ശാന്തമായി കാണുന്ന കായൽ എപ്പോൾ വേണമെങ്കിലും രൗദ്രരൂപം പൂണ്ട് വിറപ്പിക്കും. അടിത്തട്ടിലെ ഒഴുക്കുപോലും അപ്രതീക്ഷിതമായിരിക്കും. ചിലപ്പോൾ ജീവിതത്തെ തന്നെ അപകടപ്പെടുത്തുന്ന ക്ഷുദ്രജീവികളുടെ സാന്നിധ്യവും ഉണ്ടാവും. അങ്ങനെ കായലിൽ വച്ചുതന്നെ അപകടത്തിൽപ്പെടുന്നവർ നിരവധിയാണ്.
പുന്നമട മുതൽ തണ്ണീർമുക്കം വരെ വേന്പനാട് കായലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ നിരവധിയായ ഗ്രാമങ്ങൾ. മത്സ്യബന്ധനവും കക്കാവാരലും കയർപിരിക്കലും കായൽകൃഷിയുമായി ജീവിതം കഴിക്കുന്ന ജനതതി.
മത്സ്യത്തൊഴിലാളികൾ സന്ധ്യയോടെ വള്ളങ്ങളിൽ വലയും ഒരു നേരത്തെ ഭക്ഷണവുമായി കായലിലേക്കു പുറപ്പെട്ടാൽ മീനും കൊഞ്ചും മറ്റുമായി പിറ്റേന്നു പുലർച്ചെയാണ് കരയിലെത്തുന്നത്. ഇവരെത്തിക്കുന്ന കരിമീനും കാരിയും കുറുവയും ഉൾപ്പെടെ വിവിധയിനം മത്സ്യങ്ങൾ വലിയ ചെരുവത്തിലും കുട്ടയിലും തലയില് ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങി വിൽക്കുന്നവരേറെയും സ്ത്രീകളായിരിക്കും. ചെറുപ്പക്കാരായ പുരുഷൻമാർക്കും പഴയ തലമുറയിലെ കുറെ സ്ത്രീകൾക്കും ഉപജീവനം കായലിന്റെ ആഴങ്ങളിൽ മുങ്ങിയും പൊങ്ങിയും കക്ക വാരുന്നതാണ്.
ഏറെ മാസങ്ങളിലും മീനിനേക്കാൾ സാന്പത്തികനേട്ടം കക്കയിൽനിന്ന് ലഭിച്ചിരുന്നതിനാൽ പലരും കായലിൽ സാഹസികമായി മുങ്ങിവാരാൻ പോയിരുന്നു. പുലർച്ചെ മൂന്നു മണിയോടെ വീടുകളിൽ നിന്നിറങ്ങി രണ്ടു പേരുടെ സംഘം വള്ളമൂന്നി കക്കാത്തട്ടുള്ള ഇടം കണ്ടെത്തി വള്ളം നാട്ടിക്കെട്ടി ചൂരൽ കുട്ടയുമായി കായലാഴങ്ങളിലേക്കു മുങ്ങുകയായി.
ചെവി തുളയ്ക്കുന്ന അസഹനീയ തണുപ്പും വിറയലും സഹിച്ചാണ് കൂരിരുട്ടിൽ ആഴങ്ങളിലെ ചെളിയിൽ ഇവർ കക്ക തെരയുക. അടിത്തട്ടിൽനിന്ന് കക്കയും ചെളിയും മണ്ണും ഒന്നിച്ച് കോരി കുട്ടയിലാക്കി മുകൾപ്പരപ്പിലേക്ക് ഉയർന്നുവരും. വള്ളത്തോടുചേർത്ത് നാട്ടിയിരിക്കുന്ന കഴുക്കോലിൽ പിടിച്ചുകിടന്ന് കുട്ടയിലെ കക്ക ചെളിയും മണ്ണും വേർതിരിച്ച് വള്ളത്തിലേക്ക് നിക്ഷേപിക്കും.
