സംസ്ഥാന പുരസ്കാര നേട്ടത്തിൽ ജൂറിയുടെപ്രത്യേക പ്രശംസ നേടിയ അഭിനേത്രിയാണ് സിജി പ്രദീപ്. നാടകത്തിൽ നിന്നും സിനിമയിലെത്തിയ ഈ യുവ കലാകാരി ഭാരതപ്പുഴ എന്ന ചിത്രത്തിലെ സുഗന്ധി എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ തന്റെ ആദ്യ പുരസ്കാരം നേടിയെടുത്തു.
സിനിമയുടെ ഭാഗമാകുന്ന എല്ലാവരുടെയും ആഗ്രഹമാണ് സംസ്ഥാന പുരസ്കാരം സ്വന്തം കൈകളിൽ ഏറ്റു വാങ്ങുക എന്നത്. പുരസ്കാരത്തിന് എന്നെ തെരഞ്ഞെടുത്തെന്നു കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. ഗുരുസ്ഥാനീയവരായവരോടുള്ള നന്ദിയും സ്നേഹവും മനസിൽ നിറയുന്നു, സംസ്ഥാന പുരസ്കാരനേട്ടത്തിൽ ജൂറിയുടെ പ്രത്യേക പ്രശംസ നേടിയ അഭിനേത്രി സിജി പ്രദീപിന്റെ വാക്കുകളിങ്ങനെയാണ്.
ഭാരതപ്പുഴ എന്ന ചിത്രത്തിലെ സുഗന്ധി എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ സ്പെഷൽ ജൂറി പുരസ്കാരം ഈ യുവ കലാകാരി നേടിയെടുത്തു. നാടകത്തിൽനിന്നും സിനിമയിലെത്തി ഇന്നു തന്റേതായ മേൽവിലാസം നേടുന്ന സിജിയുടെ വാക്കുകൾ...
പുരസ്കാര നേട്ടം കൃത്യമായ ഒരു മേൽവിലാസം സിനിമ മേഖലയിൽ നൽകി. സിനിമയിലേക്ക് എത്തുന്നത് ?
നാടകവേദിയിലൂടെയാണ് ഞാൻ സിനിമയിലെത്തുന്നത്. തിരുവനന്തപുരം അഭിനയ നാടക പഠനകേന്ദ്രത്തിന്റെ പ്രഫ. രാമാനുജൻ സംവിധാനം ചെയ്ത ജി. ശങ്കരപ്പിള്ളയുടെ കറുത്ത ദൈവത്തെ തേടി എന്ന നാടകത്തിലൂടെയാണ് തുടക്കം കുറിക്കുന്നത്.
അഭിനയയുടെ അഞ്ച് നാടകങ്ങളുടെ ഭാഗമായി. നിരീക്ഷ വിമൻ തിയറ്ററിന്റെ മൂന്നു നാടകങ്ങളും ചെയ്തു. ദീപൻ ശിവരാമന്റെ സ്പൈനൽകോഡ് എന്ന നാടകം അഭിനയ ജീവിതത്തിൽ നിർണായകമായി. ഏറെ ചർച്ചയായ നാടകത്തിൽ ഒരേ വേദിയിൽ അഞ്ച് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എംഫിലിന് നാടകമാണ് പഠിച്ചത്.
മലയാളത്തിലെ സ്ത്രീപക്ഷ നാടകവേദി: ചരിത്രവും യാഥാർഥ്യവും, ഒരു അന്വേഷണം എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബിൽ ജേർണലിസം പഠിച്ചിരുന്നു. സിനിമയിലേക്കുള്ള വാതിൽ നാടകത്തിലും മാധ്യമപ്രവർത്തകരായ സുഹൃത്തുക്കളും മുഖേനയാണുണ്ടായത്.
നിരവധി ഷോർട് ഫിലിമുകളും ചെയ്തു. 2009-ൽ ഏറനാടൻ പോരാളി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് സുവർണപുരുഷൻ, കന്യാക ടാക്കീസ്, ദേവസ്പർശം, ഇളയരാജ തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. പിന്നീട് ഭാരതപ്പുഴയുടെ ഭാഗമായി.
പുരസ്കാര നേട്ടത്തിനർഹമാക്കിയ ഭാരതപ്പുഴയിലെ കഥാപാത്രത്തെക്കുറിച്ച് ?
ഞാൻ അവതരിപ്പിച്ച സുഗന്ധിയുടെ മുന്നിൽ മരണവും ജീവിതവുമുണ്ട്. അവർ ജീവിതം തെരഞ്ഞെടുത്തു. സുഗന്ധി ലൈംഗികത്തൊഴിലാളിയായി മാറുന്നതും അവർ സമൂഹത്തിന്റെ പൊള്ളത്തരങ്ങളെ പൊളിച്ചെഴുതുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അരികുപറ്റിയ ഒരു കഥാപാത്രത്തിന്റെ അതിജീവനത്തിന്റെ കഥയാണ് ഭാരതപ്പുഴ പറയുന്നത്.
