മഴക്കാലത്ത് ജലനിരപ്പ് കൂടുന്പോൾ ഡാമിൽ നിന്നും വെള്ളം പൈപ്പിലൂടെന്നപോലെ ചീറ്റും. പലയിടങ്ങളിലും വെള്ളം പനച്ചിറങ്ങും. വെള്ളം സംഭരിക്കുന്ന വശത്ത് സുർക്കി ഇളകിപ്പോയതിനാൽ കരിങ്കൽക്കെട്ടിൽ ദ്വാരങ്ങളുണ്ടായിരുന്നു. പിൻവശത്തെ കുമ്മായതേപ്പ്അടർന്ന ഭാഗങ്ങൾ തമിഴ് നാട്ടിൽനിന്നുള്ള മേസ്തിരിമാർ സിമന്റ് പൂശി അടയ്ക്കുന്നതു പതിവായിരുന്നു.’
1980ൽ മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തൽ ഒന്നാം ഘട്ടം കരാറെടുത്തത് പി.എം. പൈലിപ്പിള്ള ആൻഡ് സണ്‍സ് നേരിൽകണ്ടത് മകൻ ബാബു പോൾ ഓർമിക്കുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് സുരക്ഷിതമാണെന്ന് പറയാൻ ഒരാൾക്കും സാധിക്കില്ല. വീണ്ടുമൊരു ബലപ്പെടുത്തലിനു സാധ്യതയും സാഹചര്യവുമില്ലാതിരിക്കെ ബലവത്തായ പുതിയ ഡാം പണിയുകയാണ് പരിഹാരം.
ജോണ്‍ പെന്നിക്വിക്ക് 126 വർഷം മുൻപ് പണിത ഡാം 41 വർഷം മുൻപ് ബലപ്പെടുത്തൽ നടത്തിയതിന്റെ ആദ്യഘട്ടമായി കോണ്‍ക്രീറ്റ് ക്യാപ്പിംഗ് ചെയ്തത്് പൈലിപ്പിള്ളയുടെ മക്കളായ ബേബി പോളും ബാബു പോളും ചേർന്നാണ്.
പെന്നിക്വിക്ക് 50 വർഷത്തെ ആയുസ് വിധിച്ച മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്താൻ ഞങ്ങളെത്തുന്പോൾ അണക്കെട്ട് 85 വർഷം പിന്നിട്ടിരുന്നു. ഇരു സംസ്ഥാനങ്ങളുടെയും സഹകരണത്തിൽ അന്നു ബലപ്പെടുത്തിയതുകൊണ്ടു മാത്രമാണ് ഇതു തകരാതെ നിൽക്കുന്നത്.
ഡാം ബലപ്പെടുത്താതെ ഷട്ടറുകൾ താഴ്ത്തരുതെന്നും 136 അടിയിൽ കൂടുതൽ വെള്ളം ഉയർത്തരുതെന്നും ഹൈക്കോടതി നിർദേശമുണ്ടായ സാഹചര്യത്തിലായിരുന്നു തമിഴ്നാടിന്റെ ഈ ബലപ്പെടുത്തൽ.
കക്കാട് വൈദ്യുതപദ്ധതിയുടെ ഭാഗമായ സീതത്തോട് ടണൽ നിർമാണം ഞങ്ങളുടെ കന്പനി കരാർ എടുത്തു നടത്തുന്ന കാലമായിരുന്നു അത്. കേരളത്തിലെ പെരിയാർ അണക്കെട്ട് ബലപ്പെടുത്താൻ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ടെൻഡർ ക്ഷണിക്കുന്നതായി ഞങ്ങളുടെ അപ്പച്ചൻ പൈലിപ്പിള്ള അറിഞ്ഞു. കേരളത്തിൽ മുല്ലപ്പെരിയാർ എന്നറിയപ്പെടുന്ന ഡാം അന്ന് തമിഴ്നാട്ടിൽ പെരിയാർ അണക്കെട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്.
