയുടെ ഉടമയും ചീഫ് എക്സിക്യൂട്ടീവുമായിരുന്നു പോൾ ഗെറ്റി (1892-1976). അമേരിക്കയിൽ ജനിച്ചു വളർന്ന ഈ ബില്യനെയർ 83-ാം വയസിൽ മരിക്കുന്പോൾ ഇരുനൂറോളം കന്പനികളുടെ ഉടമയായിരുന്നു. പഠിക്കുന്ന കാലത്തു ഗെറ്റി അറിയപ്പെട്ടിരുന്നതു ‘ഡിക്ഷണറി ഗെറ്റി’ എന്നായിരുന്നു. വായനയിലും പഠനത്തിലും അത്രയേറെ തല്പരനായിരുന്നു ഗെറ്റി.
പതിനാലാം വയസിൽ ഹാർവാർഡ് മിലിട്ടറി സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുമായിരുന്നു ഗെറ്റി. പിന്നീട് സ്പാനീഷ് ഗ്രീക്കും അറബിയും റഷ്യനും ഗെറ്റി പഠിച്ചു. ക്ലാസിക് ലിറ്ററേച്ചറിൽ തല്പരനായിരുന്നതുകൊണ്ട് എന്ഷ്യന്റ് ഗ്രീക്കും ലാറ്റിനും അഭ്യസിച്ചു. ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇക്കണോമിക്സിലും പൊളിറ്റിക്കൽ സയൻസിലും ഡിപ്ലോമയും സന്പാദിച്ചു. ഇംഗ്ലണ്ടിൽ പഠിക്കുന്ന കാലത്ത് യൂറോപ്പു മുഴുവനും പര്യടനവും നടത്തി.
വായനയിലും പഠനത്തിലും താല്പര്യമുണ്ടായിരുന്ന ഗെറ്റിക്ക് ബിസിനസും പ്രിയങ്കരമായിരുന്നു. പഠനം കഴിഞ്ഞപ്പോൾ ഗെറ്റിയുടെ പിതാവ് നൽകിയ പതിനായിരം ഡോളർ ഓയിൽ ബിസിനസിൽ ഇൻവെസ്റ്റ് ചെയ്ത് ഒരു വർഷത്തിനകം പത്തുലക്ഷത്തിലധികം ഡോളർ സന്പാദിച്ച ചരിത്രമുണ്ട് ഗെറ്റിക്ക്.
അറബിഭാഷ കൈകാര്യം ചെയ്യുവാൻ സാധിക്കുമായിരുന്നതുകൊണ്ടു മിഡിൽ ഈസ്റ്റിലേക്കു തന്റെ ഓയിൽ ബിസിനസ് വ്യാപിപ്പിക്കുവാൻ ഗെറ്റിക്ക് എളുപ്പം സാധിച്ചു. അങ്ങനെയാണു ഗെറ്റി തന്റെ സന്പത്ത് ഏറെ വർധിപ്പിച്ചത്. നിരവധിയായ ബിസിനസ് സംരംഭങ്ങൾ വിജയപൂർവം നടത്തുന്നതിനിടയിൽ ഹോബി എന്ന രീതിയിൽ ആർട്ട് കളക്ഷനും ഗെറ്റി തുടങ്ങി. പ്രസിദ്ധരായ നിരവധി ചിത്രകാരന്മാരുടെ പെയിന്റിംഗുകൾ ഉൾക്കൊള്ളുന്ന ലോസ് ആഞ്ചലസിലെ ഗെറ്റി മ്യൂസിയത്തിനു ആരംഭം കുറിക്കുന്നത് അങ്ങനെയാണ്. ഇന്നു ലോകത്തിലെ ഏറ്റവുമധികം പണമുള്ള ആർട്ട് മ്യൂസിയമാണിത്.
