ജീവിതം ആസ്വദിച്ചു സന്തോഷം നേടാനുള്ള കുറുക്കുവഴിയാണു ബേണ്‍സ് അവതരിപ്പിക്കുന്നത്. ആ കുറുക്കുവഴിയാകട്ടെ മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരെ സഹായിക്കുക എന്നതും. ബേണ്‍സ് ഇതു വെറുതെ പറയുന്നതല്ല. തന്റെ ദീർഘമായ ജീവിതാനുഭവങ്ങളിൽനിന്നാണ് അദ്ദേഹം സംസാരിക്കുന്നത്.
തൊണ്ണൂറു വർഷം ‘ഷോ ബിസിനസി’ലുണ്ടായിരുന്ന ഒരു അതുല്യപ്രതിഭയായിരുന്നു ജോർജ് ബേണ്‍സ് (1896-1996) എന്ന അമേരിക്കൻ കൊമേഡിയൻ. നാലാംക്ലാസ് വരെ പഠിക്കുവാനേ ബേണ്‍സിനു ഭാഗ്യമുണ്ടായുള്ളു. എങ്കിലും അദ്ദേഹത്തിനു 92 വയസുള്ളപ്പോൾ യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫർഡ് ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചു.
നാലാംക്ലാസ് വിദ്യാഭ്യാസമുള്ള ബേണ്‍സിന് ഒരു യൂണിവേഴ്സിറ്റി, പി.എച്ച്.ഡി ബിരുദം നൽകാൻ മാത്രം അദ്ദേഹം എന്താണു ചെയ്തത്? ഈസ്റ്റേണ്‍ യൂറോപ്പിൽനിന്നു കുടിയേറിയ ദരിദ്രനായ നേത്തൻ ബേണ്‍ ബോമിന്റെ പന്ത്രണ്ടു മക്കളിൽ ഒൻപതാമനായിരുന്നു ബേണ്‍സ്.
ബേണ്‍സിന് ഏഴു വയസുള്ളപ്പോൾ പിതാവ് മരിച്ചു. അപ്പോൾ ബേണ്‍സ് ജീവിക്കാൻ വക കണ്ടെത്തിയത് ന്യൂയോർക്കിലെ തെരുവുകളിൽ പാട്ടുപാടിയും തമാശ പറഞ്ഞും ആളുകളെ ചിരിപ്പിച്ചുമായിരുന്നു.
തെരുവുമൂലകളിലും ചെറിയ തിയറ്ററുകളിലും ഹാസ്യപരിപാടികൾ അവതരിപ്പിച്ചു ബേണ്‍സ് വളർന്നു. അതിനിടയിൽ ഗ്രേസി അലൻ എന്ന യുവതി ബേണ്സിനോടൊപ്പം സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി. ഹാസ്യപരിപാടികൾ അവതരിപ്പിക്കുന്നതിൽ ബേണ്സിനെക്കാൾ അവളും അല്പംപോലും മോശമായിരുന്നില്ല. തൻമ·ൂലം, അവരുടെ പരിപാടികൾ വൻ വിജയമായിരുന്നു.
അധികം താമസിയാതെ അവർ പരസ്പരം വിവാഹിതരായി. അതിനുശേഷം അവർ റേഡിയോ പരിപാടികൾ ആരംഭിച്ചു. 19 വർഷം അവരുടെ റേഡിയോ ഷോ നീണ്ടുനിന്നു. ഇതോടൊപ്പം ബേണ്‍സ് ചെറിയ സിനിമകളിലും അഭിനയിക്കാൻ തുടങ്ങി. 1950 ആയപ്പോഴേക്കും അവരുടെ ഹാസ്യപരിപാടികൾ ടെലിവിഷനിലും ആരംഭിച്ചു. 1959-ൽ ഗ്രേസി അലൻ കാൻസർ ബാധിതയായി 59-ാം വയസിൽ മരിച്ചു. എങ്കിലും ബേണ്‍സ് ഷോ ബിസിനസിൽനിന്നു പിൻമാറിയില്ല.