വള്ളത്തിൽ മോശമല്ലാത്ത രീതിയിൽ കക്ക നിറയാൻ രണ്ടു പേരും ഇടതടവില്ലാതെ നൂറു തവണയെങ്കിലും വെള്ളത്തിൽ മുങ്ങി പൊങ്ങേണ്ടി വരും. മിനിറ്റുകളോളം ശ്വാസം അടക്കിപ്പിടിച്ചാണ് കായലാഴങ്ങളിൽ കക്ക തെരഞ്ഞുവാരുന്നത്. ഇത് വളരെ അപകടമേറിയതും ധൈര്യം വേണ്ടതുമായ ജോലിയാണ്. കടൽ പോലെ പരന്ന കായലിന്റെ ഇരുൾപ്പരപ്പിൽ രാത്രി വള്ളത്തിലുണ്ടാവുക രണ്ടു പേർ മാത്രം. മൂന്നും നാലും ആൾത്താഴ്ച (15-20 അടി)യിൽ മുങ്ങിയാണ് മഴയും മഞ്ഞും വകവയ്ക്കാതെ കക്ക വാരി തൊഴിലാളികൾ വീടുപോറ്റുന്നത്.
അപകടം കൂടെയുണ്ട്
ശാന്തമായ കായൽ എപ്പോൾ വേണമെങ്കിലും രൗദ്രരൂപം പൂണ്ട് വിറപ്പിക്കും. അടിത്തട്ടിലെ ഒഴുക്കുപോലും അപ്രതീക്ഷിതമായിരിക്കും. ചിലപ്പോൾ ജീവനെത്തന്നെ അപകടപ്പെടുത്തുന്ന ക്ഷുദ്രജീവികളുടെ സാന്നിധ്യവും ഉണ്ടാവും. അങ്ങനെ കായലിൽ ജീവൻ നഷ്ടപ്പെടുന്നവരും നിരവധിയാണ്.
കായൽ തെരണ്ടിയുടെ വാലുകൊണ്ട് കൈയ്യും മെയ്യും അപകടത്തിൽപ്പെടുന്നവർ പലരാണ്. തെരണ്ടിവാൽകൊണ്ട് മാരകമായി മുറിവേറ്റയാൾ വള്ളം ഉൗന്നി തീരത്ത് എത്തി അടുത്തുള്ള വീട്ടിൽനിന്ന് കല്ലുപ്പും, മുളകും വാങ്ങി മുറിവിൽ പൊതിഞ്ഞുകെട്ടി മുറിവ് ഉണക്കുന്ന അനുഭവങ്ങൾ മുൻപൊക്കെ പതിവായിരുന്നു. ചിലയിനം വിഷപ്പാന്പുകളുടെ കടിയും അപകടം വരുത്തും. ചുവന്ന ചൊറി അഥവാ ജെല്ലി ഫിഷ് മുഖത്തും മറ്റും പറ്റിപ്പിടിച്ചാൽ അന്നത്തെ പണി മുടങ്ങും.
ജീവൻ പണയപ്പെടുത്തി ചെളിനിറഞ്ഞ കുട്ടയുടെ കനത്ത ഭാരവുമായി ഉയർന്നു വരുന്പോൾ മുകൾപ്പരപ്പിലൂടെ ഒഴുകി വരുന്ന വലയിലും വള്ളിപ്പടർപ്പിലും പോളക്കെട്ടിലും ഉടക്കി അപകടത്തിൽപ്പെടുന്നതും സാധാരണം. വള്ളത്തിന്റെ മറുവശത്ത് കക്ക വാരുന്ന കൂട്ടാളി പോലും അറിയാതെ മരണത്തിലേക്ക് ആഴ്ന്നുപോയവരുമുണ്ട്.
