തലസ്ഥാന നഗരത്തിന്റെ തിരക്കുകൾക്കിടയിൽ മുഗൾ വാസ്തുശൈലിയുടെ ബാക്കിപത്രമായി നിലകൊള്ളുന്ന മറ്റൊരു മാർബിൾ വിസ്മയമാണ് സഫ്ദർ ജംഗ് ടോംബ്. അവധ് രാജവംശത്തിന്റെ നവാബും പന്നീട് മുഗൾ സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറിയ സഫ്ദംഗർ ജംഗിന്റെ ശവകുടീരമാണിത്.
അരബിന്ദോ മാർഗും ലോധി റോഡും കൂടിച്ചേരുന്നതിനടുത്ത് സഫ്ദർ ജംഗ് വിമാനത്താവളത്തോട് ചേർന്നാണ് സഫ്ദർ ജംഗ് ടോംബ് നിലകൊള്ളുന്നത്. 1754ൽ പണികഴിപ്പിച്ച സ്മൃതികൂടീരമാണിത്.
മുഹമ്മദ് ഷായുടെ കീഴിൽ അവധിന്റെ സ്വതന്ത്ര ഭരണാധികാരിയായിരുന്നു സഫ്ദർ ജംഗ് എന്നറിയപ്പെട്ടിരുന്ന മിർസ മുഖിം അബുൾ മൻസൂർ ഖാൻ. അതിസന്പന്നനും ശക്തനുമായ രാജതുല്യനായിരുന്ന ഭരണാധികാരി. മുഹമ്മദ് ഷായുടെ മരണത്തോടെ സഫ്ദർ ജംഗ് ഡൽഹിയിലേക്ക് ചേക്കേറി.
1748ൽ മുഗൾ സാമ്രാജ്യത്തിന്റെ കിരീടം അഹമ്മദ് ഷാ കൈയാളിയപ്പോൾ സഫ്ദർ ജംഗ് വസീർ ഇ മാമൽക് ഇ ഹിന്ദുസ്ഥാൻ എന്ന പദവിയോടെ സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. അക്കാലത്ത് മുഗൾ ഭരണം ഉത്തരേന്ത്യയിലേക്ക് മാത്രമായി ചുരുങ്ങി നാശത്തിന്റെ വക്കു തൊട്ടു തുടങ്ങിയിരുന്നു.
മുഗൾ ചക്രവർത്തി ഒരു പാവ ഭരണാധികാരി മാത്രമായി മാറിക്കൊണ്ടിരുന്നപ്പോൾ സഫ്ദർ ജംഗ് അധികാരം മുറുകെപ്പിടിച്ചു. ചക്രവർത്തിയാകട്ടെ മദ്യത്തിലും മയക്കുമരുന്നിലും മറ്റു ദുശീലങ്ങളിലും മുഴുകിക്കഴിഞ്ഞിരുന്നു. സഫ്ദംർ ജംഗ് അതിക്രൂരമായി രാജകുടുംബത്തെ അടിച്ചമർത്താൻ ശ്രമിച്ചതോടെ രാജാവ് മറാത്തകളെ സഹായത്തിനായി വിളിച്ചു വരുത്തി. 1753ൽ മറാത്തകൾ സഫ്ദംർ ജംഗിനെ ഡൽഹിക്കു പുറത്തേക്കു തുരത്തി. തൊട്ടടുത്ത വർഷം അദ്ദേഹം മരണപ്പെടുകയും ചെയ്തു.
സഫ്ദർ ജംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ നവാബ് ഷുജൗദ് ദൗള തന്റെ പിതാവിന്റെ പേരിൽ ഡൽഹിയിൽ ഒരു സ്മൃതികുടീരം വേണമെന്ന് മുഗൾ ചക്രവർത്തിയോട് അപേക്ഷിച്ചു. അങ്ങനെയാണ് 1754ൽ സഫ്ദർ ജംഗ് ടോംബിന്റെ പണി ആരംഭിക്കുന്നത്. അബിസിനീയൻ വാസ്തുശിൽപിയായിരുന്ന ബിലാൽ മുഹമ്മദ് ഖാനാണ് അന്നത്തെ കാലത്ത് മൂന്നു ലക്ഷം രൂപ ചെലവിൽ ഇതിന്റെ പണി പൂർത്തീകരിച്ചത്.
സഫ്ദർ ജംഗ് ടോംബിന്റെ മുഗൾ ഭരണകാലത്തെ അവസാന ഉദ്യാനകുടീരമെന്നുതന്നെ വിശേഷിപ്പിക്കാം. അതിന് ശേഷം അത്രമേൽ പേരെടുത്തു പറയത്തക്കെ ശ്രദ്ധേയ നിർമിതികളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഏകദേശം ഹുമയൂണ് ടോംബിന്റെ അതേ മാതൃകയിൽ തന്നെയാണ് സഫ്ദർ ജംഗ് ടോംബിന്റെ നിർമാണവുമെന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പോകും.
