മംഗളൂരു നഗരത്തെ സംബന്ധിച്ചിടത്തോളം 1977 മുതൽ നഗരത്തിലെ ചിരപരിചിത മുഖമായ വഴിയോര കച്ചവടക്കാരനും നഗരത്തിൽനിന്ന് 35 കിലോമീറ്റർ അകലെ ഹരേകല പഞ്ചായത്തിലെ ഉൾനാടൻ പ്രദേശമായ ന്യൂപതവ് ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ഗ്രാമത്തിൽ ആദ്യമായി സ്കൂൾ സ്ഥാപിച്ച മഹാനും കർണാടക സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഗ്രാമീണ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവത്തിന് നാന്ദി കുറിച്ച വ്യക്തിയുമാണ് അറുപത്തൊന്പതുകാരനായ ഹജബ്ബ. രാജ്യത്തിന്റെ പരമോന്നത പുരസ്കാരനിറവിലായിരിക്കുന്പോഴും ഇദ്ദേഹ ത്തിന് യാതൊരു ഭാവവ്യത്യാസവുമില്ല. ദിവസവും പുലർച്ചെ എഴുന്നേറ്റ് നേരേ സ്കൂളിലേക്കു പോയി സ്കൂളും പരിസരവും വൃത്തിയാക്കും. കുട്ടികൾക്ക് കുടിക്കാൻ ചൂടുവെള്ളം തയാറാക്കിയശേഷമാണ് മടക്കം. കുടുംബപ്രാരാബ്ധംമൂലം അക്ഷരജ്ഞാനം ലഭിക്കാനുള്ള ഭാഗ്യമില്ലാതെപോയ ഹജബ്ബയെ ഗ്രാമീണ വിദ്യാഭ്യാസമേഖലയിലെ വിപ്ലവകാരിയാക്കി മാറ്റിയതിനു പിന്നിൽ വലിയൊരു കഥയുണ്ട്.
മാറ്റിമറിച്ച ദിനം
മംഗളൂരു നഗരത്തിൽ വഴിയോരത്ത് ഓറഞ്ച് വില്പന നടത്തിവരവെ 1978ൽ ഉണ്ടായ സംഭവമാണ് നിരക്ഷരനായ ഹജബ്ബയെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഒരു ഓറഞ്ചിന്റെ വിലയെത്രയെന്ന ചോദ്യവുമായി സമീപിച്ച വിദേശിയോട് മറുപടി പറയാനാകാതെ കന്നഡയിൽ എന്തൊക്കെയോ പറഞ്ഞൊപ്പിക്കുകയായിരുന്നു. വിദേശിയോട് ആശയവിനിമയം നടത്താനാകാത്തതിന്റെ കുറ്റബോധം ഈ സാധുമനുഷ്യന് ഗ്രാമീണ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പ്രേരണയായി.
തനിക്കു ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ ഗ്രാമത്തിലെ ഭാവി തലമുറയ്ക്ക് ലഭിക്കണമെന്ന തീരുമാനത്തിൽ ഏതുവിധേനയും ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് അന്നു വൈകുന്നേരം കച്ചവടം കഴിഞ്ഞ് ഹജബ്ബ വീട്ടിലേക്കു മടങ്ങിയത്.
എളിയ തുടക്കം
ഇംഗ്ലീഷ് അറിയാത്തതിന്റെയും വിദ്യാഭ്യാസമില്ലാതത്തതിന്റെയും കുറ്റബോധത്തിൽ പുതിയ തീരുമാനമെടുത്ത ഹജബ്ബ ഓറഞ്ച് വിറ്റ് കിട്ടുന്ന പരമാവധി നിത്യവരുമാനമായ 150 രൂപയിൽനിന്നു ചെലവ് കഴിച്ച് സ്വരുക്കൂട്ടിയ 5000 രൂപ ഉപയോഗിച്ചാണ് 1999 ജൂണ് 17ന് സ്വന്തം ഗ്രാമമായ ന്യൂപതവിൽ സ്കൂൾ ആരംഭിക്കുന്നത്. ആദ്യം പ്രദേശത്തെ മദ്രസയിൽ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ലോവർ പ്രൈമറി സ്കൂൾ എന്നപേരിലാണ് സ്ഥാപനം ആരംഭിച്ചത്. 28 കുട്ടികളുമായായിരുന്നു തുടക്കം. നാട്ടുകാർ ഈ സ്കൂളിന് കന്നഡയിൽ ‘ഹജബ്ബ അവര ശാലെ’(ഹജബ്ബയുടെ സ്കൂൾ) എന്ന ഓമനപ്പേരുമിട്ടു. വൈകാതെ അഞ്ചു സെന്റ് സ്ഥലം വാങ്ങി സ്കൂൾ അവിടുത്തെ താത്കാലിക കെട്ടിടത്തിലേക്കു മാറ്റി. അംഗീകാരം നേടിയെടുക്കാനായിരുന്നു അടുത്ത ശ്രമം. ഇതിനായി ഓഫീസുകൾ കയറിയിറങ്ങി. ഹജബ്ബയുടെ സദുദ്ദേശ്യത്തെ സർവാത്മനാ പിന്തുണച്ച സുമനസുകൾ സ്കൂളിന് സ്ഥലം ലഭ്യമാക്കാനും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നേടിയെടുക്കാനും ഒപ്പം നിന്നു. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം സ്കൂളിന് അനുമതി നൽകിയതോടെ ഹജബ്ബയുടെ സ്വപ്നം സഫലമായി. പിന്നീട് ജില്ലാഭരണകൂടം സ്കൂൾ കെട്ടിടം നിർമിക്കാൻ 40 സെന്റ് സ്ഥലം അനുവദിച്ചുനൽകി. ഇവിടെയാണ് ഹജബ്ബ തൻറെ സ്വപ്നസൗധം പണിതുയർത്തിയത്. 1995ൽ നിർമാണം ആരംഭിച്ച സ്കൂൾ കെട്ടിടം 2000-ത്തിലാണ് പൂർത്തിയായത്. നിലവിൽ 1.33 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 2007ൽ ഹൈസ്കൂൾ ആരംഭിച്ച ഇവിടെ നിലവില്പ്പോൾ 175 കുട്ടികൾ പഠിക്കുന്നു.
