എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ്, വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങൾക്കു വേണ്ടി തിരക്കഥ ഒരുക്കിയാണ് അഭിലാഷ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്
മലയാള സിനിമയിലേക്ക് ഹിറ്റ് മേക്കേഴ്സായ രണ്ടു സംവിധായകരുടെ ചിത്രീകരണം നടക്കുന്ന പുതിയ സിനിമകളുടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. ഒരേ സമയം രണ്ടു ചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നത് തുടക്കക്കാരൻ എന്ന നിലയിൽ അഭിലാഷിനു ഇരട്ടി മധുരം നൽകുന്നു. അമലാ പോൾ കേന്ദ്രകഥാ പാത്രമായ കഡാവർ എന്ന തമിഴ് ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചാണ് അഭിലാഷ് സിനിമാ രംഗത്തേക്കു കടന്നുവന്നത്.
കഡാവറിന്റെ സംവിധായകൻ അനൂപ് പണിക്കരുമായി മൂന്നു വർഷമായി സഹകരിച്ചു പ്രവർത്തിച്ചു. ഒരു ഫോറൻസിക് സർജന്റെ ജീവിതവും കുറ്റാന്വേഷണവുമാണ് കഡാവർ പറയുന്നത്. നിർമാണം പൂർത്തിയായ ചിത്രം റിലീസിന് തയാറെടുക്കുന്നു.
തന്റെ സിനിമാ രംഗപ്രവേശത്തെക്കുറിച്ച് അഭിലാഷ് പറയുന്നു. ആദ്യ ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുന്പുതന്നെ മലയാളത്തിൽ അരങ്ങേറുവാൻ കഴിഞ്ഞതും ഒരേ സമയത്തു ചിത്രീകരണം നടക്കുന്ന രണ്ടു ചിത്രങ്ങൾക്കുവേണ്ടി തിരക്കഥ ഒരുക്കുവാൻ കഴിഞ്ഞും വലിയ ഭാഗ്യമായി കരുതുന്നു. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ്, വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങൾക്കു വേണ്ടി തിരക്കഥ ഒരുക്കിയാണ് അഭിലാഷ് മലയാളത്തിലേക്ക് കടന്നു വരുന്നത്.
പത്താം വളവ് തൊടുപുഴയിലും നൈറ്റ് ഡ്രൈവ് കൊച്ചിയിലുമാണ് ലൊക്കേഷൻ പുരോഗമിക്കുന്നത്. ജോസഫും പുലിമുരുകനും കണ്ട് കൈയടിച്ച സംവിധായകർക്കൊപ്പം ഒരു തിരക്കഥ ഒരുക്കുവാൻ അവസരം ലഭിക്കുവാനായി പ്രാർത്ഥിച്ചിരുന്നു. ഇന്നത് യാഥാർഥ്യമായതിൽ വലിയ സന്തോഷമുണ്ട്- അഭിലാഷ് പിള്ള പറയുന്നു.
ചോറ്റാനിക്കരയാണ് അഭിലാഷിന്റെ നാട്. സിനിമാഭ്രമം കാരണം ബംഗളൂരുവിലെ ജോലി രാജിവച്ച് നാട്ടിലേക്കു മടങ്ങി. കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്തുവെങ്കിലും അതും ഉപേക്ഷിച്ചു. പിന്നീട് പൂർണമായും സിനിമക്കുവേണ്ടി സമയം കണ്ടെത്തി.
സംഗീത സംവിധായകൻ രാജാമണിയുടെ വലിയ ഇടപെടൽ തിരക്കഥാകൃത്ത് ആകുന്നതിൽ പങ്കുവഹിച്ചെന്ന് അഭിലാഷ് പങ്കുവയ്ക്കുന്നു. ഒപ്പം സംവിധായകൻ അരുണ് ഗോപിയുടെ സഹായവും ലഭിച്ചു.
കോളജ് പഠനകാലത്ത് ഷോർട്ട് സ്റ്റോറികളിലൂടെയാണ് എഴുത്തിന്റെ ലോകത്തിലേക്കു കടന്നുവരുന്നത്. ബന്ധുകൂടിയായ അന്തരിച്ച സംഗീത സംവിധായകൻ രാജാമണിയെ പലപ്പോഴുംകഥകൾ വായിച്ചു കേൾപ്പിച്ചിരുന്നു. കഥകൾ കേട്ടതിനു ശേഷം രാജാമണി ചോദിച്ചു. നിനക്ക് തിരക്കഥ എഴുതിക്കൂടെയെന്ന്? അതൊരു പ്രചോദനമായി, അങ്ങനെയാണ് തിരക്കഥാ രചനയിലേക്കു കടന്നത്.
ആദ്യ ചിത്രം തമിഴിലായി എന്നതു കൗതുകം നൽകുന്നു. കഡാവർ കഴിഞ്ഞതോടെയാണ് എം. പത്മകുമാറിന്റെ പ്രോജക്ടിലേക്കു എത്തുന്നത്. അതു പൂർത്തിയാക്കിയതിനു ശേഷമാണ് വൈശാഖിന്റെ നൈറ്റ്ഡ്രൈവിലേക്കു കടന്നത്.
കോവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ വന്നതോടെ രണ്ടു ചിത്രങ്ങളുടേയും ചിത്രീകരണം ഒരേ സമയത്തു വന്നത് നിയോഗമായി കാണുന്നുവെന്നും അഭിലാഷ് കൂട്ടിച്ചേർക്കുന്നു. പ്രശസ്ത സംവിധായകനായിരുന്ന ശശിശങ്കറിന്റെ മകൻ വിഷ്ണു, എം. പത്മകുമാർ എന്നിവരുടെ പുതിയ ചിത്രങ്ങൾക്കു വേണ്ടിയാണ് ഇനി തിരക്കഥയൊരുക്കുന്നത്. എഴുത്തിനൊപ്പം കഡാവർ, പത്താം വളവ് എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
വാഴൂർ ജോസ്
അഭിലാഷ് പിള്ളയുടെ MASS ENTRY
04:35 AM Oct 31, 2021 | Deepika.com