നല്ലവനായ ഒരു കൊല്ലൻ. വൃദ്ധനായ അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ആ ദർശനത്തിൽ ഒരു മാലാഖ അദ്ദേഹത്തോടു പറഞ്ഞു: "ദൈവരാജ്യത്തിൽ നിന്റെ സ്ഥാനം സ്വീകരിക്കാനുള്ള സമയമായി.’ അപ്പോൾ കൊല്ലൻ പറഞ്ഞു: "ദൈവം എന്നെ ഓർമിക്കുന്നതിന് അവിടത്തോടു ഞാൻ നന്ദി പറയുന്നു. എന്നാൽ, ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു.’
മാലാഖ അതിനു സമ്മതം മൂളിയപ്പോൾ കൊല്ലൻ പറഞ്ഞു: "വിളവെടുപ്പുകാലം പണ്ടേ കഴിഞ്ഞു. അധികം താമസിയാതെ വിതക്കാലം ആകും. അപ്പോൾ ഗ്രാമത്തിലെ ആളുകൾ കലപ്പയും തൂന്പായുമൊക്കെയായി വരും. അതുപോലെ കുതിരകൾക്കും കാളകൾക്കും ലാടവും തറയ്ക്കണം. ഞാൻ പോയാൽ ആ ജോലികളൊക്കെ ചെയ്യാൻ പിന്നെ ഈ ഗ്രാമത്തിൽ ആരുമുണ്ടാവില്ല. എനിക്കു ദൈവത്തോടു നന്ദിയില്ലെന്നു കരുതരുത്. സ്വർഗരാജ്യത്തിലെ എന്റെ സ്ഥാനം സ്വീകരിക്കുന്നതിന് എനിക്ക് അല്പംകൂടി സമയം തരുമോ? ഞാൻ എന്റ ജോലി ഒന്നു പൂർത്തിയാക്കിക്കോട്ടെ.’
മാലാഖ അപ്പോൾ അദ്ദേഹത്തെ പുഞ്ചിരിയോടെ നോക്കി. എന്നിട്ട് അപ്രത്യക്ഷനായി. ആ സീസണിൽ കൃഷിക്കാർക്കാവശ്യമായ എല്ലാ സേവനങ്ങളും അദ്ദേഹം ചെയ്തുകൊടുത്തു. അപ്പോഴേക്കും മാലാഖ വീണ്ടുമെത്തി. എന്നാൽ, അതിനു മുൻപേ ഒരു കർഷകന്റെ രോഗവിവരം കൊല്ലൻ കേട്ടിരുന്നു.
കൊല്ലൻ മാലാഖയോടു പറഞ്ഞു: "വിത പൂർത്തിയാകുന്നതിനുമുൻപ് ഒരു കർഷകൻ പാടത്തു കുഴഞ്ഞുവീണു രോഗശയ്യയിലാണ്. ആ കർഷകന്റെ കുടുംബാംഗങ്ങളെ സഹായിക്കാൻ ആരുമില്ല. അവരുടെ വിതയ്ക്കുന്ന ജോലി പൂർത്തിയാകണമെങ്കിൽ എന്റെ സഹായംകൂടി വേണം. ആ ജോലികൂടി കഴിയുന്നതുവരെ എനിക്കു സമയം തന്നാൽ നന്നായിരുന്നു.’ അപ്പോഴും മാലാഖ ചിരിച്ചു. പിന്നീടു മാലാഖ അപ്രത്യക്ഷനായി.
രോഗിയായ കർഷകൻ സുഖം പ്രാപിക്കുന്നതുവരെ കൊല്ലൻ ആ കർഷകന്റെ പാടത്തു ജോലിചെയ്തു സഹായിച്ചു. അതു കഴിഞ്ഞപ്പോൾ അദ്ദേഹം മാലാഖയോടൊത്തു പോകാൻ തയാറായിരുന്നു. അങ്ങനെയിരിക്കുന്പോഴാണ് ഒരു കർഷകന്റെ വീടിനു തീപിടിച്ച കാര്യം കേട്ടത്.
