കോവിഡ് മഹാമാരിയിൽ പഠനം ഓണ്‍ലൈനിലേക്കു മാറിയപ്പോൾ സ്മാർട്ട് ഫോണിന്റെ ടച്ച് സ്ക്രീനിലും കംപ്യൂട്ടർ കീ ബോർഡിലുമായിരുന്നു ഏറെ വിദ്യാർഥികളുടെയും കൈവിരലുകൾ ചലിച്ചത്. ഇതേകാലത്ത് കണ്ണൂർ കുടിയാന്മല ചന്ദ്രൻകുന്നേൽ ആൻ മരിയ ബിജുവിന്റെ വിരലുകളെ ചലിപ്പിച്ചത് വിവിധ തരം പേനകളായിരുന്നു.
പഠന ഇടവേളകളിൽ ആൻ മരിയ വടിവൊത്ത അക്ഷരങ്ങൾ ബുക്കുകളിലേക്ക് പകർത്തിയെഴുതിക്കൊണ്ടിരുന്നു. നോട്ട് ബുക്ക് താളുകളിലും ആർട്ട് പേപ്പറിലും കോറിയിട്ട അക്ഷരവടിവുകൾ വെറുതെയായില്ല. അച്ചടിപോലെ മനോഹരമായ അക്ഷരങ്ങൾ ആൻ മരിയയ്ക്ക് സമ്മാനിച്ചത് ലോക കൈയക്ഷരമത്സരത്തിൽ ഒന്നാം സ്ഥാനമാണ്.
ന്യൂയോർക്ക് അൽബനിയിൽ ഹാൻഡ്റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റി നേതൃത്വം നൽകുന്ന ലോക കൈയെഴുത്ത് മത്സരത്തിൽ 13 വയസു മുതൽ 19 വയസു വരെയുള്ളവരുടെ ആർട്ടിസ്റ്റിക് ഹാൻഡ്റൈറ്റിംഗ് വിഭാഗത്തിലാണ് ആൻ മരിയ ഒന്നാമതെത്തിയത്. അഞ്ച് വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി ആഗോളതലത്തിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന മത്സരമാണിത്.
നാലാം ക്ലാസിൽ തുടക്കം
നാലാം ക്ലാസിൽ പഠിക്കുന്പോൾ ആൻ മരിയയുടെ കൈയെഴുത്തിന് പ്രത്യേക ഭംഗിയുണ്ടെന്നു നിരീക്ഷിച്ച അധ്യാപകർ കാണിച്ചുകൊടുത്ത വിവിധ രീതികളിലുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ പകർത്തിയെഴുതി പരിശീലിച്ചതോടെയാണ് കൈയക്ഷരം കൂടുതൽ മനോഹരമായിത്തുടങ്ങിയത്. ലോക്ക്ഡൗണിലെ ഓണ്‍ലൈൻ പഠന ഇടവേളകളിൽ കലിഗ്രഫിയിൽ വളരെ ശ്രദ്ധിക്കാൻ കഴിഞ്ഞു. വിവിധതരം പേനകൾ ഉപയോഗിച്ച് വ്യത്യസ്ത ഫോണ്ടുകളിൽ കൈയെഴുത്ത് പരിശീലനം പതിവാക്കി.
സ്കൂൾ പഠനകാര്യങ്ങളിൽ യാതൊരു വീഴ്ചയും വരുത്താതെ നടത്തിയ കൈയെഴുത്ത് പരിശീലനത്തിന് മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും അധ്യാപകരുടെയും പ്രോത്സാഹനം ലഭിച്ചു. കലിഗ്രഫിക്കാവശ്യമായ വിവിധതരം പേനകളും മഷിയും വാങ്ങി. ഒഴിവുനേരങ്ങളിൽ വിനോദമായി പരിശീലനം തുടരുന്നതിനിടെ ചിത്രീകരിച്ചിരുന്ന വീഡിയോകൾ "ആൻസ് കലിഗ്രഫി’ എന്ന പേരിൽ യു ട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാം പേജിലും പ്രസിദ്ധീകരിക്കുകയുണ്ടായി.
മത്സരത്തിലേക്ക്
മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റെയ്ഗന്റെ കലിഗ്രഫറും നിരവധി പഠനഗ്രന്ഥങ്ങളുടെ രചയിതാവുമായ മൈക്കിൾ ആർ.സുൾ കൈയെഴുത്തിനെക്കുറിച്ച് വിവരിച്ച ഇംഗ്ലീഷ് വാചകങ്ങളാണ് മത്സരാർഥികൾക്ക് പകർത്തിയെഴുതാനായി ലഭിച്ചത്. മത്സരത്തിൽ പങ്കെടുക്കുകയെന്നതല്ലാതെ സമ്മാനപ്രതീക്ഷയൊന്നും പകർപ്പയയ്ക്കുന്പോൾ മനസിലുണ്ടായിരുന്നില്ല. പിന്നീട് അതേക്കുറിച്ച് അന്വേഷിക്കാനും ശ്രമിച്ചില്ല. ആൻ അയച്ച പകർപ്പ് കലിഗ്രഫിയിലെ "കോപ്പർപ്ലേറ്റ് ’ ശൈലിയിലുള്ളതായിരുന്നതിനാൽ ആർട്ടിസ്റ്റിക്ക് ഹാൻഡ് റൈറ്റിംഗ് വിഭാഗത്തിലാണ് പരിഗണിക്കപ്പെട്ടത്.
തന്റെ കൈയെഴുത്തിന് ഒന്നാം സ്ഥാനം ലഭിച്ച വിവരം മാസങ്ങൾക്ക് ശേഷം ഇ- മെയിലിൽ അറിഞ്ഞപ്പോൾ ആനിന് അത്ഭുതമായി. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ ഒന്നാമതാകാൻ കഴിഞ്ഞതിൽ അഭിമാനം. എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയ ആൻ മരിയക്ക് ഡോക്ടറാകണമെന്നതാണ് ആഗ്രഹം. തുടർന്നും കലിഗ്രഫിയിൽ നേട്ടങ്ങൾക്കായി പരിശ്രമിക്കുമെന്നും ആൻ മരിയ പറഞ്ഞു. സർട്ടിഫിക്കറ്റും വിലയേറിയ പേനകളുടെ ശേഖരവുമാണ് സമ്മാനമായി ലഭിക്കുക.
കണ്ണൂർ കുടിയാന്മല ചന്ദ്രൻകുന്നേൽ ബിജു-സ്വപ്ന ദന്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ചെന്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർഥിനിയായ ആൻ മരിയ. പ്ലസ് ടു വിദ്യാർഥി അലൻ, ആറാം ക്ലാസിൽ പഠിക്കുന്ന അമല എന്നിവരാണ് സഹോദരങ്ങൾ.
ബേബി സെബാസ്റ്റ്യൻ
ആൻ കൈയക്ഷരത്തിലെ ലോകതാരം
04:01 AM Oct 31, 2021 | Deepika.com