ഗെറ്റി ബിസിനസ് രംഗത്തു വൻ വിജയമായിരുന്നെങ്കിലും മറ്റുചില രംഗങ്ങളിൽ വൻ പരാജയമായിരുന്നു. അതിൽ പ്രമുഖമാണ് അദ്ദേഹത്തിന്റെ കുടുംബജീവിതം. ഗെറ്റി അഞ്ചുതവണ വിവാഹം കഴിച്ചു. അഞ്ചും വിവാഹമോചനത്തിൽ അവസാനിക്കുകയും ചെയ്തു. ഗെറ്റിയുടെ കുടുംബജീവിതം പരാജമായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പിതാവ് തന്റെ സന്പത്തിന്റെ ചെറിയ ഒരു അംശം മാത്രമേ ഗെറ്റിക്കു നൽകിയുള്ളൂ. ഗെറ്റിക്ക് പിതാവിന്റെ പണം ആവശ്യമില്ലായിരുന്നു എന്നതു വേറെ കാര്യം.
ഗെറ്റിക് കാലിടറിയ മറ്റൊരു രംഗമായിരുന്നു താൻ വാരിക്കൂട്ടിയ സന്പത്തിന്റെ വിനിയോഗം. പാവങ്ങളുമായി ഒരു ചില്ലിക്കാശ് പങ്കുവയ്ക്കുന്നതു ഗെറ്റിക്കു വിഭാവനം ചെയ്യുവാൻ സാധിക്കുകയില്ലായിരുന്നു. പാവങ്ങൾക്ക് പണം കൊടുത്താൽ അവർ അലസരായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദഗതി. മാത്രമല്ല, പണക്കാരന്റെ പണം വെറുതെ ലഭിക്കുവാൻ അവർക്ക് എന്താണ് അർഹതയുള്ളത് എന്നായിരുന്നു ഗെറ്റിയുടെ ചോദ്യം.
പാവങ്ങൾക്ക് ദാനം ചെയ്യുന്നതിൽ വിമുഖനായിരുന്ന ഗെറ്റി അറുപിശുക്കനുമായിരുന്നു. അലക്കുകാരനു പണം കൊടുക്കാതിരിക്കാൻ ഗെറ്റി പലപ്പോഴും തന്റെ വസ്ത്രങ്ങൾ തനിയെയാണു കഴുകിയിരുന്നതെന്ന അദ്ദേഹത്തിന്റെ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഷർട്ടുകൾ പഴകി കീറിപ്പോയാൽപ്പോലും അതു തുന്നിക്കൂട്ടി ഉപയോഗിക്കുമായിരുന്നത്രെ! എന്തു സാധനം വാങ്ങിയാലും വിലപേശി മാത്രമേ അദ്ദേഹം വാങ്ങിച്ചിരുന്നുള്ളൂ!
ഗെറ്റിയുടെ ആറുവയസുള്ള ഒരു മകൻ രോഗിയായിരുന്നപ്പോൾ ചികിത്സയ്ക്കായി പണം ചെലവാക്കുവാൻ ഗെറ്റി വിസമ്മതം കാണിച്ചുവെന്നു ആ മകന്റെ അമ്മ തന്റെ ഓർമക്കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്. ഗെറ്റിയുടെ പിശുക്കു വ്യക്തമാക്കിയ മറ്റൊരു സംഭവമാണു അദ്ദേഹത്തിന്റെ കൊച്ചുമകന് തട്ടിക്കൊണ്ടു പോകപ്പെട്ടപ്പോൾ മോചനദ്രവ്യം കൊടുത്തു മോചിപ്പിക്കുവാൻ ആദ്യമൊക്കെ അദ്ദേഹം വിസമ്മതിച്ചത്.
കൊച്ചുമകന്റെ ഒരു ചെവി മുറിച്ച് ഗെറ്റിക്കു അയച്ചുകൊടുത്തപ്പോൾ മാത്രമാണു മോചനദ്രവ്യം ആവശ്യപ്പെട്ട കൊള്ളക്കാരുമായി ചർച്ച ചെയ്യുവാൻ ഗെറ്റി തയാറായത്. അവർ പതിനേഴ് മില്യൺ ചോദിച്ചപ്പോൾ ഗെറ്റി അവസാനം കൊടുത്തതു രണ്ടു മില്യണും.