ചിത്രത്തിലൂടെ വസ്ത്രാലങ്കാരത്തിനു നളിനി ജമീലയ്ക്കും സംസ്ഥാന പുരസ്കാരം ലഭിച്ചത് ഇരട്ടി മധുരം നൽകുന്നു. എനിക്കൊരിക്കലും പരിചിതമല്ലാത്ത മേഖലയിലുള്ള ഒരു ജീവിതമാണ് ഭാരതപ്പുഴയിൽ അവതരിപ്പിച്ചത്. അതിനായി കഥാപാത്രത്തെക്കുറിച്ച് നളിനിച്ചേച്ചിയോട് വളരെയധികം സംസാരിച്ചു. പുസ്തകം വായിച്ചു.
അന്നത്തെകാലത്ത് അവരുടെ വസ്ത്രങ്ങളും വേഷവിതാനവും മറ്റുള്ളവരോട് തുറന്നുള്ള ഇടപെടലും തുടങ്ങിയ ചെറുതും വലുതുമായ കാര്യങ്ങൾ നളിനിച്ചേച്ചി വിശദമായി പറഞ്ഞുതന്നു. അതിൽനിന്നും എന്റെ കഥാപാത്രത്തിനാവശ്യമായത് സ്വീകരിച്ചാണ് ഞാൻ അഭിനയിച്ചത്.
അഭിനേത്രി, മാധ്യമ പ്രവർത്തക, എഴുത്തുകാരി എന്നിങ്ങനെ വിവിധ മേഖലകൾ. അഭിനേത്രിയായി മാറുന്നത് ?
12 വർഷങ്ങൾക്കു മുന്പ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയത്ത് സുഹൃത്ത് സ്മിത അന്പു വഴിയാണ് അഭിനയ പഠന കേന്ദ്രത്തിലേക്ക് ഞാനെത്തുന്നത്. അവിടെത്തിയപ്പോൾ പ്രഫ. രാമാനുജൻ എന്നെ റിഹേഴ്സലിന്റെ ഭാഗമാക്കി.
20 ദിവസത്തെ റിഹേഴ്സലിനു ശേഷം കറുത്ത ദൈവത്തെ തേടി അരങ്ങിലെത്തി. പിന്നീട് അവസരങ്ങൾ നാടക മേഖലയിൽ തുറന്നുകിട്ടി. സൗഹൃദങ്ങളും നിരവധി അവസരങ്ങളൊരുക്കിയപ്പോൾ ഒരുപിടി ഷോർട്ട് ഫിലിമുകളിലും ഭാഗമായി. ഇതിനൊപ്പം കൈരളി ടിവിയുടെ ശുഭദിനം പരിപാടിയുടെ ആങ്കറായിരുന്നു. ദൂരദർശനിലും കുറച്ചു നാൾ ജോലി ചെയ്തു.
എനിക്ക് ആഗ്രഹം തോന്നിയ മേഖലകളിലേക്ക് അറിയാതെ ചെന്നെത്തുകയായിരുന്നു. ഇപ്പോഴും നാടകം ജീവിതത്തിനൊപ്പമുണ്ട്. ലോക്ഡൗണിന്റെ സമയത്ത് ഞങ്ങൾ ഒരു നാടകം അവതരിപ്പിക്കുന്നതിനു റിഹേഴ്സൽ നടത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം വന്നപ്പോൾ അതു നിർത്തിവെച്ചു. ഉടനെ അതിന്റെ ജോലികൾ ആരംഭിക്കും. നാടകം എപ്പോഴും കൂടെയുണ്ട്.
ഇതിനോടകം ഒരുപിടി സിനിമകളിൽ ഭാഗമായി. പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?
ഭാരതപ്പുഴയല്ലാതെ അഭിനയിച്ച മൂന്നു ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നുണ്ട്. മിനി ഐ.ജി. സംവിധാനം ചെയ്ത ഡിവോഴ്സ്, അഷറഫ് ഹംസയുടെ ഭീമന്റെ വഴി, മൂണ് വാക് എന്നീ ചിത്രങ്ങളാണവ.
കുടുംബ വിശേഷങ്ങൾ?
തിരുവനന്തപുരമാണ് സ്വദേശം. വിവാഹ ശേഷം ഇപ്പോൾ ഇരിഞ്ഞാലക്കുടയിലാണ്. ഭർത്താവ് പ്രദീപ് കുമാർ, ഗൾഫ് ടൈംസിൽ മാധ്യമ പ്രവർത്തകനായി ജോലി ചെയ്യുന്നു.
സിജി പ്രദീപ് മേൽവിലാസം കുറിക്കുകയാണ്...
04:26 AM Oct 24, 2021 | Deepika.com