വാണിജ്യ അടിസ്ഥാനത്തിൽ പശുവളർത്തലും പാലുത്പാദനവും നടത്തുന്ന ഫാമുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഗോകുലം തൊഴുത്ത്. പശുക്കൾ മാത്രമല്ല നാൽപ്പതിലേറെ കാളകളും ഇവിടത്തെ കാഴ്ചയാണ്. പശുക്കളിലും കാളകളിലും ഒരെണ്ണപോലും വിദേശ ജനുസുകളോ സങ്കരമോ അല്ലെന്നതാണ് പ്രത്യേകത.
കേരളത്തിലെ തനതുജനുസുകളായ കാസർഗോഡ് കുള്ളനും വെച്ചൂർ ഇനവും തൊഴുത്തിലുണ്ട്. കർണാടകത്തിലെ ഹള്ളിക്കാർ, മല്ലാഡ്ഗിഡ്ഡ ഇനങ്ങളും ഗുജറാത്തിലെ പ്രസിദ്ധമായ ഗിർ, കാണ്കറേജ് ഗോക്കളും കാണാൻ ഏറെ അഴക്. ആന്ധ്രയിൽനിന്നും ഓങ്കോൾ, തമിഴ്നാട്ടിലെ കാങ്കേയം, ബർഗൂർ തുടങ്ങി ഒൻപത് തദ്ദേശീയ ജനുസുകൾ. ഇത്രത്തോളം നാടൻ ഇനങ്ങളെ വംശഗുണത്തിന് തെല്ലും മാറ്റംവരാതെ ഇവിടെ സംരക്ഷിക്കപ്പെടുന്നുവെന്നതു മറ്റൊരു പ്രത്യേകത.
അച്ഛൻ വാമന ഹെബ്ബാറിന്റെയും അമ്മ ദേവകിയുടെയും കാലത്തുതന്നെ വിഷ്ണുപ്രസാദിന്റെ വീട്ടിൽ ഏറെ പശുക്കളെ വളർത്തിയിരുന്നു. സ്വന്തമായി വീടു പണിതതോടെയാണ് വിഷ്ണുപ്രസാദിന് നാടൻ പശുക്കൾക്കു മാത്രമായി തൊഴുത്തു തുടങ്ങണമെന്ന ആഗ്രഹം തോന്നിയത്. ആദ്യം വാങ്ങി വളർത്തിയത് വെച്ചൂർ പശുവിനെയും കാസർഗോഡ് കുള്ളനെയുമാണ്. പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ നിന്നും അവിടങ്ങളിലെ അറിയപ്പെടുന്ന ഇനങ്ങളെ സ്വന്തമാക്കി.
അറവുശാലയിൽനിന്നും അതിജീവനം
ആന്ധ്രയിലെ ഓങ്കോൾ പശുക്കൾ ഇവിടെയെത്തിയത് വിശേഷാൽ സംഭവമാണ്. വെളുത്ത നിറവും മുതുകിൽ പൂഞ്ഞിയുമൊക്കെയായി ആകർഷകമാണ് ഓങ്കോൾ കാളകൾ. ഏറെ ചന്തമുള്ള ഒരു കാളക്കുട്ടിയെ മൊഗ്രാൽ എന്ന സ്ഥലത്തെ അറവുശാലയ്ക്കു മുന്നിൽ കണ്ടപ്പോൾ ഒരു സുഹൃത്ത് വിഷ്ണുപ്രസാദിനെ വിളിച്ചറിയിക്കുകയായിരുന്നു. വിഷ്ണുപ്രസാദ് വൈകാതെ അറവുശാലയിലെത്തിയപ്പോൾ ഓങ്കോൾ ഇനമാണെന്നു തീർച്ചയാക്കി. അറവുകാരനോട് വില ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപയെന്നായിരുന്നു മറുപടി.
രൊക്കം പണം കൊടുത്ത് ഓങ്കോൾ കാളയെ ഫാമിലെത്തിച്ച് ശിവ എന്ന് പേരിട്ടു.
തുടർന്നും ഇതേ ഇനം നാല് കാളകളെയാണ് വിഷ്ണുപ്രസാദ് അറവുശാലകളിൽ നിന്നും വാങ്ങി പരിപാലിക്കുന്നത്. വാങ്ങുന്പോൾ ഇതിൽ പലതും തീർത്തും അവശനിലയിലായിരുന്നു. മികച്ച പരിചരണത്തിൽ ഇവയെല്ലാം തലയെടുപ്പുള്ള കാളക്കൂറ്റൻമാരായിരിക്കുന്നു. പിന്നീട് ആന്ധ്രയിൽനിന്നും ഓങ്കോൾ പശുക്കളെ കൊണ്ടുവന്ന് ഈ ഇനത്തെ വളർത്തിയെടുത്തു. വളർച്ചയെത്തിയ ഓങ്കോളിന് 12 ലക്ഷം രൂപ വരെ മതിക്കുമെന്ന് വിഷ്ണുപ്രസാദ് പറയുന്നു.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിന് പ്രസിദ്ധമായ കാങ്കേയം ഇനത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായതിനാൽ ഇവയ്ക്കുമാത്രം മൂക്കുകയർ ഇട്ടിട്ടുണ്ട്. കൃത്രിമ കാലിത്തീറ്റകളൊന്നും ഫാമിൽ വാങ്ങാറില്ല. പച്ചപ്പുല്ലിനും വൈക്കോലിനുമൊപ്പം വിവിധയിനം പിണ്ണാക്കുകളാണ് തീറ്റ. കാലികളെ രണ്ടുമൂന്നു മണിക്കൂർ നടത്തി കാറ്റും വെളിച്ചവും കൊള്ളിക്കുന്നത് പരിചരണത്തിന്റെ ഭാഗമാണ്. കുളിപ്പിക്കുന്നതിനും പുറത്തിറക്കുനന്നതിനും കറവ നടത്താനുമായി ഇരുപതോളം ജോലിക്കാരുമുണ്ട്.
