അടൂർ: പഴയ ടൗൺഹാൾ നിന്ന സ്ഥലത്തു നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തിനശിച്ചു. പാർക്കിംഗ് ഏരിയയിലെ കരിയിലയിൽ തീ പിടിച്ചതാണ് അപകട കാരണമെന്നാണ് പറയുന്നത്.
എന്നാല്‍, മണിക്കൂറുകളുടെ ഇടവേളകളിലാണ് രണ്ട് കാറുകളും കത്തിയത്. ഇതാണ് ദുരഹതയുണ്ടെന്ന ആരോപണത്തിനു പിന്നിൽ.
അടൂർ നഗരസഭ അസിസ്റ്റന്റ് എൻജിനിയർ റഫീക്കിന്റെ കാറും ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള മാരുതി എസ്റ്റിം കാറുമാണ് തീ പിടിച്ചത്. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് റഫീക്കിന്റെ കാർ കത്തിനശിച്ചത്. രാത്രി എട്ടോടെ ആരോഗ്യവകുപ്പിന്റെ ഉപയോഗ ശൂന്യമായി കിടന്ന കാറും കത്തിനശിച്ചു.
അടൂരിൽനിന്നു ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ പാർക്കിംഗ് ഏരിയയിലെ മറ്റു വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടായില്ല.റഫീക്കിന്റെ കാർ പൂർണമായും കത്തിനശിച്ചു. ഫയർ ജില്ലാ ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിലാണ് അടൂർ ഫയർ സ്റ്റേഷനിൽനിന്നു സേന എത്തിയാണ് തീ അണച്ചത്.
സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജീവ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിയാദ്, ദീപേഷ്, അനീഷ്, സാനിഷ്, സന്തോഷ്, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പാര്‍ക്കിംഗ് സ്ഥലത്ത് ആരെങ്കിലും തീയിട്ടതാണ് അപകട കാരണമെന്ന നിഗമനത്തിലാണ് പോലീസ്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.
പാർക്കിംഗ് സ്ഥലത്തു കിടന്ന രണ്ടു കാറുകൾ കത്തിനശിച്ചതില്‍ ദുരൂഹത
02:38 PM Jan 29, 2022 | Deepika.com