ദാരിദ്ര്യം നിറഞ്ഞ ബാല്യം
പുഴയിൽനിന്നു മണല് വാരി ലഭിച്ചിരുന്ന ചെറിയ വരുമാനംകൊണ്ട് കുടുംബം പോറ്റാൻ പാടുപെട്ടിരുന്ന ഹജബ്ബയുടെ പിതാവ് മകനെ സ്കൂളിൽ ചേർക്കാൻ മറന്നു. പണമില്ലാത്തതിനാൽ മനഃപൂർവം മറന്നുവെന്നുവേണം പറയാൻ. പിതാവിനെ സഹായിക്കുകയെന്നതല്ലാതെ മറ്റൊന്നിനെയുംകുറിച്ച് ആലോചിക്കാതെ ചെറുപ്രായത്തിലെ ഹജബ്ബ കൂലിപ്പണിക്കിറങ്ങി. പിന്നാലെ 1977ൽ സ്വന്തം ഗ്രാമത്തിലും പരിസരത്തുനിന്നും ഓറഞ്ച് വാങ്ങി മംഗളൂരു നഗരത്തിൽ എത്തിച്ച് വില്പന ആരംഭിച്ചു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് ഹജബ്ബയുടെ കുടുംബം. രണ്ടു പെണ്മക്കളെ വിവാഹം ചെയ്തയച്ചു. വിവിധ രോഗങ്ങൾ അലട്ടുന്നതിനാൽ നാലു വർഷമായി ഓറഞ്ച് വിലപ്നയ്ക്ക് പോകുന്നില്ല. കർണാടക സർക്കാർ നൽകുന്ന വാർധക്യകാല പെൻഷനും മകൻ പെയിന്റിംഗ് ജോലി ചെയ്തു ലഭിക്കുന്ന കൂലിയുമാണ് വരുമാനമാർഗം.
തന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ ആരെയുമറിയിക്കാൻ ഹജബ്ബയ്ക്കു താത്പര്യമില്ല. വിദേശമാധ്യമങ്ങളടക്കം നിരവധിപ്പേർ അഭിമുഖം നടത്തിയപ്പോഴും കുടുംബത്തെക്കുറിച്ച് അധികം വിവരിക്കാൻ അദ്ദേഹം തയാറായില്ല. പാരിതോഷികമായി തനിക്കു ലഭിച്ച പണത്തിൽനിന്ന് ചില്ലിക്കാശുപോലും കുടുംബത്തിന്റെ ആവശ്യത്തിനായി ചെലവഴിച്ചിട്ടില്ലെന്ന് അറിയുന്പോഴാണ് ഈ നിസ്വാർഥ മനുഷ്യന്റെ മഹത്വം വെളിവാകുക. താമസിക്കുന്ന വീട് മഴയത്ത് തകർന്നുവീണപ്പോൾ പ്രദേശത്തെ കത്തോലിക്കാ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ അസോസിയേഷനും അസോസിയേഷൻ പ്രസിഡന്റും പ്രമുഖ കെട്ടിടനിർമാതാവുമായ ആൽബൻ മെൻഡോസയും ചേർന്നാണ് 2016ൽ 15 ലക്ഷം രൂപ മുടക്കി വീട് നിർമിച്ചുനൽകിയത്.