1975ൽ സിനിമയിൽ വീണ്ടും സജീവമായി. അങ്ങനെയാണ് 80-ാം വയസിൽ ഏറ്റവും നല്ല സഹനടനുള്ള ഓസ്കർ അവാർഡ് അദ്ദേഹം നേടിയത്. നൂറാം വയസിൽ മരിക്കുന്നതുവരെ ബേണ്‍സ് കലാരംഗത്തു സജീവമായിരുന്നു. ആ രംഗത്തു തുടരുന്പോൾത്തന്നെ ബേണ്‍സ് ചില പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. അവയിലൊന്നാണ് 1985-ൽ പുറത്തിറങ്ങിയ ’ഡോ. ബേണ്‍സ് പ്രിസ്ക്രിപ്ഷൻ ഫോർ ഹാപ്പിനെസ്: ബൈ ടു ബുക്സ് ആൻഡ് കോൾ മി ഇൻ ദ മോണിംഗ്.’
ബേണ്‍സിന്റെ തമാശകളുടെ കലവറയാണ് ഈ പുസ്തകം. അദ്ദേഹം റേഡിയോയിലും ടെലിവിഷനിലുമൊക്കെ അവതരിപ്പിച്ച പല തമാശകളും ഈ പുസ്തകത്തിൽ നൽകിയിട്ടുണ്ട്. എന്നാൽ, അതോടൊപ്പം കാതലായ കാര്യങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
അദ്ദേഹം എഴുതുന്നു: നിങ്ങൾക്ക് കൂടുതൽ സന്തോഷം നൽകുന്ന കാര്യങ്ങൾ എന്താണെന്നു ചോദിച്ചാൽ ആളുകൾ എന്താണു പറയുക. അവരുടെ ഉത്തരങ്ങളിൽ ചിലത് ഇതായിരിക്കും: നല്ല പുത്തൻ കാർ, വലിയൊരു വീട്, ശന്പളത്തിൽ ഏറെ വർധന, വൻതുകയുടെ ലോട്ടറിയിൽ ഒന്നാം സമ്മാനം... എന്നാൽ, മറ്റുള്ളവരെ സഹായിക്കുന്നതുവഴിയായി ജീവിതത്തിൽ സന്തോഷമുണ്ടാകുമെന്നു നൂറുപേരിൽ ഒരാൾപോലും പറയില്ല.
എന്നാൽ, അതായിരിക്കും ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം നൽകുന്നത്. ഡോ. ജോനാസ് സാൾക്കിനെ എനിക്കു വ്യക്തിപരമായി അറിയില്ല. പോളിയോ രോഗം ഇല്ലായ്മ ചെയ്യുന്നതിനുള്ള വാക്സിൻ കണ്ടുപിടിച്ചു കോടിക്കണക്കിനു മനുഷ്യരെ സഹായിച്ച അദ്ദേഹം സന്തോഷവാനല്ലെങ്കിൽ അദ്ദേഹത്തിന്റെ തലച്ചോറ് പരിശോധിക്കേണ്ടതായിട്ടുണ്ട്. ശരിയാണ്, അദ്ദേഹം ചെയ്തതു നമുക്കെല്ലാവർക്കും ചെയ്യാൻ പറ്റിയ കാര്യമല്ല. എനിക്കറിയാം എനിക്കതു സാധിക്കില്ല.
ഞാൻ പറഞ്ഞുവരുന്ന ആശയം ഇതാണ്. നാം വൻ കാര്യങ്ങൾ ചെയ്യണമെന്നില്ല. മറ്റൊരാളെ സഹായിക്കുന്ന കാര്യം. അല്ലെങ്കിൽ ഒരാളുടെ ആവശ്യത്തിൽ അയാൾക്ക് സഹായഹസ്തം നീട്ടുന്ന കാര്യം. അല്ലെങ്കിൽ സമൂഹത്തിന്റെ പൊതുനൻമയ്ക്കുവേണ്ടി പരിശ്രമിക്കുന്ന കാര്യം. ഈ കാര്യങ്ങളൊക്കെ ചെയ്യാൻ സാധിച്ചാൽ നമുക്കു സന്തോഷമുണ്ടാകുകതന്നെ ചെയ്യും.
