മാറ്റുരയ്ക്കുന്ന കഥാപാത്രങ്ങൾ മലയാളത്തിൽ ചിലരിൽ മാത്രം കേന്ദ്രീകരിക്കുന്നു എന്നതാണ് സത്യം. എന്നാൽ മലയാളത്തിൽ നിന്നും തമിഴിലേക്കെത്തി ഏറെ പ്രശംസാവഹമായ പ്രകടനം ഒരുക്കി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് രജീഷ വിജയൻ, അപർണ ബാലമുരളി, ലിജോമോൾ എന്നിവർ.
ധനുഷ് നായകനായി എത്തിയ കർണനിലൂടെയായിരുന്നു രജീഷ വിജയന്റെ അരങ്ങേറ്റം. മാരി സെൽവൻ സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടിൽ ഇന്നും നിലനിൽക്കുന്ന ജാതി വ്യവസ്ഥയുടെ ഭീകരത വ്യക്തമാക്കുകയായിരുന്നു. ചിത്രത്തിൽ ദ്രൗപതി എന്ന കഥാപാത്രത്തിലൂടെ തന്റെ കരിയറിലെ മികച്ച കഥാപാത്രത്തെയാണ് രജീഷ വെള്ളിത്തിരയിലെത്തിച്ചത്.
ദാവണി ഉടുത്ത് വെളിച്ചെണ്ണ തേച്ചൊട്ടിച്ച മുടിയുമായി തനി ഗ്രാമീണ ശൈലിയിലുള്ള നായികയായി രജീഷ കയ്യടി നേടി. ഇതോടെ നിരവധി ചിത്രങ്ങളാണ് രജീഷയെ തേടിയെത്തിയിരിക്കുന്നത്. ഇപ്പോൾ സൂര്യ നിർമാതാവും നായകനുമായി എത്തിയ ജയ് ഭീമിലും രജീഷയായിരുന്നു നായികമാരിൽ ഒരാൾ.
അപർണ ബാലമുരളിയുടെ പതിവു വേഷപ്പകർച്ചയിൽനിന്നും മാറി അഭിനയ ജീവിതത്തിലെ നിർണായക കഥാപാത്രത്തെയാണ് സൂര്യ നായകനായി എത്തിയ സൂരാരി പ്രൊടുവിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രം അതിർത്തികൾ കടന്നും അപർണയ്ക്കു പെരുമ നേടിക്കൊടുക്കുന്നു.
തമിഴ്നാട്ടിലെ മധുര പ്രദേശത്തെ ഭാഷാ ശൈലിയിൽ സംസാരിക്കുന്ന ബൊമ്മി യഥാർഥ കഥാപാത്രമെന്നു തോന്നിപ്പിക്കും വിധം അനശ്വരമാക്കാൻ ഈ നായികയ്ക്കു സാധിച്ചു. കഥാപാത്രത്തിനായി എടുത്ത കഷ്ടപ്പാടും കഠിനാധ്വാനവുമാണ് കഥാപാത്രത്തെ മെച്ചമാക്കിയതെന്ന് അപർണയും പറയുന്നു. എട്ട് തോട്ടകൾ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും സൂരാരി പ്രൊട്രുവിനെ തന്റെ മേൽവിലാസമാക്കി മാറ്റിയിരിക്കുകയാണ് താരം.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത് മലയാളി താരം ലിജോമോളുടെ ജയ് ഭീമിലെ കഥാപാത്രമാണ്. സൂര്യ നായകനായി എത്തിയ ജയ് ഭീം 1995-ൽ നടന്ന യഥാർഥ സംഭവത്തിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്നു. ചിത്രത്തിൽ ദളിത് നായികയായി എത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനമാണ് ലിജോമോൾ കാഴ്ചവച്ചിരിക്കുന്നത്. സെൻഗിണി എന്ന ഗർഭിണിയായ ഇരുളർ വിഭാഗത്തിൽപ്പെട്ട് ആദിവാസി യുവതി തന്റെ ഭർത്താവിനെ കണ്ടെത്താൻ നടത്തുന്ന നിയമ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
സെൻഗിണിയായുള്ള ലിജോമോളുടെ പരകായപ്രവേശം കണ്ട് മലയാളി പ്രേക്ഷകർ അതിശയിച്ചിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരത്തിലും കട്ടപ്പനയിലെ ഋത്വിക് റോഷനിലും കണ്ട ലിജോമോളെയല്ല ജയ് ഭീമിൽ കാണുന്നത്. അഭിനയത്തിന്റെ പുത്തൻ വാതായനങ്ങളെയാണ് ലിജോമോൾ സൃഷ്ടിച്ചെടുക്കുന്നത്. സിനിമ കണ്ടിറങ്ങിയാലും ഒരു നോവായി തന്റെ കഥാപാത്രത്തെ മാറ്റുന്നതിൽ ലിജോമോൾ വിജയിച്ചു എന്നതാണ് സിനിമയുടെയും കരുത്ത്.