സ്വതന്ത്ര ഇന്ത്യയുടെ ഗതകാല ഗരിമ ഓരോ റിപ്പബ്ലിക് ദിനത്തിനും പ്രൗഢിയോടെ കടന്നുപോകുന്ന വീഥിയാണ് രാജ്പഥ്. തലസ്ഥാനത്തെ ഭരണസിരാകേന്ദ്രങ്ങൾക്കു നടുവിലൂടെ നിവർന്നുകിടക്കുന്ന രാജ്പഥ് ഒരിക്കലെങ്കിലും ഡൽഹി സന്ദർശിച്ചിട്ടുള്ളവരുടെ ഓർമകയിൽനിന്നു മാഞ്ഞുപോകാത്ത വീഥിയാണ്. റെയ്സിന കുന്നിൽ തലയുയർത്തി നിൽക്കുന്ന രാഷ്ട്രപതി ഭവന്റെ മുന്നിൽനിന്ന് ആരംഭിച്ച് ഇന്ത്യാ ഗേറ്റും കടന്ന് നാഷണൽ സ്റ്റേഡിയംവരെ നീണ്ടു കിടക്കുന്ന പാതയാണിത്. ഇരുവശവും സുന്ദരമായ ഉദ്യാനങ്ങളും ചെറിയ കൃത്രിമ ജലാശയങ്ങളുമൊക്കെയായി ഡൽഹി സന്ദർശകരുടെ ഓർമകളിൽ എന്നും രാജ്പഥ് ഉണ്ടായിരുന്നു. ഇന്ത്യാഗേറ്റ് സന്ദർശിക്കാനെത്തുന്നവരും രാജ്പഥിലൂടെ രാഷ്ട്രപതി ഭവന്റെ മുന്നിലേക്ക് നടന്നുചെന്ന് പാർലമെന്റ് ഉൾപ്പെടെയുള്ള ഭരണ സിരാകേന്ദ്രങ്ങൾ ദർശിച്ചു മടങ്ങുന്നു.
ഇരുപതാം നൂറ്റാണ്ടിൽ ബ്രിട്ടന്റെ രാജാവായിരുന്ന ജോർജ് അഞ്ചാമന്റെ സന്ദർശനത്തിനു മുന്നോടിയായാണ് ഈ വീഥിക്ക് രാജ്പഥ് എന്ന് പേരു നൽകിയത്. ബ്രിട്ടീഷ് ഭരണത്തിന്റെ തലസ്ഥാനം കൊൽക്കത്തയിൽനിന്നു ഡൽഹിയിലേക്ക് മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം നടന്നതും അതിനോടൊപ്പമായിരുന്നു. തലസ്ഥാന നഗരാസൂത്രണത്തിന്റെ ശിൽപികൾ ഒരുപാട് അന്വേഷണങ്ങൾക്കു ശേഷമാണ് ഭരണസിരാകേന്ദ്രമായി എല്ലായിടത്തേക്കും നോട്ടമെത്തുന്ന റെയ്സിന കുന്ന് തെരഞ്ഞെടുത്തത്.
ഇവിടെനിന്നു നോക്കിയാൽ അക്കാലത്ത് 17-ാം നൂറ്റാണ്ടിലെ ഷാജഹാനാബാദ്, 14-ാം നൂറ്റാണ്ടിലെ ഫിറോസാബാദ്, പുരാതന കില, ഹുമയൂണ് ടോംബ് എന്നിവ കാണാമായിരുന്നു. വൈസ്രോയിയുടെ ആസ്ഥാനം എല്ലായിടത്തേക്കും കണ്ണെത്തുന്ന സ്ഥലത്തായിരിക്കണം എന്ന കണക്കുകൂട്ടലിലാണ് ഇന്നത്തെ രാഷ്ട്രപതി ഭവൻ ഇരിക്കുന്ന സ്ഥലം തെരഞ്ഞെടുത്തത്. അന്ന് രാജ്പഥിന് ഇരുവശവമുള്ള പല കെട്ടിടങ്ങളും ആരാധനാലയങ്ങളുമൊക്കെ നീക്കം ചെയ്തും പുനഃസ്ഥാപിച്ചുമാണ് തലസ്ഥാന നിർമിതി പൂർത്തിയാക്കിയത്. ശരിക്കും സ്വാതന്ത്ര്യത്തിനു ശേഷമാണ് രാജ്പഥ് പൂർണരൂപത്തിലേക്ക് മാറിയതും പ്രധാന വീഥിയായി മാറിയതും.