കൊല്ലൻ ആ കർഷകനെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുന്പോൾ മാലാഖ വീണ്ടുമെത്തി. മാലാഖയെ കണ്ട ഉടനെ കൊല്ലൻ പറഞ്ഞു: "എന്നോടു വിരോധം തോന്നരുത്. ഞാൻ വരാൻ തയാറാണ്. എന്നാൽ, വീടു നഷ്ടപ്പെട്ട കർഷകനു വീടുവയ്ക്കാൻ എന്റെ സഹായം വേണ്ടിവരും. അതുകൊണ്ട് എനിക്ക് അല്പംകൂടി സാവകാശം തരണം.’ ഇത്തവണയും മാലാഖ ചിരിച്ചിട്ട് അപ്രത്യക്ഷനായി.
വീടു നഷ്ടപ്പെട്ട കർഷകന്റെ വീടുപണി കൊല്ലനുംകൂടി സഹകരിച്ചു പൂർത്തിയാക്കി. അപ്പോൾ തനിക്കു മാലാഖയോടൊപ്പം പോകാമല്ലോ എന്ന് അദ്ദേഹം വാദിച്ചു. ആ നിമിഷമാണ് ഒരു അയൽക്കാരന്റെ ഭാര്യ മരിച്ച വിവരം അറിയുന്നത്. അയാളെ ആശ്വസിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്പോൾ അതാ മാലാഖ മുന്നിൽ നിൽക്കുന്നു!
ഇനിയും എങ്ങനെ സാവകാശം ചോദിക്കുമെന്ന് കൊല്ലൻ ശങ്കിച്ചു. എന്നാൽ, അയൽക്കാരന്റെ ദുഃഖമോർത്തപ്പോൾ വീണ്ടും മാലാഖയോട് അല്പംകൂടി സാവകാശം ചോദിക്കാൻ കൊല്ലൻ തയാറായി. ഇത്തവണയും മാലാഖ എതിർപ്പു പറഞ്ഞില്ല. പതിവുപോലെ പുഞ്ചിരിച്ചശേഷം മാലാഖ അപ്രത്യക്ഷയായി. കൊല്ലൻ തനിക്കു സാധിക്കുംവിധം തന്റെ അയൽക്കാരനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അയൽക്കാരൻ തന്റെ ദുഃഖത്തിൽനിന്ന് ഏറെക്കുറെ മുക്തനായപ്പോഴേക്കും മാലാഖ കൊല്ലനെ കൊണ്ടുപോകാൻ വീണ്ടുമെത്തി. അപ്പോഴും കൊല്ലനു പോകാൻ മനസുവന്നില്ല. കാരണം, വേറെ ചിലർക്ക് കൊല്ലന്റെ ദയയും കാരുണ്യവും വേണ്ടിവന്നിരുന്നു. ഇത്തവണയും കൊല്ലന്റെ യാചന മാലാഖ നിരസിച്ചില്ല. അദ്ദേഹം ചോദിച്ചതുപോലെ മാലാഖ അനുവദിച്ചു.
മാലാഖയോടൊപ്പം സ്വർഗരാജ്യത്തിലേക്കു പോകാൻ കൊല്ലൻ എപ്പോഴും തയാറായിരുന്നു. പക്ഷേ, അപ്പോഴൊക്കെ മറ്റുള്ളവരുടെ ദുഃഖം കണ്ട് അവരെ സഹായിക്കാൻ അദ്ദേഹം മാലാഖയോടു വീണ്ടും വീണ്ടും അവധി ചോദിച്ചു. കൊല്ലൻ എപ്പോഴൊക്കെ അവധി ചോദിച്ചുവോ അപ്പോഴൊക്കെ മാലാഖ അവധി അനുവദിക്കുകയും ചെയ്തു.
