കുടുംബപ്രേക്ഷകരുടെ സംവിധായകനാണ് ജിബു ജേക്കബ്. ഛായാഗ്രാഹകനായി തുടക്കം കുറിച്ച് പിന്നീട് ഹിറ്റ് സിനിമകളുടെ അമരക്കാരനായി അദ്ദേഹം മാറി. മലയാളി പ്രേക്ഷകരുടെ ഇഷ്ടസിനിമ വെള്ളിമൂങ്ങയിലൂടെയാണ് ജിബു ജേക്കബ് സംവിധാന രംഗത്ത് തുടക്കം കുറിക്കുന്നത്. തുടർന്ന് മുന്തിരിവള്ളികൾ തളിർക്കുന്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളും. കുടുംബ പ്രേക്ഷകരുടെ ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ സിനിമകളുടെ ആകർഷണ ഘടകം.
വെള്ളിമൂങ്ങയിൽ കൗശലക്കാരനായ രാഷ്്ട്രീയക്കാരൻ മാമച്ചന്റെ കഥയാണ് പറഞ്ഞതെങ്കിൽ മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിൽ പ്രണയം പുനർജനിക്കുന്ന കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പമാണ്് പറഞ്ഞത്. വളരെ വ്യത്യസ്തമായ ബ്രോക്കറിന്റെ ജീവിതമായിരുന്നു ആദ്യരാത്രിയുടേത്. ഇപ്പോൾ രാഷ്്ട്രീയക്കാരുടെ കുടുംബ ബന്ധങ്ങളിലൂടെ പുതിയൊരു കഥ പറയുകയാണ് ഈ സംവിധായകൻ. ജിബു ജേക്കബിന്റെ നാലാം ചിത്രം എല്ലാം ശരിയാകും ഉടൻ തിയറ്ററിലേക്കെത്തുകയാണ്...
സിനിമാ മേഖലയെ സംബന്ധിച്ച് എല്ലാം ശരിയായി വരുന്ന സമയമാണ്. ഈ സാഹചര്യത്തിൽ എല്ലാം ശരിയാകും എന്ന സിനിമ എന്താണ് പറയുന്നത്..
ഒരു തികഞ്ഞ കുടുംബ ചിത്രമാണ് എല്ലാം ശരിയാകും. രാഷ്ട്രീയക്കാരുടെ കുടുംബങ്ങളിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. കേരളത്തിലെ രണ്ടു പ്രമുഖ രാഷ്ട്രീയ പാർട്ടികളിലുള്ള രണ്ടു കുടുംബങ്ങളിൽ നടക്കുന്ന കഥയാണിത്. ചെറിയ സ്ക്രീനിൽ നിന്നും വലിയ തിരശീലയിലേക്കു സിനിമ വീണ്ടും എത്തിത്തുടങ്ങിയിരിക്കുന്നു. അതിന്റെ തുടക്കത്തിൽ എത്തുന്ന ചിത്രം എന്നത് വലിയ സന്തോഷം നൽകുന്നു.
എല്ലാം ശരിയാകും എന്നത് സർവസാധാരണമായി നമ്മൾ എല്ലാവരും പറയുന്നതാണ്. അത് ഞങ്ങളുടെ സിനിമയുടെ പേരായി മാറിയത് സ്വാഭാവികമായി സംഭവിച്ചതാണ്. ഈ പേര് ഇതുവരെ മറ്റൊരു സിനിമയ്ക്കും ഉപയോഗിച്ചില്ല എന്നതാണ് കൗതുകം.
ആസിഫ് അലി- രജീഷ വിജയൻ ഹിറ്റ് വീണ്ടും വെള്ളിത്തിരയിലേക്ക്?
ഒരു യുവജന പ്രസ്ഥാനത്തിന്റെ നേതാവായ ചെറുപ്പക്കാരന്റെ കഥയാണ് എല്ലാം ശരിയാകും. അതിന് ഏറ്റവും നല്ല തെരഞ്ഞെടുപ്പായിരുന്നു ആസിഫ് അലി. എന്റെ ആദ്യ ചിത്രം വെള്ളിമൂങ്ങയിൽ ആസിഫ് അതിഥി വേഷത്തിൽ എത്തിയിരുന്നു. നമുക്കൊരു സിനിമ ചെയ്യണം എന്ന് ആസിഫ് പലപ്പോഴും പറയുമായിരുന്നു. ഈ കഥ എത്തിയപ്പോൾ ആസിഫിനോട് കഥ പറഞ്ഞു. കോവിഡിനു മുന്പ് പ്ലാൻ ചെയ്ത ചിത്രമായിരുന്നു.
അനുരാഗകരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ഹിറ്റ് കോന്പിനേഷനായി മാറിയതാണ് ആസിഫും രജീഷ വിജയനും. മികച്ച അഭിനേത്രി എന്ന പ്രശംസ നേടിയ നായികയാണ് രജീഷ. ഏറ്റവും അനുയോജ്യമായ കഥാപാത്രങ്ങൾ എന്നു വന്നപ്പോഴായിരുന്നു ഹിറ്റ് കോന്പോയെ തെരഞ്ഞെടുത്തത്. ചിത്രത്തിൽ ഇവർക്കൊപ്പം വളരെ ശ്രദ്ധേയ കഥാപാത്രമായി സിദ്ധിഖും എത്തുന്നു.