കാറ്റിലും കോളിലും പലപ്പോഴും വള്ളങ്ങൾ അപകടത്തിൽ പെടുന്പോൾ ദിവസം മുഴുവൻ കഷ്ടപ്പെട്ട് വാരിയെടുത്ത കക്ക അപ്പാടെ കായലിൽതന്നെ വാരിക്കളയേണ്ടിയും വരാം. കക്കയോടുകൂടി വള്ളം കായലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോയതും തൊഴിലാളികൾ നിന്തി മറ്റ് വള്ളങ്ങളിൽ പിടിച്ച് രക്ഷപ്പെട്ടതുമൊക്കെ ഇവരുടെ തൊഴിൽ അനുഭവങ്ങളിൽപ്പെടും.
കൊടുംതണുപ്പിൽ കൈകാലുകൾ കോച്ചിയും ചെവികളടഞ്ഞും കണ്ണുനീറിയും ദുരിതപ്പെട്ടാണ് അന്നത്തിനുള്ള വക ഇവർ തപ്പിപ്പെറുക്കുന്നത്. അപകടത്തിൽപ്പെട്ട് കമിഴ്ന്നുപോയ വള്ളത്തിൽ പിടിച്ചുകിടന്ന് ഒന്നും രണ്ടും ദിവസത്തിനുശേഷം തണ്ണീർമുക്കത്തും കുമരകത്തും എത്തി കരകയറിയ പുന്നമടക്കാരുണ്ട്. പലപ്പോഴും കായലിൽ ഉണ്ടാകുന്ന വലിയ അപകടങ്ങളിലും രക്ഷകരായി പാഞ്ഞെത്തുന്നത് മുങ്ങൽ വിദഗ്ധരായ കക്കാത്തൊഴിലാളികളാണ്.
കക്കാ ചൂളകൾ
വേന്പനാട് കായലിന്റെ പടിഞ്ഞാറെ തീരത്ത് നിരനിരയായി കക്കാ ചൂളകൾ മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറംവരെ സാധാരണ കാഴ്ചയായിരുന്നു. തീരങ്ങളിലും തുരുത്തുകളിലും നിറയെ ഓലകെട്ടിയ കക്കാ ചൂളകൾ. അടുപ്പുകൂട്ടി കക്ക സംസ്കരിക്കുന്ന സ്ത്രീകൾ. കുട്ടനാട്ടിലെ നിലങ്ങളിലും കായൽനിലങ്ങളിലും ആണ്ടു വട്ടത്തിലൊരിക്കൽ ചെയ്യുന്ന പുഞ്ചകൃഷിക്ക് ഒരുക്കമായി മണ്ണിനെ പോഷിപ്പിക്കാൻ പാടങ്ങളിൽ കക്ക വിതറുന്നത് പതിവായിരുന്നു.
പലപ്പോഴും കൃഷിക്ക് ഇടയിലും ഇടവേളകളിലും കക്കാ പ്രയോഗം നടത്തുമായിരുന്നു. അതുപോലെതന്നെ നിർമാണസാമഗ്രിയായി സിമന്റ് പ്രചാരത്തിൽ എത്തുന്നതിന് മുൻപ് കെട്ടിടങ്ങളുടെ ഭിത്തി കെട്ടുന്നതും തേയ്ക്കുന്നതും കുമ്മായം കലർത്തി ആയിരുന്നു.
ഭിത്തികളിൽ വെള്ളപൂശുന്നതും കുമ്മായം കലക്കിയായിരുന്നുവെന്ന് പറഞ്ഞാൽ പുതിയ തലമുറയ്ക്ക് കൗതുകം തോന്നയേക്കാം. കക്കയും കരിയും ചേർത്ത് നീറ്റിയും കുമ്മായമായും പ്രത്യേകം ചാക്കുകളിലാക്കി കായലോരത്തെ ചൂളകളിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് നിരവധി വള്ളങ്ങളാണ് ദിവസവും പോയിരുന്നത്. കക്ക വാങ്ങാൻ ദൂരങ്ങളിൽ നിന്നുവരെ കച്ചവടക്കാരും കർഷകരും കായൽ തീരങ്ങളിലെത്തിയിരുന്നു.