നിലവറയിലേക്കെന്ന പോലെ താഴേക്കിറങ്ങി പോകുന്നു രഹസ്യ ഗോവണി ഉൾപ്പെടെ ഒട്ടേറെ കൗതുകങ്ങൾ ഇതിനുള്ളിലുണ്ട്. ടോംബിന്റെ നടുത്തളത്തിലാണ് സഫ്ദംർ ജംഗിന്റെയും ഭാര്യയുടെയും ശവകുടീരങ്ങൾ. വെണ്ണക്കല്ലിലും ചുവന്ന കല്ലിലും തീർത്തിരിക്കുന്ന ഈ കുടീരത്തിനുള്ളിൽ ഡൽഹിയിലെ കത്തുന്ന വേനൽക്കാലത്തു പോലും ഇളം തണുപ്പായിരിക്കും.
സ്മൃതികുടീരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടം രണ്ട് നിലകളിലായാണ് പണി തീർത്തിരിക്കുന്നത്. അനശ്വരതയിൽനിന്നു വേർപെട്ടുപോയ ധീരനായകൻ ദൈവത്തിന്റെ സ്വർഗത്തിലെ വാസക്കാരനായിരിക്കുന്നു എന്ന് ഈ പ്രവേശനകവാടത്തിൽ അറബിയിൽ എഴുതിവച്ചിട്ടുണ്ട്. കവാടത്തോട് ചേർന്നുതന്നെ വലതുവശത്തായി മൂന്നു മിനാരങ്ങളോടുകൂടിയ ഒരു മോസ്ക് ഉണ്ട്. ഇടതുവശത്തായി ലൈബ്രറിയും മറ്റു ചെറിയ മന്ദിരങ്ങളും കുതിരാലയങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്നു.
കവാടം കടന്ന് ചെല്ലുന്നത് നീളത്തിൽ കിടക്കുന്ന ഒരു ജലസംഭരണിയിലേക്കാണ്. അതിനു പിന്നിലായി പടികൾ കയറി ചെല്ലുന്ന മട്ടുപ്പാവിൽനിന്നു തുടങ്ങുന്ന സഫ്ദർ ജംഗ് ടോംബിലെ കാഴ്ചകൾ. പ്രധാന ടോംബിന് ചുറ്റുമായി നാല് ടവറുകളുണ്ട്. ടോംബിന്റെ അകത്തെ മേൽത്തട്ടും മറ്റും മനോഹരമായ കൊത്തുപണികളാലും ചിത്രപ്പണികളാലും അലംകൃതമാണ്.
സഫ്ദംർ ജംഗ് ടോംബിന് ചുറ്റും മരങ്ങളാലും വിവിധതരം സസ്യജാലങ്ങളാലും സന്പന്നമായ വിസ്തൃതമായൊരു ഉദ്യാനമുണ്ട്. എണ്ണമില്ലാത്ത തരം പക്ഷികളുടെ ശബ്ദങ്ങളാൽ മുഖരിതമായിരിക്കും എപ്പോഴും ഇവിടം. ഇപ്പോൾ ഈ സ്മാരകം പൂർണമായും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്.
അടുത്തയിടെ സഫ്ദംർ ജംഗ് ടോംബിന്റെ മുകൾഭാഗത്തെ വെണ്ണക്കൽ മകുടത്തിൽ കറുത്ത നിറം പടരുന്നത് ചൂണ്ടിക്കാട്ടി ഇത് നാശത്തിലേക്ക് കൂപ്പു കുത്തുകയാണെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ് പങ്കുവെച്ചിരുന്നു. എന്നാൽ ഇത് ഈർപ്പം തട്ടിയപ്പോൾ പായൽ വളരുന്നതാണെന്നായിരുന്നു പുരാവസ്തു വകുപ്പിന്റെ വിശദീകരണം. കോവിഡ് പ്രതിസന്ധി കാരണം തൊഴിലാളികളെ കിട്ടാനില്ലെന്നും കേടുപാടുകളും പായലുകളും ഉടൻ നീക്കം ചെയ്യുമെന്നും പുരാവസ്തുവകുപ്പ് ഉറപ്പു നൽകിയിട്ടുണ്ട്.
സെബി മാത്യു
സ്മൃതിവിസ്മയമായി സഫ്ദർജംഗ് ടോംബ്
03:56 AM Oct 31, 2021 | Deepika.com