ചെങ്കല്ല് വെട്ടിയിരുന്ന ഉൗഷരഭൂമി വാങ്ങിയാണ് വിഷ്ണുപ്രസാദ് വീടുവച്ചത്. പശുക്കളിൽ നിന്നുള്ള ജൈവസമൃദ്ധമായ വളം ഉപയോഗിച്ച് തെങ്ങും കവുങ്ങും വാഴയും പച്ചക്കറികളുമൊക്കെ വിജയകരമായി കൃഷിചെയ്യുന്നു. പശുക്കൾക്ക് തീറ്റയായി ചോളവും തീറ്റപ്പുല്ലും വളർത്തുന്നു. തൊഴുത്തിലെ പശുക്കളും കാളകളുമെല്ലാം ലക്ഷങ്ങൾ വിലമതിക്കുന്നവയാണെങ്കിലും ഇതുവരെ ഒന്നിനേയും വിൽപന നടത്തിയിട്ടില്ല.
സങ്കരയിനം പശുക്കൾക്ക് ആയുസ് പന്ത്രണ്ടു വയസുവരെയാണെന്നിരിക്കെ നാടൻ ഇനങ്ങളുടെ ആയുസ് 20-25 വർഷം വരെയാണ്. പ്രകൃതിദത്തമായ രീതിയിൽ പ്രത്യുൽപാദനം നടത്തുന്നതിനാൽ നാടൻ ഇനങ്ങളുടെ തനിമയുള്ള ശേഖരം ഗോകുലത്തിനു സ്വന്തം. നാടൻ ഇനങ്ങൾക്ക് മിക്ക രോഗങ്ങൾക്കെതിരെയും സ്വാഭാവിക പ്രതിരോധശേഷിയുള്ളതിനാൽ ഇവിടുത്തെ പശുക്കൾക്കും കാളകൾക്കും പ്രതിരോധ കുത്തിവയ്പുകൾ വേണ്ടിവരുന്നില്ല. നാടൻ പശുക്കളുടെ പാലിന് താരതമ്യേന ഉയർന്ന വില കിട്ടുമെങ്കിലും വിൽപന നടത്താതെ ഏറിയ പങ്കും നെയ്യും വെണ്ണയുമുൾപ്പെടെ മൂല്യവർധിതമാക്കി മാറ്റുകയാണ്.
പൂജാകർമങ്ങൾക്കായി പഞ്ചഗവ്യവും തയാറാക്കുന്നുണ്ട്. ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ചന്ദനത്തിരി, ഭസ്മം, ഡിഷ് വാഷ്, ഹാൻഡ് വാഷ്, പാലും വെളിച്ചെണ്ണയും ചേരുവയായ സോപ്പ് തുടങ്ങിയവ വേറെയും. ഭാര്യ നാഗരത്നയ്ക്കാണ് ഇത്തരം ഉത്പന്നങ്ങൾ തയാറാക്കുന്നതിന്റെ മേൽനോട്ടം. ധാർവാഡ് സർവകലാശാലയിൽ നിന്നും എംഎസ്സി ഓർഗാനിക് കെമിസ്ട്രിയും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും കെമിക്കൽ ബയോളജിയിൽ പിഎച്ച്ഡി യും നേടിയ യൂണിവേഴ്സിറ്റി അധ്യാപികയും ഗവേഷകയുമാണ് നാഗരത്ന.
ഫാം പത്തുവർഷമെത്തിയെങ്കിലും സാന്പത്തികമായി വിഷ്ണുപ്രസാദ് കാര്യമായ ലാഭമൊന്നും ഉണ്ടാക്കിയിട്ടില്ല. തനിമയുടെ നാടൻ ഇനങ്ങളെ സംരക്ഷിച്ചു പരിപാലിക്കാനാകുന്നു എന്നതാണ് നേട്ടവും സന്തോഷവും. വരുംനാളുകളിൽ ഗോക്കളുടെ എണ്ണം വർധിക്കുന്പോൾ പാലിന്റെയും ഇതര ഉൽപന്നങ്ങളുടെയും വിപണിമൂല്യം പല മടങ്ങാകും. നാടൻ ഗോക്കളുടെ സ്വഭാവഗുണങ്ങളെയും പ്രത്യേകതകളെയും കുറിച്ച് പഠനവും ഗവേഷണവും നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഗോകുലം സാധ്യതകൾ തുറന്നിടുന്നു.
എല്ലാം കച്ചവടക്കണ്ണിലൂടെ മാത്രം കണ്ടാൽ പോരല്ലോ, ജൈവസന്പത്തിനെ അതിന്റെ തനത് വിശുദ്ധിയിൽ കാത്തുസൂക്ഷിക്കുന്നതും വലിയൊരു കാര്യമല്ലേയെന്നാണ് വിഷ്ണുപ്രസാദിന്റെ പക്ഷം.
ശ്രീജിത് കൃഷ്ണൻ