കോവിഡിന്റെ കരിനിഴലുകളെ മായിച്ച് ഇടവേളയ്ക്കുശേഷം ഇത്തവണ രഥോത്സവം നടക്കുമെന്ന് ഉറപ്പിച്ചതോടെ കല്പാത്തി അഗ്രഹാരവും ഉത്സവപ്രേമികളും അണിഞ്ഞൊരുങ്ങുകയാണ്. ഇന്നു മുതൽ മൂന്നുനാൾ അഗ്രഹാര വീഥികളെ ധന്യമാക്കിയുള്ള രഥപ്രയാണവും അവസാന നാളിലെ രഥസംഗമവുമാണ് രഥോത്സവത്തിലെ പതിവു ചിട്ടവട്ടങ്ങൾ. ഇത്തവണ കോവിഡ് നിയന്ത്രണം പരിഗണിച്ചു രഥസംഗമം ഒഴിവാക്കിയിട്ടുണ്ട്. ഉത്സവപുണ്യം നുകരാൻ ഉൗരുവഴികളിലൂടെ എത്തുന്നവരുടെ സംഗമം മാത്രമാകും ഇത്തവണത്തെ പ്രത്യേകത.
കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് രഥോത്സവം നടത്താനാണ് ഇത്തവണ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കല്പാത്തി ക്ഷേത്രത്തിന് പുറത്ത് 200 പേരും അകത്ത് 100 പേരെയും പങ്കെടുപ്പിക്കാനാവും. തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി സാംസ്കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ചരിത്രപ്പെരുമയുള്ള വലിയ രഥങ്ങൾ ഇത്തവണയും പ്രദക്ഷിണം നടത്തില്ല. പല്ലക്കുകളിലും ചെറിയ രഥങ്ങളിലുമായി ഗ്രാമ പ്രദക്ഷിണം നടത്താനാണ് അഗ്രഹാരത്തിലെ തീരുമാനം.
പാലക്കാട് നഗരഹൃദയത്തോടു ചേർന്നു കിടക്കുന്ന കല്പാത്തി ഗ്രാമത്തിലെ പ്രസിദ്ധമായ ശ്രീ വിശാലാക്ഷീസമേത ശ്രീ വിശ്വനാഥസ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവാഘോഷമാണ് രഥോത്സവം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പരബ്രഹ്മമൂർത്തിയായ കാശി വിശ്വനാഥപ്രഭുവും (പരമശിവൻ) പത്നിയും ആദിപരാശക്തിയുമായ വിശാലാക്ഷിയു(ശ്രീപാർവ്വതി)മാണ്.
പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവയും ഉത്സവത്തിന്റെ ഭാഗമാണ്.
തുലാം 28, 29, 30 എന്ന കണക്കിൽ നവംബർ മാസത്തിലെ രഥോത്സവം കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവവും ഒപ്പം പാലക്കാടിന്റെ സാംസ്കാരിക ആഘോഷവുമാണ്. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടി അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കാനായി ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്നുവെന്നതാണ് ഉത്സവത്തിന്റെ പ്രധാന പ്രത്യേകത. ഈ രഥഘോഷയാത്ര ആസ്വദിക്കാൻ അഗ്രഹാരത്തെരുവുകളുടെ ഓരത്തും ക്ഷേത്ര അങ്കണത്തിലും മാത്രമല്ല കൽപ്പാത്തി ഗ്രാമം നിറയെ ജനങ്ങൾ ഒരുമിക്കും.
നിളാനദി എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ കൈവഴിയായ കല്പാത്തിപ്പുഴയുടെ തീരത്താണ് 700 വർഷത്തോളം പഴക്കമുള്ളതായി പാരന്പര്യമുള്ള പുരാതനക്ഷേത്രം. 1425 എ.ഡിയിൽ നിർച്ചുവെന്നാന്ന് ചരിത്രം. ഉത്തർപ്രദേശിലെ കാശി എന്ന വാരണാസിയിലെ പ്രസിദ്ധമായ വിശ്വനാഥസ്വാമി ക്ഷേത്രം സന്ദർശിച്ചു മടങ്ങിയ തമിഴ്നാട് മായാവരം സ്വദേശിനിയായ ഒരു തമിഴ് ബ്രാഹ്മണസ്ത്രീ കൊണ്ടുവന്നതായി പാരന്പര്യമുള്ള ശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ പ്രതിഷ്ഠ. കാശി വിശ്വനാഥസ്വാമിക്ഷേത്രവുമായുള്ള സാമ്യം കാരണമാണ് കാശിയിൽ പാതി കല്പാത്തിയെന്ന പഴഞ്ചൊല്ലു മലയാളത്തിനു വന്നുചേർന്നത്. ദക്ഷിണാമൂർത്തി, ഗംഗാധരൻ, കാലഭൈരവൻ, ചണ്ഡികേശ്വരൻ എന്നീ ശിവന്റെ വിവിധ ഭാവങ്ങളും, വള്ളിദേവസേന സമേതനായ സുബ്രമണ്യൻ, ഗണപതി, സൂര്യൻ തുടങ്ങിയ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്.
തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കല്പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ പ്രദേശങ്ങളിൽ ഒന്നാണ്. ശിവക്ഷേത്രനിർമ്മാണത്തോടനുബന്ധിച്ചാണ് തമിഴ് ബ്രാഹ്മണർ ഇവിടേക്ക് കുടിയേറിയതെന്നാണ് ഐതിഹ്യം.
എം.വി. വസന്ത്
ചിത്രങ്ങൾ: അനിൽ കെ. പുത്തൂർ.