മികച്ച നടനുള്ള സംസ്ഥാന പുരസ്കാര നേട്ടം എല്ലാവർക്കുമായി സമർപ്പിക്കുകയാണ് നടൻ ജയസൂര്യ. ഓരോ സിനിമയും ഒരു കൂട്ടം ആളുകളുടെ പ്രയത്നമാണ്. സിനിമ മൊത്തത്തിൽ മികച്ചതായെങ്കിൽ മാത്രമേ അഭിനേതാവ് ശ്രദ്ധിക്കപ്പെടുകയുള്ളു, ജയസൂര്യ പറയുന്നു...
ഒരു കലാസൃഷ്ടി അതിന്റെ പൂർണതയിലെത്തുന്നത് അനുവാചകരുടെ മനസിൽ പ്രതിഷ്ഠ നേടുന്പോഴാണ്. ജയസൂര്യ എന്ന നടന്റെ വളർച്ചയിൽ ഓരോ കഥാപാത്രത്തിന്റെയും പൂർണതയിലേക്കുള്ള മത്സരം സ്വയം പ്രകടമാക്കുന്ന രീതിയാണ് കാണുന്നത്.
ഇത്തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാര നേട്ടത്തിൽ തല ഉയർത്തി നിൽക്കുന്പോൾ അത് ജയസൂര്യയുടെ സമർപ്പണമായി പ്രേക്ഷകരും സമ്മതിക്കുന്നു. ഇതു രണ്ടാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ജയസൂര്യ നേടുന്നത്. ഓരോ തവണയും അതിന്റെ മാധുര്യം ഇരട്ടിയാക്കി അനുഭവിച്ചറിയുകയാണ് ഈ അഭിനയ പ്രതിഭ...
ജനമനസിൽ മുരളി
സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനങ്ങളുടെ മനസിൽ നിൽക്കുന്ന കഥാപാത്രമാണ് വെള്ളത്തിലെ മുരളി. മദ്യപാനിയായ മുരളിയേട്ടൻ കുടിച്ചു നടന്ന കാലവും അതിനു ശേഷം കുടി നിർത്തിയപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റവുമാണ് വെള്ളം സിനിമ പറയുന്നത്. സിനിമ കണ്ട് പരിവർത്തനം സംഭവിച്ച നിരവധി പേർ സമൂഹത്തിലുണ്ട്.
എനിക്ക് ലഭിച്ച ആദ്യത്തെ അവാർഡ് അതാണ്. സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കുമായാണ് ഈ അവാർഡ് വാങ്ങുന്നത്, ജയസൂര്യ പറഞ്ഞു. മുന്പ് വെള്ളിത്തിരയിൽ കണ്ടു ശീലിച്ച മദ്യപാനി കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമായി നിത്യജീവിതത്തിൽ പ്രേക്ഷകർക്കു പരിചിതമായ മുരളിയെന്ന കഥാപാത്രത്തെ മികവുറ്റ രീതിയിൽ ആവിഷ്കരിക്കാനായതാണ് ജയസൂര്യയ്ക്കു കരുത്തായത്.
പുരസ്കാരം എല്ലാവർക്കുമായി
മികച്ച നടനെന്ന നിലയിൽ ലഭിച്ച പുരസ്കാരനേട്ടം എല്ലാവർക്കുമായി സമർപ്പിക്കാനാണ് എനിക്കിഷ്ടം. ഓരോ സിനിമയും ഒരു കൂട്ടം ആളുകളുടെ പ്രയത്നമാണ്. സിനിമ മൊത്തത്തിൽ മികച്ചതായെങ്കിൽ മാത്രമേ അഭിനേതാവ് ശ്രദ്ധിക്കപ്പെടുകയുള്ളൂ.