ഇന്ത്യയുടെ സംസ്കാര വൈവിധ്യങ്ങളും സേനാബലവും കരുത്തും വിളിച്ചറിയിച്ചു കടന്നുപോകുന്ന റിപ്പബ്ലിക്ദിന പരേഡിന്റെ പേരിൽതന്നെയാണ് ചരിത്രത്തിൽ എക്കാലവും രാജ്പഥിന്റെ പേര് തെളിഞ്ഞുകിടക്കുന്നത്. കേരളത്തനിമ തലസ്ഥാനത്തിന് കാണിച്ചുകൊടുക്കുന്ന ഒട്ടേറെ ദൃശ്യങ്ങളും റിപ്പബ്ലിക് ദിനങ്ങളിൽ രാജ്പഥിലൂടെ കടന്നുപോയിട്ടുണ്ട്. മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ ന്യൂഡൽഹി എന്ന സിനിമയിലൂടെയും രാജ്പഥും പരിസര പ്രദേശങ്ങളും പണ്ടേ മലയാളിയുടെ മനസിലും ഇടംപിടിച്ചിട്ടുണ്ട്.
തലസ്ഥാന നഗരകേന്ദ്രത്തിന്റെ മുഖച്ഛായ മാറ്റുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി ഇപ്പോൾ രാജ്പഥും മുഖം മിനുക്കി അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രാജ്പഥിലേക്കും ഇന്ത്യാഗേറ്റിന് അരികിലേക്കും ഇപ്പോൾ സന്ദർശകർക്കു പ്രവേശനമില്ല. മൂന്നു കിലോമീറ്റർ നീളത്തിൽ വശങ്ങളിൽ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് സെൻട്രൽ വിസ്ത അവന്യൂ ആയി മാറാൻ രാജ്പഥ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 2022 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ അടിമുടി മുഖച്ഛായ മാറിയ രാജ്പഥിലൂടെ ആയിരിക്കും റിപ്പബ്ലിക് ദിന പരേഡ് കടന്നുപോകുന്നത്. പരിഷ്കരിച്ച ഇരിപ്പിടങ്ങളും കാൽനടക്കാർക്ക് അണ്ടർപാസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമാണ് അണിയറയിൽ ഒരുങ്ങുന്നത്. നാലായിരം പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് എളുപ്പത്തിൽ വിന്യസിക്കാനും നീക്കം ചെയ്യാനും കഴിയുന്ന വിധത്തിൽ ഇരിപ്പടങ്ങൾ തയാറാക്കി വരുന്നതെന്നാണ് സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്്മെന്റ് വ്യക്തമാക്കിയത്.
പുതിയ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും ഉൾപ്പെടെ പത്തോളം വലിയ മന്ത്രാലയങ്ങളും ഇതിനോടു ചേർന്നൊരുങ്ങുന്നുണ്ട്. ഇത്തവണ അപ്രതീക്ഷിതമായി ഡൽഹിയിൽ മഴ കനത്തതോടെ രാജ്പഥിന്റെ നവീകരണ പ്രവർത്തനങ്ങൾ ദിവസങ്ങളോളം മുടങ്ങിയിരുന്നു. പുതിയ രാജ്പഥിനു ചുറ്റുമായി 3.9 ലക്ഷം ചതുരശ്രമീറ്റർ പുൽത്തകിടിയും ചെറു കനാലുകളും അവയ്ക്കു മീതെ പന്ത്രണ്ടു ചെറുപാലങ്ങളും ഉണ്ടാകും. സന്ദർശകരെ ലക്ഷ്യംവച്ചു കച്ചവടക്കാർക്കായി ചെറിയ കടകളും നിർമിക്കുന്നുണ്ട്.
രാജ്പഥിന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന വിവിധ തരത്തിലുള്ള മരങ്ങൾ അതേപടിതന്നെ നിലനിർത്തും. ഇന്ത്യാ ഗേറ്റിൽ നിന്ന് യമുന ബാങ്കിലേക്ക് നീളുന്ന സൈക്കിൾ പാതയും ഇതിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. എന്തായാലും മുൻപ് കടന്നുപോയവരുടെ നടപ്പോർമകളിൽ ഉണ്ടായിരുന്ന ഒരു രാജ്പഥ് ആയിരിക്കില്ല അടുത്ത റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ കാണാനിരിക്കുന്നത്.
സെബി മാത്യു
മുഖം മിനുക്കി ഒരുങ്ങുന്ന രാജ്പഥ്
01:35 AM Nov 14, 2021 | Deepika.com