വള്ളം നിറയെ കക്കയുമായി തീരത്തെത്തിയാൽ ആണുങ്ങൾ അത് കോരി തീരത്ത് ഇട്ടുകൊടുക്കും. പിന്നീടുള്ള വേർതിരിക്കൽ പണിയിൽ പ്രധാന ഭാഗം സ്ത്രീകളും കുട്ടികളും കൂടിയാണ് ചെയ്യുക. ഒരു കിലോ കക്ക സംസ്കരിച്ചാൽ പരമാവധി നാനൂറു ഗ്രാം വരെ ഇറച്ചിയാണ് കിട്ടുക. കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് നിറഞ്ഞതോടെ കറുത്ത കക്കയുടെ ലഭ്യത നന്നേ കുറഞ്ഞിട്ടുണ്ട്. മലിനീകരണം രൂക്ഷമായതോടെ കോളിഫോം ബാക്ടീരിയയുടെ തോതും ഏറെക്കൂടുതലാണ്.
പോകുന്പോൾ കഴുക്കോല് കുത്തി ഉൗന്നി പോയിരുന്നവർ വള്ളം നിറയെ കക്കയുമായി മരത്തുഴകൊണ്ട് തുഴഞ്ഞായിരിക്കും കരയിലേക്ക് വരുക. അതിന് രണ്ടാണ് കാരണം. ഒന്ന് മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി പൊങ്ങിയതിന്റെ ക്ഷീണം. നിറഞ്ഞ വള്ളത്തിൽ നിന്ന് കഴുക്കോൽകൊണ്ട് ഉൗന്നുന്നതിനേക്കാൾ സുരക്ഷിതവും ആശ്വാസകരവും ഇരുന്ന് തുഴയുന്നതാണ്. തുഴയുന്നതോടൊപ്പം കവുങ്ങിൻ പാള കൊണ്ട് വള്ളത്തിലെ ചെളിവെള്ളവും തേവി പറ്റിക്കും. വള്ളം നിറയെ കക്കയുമായി ഉച്ചകഴിയുന്പോൾ നിരനിരയായി വള്ളങ്ങൾ കായലിന്റെ പടിഞ്ഞാറെ തിരത്തേക്ക് എത്തുകയായി.
കക്ക വേർതിരിക്കൽ
കക്ക രണ്ടു തരമുണ്ട്. വെള്ളക്കക്കയും ഇറച്ചി കക്കയും. വെള്ളക്കക്കയിൽ നിന്ന് ഇറച്ചിക്കക്ക വേർതിരിച്ച് വലിയ ചരുവത്തിലും കുട്ടകത്തിലും വെള്ളം ഒഴിച്ച് ചൂടാക്കുന്പോൾ കക്ക പൊട്ടി ഇറച്ചി വേർതിരിഞ്ഞു കിട്ടും. ഇത് നല്ല വെള്ളത്തിൽ വൃത്തിയാക്കി വിറ്റാണ് കക്കാവാരൽ തൊഴിലാളികളുടെ അനുദിന ചെലവുകൾ നടത്തിപ്പോകുന്നത്.
ആഴ്ചയിലൊരിക്കൽ കക്കാ ചൂളയിലെ ആളുകൾ വന്ന് വേർതിരിച്ചിട്ടിരിക്കുന്ന വെള്ള കക്കയും ഇറച്ചിക്കക്കയുടെ തോടായ കറുത്ത കക്കയും വെവ്വേറെ അളന്നെടുക്കും. ഇവിടെ അളവുകൾ പാട്ടക്കണക്കിനാണ്. കക്ക അളക്കുന്നതിന്റെ അളവനുസരിച്ച് കക്കാ വാരലുകാരുടെ കുടിലുകളിൽ സന്തോഷം കായലിലെ ഓളങ്ങൾ പോലെ അലയടിക്കും.