കോവിഡ് വെല്ലുവിളിയിലുള്ള സിനിമ നിർമാണം എങ്ങനെ
2020 വർഷാരംഭത്തിൽ ഷൂട്ടിംഗ് തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു എല്ലാം ശരിയാകും. പിന്നീട് കോവിഡിന്റെ വരവോടെ ചിത്രം വൈകി. പോയ വർഷം ഡിസംബറിലാണ് ഷൂട്ടിംഗ് നടത്തുന്നത്. വളരെ വെല്ലുവിളികളിലൂടെയായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. ആൾക്കൂട്ടം ആവശ്യമുള്ള ചിത്രമായിരുന്നു ഇത്.
കോവിഡിന്റെ പ്രശ്നങ്ങൾക്കിടയിലും അണിയറ പ്രവർത്തകരെല്ലാം ഒന്നിച്ചുനിന്നാണ് സിനിമ പൂർത്തിയാക്കിയത്. പിന്നീട് പോസ്റ്റ് പ്രൊഡക്ഷൻ സമയത്താണ് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നത്. ഇപ്പോൾ ചിത്രം തിയറ്ററിലെത്തുന്നത് അധിക സന്തോഷം നൽകുന്നു. ഒടിടി പ്ലാറ്റ്ഫോമിൽ അല്ല പ്രേക്ഷകർ തിയറ്ററിൽ കാണേണ്ട ഒരു ചിത്രം തന്നെയായിരിക്കണം എല്ലാം ശരിയാകും എന്നു ചിന്തിച്ചിരുന്നു.
വെള്ളിമൂങ്ങയ്ക്കു ശേഷം വീണ്ടുമൊരു രാഷ്്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രം
വെള്ളിമൂങ്ങ ഒരു ആക്ഷേപ ഹാസ്യ ചിത്രമായിരുന്നു. അതിൽ കൗശലക്കാരനായ ഒരു രാഷ്ട്രീയക്കാരനെയാണ് കാണുന്നത്. അതിൽ നിന്നും വിഭിന്നമായി എല്ലാം ശരിയാകും രാഷ്ട്രീയക്കാരുള്ള കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. അതിന്റെ പോസിറ്റീവും നെഗറ്റീവുമായുള്ള കാര്യങ്ങളാണ് പറഞ്ഞു പോകുന്നത്.
മമ്മൂട്ടിയെ നായകനാക്കി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിനു ശേഷം രാഷ്ട്രീയക്കാരനായ ഒരാളുടെ വ്യക്തിജീവിതത്തിലേക്കും അയാളുടെ കുടുംബത്തിലേക്കും നോട്ടം പതിപ്പിച്ചുള്ള കാഴ്ചയാണ് ഈ ചിത്രം.
ഒൗസേപ്പച്ചന്റെ സംഗീതം ശ്രദ്ധാകേന്ദ്രമായത് എങ്ങനെയാണ്?
ഞാനും തിരക്കഥാകൃത്ത് ഷാരിസ് മുമ്മദും തമ്മിലുള്ള ചർച്ചാ വേളയിലാണ് സംഗീത സംവിധാനം ഒൗസേപ്പച്ചൻ ചെയ്താൽ നന്നാകുമെന്നുള്ള തീരുമാനമുണ്ടാകുന്നത്. വളരെ സീനിയറായ സംഗീത സംവിധായകനാണ് അദ്ദേഹം. നമ്മൾ സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ.
ഒരു ഭയത്തോടെയാണ് അദ്ദേഹത്തെ ഞാൻ സമീപിച്ചത്. ഫോണിൽ സംസാരിച്ചതിനു ശേഷം നേരിട്ട് ചെന്നു കഥ പറയുന്പോൾ ഞങ്ങളിൽ ഒരാളായി അദ്ദേഹം മാറുകയായിരുന്നു. പുതിയ കാലത്തിന്റെ സംഗീതമൊരുക്കുന്ന ശൈലിയിൽനിന്നും മാറി ഒരാഴ്ച അദ്ദേഹത്തിനൊപ്പം ഞങ്ങളുടെ ടീം ചെലവഴിച്ചു.
അദ്ദേഹത്തിന്റെ നിത്യഹരിത ഗാനങ്ങളുടെ അനുഭവങ്ങളൊക്കെ പങ്കുവച്ചായിരുന്നു കന്പോസിംഗ്. എനിക്കു തോന്നുന്നു, മലയാള സിനിമയിൽ ഏറ്റവും നന്നായി കുടുംബ ജീവിതം നയിച്ച് സംഗീതവും ഒപ്പം കൊണ്ടുപോകുന്ന ഒരാളാണ് ഒൗസേപ്പച്ചൻ. അദ്ദേഹത്തിന്റെ വീട്ടിൽത്തന്നെയാണ് സ്റ്റുഡിയോയും.
സംഗീതമൊരുക്കുന്ന നിമിഷങ്ങളെല്ലാം കുടുംബത്തിനൊപ്പമെന്ന പോലെയാണ് നമുക്കും തോന്നുന്നത്. ഇത്ര സീനിയറായ ഒരു സംഗീത സംവിധായകനാണെങ്കിലും ആദ്യ സിനിമ ചെയ്യുന്ന ത്രില്ലിലാണ് അദ്ദേഹം ഓരോ പാട്ടും ഒരുക്കുന്നത്. അദ്ദേഹത്തിന്റെ എനർജി ലെവലിലേക്ക് നമ്മൾ എത്താനാണ് പാടുപെടുന്നത്.