അടുത്ത ലക്ഷ്യം പ്രീ-യൂണിവേഴ്സിറ്റി കോളജ്
താൻ സ്ഥാപിച്ച സ്കൂൾ ഒരു പ്രീ-യൂണിവേഴ്സിറ്റി കോളജായി കാണണമെന്നാണ് ഹജബ്ബയുടെ ശേഷിക്കുന്ന ആഗ്രഹം. നിലവിൽ ഗ്രാമത്തിലെ കുട്ടികൾ പത്താംക്ലാസ് പഠനത്തിനുശേഷം 11, 12 ക്ലാസുകൾക്കായി ഏറെ ദൂരം യാത്രചെയ്യേണ്ടിവരുന്നുണ്ട്. പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോൾ ന്യൂഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ഹജബ്ബ ഈയൊരു ആവശ്യം മാത്രമാണ് ഉന്നയിച്ചത്. മംഗളൂരു എംപി മുഖേന പ്രധാനമന്ത്രിക്കു മുന്നിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഡൽഹിയിലെ പുരസ്കാര സ്വീകരണത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മംഗളൂരുവിൽ തിരിച്ചെത്തിയപ്പോൾ കോർപറേഷൻ ഹാളിൽ നൽകിയ സ്വീകരണച്ചടങ്ങിലും തന്റെ ഗ്രാമത്തിലൊരു പ്രീ-യൂണിവേഴ്സിറ്റി കോളജ് എന്ന ആവശ്യം മാത്രമാണ് ഹജബ്ബ ഉന്നയിച്ചത്.
ജീവിതകഥ പാഠ്യവിഷയം
ഗ്രാമീണ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവത്തിന് നാന്ദി കുറിച്ച ഹജബ്ബയുടെ ജീവിതം കർണാടകയിൽ ഇപ്പോൾ പാഠ്യവിഷയമാണ്. മംഗളൂരു, ദാവൻഗെരെ കുവേന്പു സർവകലാശാലകളാണ് യുജി കോഴ്സിൽ ഹജബ്ബയുടെ ജീവിതകഥ പാഠ്യവിഷയമാക്കിയത്. കൂടാതെ കാസർഗോഡ് ജില്ലയിലെ കേരള അതിർത്തിപ്രദേശങ്ങളിലുള്ള കന്നഡ മീഡിയം ഹൈസ്കൂളുകളിലും ഹജബ്ബയുടെ ജീവിതം പാഠ്യവിഷയമാണ്. ഏഴാം ക്ലാസിലെ തുളു പാഠപുസ്തകത്തിലും ഹജബ്ബയുടെ ജീവിതത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നു. ഹജബ്ബയെക്കുറിച്ച് 2012 നവംബറിൽ ബിബിസി ‘അണ്ലെറ്റേഡ് ഫ്രൂട്ട് സെല്ലേഴ്സ് ഇന്ത്യൻ എഡ്യുക്കേഷൻ ഡ്രീം’ എന്നപേരിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
പുരസ്കാരങ്ങളേറെ
ഗ്രാമീണ വിദ്യാഭ്യാസ മേഖലയ്ക്കു നൽകിയ സംഭാവനയെ മാ നിച്ച് ഹജബ്ബയ്ക്ക് ഇതിനോടകം ലഭിച്ചത് അഞ്ഞൂറോളം പുരസ്കാരങ്ങളാണ്. സമ്മാനമായി ലഭിച്ച പണമെല്ലാം സ്കൂളിനുവേണ്ടിയാണ് ഉപയോഗിച്ചത്. ട്രോഫികളെല്ലാം വീട്ടിലെ ഒരു മുറിയിൽ സൂക്ഷിച്ചിരിക്കുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ പദ്മശ്രീ പുരസ്കാര പ്രഖ്യാപനം വന്നപ്പോൾ മംഗളൂരു യേനപ്പോയ യൂണിവേഴ്സിറ്റി ഒരു ലക്ഷം രൂപ നൽകി ആദരിച്ചിരുന്നു. മറ്റു നിരവധി സംഘടനകളും ചെറുതും വലുതുമായ തുകകൾ പാരിതോഷികമായി നൽകി. ഈ പണമെല്ലാം സ്കൂൾ ഫണ്ടിലേക്ക് മാറ്റിവയ്ക്കുകയാണ് ഹജബ്ബ ചെയ്തത്. ‘ഹരേകല ഹജബ്ബാരാ ജീവന ചരിത്രെ’ എന്നപേരിൽ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ഇസ്മത്ത് പജീർ ഹജബ്ബയുടെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009ൽ സിഎൻഎൻ-ഐബിഎൻ റിയൽ ഹീറോ അവാർഡ് നൽകി ആദരിച്ചിരുന്നു. അവാർഡ് തുകയായി ലഭിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിന് കുറച്ചുകൂടി സ്ഥലം വാങ്ങുകയാണ് ഹജബ്ബ ചെയ്തത്. 2013ൽ കർണാടക സർക്കാർ രാജ്യോത്സവ അവാർഡ് നൽകി ആദരിച്ചിരുന്നു.
ടി.എ. ജോർജ്