രോഗങ്ങളുടെയും ദുരിതങ്ങളുടെയും ജീവിതമാണ് കക്കാ വാരൽ തൊഴിലാളികളുടേത്. ചെറുപ്പം മുതൽ കായലാഴങ്ങളിൽ മിനിറ്റുകളോളം ശ്വാസം അടക്കി പരതുന്നവരാണിവർ. ശ്വാസതടസം, കാഴ്ചമങ്ങൽ, ചെവിവേദന, കൈകാലുകളിൽ മരവിപ്പ്, തളർച്ച തുടങ്ങി അകാലമരണത്തിനിരയാകുന്നവർ ഏറെപ്പേരാണ്. അൻപത് വയസ് എത്തുന്പോൾതന്നെ പലതത്തിലുള്ള രോഗങ്ങൾ ഇവരെ ബാധിച്ചുതുടങ്ങും. കൊടും ചൂടിൽ പാത്രങ്ങളിൽ കക്ക തിളപ്പിച്ച് തല്ലിവേർതിരിക്കുന്നതും ഏറെ ദുരിതംപിടിച്ച ജോലിതന്നെ.
യന്ത്രവത്കരണവും കക്കവാരൽ നിയന്ത്രണങ്ങളും വന്നതോടെ കക്കവാരൽ തൊഴിലാളികളും കുടുംബങ്ങളും മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞു. പുതിയ തലമുറ ഈ ദുരിതത്തൊഴിലിലേക്ക് കടന്നു വരുന്നുമില്ല. മാത്രവുമല്ല കക്കയുടെ ലഭ്യത നന്നേ കുറയുകയും ചെയ്യുന്നു. അവശേഷിക്കുന്ന കക്കാവാരൽ തൊഴിലാളികൾ വേന്പനാട് കായലിൽ കക്ക തേടി മുങ്ങിപ്പൊങ്ങുന്നതു കാണുന്പോൾ അപകടം നിറഞ്ഞതും അസാമാന്യ ധൈര്യം വേണ്ടതുമായ ഈ തൊഴിലിന്റെ സാഹസം മനസിലാകും.
ആഴങ്ങളിൽ വെള്ളയും കറുപ്പുമായി മറഞ്ഞിരിക്കുന്ന നിധിയാണ് കായൽ തൊഴിലാളികൾക്ക് കക്ക. മുൻപ് കക്കാ ചൂളകളായിരുന്ന കായൽ തീരങ്ങളിൽ പല ഇടങ്ങളിലും ഇന്ന് റിസോർട്ടുകളും ഹോം സ്റ്റേകളും സ്ഥാനം പിടിച്ചിരിക്കുന്നു. പതിനഞ്ചും ഇരുപതും അടി താഴ്ച ഉണ്ടായിരുന്ന കക്കാ അടിത്തട്ടുകൾ എട്ടും പത്തും അടി താഴ്ചയിലേക്ക് ചുരുങ്ങി.
ഓരോ വർഷത്തെയും പ്രളയങ്ങൾക്കുപിന്നലെ കായലിന്റെ സംഭരണശേഷിയുടെ പകുതിപോലും വെള്ളം വേന്പനാട് കായലിൽ സംഭരിക്കപ്പെടുന്നില്ല എന്നതാണ് പഴയ തൊഴിലാളികളുടെ അനുഭവം. പ്രകൃതിക്ക് സഹായകരമായ ഒരു തൊഴിൽ ചെയ്തുവന്നിരുന്നവരുടെ ഒരു ഗ്രാമ നിരയായിരുന്നു വേന്പനാടിന്റെ പടിഞ്ഞാറൻ തീരങ്ങൾ.
ആന്റണി ആറിൽചിറചന്പക്കുളം
കക്കയും കായലും ജീവിതവും
04:22 AM Oct 31, 2021 | Deepika.com