അപ്പച്ചന്റെ നിർദേശത്തിൽ ജ്യേഷ്ഠൻ ബേബി പോളും ഞാനും മധുര സെൻട്രൽ പൊതുമരാമത്ത് ഓഫീസിലെത്തി മുല്ലപ്പെരിയാർ ക്യാപ്പിംഗിനുള്ള ടെൻഡർ അപേക്ഷ നൽകി. മധുര പിഡ്ബ്ല്യുഡി സൂപ്രണ്ടിംഗ് എൻജിനിയർ നാച്ചിമുത്തു എറണാകുളത്ത് വന്ന് ഞങ്ങളുടെ നിർമാണ കന്പനിയുടെ വിശ്വാസ്യതയും കൃത്യതയും അന്വേഷിച്ചറിഞ്ഞശേഷമാണ് കരാർ ഒപ്പുവച്ചത്.
അക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെത്താൻ റോഡില്ല. വണ്ടിപ്പെരിയാർ വള്ളക്കടവ് ചെക്ക് പോസ്റ്റിൽനിന്ന് ചപ്പാത്ത് വരെയേ ചെറിയ റോഡുള്ളു.
അവിടെനിന്നും ഡാമിലേക്കുള്ള റോഡ് വനത്തിലൂടെ ഞങ്ങളാണ് ബുൾഡോസറുകൾ ഉപയോഗിച്ചു നിർമിച്ചത്. ആനയും പുലിയും കടുവയുമൊക്കെ അന്നവിടെ പതിവുകാഴ്ച. പകൽ സമയത്തും കൊടുംതണുപ്പ്. വണ്ടിപ്പെരിയാറിൽനിന്നും പൊതിച്ചോർ വാങ്ങി വനത്തിലിരുന്നായിരുന്നു ഭക്ഷണം. കുടിക്കാൻ കാട്ടുചോലയിലെ വെള്ളം.
വനത്തിലൂടെ തുറന്ന റോഡിലൂടെ പൈലിപ്പിള്ളയുടെ അംബാസിഡർ കാർ മുല്ലപ്പെരിയാർ ഡാമിനു മുകളിൽ ഓടിച്ചെത്തിയപ്പോൾ അതൊരു സംഭവമായിരുന്നു. അന്നുവരെ കാട്ടിലൂടെ കഴുതപ്പുറത്തും തലച്ചുമടായുമാണ് ഡാമിലേക്ക് സാമഗ്രികൾ എത്തിച്ചിരുന്നത്.
തുടക്കത്തിൽ നിർമാണ ജോലികൾ ജനറേറ്റർ പ്രവർത്തിപ്പിച്ച് ഏറെ സാഹസപ്പെട്ടാണ് ചെയ്തിരുന്നത്. ഇതറിഞ്ഞ വൈദ്യുതമന്ത്രി ആർ. ബാലകൃഷ്ണപിള്ള വള്ളക്കടവിൽനിന്നും ഒറ്റദിവസംകൊണ്ട് ലൈൻ വലിപ്പിച്ച് അണക്കെട്ടിൽ വൈദ്യുതിയെത്തിച്ചുതന്നു. വനംമന്ത്രി ആര്യാടൻ മുഹമ്മദാണ് റോഡിന് അനുമതി നൽകിയത്. വൈദ്യുതിയും റോഡുമൊക്കെ എത്തിയപ്പോൾ ഡാമിന്റെ മേൽനോട്ടക്കാരായ തമിഴർക്കും ഏറെ സന്തോഷം.
കുമളിയിൽനിന്നു തേക്കടി തടാകത്തിലൂടെ അണക്കെട്ടിലെത്താൻ ഞങ്ങൾ ഒരു ബോട്ട് വാങ്ങി. രണ്ടു കെട്ടുവള്ളങ്ങൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കിയാണ് തേക്കടിയിൽനിന്ന് സിമന്റും കന്പിയും എത്തിച്ചത്. ആദ്യഘട്ടം കോണ്‍ക്രീറ്റിനുള്ള മണൽ അവിടെയുള്ള തുരുത്തിൽനിന്ന് വാരിയെടുത്തു. പിന്നീട് മണൽ കന്പത്തുനിന്ന് ലോറിയിലെത്തിക്കുകയായിരുന്നു.