ഇപ്പോഴത്തെ അംഗീകാരം എനിക്ക് മാത്രമായി ലഭിച്ചതാണെന്ന് വിശ്വസിക്കുന്നില്ല. വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ, നിർമാതാക്കൾ, ഛായാഗ്രാഹകൻ, ചിത്രസംയോജകൻ, സംഗീത സംവിധായകൻ, മറ്റ് അഭിനേതാക്കൾ അങ്ങനെ സിനിമയിൽ വലുതും ചെറുതുമായ ജോലികൾ ചെയ്ത എല്ലാവർക്കുമായി ലഭിച്ച അംഗീകാരമാണിത്. ഇതു മുരളി എന്ന യഥാർഥ വ്യക്തിയുടെ അതിജീവനത്തിന്റെ കഥയാണ്.
അദ്ദേഹം സമ്മതിച്ചത് കൊണ്ടുമാത്രമാണ് വെള്ളം നല്ലൊരു സിനിമയായി മാറിയത്, ജയസൂര്യ വാചാലനായി. എപ്പോഴും സുഹൃത്തുക്കളെ ചേർത്തു നിർത്തുന്ന ജയസൂര്യ തന്റെ സന്തോഷം ഒപ്പമുള്ളവരിലേക്കും പകരുന്നു. ഇത്തവണ വലിയ മത്സരമുണ്ടായിരുന്നു. നിരവധി പ്രതിഭകൾക്കൊപ്പം തന്നെയും പരിഗണിച്ചതിലുള്ള വലിയ സന്തോഷവും താരം പങ്കുവെയ്ക്കുന്നു.
ആരോടും മത്സരമില്ല
ജീവിതത്തിൽ ആരുമായും മത്സരിക്കരുതെന്നു കരുതി ജീവിക്കാനാണ് എനിക്കിഷ്ടം. മത്സരം എപ്പോഴും ഒന്നാമനാകാൻ വേണ്ടിയാണ്. അത് അസൂയ, നിരാശ, വിദ്വേഷം തുടങ്ങിയവയെ സൃഷ്ടിക്കും. നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തും. ഹൃദയം അറിഞ്ഞ് സമർപ്പിക്കുക എന്നതാണ് ഞാൻ പഠിച്ചു കൊണ്ടിരിക്കുന്ന പാഠം. അതാണ് ഞാൻ സിനിമകളിൽ ചെയ്യാൻ ശ്രമിച്ചത്.
നടൻ എന്നത് ഒരുപാധി മാത്രമാണ്. നമ്മുടെ ഹൃദയം മിടിക്കുന്നതിനും ശ്വാസം നിലനിർത്തുന്നതിനുമൊക്കെ കാരണമായ അദൃശ്യമായ ഒരു ശക്തിയാണ് ഇതും ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതുമെന്നാണ് എന്റെ വിശ്വാസം. അവിടെ എനിക്ക് സ്ഥാനമില്ല. ആ ശക്തി ആരോട് മത്സരിക്കാനാണ്.
എന്തിന് മത്സരിക്കാനാണ്?, ജയസൂര്യ സ്വയം ഉത്തരങ്ങൾ കണ്ടെത്തുകയാണ്. പുരസ്കാരം സന്തോഷത്തിനൊപ്പം കൂടുതൽ ഉത്തരവാദിത്വമുള്ളവനാക്കുന്നു. ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രതിഭാശാലികളായ കലാകാരൻമാർക്കൊപ്പം നിൽക്കാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം, ലാളിത്യത്തോടെ ജയസൂര്യ തന്റെ മനോവിചാരങ്ങളെ പങ്കുവെയ്ക്കുന്നു.
പുരസ്കാര നേട്ടങ്ങൾ
2018 ൽ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി, പ്രജേഷ് സെന്നിന്റെ ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയായിരുന്നു മികച്ച നടൻ. വീണ്ടും 2021 ൽ പ്രജേഷ് സെന്നിന്റെ വെള്ളത്തിനൊപ്പം രഞ്ജിത്ത് ശങ്കറിന്റെ സണ്ണിയും പുരസ്കാരനേട്ടത്തിന് കാരണമായി. രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകമാണ് ജയസൂര്യയ്ക്ക് ആദ്യ സ്പെഷ്യൽ ജൂറി പുരസ്കാരം സംസ്ഥാന ദേശിയ തലത്തിൽ നേടിക്കൊടുത്തത്.
കഥാപാത്രങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരങ്ങൾ
04:12 AM Oct 24, 2021 | Deepika.com