ഗാനഗന്ധർവൻ കെ.ജെ.യേശുദാസിനും ആസ്വാദകർക്കും ഒറ്റപ്പാലത്തെ രാമൻ നന്പിയത്തിനെ ഒരിക്കലും വിസ്മരിക്കാനാവില്ല. യേശുദാസ് ആസ്വാദകരിൽ വിസ്മയം സമ്മാനിച്ചുതുടങ്ങിയിട്ട് അറുപതുവർഷം തികഞ്ഞിരിക്കെ ഗന്ധർവനെ സംഗീതലോകത്തിന് സമ്മാനിച്ച നന്പിയത്തിനെ ചലച്ചിത്രലോകത്തിനും മറക്കാനാവില്ല. വി .ദക്ഷിണാമൂർത്തിക്കും ചെന്പൈ വൈദ്യനാഥ ഭാഗവതർക്കുമൊപ്പം യേശുദാസ് നന്ദിയോടെ ചേർത്തുപറയുന്ന വ്യക്തിയാണ് രാമൻ നന്പിയത്ത്.
രാമൻ നന്പിയത്തിന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയാണ് യേശുദാസിന്റെ ജീവിതത്തിൽ ഭാഗ്യോദയമായി മാറിയത്. ‘ജാതിഭേദം മതദ്വേഷം’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ നവാഗത ശബ്ദമായി യേശുദാസ് 1962 നവംബർ 14നാണ് പിന്നണിയിൽ അരങ്ങേറ്റം കുറിച്ചത്. 23-ാം വയസിൽ തനിക്കു മുന്നിൽ പാട്ടു പാടാൻ അവസരം ചോദിച്ചുവന്ന ആ യുവാവ് മലയാളത്തിന്റെ ഗാനഗന്ധർവനായി തലമുറകളെ വിസ്മയിപ്പിക്കുന്നതിനു പിന്നിൽ നന്പിയത്തിന്റെ ഇച്ഛാശക്തി ഒന്നു മാത്രമായിരുന്നു.
യേശുദാസിന്റെ ശബ്ദം സിനിമയിൽ ആദ്യമായി റിക്കാർഡ് ചെയ്യപ്പെട്ട ഗാനത്തിന് എം.ബി. ശ്രീനിവാസനായിരുന്നു സംഗീത സംവിധായകൻ.
ആദ്യഗാനത്തിന്റെ പിറവി ചെന്നൈയിലായിരുന്നു. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്ന ഗുരുദേവ ശ്ലോകമാണ് യേശുദാസ് ആദ്യമായി പാടിയത്.
കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ കവിതാശകലവും യേശുദാസ് ഇതിൽ പാടി. കാൽപ്പാടുകൾ സാന്പത്തികമായി പരാജയപ്പെട്ടെങ്കിലും അതിലെ ഗാനങ്ങളും യേശുദാസ് എന്ന ഗായകനും അനശ്വരതയിലേക്ക് വലതുപാദം വയ്ക്കുകയായിരുന്നു.
‘കാൽപ്പാടുകളുടെ മുറിപ്പാടുകൾ’എന്ന പേരിൽ രാമൻ നന്പിയത്ത് തന്റെ സിനിമ അനുഭവങ്ങളെ പിന്നീട് ആത്മകഥയാക്കി. അതിൽ, കാൽപ്പാടുകൾ എന്ന സിനിമയെക്കുറിച്ചും യേശുദാസിനെ അവതരിപ്പിച്ചതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. ഈ ഗാനങ്ങളുടെ റിക്കാർഡിംഗിന് രണ്ടുദിവസം മുൻപ് യേശുദാസിന് കടുത്ത പനി ബാധിച്ചു.
ഈ സാഹചര്യത്തിൽ യേശുദാസിനെക്കൊണ്ട് പാടിക്കാനാവില്ല. ശബ്ദം ശരിയാവില്ല. സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസൻ തന്റെ അഭിപ്രായം പറഞ്ഞു.