ബ്രിട്ടീഷ് എൻജിനിയർ ജോണ്‍ പെന്നിക്വിക്ക് കാട്ടുപാതകൾ താണ്ടി മുല്ലപ്പെരി യാറിൽ അണക്കെട്ട് പണിതത് അക്കാലത്തു നിലവിലുണ്ടായിരുന്ന നൂതന സാമഗ്രികൾകൊണ്ടായിരുന്നുവെന്ന് തീർച്ച. പണി നടക്കുന്ന വേളയിൽ സമീപത്തെ വനത്തിനുള്ളിൽ ചെറിയ ക്രഷർ ബെഡ്ഡുകളും ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിൽ വെൽഡിംഗ് കന്പികളും ഉരുക്കുവടങ്ങളും കാണാനിടയായിട്ടുണ്ട്. ഇന്ത്യയിൽ ലഭ്യമല്ലാത്തതും വിദേശമുദ്രയുള്ളതുമായിരുന്നു അവയൊക്കെ.
ഡാമിനോടു ചേർന്ന് ഞങ്ങൾ താമസിച്ചിരുന്ന കരിങ്കല്ല് ഷെഡ്ഡിനു പുറത്ത് രാത്രികാലങ്ങളിൽ ആനക്കൂട്ടം വന്ന് ഭിത്തിയിൽ പുറം ഉരുമ്മുക പതിവായിരുന്നു. കാട്ടാനകൾ ഒരിക്കൽപോലും ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ ഡാമിലേക്കു വരുന്പോൾ ഒരു കരടി വനത്തിൽനിന്നും ബോട്ടിൽ ചാടിക്കയറിയതും ഓർമയിലുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള എൻജിനിയർമാർക്കു താമസിക്കാൻ ഒരു ബംഗ്ലാവും അണക്കെട്ടിനോടു ചേർന്നുണ്ടായിരുന്നു.
ജോണ്‍ പെന്നിക്വിക്ക് 1887ൽ നിർമാണം തുടങ്ങി 1895ൽ പണിതീർത്ത അണക്കെട്ടിന്റെ മുകൾതട്ട് ഒരു മീറ്റർ ആഴത്തിൽ ഞങ്ങൾ പൊളിച്ചുമാറ്റി കന്പി നിരത്തി കോണ്‍ക്രീറ്റ് ചെയ്തു. ആർസിസി ക്യാപ്പിംഗ് എന്നാണ് ഇതിന് പറയുക. ഞങ്ങളെത്തുന്പോൾ മേൽത്തട്ടിൽ കുമ്മായം ഇളകി കരിങ്കല്ല് തെളിഞ്ഞുകാണാമായിരുന്നു. പെന്നിക്വിക്ക് കരിങ്കല്ലിൽ പണിത ഡാമിലേക്കുള്ള മനോഹരമായ കവാടം അന്നുമുണ്ട്.
ഡാമിന്റെ മേൽത്തട്ട് ഒരു മീറ്റർ പൊളിച്ചുനീക്കി 1200 അടി നീളത്തിൽ കന്പികൾ കെട്ടി നിരത്തി ഇരു കരകളിലെയും കുന്നുകളിൽ ഉറപ്പിച്ചു. ഇതിനുശേഷമായിരുന്നു കോണ്‍ക്രീറ്റിംഗ്. 32 എംഎം കന്പികൾ വരെ ഉപയോഗിച്ചിരുന്നു. ഒരു മീറ്റർ ഉയരത്തിലും മുകള്‍തട്ടിൽനിന്നും ഇരുവശങ്ങളിലേക്ക് നാലടി വീതം അധികം വീതിയിലുമായിരുന്നു കോണ്‍ക്രീറ്റിംഗ്.
ടോപ്പിന് വീതി വർധിപ്പിച്ചപ്പോൾ ജലനിരപ്പ് മുകളിൽ നിന്ന് കാണുക എളുപ്പമല്ലാതെ വന്നതിനാൽ സംഭരണിയുടെ വശത്ത് രണ്ടു നിരീക്ഷണ ഗാലറികളും നിർമിച്ചു. ഒരു വർഷം ദീർഘിച്ച കോണ്‍ക്രീറ്റ് ക്യാപ്പിംഗ് കരാർ കാലാവധിക്കു മുൻപുതന്നെ പൂർത്തിയാക്കി. ഞാനും ജ്യേഷ്ഠനും ഡാം സൈറ്റിൽ തന്നെ താമസിച്ചായിരുന്നു നിർമാണം. അപ്പച്ചൻ പൈലിപ്പിള്ള ഇടയ്ക്കിടെ എത്തി നിർദേശങ്ങൾ നൽകിപ്പോന്നു.