നല്ല വിദ്യാഭ്യാസവും ലോകപരിചയവുമൊക്കെയുണ്ടായിരുന്ന ആളാണ് ഗെറ്റി. പക്ഷേ, എന്തുകൊണ്ടാണ് ഗെറ്റി ഇങ്ങനെ ആയിപ്പോയത്? ഗെറ്റിയുടെ മാതാപിതാക്കൾ പിശുക്കരായിരുന്നില്ല. അന്തസുള്ള ജീവിതത്തിന്റെ ഉടമകളായിരുന്നു അവർ. അവരുടെ മാതൃക കണ്ടുപഠിക്കുവാൻ ഗെറ്റിക്ക് സാധിച്ചില്ല. അതിനു പകരം പണമുണ്ടാക്കുന്ന കാര്യത്തിലായിരുന്നു ഗെറ്റിയുടെ പ്രധാന ശ്രദ്ധ. ഗെറ്റി പണമുണ്ടാക്കി. പണത്തെ അതിയായി സ്നേഹിച്ചു. ആ പണം പങ്കുവയ്ക്കുന്ന കാര്യം ഹൃദയഭേദകമായിരുന്നു ഗെറ്റിക്ക്.
ജീവിതത്തിൽ പണം ഉണ്ടാക്കണം. അതു നല്ല കാര്യം തന്നെ. എന്നാൽ, ജീവിതത്തെക്കാൾ കൂടുതലായി പണത്തെ സ്നേഹിക്കാൻ തുടങ്ങിയാലോ? അപ്പോൾ ജീവിതത്തിന്റെ താളം തെറ്റും. ഗെറ്റിയുടെ കാര്യത്തിൽ അതാണു സംഭവിച്ചത്. ഗെറ്റി മരണത്തോടടുക്കുന്തോറും തന്റെ വിൽപ്പത്രം നിരവധി തവണ മാറ്റി എഴുതിയത്രെ. തന്റെ സന്പത്ത് ആർക്ക് എങ്ങനെ പങ്കുവയ്ക്കണമെന്ന കാര്യത്തിൽ പോലും ഗെറ്റിക്കു തീർച്ചയില്ലായിരുന്നു! ഗിന്നസ് ബുക്ക് ഓഫ് റിക്കോർഡ്സ് അനുസരിച്ചു 1966 -ൽ ലോകത്തിലെ ഏറ്റവും സന്പന്നനായിരുന്ന വ്യക്തിയായിരുന്നു ഗെറ്റി.
ഗെറ്റിയെപ്പോലുള്ള മനുഷ്യർ ഇപ്പോഴുമുണ്ടോ എന്നു നാം സംശയിച്ചേക്കും. ഗെറ്റിക്കു സമമായി മറ്റൊരു ഗെറ്റിയുണ്ടാവാനിടയില്ല. എന്നാൽ, ഗെറ്റിയുടെ മനോഭാവത്തോടെ ജീവിക്കുന്നവർ ഇന്നും ധാരാളമുണ്ടെന്നതാണു വാസ്തവം. അവർ പണമുണ്ടാക്കുവാൻ വേണ്ടി ജീവിക്കുന്നു. പണത്തെ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തിൽ പണത്തേക്കാൾ മറ്റൊന്നിനും സ്ഥാനമില്ല. ദൈവത്തിനു പോലും!.
നമ്മുടെ ജീവിതത്തിൽ ആർക്കാണ് അല്ലെങ്കിൽ എന്തിനാണു നാം പ്രമുഖ സ്ഥാനം കൊടുക്കുന്നത് എന്നു ചിന്തിക്കുന്നതു നല്ലതാണ്. നമ്മുടെ ജീവിതത്തിലെ പ്രമുഖ സ്ഥാനം ദൈവത്തിനായിരിക്കട്ടെ. അതെത്തുടർന്നു കുടംബാംഗങ്ങൾക്ക്, ബന്ധുക്കൾക്ക്, സ്നേഹിതർക്ക്, അയൽക്കാർക്ക്, സഹപ്രവർത്തകർക്ക്. ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകാം. ദൈവത്തിനു നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുവാൻ നമുക്കു സാധിച്ചാൽ നമുക്കു എത്ര പണമുണ്ടായാലും നമ്മുടെ മൂല്യശ്രേണി മാറ്റിമറിക്കുവാൻ പണത്തിനു ഒരിക്കലും സാധിക്കില്ല. എന്നുമാത്രമല്ല, അപ്പോൾ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ആ പണം നാം വിനിയോഗിക്കുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഗെറ്റിയെപ്പോലെയുള്ള മനുഷ്യർ
12:20 AM Nov 21, 2021 | Deepika.com