ജീവിതം ആസ്വദിച്ചു സന്തോഷം നേടാനുള്ള കുറുക്കുവഴിയാണു ബേണ്‍സ് അവതരിപ്പിക്കുന്നത്. ആ കുറുക്കുവഴിയാകട്ടെ മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരെ സഹായിക്കുക എന്നതും. ബേണ്‍സ് ഇതു വെറുതെ പറയുന്നതല്ല. തന്റെ ദീർഘമായ ജീവിതാനുഭവങ്ങളിൽനിന്നാണ് അദ്ദേഹം സംസാരിക്കുന്നത്.
പട്ടിണിമൂലം പഠനം നിർത്തി, തെരുവുകളിൽ പാട്ടുപാടിയും ഹാസ്യപരിപാടികൾ അവതരിപ്പിച്ച് ആളുകളെ ചിരിപ്പിച്ചുമാണ് ബേണ്‍സ് ഏറെക്കാലം തന്റെ അഷ്ടിക്കുള്ള വക സന്പാദിച്ചത്. എന്നാൽ, അതിനിടയിൽ മറ്റുള്ളവരെ സഹായിക്കുന്നതു വഴിയുള്ള ആനന്ദം കണ്ടെത്താനും അദ്ദേഹത്തിനു സാധിച്ചു. അതുകൊണ്ടുകൂടിയായിരിക്കണം അദ്ദേഹം എപ്പോഴും പ്രസന്നവദനനായിരിക്കുന്നത്.
ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ എപ്പോഴും കുറുക്കുവഴികൾ തേടുന്നവരാണു നമ്മൾ. എന്നാൽ, നമ്മിലേറെപ്പേരും തെരഞ്ഞെടുക്കുന്നതാകട്ടെ സന്പന്നരാകാനും വലിയ വീടുകൾ നിർമിക്കാനും മെച്ചപ്പെട്ട ജോലികൾ ലഭിക്കാനുമൊക്കെയുള്ള വഴികളാണ്. ഈ വഴികളിലൂടെ നടക്കുന്നതുവഴി നമുക്കു സന്തോഷമുണ്ടാകുമോ?
തീർച്ചയായും സന്തോഷമുണ്ടാകും. എന്നാൽ, ആ സന്തോഷത്തിനു വലിയ ആയുസ് ഉണ്ടാവില്ല. ജലത്തിലെ കുമിളകൾപോലെ അതിവേഗം അത് അപ്രത്യക്ഷമാകും. നേരേ മറിച്ച്, അർഹരായിരിക്കുന്ന ആളുകളെ അവരുടെ അടിസ്ഥാനാവശ്യങ്ങളിൽ നാം സഹായിച്ചാലോ? അപ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന്റെ മാറ്റ് ഒന്നു വേറെതന്നെയാണ്. അതിന്റെ തിളക്കം അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകില്ല. എന്നു മാത്രമല്ല, നമ്മുടെ ജീവിതകാലം മുഴുവൻ അതു നീണ്ടു നിൽക്കുകയും ചെയ്യും.
ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന കുറുക്കുവഴി അദ്ദേഹത്തിന്റെ മാത്രം കണ്ടുപിടിത്തമല്ല. മാനുഷിക മൂല്യങ്ങൾക്കു വില കല്പിക്കുന്ന എല്ലാവരും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാര്യമാണ്. തൻമൂലം, ഈ കുറുക്കുവഴി നമുക്കും ധൈര്യപൂർവം തെരഞ്ഞെടുക്കാം. അപ്പോൾ അതിന്റെ സദ്ഫലങ്ങൾ നമുക്കും ലഭ്യമാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സന്തോഷം കണ്ടെത്താനുള്ള കുറുക്കുവഴി
03:25 AM Oct 24, 2021 | Deepika.com