ബലപ്പെടുത്തലിന്റെ ഭാഗമായി കേബിൾ ആങ്കറിംഗ് മുംബൈ ആസ്ഥാനമായ സിം ഇന്ത്യ കന്പനി ചെയ്യുന്നുണ്ടായിരുന്നു. ഡാമിന്റെ അസ്തിവാരത്തിനും താഴെ വരെ കുഴൽക്കിണറിനു സമാനമായി കുഴലിറക്കിയായിരുന്നു കേബിൾ ആങ്കറിംഗ്.
അക്കാലത്ത് വനത്തിൽ വലിയ ഉരുൾപൊട്ടലും പ്രളയവുമുണ്ടായി. ഷട്ടറുകൾ പൂർണമായി തുറന്നിരുന്നിരുന്നിട്ടുപോലും ഡാമിൽ 142 അടി വരെ വെള്ളം ഒറ്റ ദിവസം ഉയർന്നു. ഷട്ടറിലൂടെ വെള്ളം പെരിയാറിലേക്ക് ഒഴുകി ദിവസങ്ങൾകൊണ്ടാണ് വീണ്ടും ജലനിരപ്പ് 136 അടിയിലെത്തിയത്.
കനത്ത വേനൽക്കാലത്ത് 105 അടി വരെ ഡാമിൽ ജലനിരപ്പ് താഴ്ന്ന വേളയിൽ കരിങ്കല്ലും ദ്വാരങ്ങളും തെളിഞ്ഞ ഭാഗം ഡാമിലുണ്ടായിരുന്നു. ജലനിരപ്പ് താഴ്ന്ന ഭാഗങ്ങൾ അടച്ചതല്ലാതെ അടിത്തട്ടിൽ ബലപ്പെടുത്തൽ നടത്താനായിട്ടില്ല. 105 അടിക്കു താഴെ സുർക്കിയും കൽക്കെട്ട് ദ്വാരങ്ങളും എത്ര ദുർബലമെന്ന് വ്യക്തമല്ല- ബാബു പോള്‍ അഭിപ്രായപ്പെട്ടു.
പരിഹാരം പുതിയ അണക്കെട്ട്
മുല്ലപ്പെരിയാർ ഡാമിന്റെ ബലപ്പെടുത്തലിൽ പ്രധാനപ്പെട്ടതായിരുന്നു കേബിൾ ആങ്കറിംഗ്. മുംബൈ ആസ്ഥാനമായ സിം-ഇന്ത്യ കന്പനിയാണ് ഈ നിർമാണം ഏറ്റെടുത്തു നടത്തിയത്. ആദ്യഘട്ടത്തിൽ സിം-ഇന്ത്യ കന്പനിയുടെ സൈറ്റ് എൻജിനിയറായും തുടർന്ന് രണ്ടു വർഷം കേരള പിഡബ്ലുഡിയുടെ മോനിട്ടറിംഗ് അസിസ്റ്റന്റ് എൻജിനിയറായും മുല്ലപ്പെരിയാർ അണക്കട്ടിൽ കേബിൾ ആങ്കറിംഗിന്റെ നിർമാണച്ചുമതല വഹിച്ച കാഞ്ഞിരപ്പള്ളി ചോറ്റി ജീരകത്തിൽ ജോസഫ് ഏബ്രഹാം വിശദദമാക്കുന്നു. കേബിൾ ആങ്കറിഗ് നടത്തുന്പോഴുണ്ടാകുന്ന ഭാരം ഡാമിന്റെ ഉപരിതലത്തിൽ തുല്യമായി ലഭിക്കുന്നതിനുവേണ്ടിയാണ് ആർസിസി ക്യാപ്പിംഗ് അഥവാ കന്പി ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റിംഗ് 1980ൽ നടത്തിയത്.
ക്യാപ്പിംഗ് നടത്തിയപ്പോൾ ഡാം ടോപ്പിനു നടുവിൽ ഒൻപത് അടി അകലത്തിൽ ഒരു മീറ്റർ ആഴത്തിൽ നാലിഞ്ച് വ്യാസമുള്ള പൈപ്പിട്ടിരുന്നു. 1200 അടി നീളമുള്ള ഡാമിൽ ഇത്തരത്തിൽ ആകെ 95 പൈപ്പുകൾ.