കാലം ഇങ്ങനെ കുറെ നീണ്ടുപോയി. കൊല്ലൻ സേവനം ചെയ്തു ക്ഷീണിച്ച് അവശനായി. അപ്പോൾ ഒരു ദിവസം കൊല്ലൻ ഇങ്ങനെ പ്രാർഥിച്ചു: "ദൈവമേ, മാലാഖയെ അയയ്ക്കാൻ അങ്ങു തയാറാണെങ്കിൽ ഞാൻ പോരാൻ റെഡിയാണ്.’ കൊല്ലൻ പ്രാർഥന മുഴുമിപ്പിക്കുന്നതിനുമുന്പ് മാലാഖ പ്രത്യക്ഷപ്പെട്ടു. അപ്പോൾ അദ്ദേഹം മാലാഖയോടു പറഞ്ഞു:
"ഇപ്പോൾതന്നെ വേണമെങ്കിൽ കർത്താവിന്റെ രാജ്യത്തിൽ എന്റെ സ്ഥാനം സ്വീകരിക്കാൻ ഞാൻ ഇതാ സന്നദ്ധനാണ്.’ ഉടനെ മാലാഖ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: "ഈ കഴിഞ്ഞ വർഷങ്ങളിലൊക്കെ എവിടെയാണു നിങ്ങൾ ജീവിച്ചിരുന്നത് എന്നാണു കരുതുന്നത്? നിങ്ങൾ സ്വർഗരാജ്യത്തിൽതന്നെയായിരുന്നു!’
സ്വർഗസമാനമായ ഒരു ജീവിതമാണു കൊല്ലൻ നയിച്ചിരുന്നത്. തന്മൂലം, കൊല്ലന്റെ ജീവിതം സ്വർഗത്തിൽ വസിക്കുന്നതിനു തുല്യമായ ജീവിതമായിരുന്നു. അക്കാര്യമാണ് മാലാഖ കൊല്ലനെ ഓർമിപ്പിച്ചത്.
സ്വർഗസമാനമായ ജീവിതം ഈ ഭൂമിയിൽ നയിക്കാൻ നമുക്കു സാധിക്കുമോ? സാധിക്കുമെന്നാണ് ഈ കൊല്ലന്റെ കഥ നമ്മെ അനുസ്മരിപ്പിക്കുന്നത്. ഈ കൊല്ലന്റെ കഥ ആരുടെയോ ഭാവന ജന്മം കൊടുത്ത കഥയാണ്. എന്നാൽ, ഈ ഭൂമിയിൽ സ്വർഗസമാനമായ ജീവിതം നയിക്കുന്നവരുടെ മാതൃകകൾ കണ്ടാണ് ഈ കഥ മെനഞ്ഞെടുത്തിരിക്കുന്നത് എന്നതിൽ സംശയമില്ല.
സ്വന്തം സുഖങ്ങളും താത്പര്യങ്ങളും മറന്നു മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിതം നയിക്കുന്നവർ ചുരുക്കം ചിലരൊന്നുമല്ല നമ്മുടെയിടയിൽ. അവർ പലപ്പോഴും ശ്രദ്ധയിൽപ്പെടാതെ പോകുന്നുവെന്നു മാത്രം. എന്നാൽ, ദൈവം എപ്പോഴും അവരെ ശ്രദ്ധിക്കുന്നുണ്ട് എന്നതാണു വാസ്തവം.
സ്വർഗതുല്യമായ ജീവിതം ഭൂമിയിൽ നയിക്കാൻ എളുപ്പമല്ലെങ്കിലും ദൈവാനുഗ്രഹത്താൽ അതിനു സാധിക്കുമെന്നതാണു വാസ്തവം. അതിനുള്ള എളുപ്പവഴി ദൈവം കാണിച്ചുതരുന്ന വഴിയേ നടക്കുക എന്നതാണ്. ആ വഴിയാകട്ടെ ദൈവസ്നേഹത്തിന്റെയും അതിൽനിന്നു ബഹിർസ്ഫുരിക്കുന്ന സഹോദരസ്നേഹത്തിന്റെയും സേവനത്തിന്റെയും കാരുണ്യത്തിന്റെയും വഴിയാണ്. ആ വഴിയേ നടന്നാൽ നമ്മുടെ ജീവിതവും സ്വർഗസമാനമായ ജീവിതമായി മാറും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സ്വർഗസമാനമായ ജീവിതം
03:53 AM Oct 31, 2021 | Deepika.com