എന്റെ പടം പരാജയപ്പെട്ടാലും യേശുദാസ്തന്നെ പാടട്ടെ എന്നായിരുന്നു രാമൻ നന്പിയത്തിന്റെ നിലപാട്. പടം പൊട്ടി രാമൻ നന്പിയത്ത് എന്ന നിർമാതാവ് കടം കയറി ഒരു ഘട്ടത്തിൽ ആത്മഹത്യ ചെയ്യാൻ വരെ ആലോചിച്ചു. സാന്പത്തികബാധ്യതയിൽ നട്ടംതിരിഞ്ഞ് തൃശൂർ കണ്ടശാംകടവിലെ വീടും സ്ഥലവും വിറ്റുപെറുക്കി നന്പിയത്ത് ഒറ്റപ്പാലം പത്തംകുളം ഗ്രാമത്തിൽ അഭയം തേടി. സിനിമാപ്രതീക്ഷകളുടെ തിരശീലയിൽ കരിനിഴൽ വീണതോടെ അദ്ദേഹം കവിതയും എഴുത്തും കൃഷിയുമായി പിൽക്കാലത്ത് കഴിഞ്ഞുകൂടി.
പിൽക്കാലത്ത് നന്പിയത്തിനൊരു ആഗ്രഹം ബാക്കിയായി. മരിക്കുന്നതിന് മുൻപ് യേശുദാസിനെ ഒരിക്കൽക്കൂടി കാണണം. ആഗ്രഹം സഫലീകരിക്കാൻ മലയാളത്തിന്റെ അഭിമാനമായി വളർന്ന യേശുദാസ് നന്പിയത്തിന്റെ പത്തംകുളത്തെ വീട്ടിലെത്തി. തന്നെ സിനിമയിലേക്ക് ആനയിച്ച നിർമാതാവിനു മുൻപിൽ ഗന്ധർവൻ കരം കൂപ്പി. മരണത്തിനു മുൻപ് നന്പിയത്തിന് ആഹ്ലാദവും ധന്യതയും പകർന്ന നിമിഷം.
കാൽപ്പാടുകളുടെ മുറിപ്പാടുകളിൽ ആ അപൂർവ നിമിഷത്തെപ്പറ്റി രാമൻ നന്പിയത്ത് ഇങ്ങനെ കുറിച്ചിട്ടുണ്ട്. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് അന്നൊരിക്കൽ മകനെ കൂട്ടി പീച്ചിയിലെ താമസസ്ഥലത്ത് കാണാൻ വന്നു.
‘ഇവനെക്കൊണ്ട് സിനിമയിൽ പാടിച്ച് പറ്റുമെങ്കിൽ ഒരു വഴിക്കാക്കി തരണം’- കൈകൂപ്പിക്കൊണ്ടാണ് അഗസ്റ്റിൻ ജോസഫ് രാമൻ നന്പിയത്തിന് മുന്നിൽ ഇങ്ങിനെ പറഞ്ഞത്. സിനിമാ നിർമാണത്തിൽ പരാജയപ്പെട്ട് കടം കയറി എല്ലാം നഷ്ടപ്പെട്ടെങ്കിലും യേശുദാസിനെ മലയാള സിനിമയ്ക്ക് സമ്മാനിക്കാനായതിന്റെ ധന്യതയിൽ ഏഴുവർഷം മുൻപ് തൊണ്ണൂറാം വയസിൽ രാമൻ നന്പിയത്ത് കാലയവനികയിലേക്ക് മാഞ്ഞു. കാട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ. യേശുദാസിനു ജനകോടികളുടെ ഹൃദയങ്ങളിൽ ഇടംകൊടുക്കാൻ ഇടയാക്കിയ രാമൻ നന്പിയത്തിനെ ഈ തലമുറയിൽ അധികമാരും കേട്ടിരിക്കില്ല.
ഇക്കാലത്തും പങ്കെടുക്കുന്ന എല്ലാ വേദികളിലും യേശുദാസ് ആദ്യം ആലപിക്കുന്നത് ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന കാവ്യശകലമാണ്.
മംഗലം ശങ്കരൻകുട്ടി
രാമൻ നന്പിയത്തിന്റെ കാൽപ്പാടുകളിൽ യേശുദാസിന്റെ അരങ്ങേറ്റം
01:34 AM Nov 14, 2021 | Deepika.com