ഈ പൈപ്പിലൂടെ ഡ്രില്ലിംഗ് നടത്തി ഡാമിന്റെ അസ്തിവാരത്തിലെ പാറയിലെത്തി വീണ്ടും മുപ്പത് അടികൂടി പാറ കുഴിച്ചിറക്കി ബലവത്താക്കിശേഷമായിരുന്നു കേബിൾ ആങ്കറിഗ്. ഡ്രില്ലിംഗിനുശേഷം സിമന്റ് ഗ്രൗട്ട് ഉപയോഗിച്ച് എല്ലാ ദ്വാരങ്ങളും വാട്ടർ പ്രൂഫ് ചെയ്തു. പല ദ്വാരങ്ങളും പല തവണ ഡ്രൗട്ട് ചെയ്യുകയും വീണ്ടും ഡ്രിൽ ചെയ്ത് ചോർച്ചയില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടിയിരുന്നു. ഡാമിൽ അക്കാലത്ത് വലിയ തോതിൽ സ്വീപ്പേജ് അഥവാ ചോർച്ചയും ഉള്ളിൽ വലിയ പൊത്തുകളും ഉണ്ടായിരുന്നു. സാധാരണമായി അഞ്ചു ചാക്കു മുതൽ എട്ടു ചാക്ക് വരെ സിമന്റ് ഒരു ദ്വാരം വാട്ടർ പ്രൂഫ് ചെയ്യാൻ ഉപയോഗിച്ചു. എന്നാൽ പൊള്ളയായായി കാണപ്പെട്ടവ വാട്ടർ പ്രൂഫ് ചെയ്യാൻ 80 ചാക്കു സിമന്റ് മുതൽ 100 ചാക്കു സിമന്റ് വരെ ഉപയോഗിക്കേണ്ടിവന്നു.
ആറ് എംഎം ഹൈടെൻഷൻ കന്പി 34 എണ്ണം പ്രത്യേകം സ്പേസറുകൾ ഉപയോഗിച്ച് നിർമിച്ചാണ് ഒരു യൂണിറ്റ് കേബിൾ ഉണ്ടാക്കിയത്. ദ്വാരത്തിന്റെ ഏറ്റവും അടിയിൽ 20 അടി ഉയരത്തിൽ സിമന്റ് ഗ്രൗട്ട് ഒഴിച്ചശേഷമാണ് ഓരോ കേബിളും താഴേക്ക് ഇറക്കിയത്. 28 ദിവസത്തിനുശേഷം സിമന്റ് ഉറച്ചുകഴിയുന്പോൾ കേബിളിനുള്ളിലെ ഓരോ കന്പിയും മുന്നര ടണ്‍ ബലത്തിൽ മുകളിലേക്ക് വലിച്ചു. ഇത്തരത്തിൽ 34 കന്പികൾ വലിക്കുന്പോൾ ഓരോ കേബിളും 119 ടണ്‍ ലോഡ് മുകളിലേക്ക് വലിക്കും. ഏറ്റവും മുകളിൽ ഒരടിയുടെ നാല് ഇഞ്ച് കനമുള്ള ഉരുക്ക് പ്ലേറ്റിലാണ് ഓരോ കന്പിയും ലോക്ക് ചെയ്ത് ഉറപ്പിച്ചിരിക്കുന്നത്. ഇത്രയും ലോഡിൽ കന്പി മുകളിൽ ഉറപ്പിക്കുന്പോൾ ഇതേ ഭാരത്തിൽ ഡാമിനെ താഴേക്ക് വലിക്കുന്ന ഇഫക്ടാണുണ്ടാവുക. ആകെ 95 കേബിളുകളും ഇത്തരത്തിൽ വ ലിക്കുന്പോൾ 11,000 ടണ്‍ ഭാരം ഡാമിനു മുകളിൽ എല്ലാ ഭാഗത്തും ഒരേ തോതിൽ വലിക്കുന്നതിനു തുല്യമാണ്. ഡാമിനെ പാറയിൽ ബന്ധിപ്പിക്കുന്നതിനു തുല്യമായ ബലപ്പെടുത്തൽ എന്നു പറയാം. കേബിൾ ഇറക്കിയ ദ്വാരം സിമന്റ് പന്പ് ചെയ്ത് കന്പിക ൾ മുകൾത്തട്ടിൽ പ്ലഗ്ഗ് ചെയ്ത് സീൽചെയ്ത് ഉറപ്പിച്ചു.
കോണ്‍ക്രീറ്റ് ബാക്കിംഗ്
മൂന്നാംഘട്ടമായുള്ള ബലപ്പെടുത്തലായിരുന്നു കോണ്‍ക്രീറ്റ് ബാക്കിംഗ്. ഈറോഡ് ഇ. രാമലിംഗം കന്പനിയും മൂവാറ്റുപുഴ പാലനാട്ടിൽ കൺസ്ട്രക്ഷൻസുമായിരുന്നു കരാറുകാർ. ഡാമിന്റെ പിൻവശത്ത് ചുവട്ടിൽനിന്ന് 35 അടി വീതിയിൽ തുടങ്ങി ചെരിച്ച് കോണ്‍ക്രീറ്റ് ചെയ്തു സപ്പോർട്ടിംഗ് ഡാം രണ്ടു തട്ടുകളായി പഴയ അണക്കെട്ടിനോടു ചേർത്തതാണ് കോണ്‍ക്രീറ്റ് ബാക്കിംഗ്. ഈ സപ്പോർട്ടിംഗ് ഡാമിനുള്ളിലാണ് സ്വീപ്പേജ് നിരീക്ഷണത്തിനുള്ള ഗാലറിയുള്ളത്. പെന്നിക്വിക്കിന്റെ ഡാമിൽ ഗാലറിയില്ല.
പെന്നിക്വിക്കിന്റെ ഡാമിനു പിന്നിലെ കോണ്‍ക്രീറ്റ് ബാക്കിംഗും മേൽത്തട്ടിലെ ക്യാപ്പിംഗും കേബിൾ ആങ്കറിംഗും വന്നശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്നു കാണുന്ന വലിപ്പവും ആകൃതിയുമുണ്ടായത്. പെന്നിക്വിക്ക് എട്ടു വർഷത്തെ ശ്രമഫലമായി 126 വർഷം മുൻപ് പണിതീർത്തത് സുർക്കിയും കീറിയെടുത്ത കരിങ്കല്ലും കോർത്തുകെട്ടിയ നിർമിതിയായിരുന്നു.
ഇനി മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുകയെന്നത് അസാധ്യമാണെന്നാണ് ജോസഫ് ഏബ്രഹാമിന്റെ അഭിപ്രായം. ഡാമിന്റെ ബലവും ബലക്ഷയവും തർക്കവിഷയമാക്കാതെ പുതിയത് പണിയുക മാത്രമാണ് ആശങ്ക അകറ്റാനുള്ള പരിഹാരം. ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള ഡാമിൽ നാലു പതിറ്റാണ്ടു മുൻപ് ബലപ്പെടുത്തൽ നടത്തിയെന്നതിൽ ന്യായീകരണമില്ല. ഓരോ വർഷവും ഡാം കൂടുതൽ ദുർബലമായിക്കൊണ്ടിരിക്കുന്നു.
നിലവിലെ ഡാമിനു നാനൂറു മീറ്റർ താഴെ പുതിയ ഡാമിന് അനുയോജ്യമായ ഇടമുണ്ടെന്ന് കേരള, തമിഴ്നാട് സർക്കാരുകളുടെ വിദഗ്ധർ കണ്ടെത്തിയതായാണ് അറിയുന്നത്. എത്രയും വേഗം പുതിയ അണക്കെട്ട് എന്നതാണ് പ്രായോഗികം. മുകളിൽ പഴയ അണക്കെട്ട് നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയിൽ മാത്രമേ പുതിയത് പണിയാനാകൂ. ഇതിന് കുറഞ്ഞത് പത്തു വർഷമെങ്കിലും കാലതാമസം വരുമെന്നതിനാൽ നിമിഷം വൈകാതെ പുതിയ അണക്കെട്ട് നിർമാണം തുടങ്ങുകയാണു വേണ്ടത്- മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തലിന് മൂന്നു വർഷം സൈറ്റിൽ ചെലവഴിച്ച് ആ നിർമിതിയെ അടുത്തറിയുന്ന ജോസഫ് ഏബ്രഹാം അഭിപ്രായപ്പെടുന്നു.
റെജി ജോസഫ്